തുഷാറിന്റെ വമ്പന്‍ പരാജയത്തിന് ശേഷം ആദ്യമായാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്
വയനാട്ടില്‍ രാഹുല്‍ ഗാന്ധിക്കെതിരെ തുഷാര്‍ വെള്ളാപ്പള്ളി പരാജയപ്പെട്ടതിനെക്കുറിച്ച് പ്രതികരിച്ച് അച്ഛനും എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശന്‍. ഉറമ്പു കടിച്ച് ചാകുന്നതിനേക്കാള്‍ നല്ലതാണ് ആന കുത്തി ചാകുന്നതെന്നാണ് വെള്ളാപ്പള്ളി മകന്റെ പരാജയത്തെക്കുറിച്ച് പറഞ്ഞത്. തുഷാറിന്റെ വമ്പന്‍ പരാജയത്തിന് ശേഷം ആദ്യമായാണ് വെള്ളാപ്പള്ളി പ്രതികരിച്ചത്.
തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ തീരുമാനിച്ചിരുന്ന തുഷാര്‍ വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. അതോടെ സുരേഷ് ഗോപി തൃശൂരില്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുകയും ചെയ്തു. 78,816 വോട്ടുകള്‍ മാത്രമാണ് തുഷാര്‍ വെള്ളാപ്പള്ളിക്ക് ലഭിച്ചത്. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ കെട്ടിവച്ച കാശ് പോലും ഇദ്ദേഹത്തിന് നഷ്ടമാകുകയും ചെയ്തു. പോള്‍ ചെയ്ത വോട്ടിന്റെ ആറില്‍ ഒന്ന് നേടിയാല്‍ മാത്രമാണ് കെട്ടിവച്ച കാശ് തിരികെ ലഭിക്കുകയുള്ളൂ.
അതേസമയം തുഷാറിന് കെട്ടിവച്ച കാശ് പോലും കിട്ടില്ലെന്നായിരുന്നു മകന്റെ സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് വെള്ളാപ്പള്ളി ആദ്യമായി പ്രതികരിച്ചത്. വെള്ളാപ്പള്ളി മകന് വേണ്ടി പ്രചരണത്തിനിറങ്ങിയില്ലെങ്കിലും ഭാര്യ പ്രീതി നടേശന്‍ പ്രചരണത്തിനിറങ്ങിയിരുന്നു. ഇരുവരുടെയും അനുഗ്രഹം വാങ്ങിയാണ് കണിച്ചുകുളങ്ങരയിലെ വീട്ടില്‍ നിന്നും തുഷാര്‍ നാമനിര്‍ദ്ദേശ പത്രക സമര്‍പ്പിക്കാനിറങ്ങിയത്.
read more:ബിജെപി ‘ഹിറ്റ് ലിസ്റ്റ്’ തയ്യാറാകുന്നു: ലക്ഷ്യങ്ങളിൽ മമതയും കെജ്രിവാളും മുതൽ പിണറായി വരെ