സൗദി അറേബ്യയിലെ റിയാദില്‍ നിന്നും അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്തേരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു അറസ്റ്റ്
ഗുജറാത്തിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ 2002ല്‍ നടന്ന ഭീകരാക്രമണത്തിന്റെ സൂത്രധാരന്‍ എന്ന് അഹമ്മദാബാദ് ക്രൈം ഡിറ്റക്ഷന്‍ ബ്രാഞ്ച് (ഡിസിബി) വിശേഷിപ്പിക്കുന്ന അബ്ദുള്‍ റഷീദ് അജ്മീരി എന്ന അറുപതുകാരനെ ശനിയാഴ്ച രാവിലെ അറസ്റ്റ് ചെയ്തു. സൗദി അറേബ്യയിലെ റിയാദില്‍ നിന്നും അഹമ്മദാബാദിലെ സര്‍ദാര്‍ വല്ലഭായി പട്ടേല്‍ അന്തേരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ ഉടനെയായിരുന്നു അറസ്റ്റ്. കേസില്‍ അറസ്റ്റിലായ എല്ലാവരെയും മോചിപ്പിക്കുകയും ഡിസിബിയുടെ അന്വേഷണം നിറുത്തിവെക്കാന്‍ ഉത്തരവിടുകയും ചെയ്തുകൊണ്ടുള്ള സുപ്രീം കോടതി വിധി പുറത്തുവന്ന് മൂന്ന് വര്‍ഷങ്ങള്‍ ശേഷമാണ് ഇപ്പോള്‍ അജ്മീരിയെ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ഡിസിബിയുടെ അന്വേഷണ പ്രകാരം മൊത്തം 28 പ്രതികളുള്ള കേസിലെ ഏഴാം പ്രതിയാണ് അജ്മീരി. 2002 സെപ്തംബര്‍ 24ന് നടന്ന ആക്രമണത്തില്‍ മൊത്തം 30 പേരാണ് കൊല്ലപ്പെട്ടത്. അറസ്റ്റിലായ എട്ടുപേരെ സുപ്രീം കോടതി വെറുതെ വിട്ടിരുന്നു. അജ്മീരി ഉള്‍പ്പെടെ മറ്റ് 20 പ്രതികള്‍ ഒളിവിലാണെന്നായിരുന്നു ഡിസിബിയുടെ ഭാഷ്യം. 2006ല്‍ അജ്മീരിയുടെ സഹോരന്‍ അദാം, അബ്ദുള്‍ ഖയൂം എന്നിവര്‍ക്ക് വധശിക്ഷയും മുഹമ്മദ് ഹനീഫ് സാക്കിയ, അബ്ദള്ളമിയ യാസിന്‍മിയ കദ്രി, അല്‍താഫ് ഹുസൈന്‍ മാലെക്, ഷാന്‍മിയ സജ്ജാദ്ഖാന്‍ എന്നിവര്‍ക്ക് പത്തുമുതല്‍ ജീവപര്യന്തം വരെ തടവും വിധിച്ചുകൊണ്ട് പ്രത്യേക പോട്ട കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. പോട്ട കോടതിയുടെ വിധി ഹൈക്കോടതി ശരിവെക്കുകയും ചെയ്തിരുന്നു.
എന്നാല്‍ 2014 മേയില്‍, സുപ്രീം കോടതി ഡിസിബി അന്വേഷണം മരവിപ്പിക്കുകയും പോട്ട കോടതി ശിക്ഷിച്ച ആറുപേരെയും വെറുതെ വിടുകയും ചെയ്തിരുന്നു. ഈ വിധി വന്ന ഏതാനും മാസങ്ങള്‍ക്ക് ശേഷം, ഹൈദരാബാദില്‍ നിന്നുള്ള ഷൗക്കത്തുള്ള ഗോറി, അഹമ്മദാബാദില്‍ നിന്നുള്ള മജീദ് പട്ടേല്‍ എന്നിവരെ വിചാരണ കോടതിയും വെറുതെ വിട്ടിരുന്നു. അജ്മീരി റിയാദില്‍ നിന്നുകൊണ്ട് ഗൂഢാലോചന നടത്തുകയായിരുന്നു എന്നാണ് അസഫ് അബ്ദുള്ള ഭവന്‍നഗരിയുടെ മൊഴിയെ ഉദ്ധരിച്ചുകൊണ്ട് ഡിസിബി പറയുന്നത്. എന്നാല്‍ ഭവന്‍നഗരിയുടെ മൊഴി കെട്ടിച്ചമച്ചതാണെന്ന് സുപ്രീം കോടതി കണ്ടെത്തിയിരുന്നു.
ഗോധ്ര കലാപങ്ങളിലുള്ള പ്രതിഷേധത്തിന്റെ പേരിലാണ് അക്ഷര്‍ധാം ക്ഷേത്രം ആക്രമിച്ചതെന്നാണ് ഡിസിബിയുടെ കണ്ടെത്തല്‍. തുടര്‍ന്ന് രണ്ട് ഫിയദീനികള്‍ക്ക് ഗുജറാത്തില്‍ താമസവും ആയുധങ്ങളും നല്‍കിയതായി കുറ്റപത്രത്തില്‍ ആരോപിക്കുന്നു. അജ്മീരി അഹമ്മദാബാദിലേക്ക് വരാന്‍ ഒന്നില്‍ കൂടുതല്‍ തവണ ശ്രമിച്ചിരുന്നതായി തങ്ങള്‍ക്ക് വിവരം കിട്ടിയിരുന്നവെന്ന് ഡിസിബി ഡപ്യൂട്ടി കമ്മീഷണര്‍ ദീപന്‍ ഭദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. 22 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നാട്ടിലേക്ക് വരുന്നതെന്ന് കേസ് ഇപ്പോഴും നിലവിലുണ്ടെന്ന് കരുതിയിരുന്നില്ലെന്ന് കാശ്മീരി പറഞ്ഞതായി ഡിസിബിയിലെ മറ്റൊരു ഉദ്യോഗസ്ഥന്‍ വെളിപ്പെടുത്തി. സാങ്കേതികമായി എല്ലാ നടപടിക്രമങ്ങളിലൂടെയും കടന്നുപോകാന്‍ കാശ്മീരി ബാധ്യസ്ഥനാണെന്ന് പ്രതികള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ ഖാലിദ് ഷേക്ക് പറയുന്നു. എന്നാല്‍ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തില്‍ പോലീസിന് നടപടികള്‍ അവസാനിപ്പിക്കാനും സാധിക്കും. ഒളിവില്‍ പോയ പ്രതി എന്ന നിലയില്‍ കാശ്മീരിയെ വിചാരണയ്ക്ക് വിധേയനാക്കാം എന്നാണ് പോലീസ് പറയുന്നത്.