UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അഹമ്മദ് പട്ടേലിന് ഐഎസ് ബന്ധം: എംപി സ്ഥാനം രാജിവയ്ക്കണമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി

ഗുജറാത്തില്‍ അടുത്തിടെ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ളയാള്‍ അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ജീവനക്കാരന്‍ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി രൂപാനിയുടെ ആരോപണം

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും രാജ്യസഭ എംപിയുമായ അഹമ്മദ് പട്ടേലിന് ഭീകരസംഘടനയായ ഐഎസ്‌ഐഎസുമായി ബന്ധമുണ്ടെന്ന ആരോപണവുമായി ബിജെപി രംഗത്ത്. ഗുജറാത്തില്‍ അടുത്തിടെ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ളയാള്‍ അഹമ്മദ് പട്ടേല്‍ ട്രസ്റ്റിയായ ആശുപത്രിയിലെ ജീവനക്കാരന്‍ ആയിരുന്നുവെന്ന് ചൂണ്ടിക്കാട്ടി ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനിയാണ് രംഗത്തെത്തിയിരിക്കുന്നത്.

പട്ടേല്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്നും രൂപാനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇതൊരു ഗൗരവമുള്ള വിഷയമാണ്. തീവ്രവാദിയെ പിടികൂടിയത് പട്ടേല്‍ നടത്തുന്ന ആശുപത്രിയില്‍ നിന്നാണ്. ഇവരെ പിടികൂടിയില്ലെങ്കില്‍ എന്താകുമായിരുന്നു അവസ്ഥയെന്നും രൂപാനി ചോദിക്കുന്നു. ഈ സാഹചര്യത്തില്‍ പട്ടേല്‍ എംപി സ്ഥാനം രാജിവയ്ക്കണമെന്നും രൂപാനി ആവശ്യപ്പെട്ടു. രൂപാനിയുടെ ആരോപണത്തെ പിന്തുണച്ച് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും രംഗത്തെത്തി. എന്നാല്‍ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പട്ടേല്‍ പ്രതികരിച്ചു. ദേശസുരക്ഷ വിഷയങ്ങളില്‍ ബിജെപി രാഷ്ട്രീയം കളിക്കുകയാണെന്ന് പട്ടേല്‍ ആരോപിച്ചു. സമാധാനകാംക്ഷികളായ ഗുജറാത്തികളെ വിഭജിക്കുന്ന നിലപാട് സ്വീകരിക്കരുതെന്നും പട്ടേല്‍ ആവശ്യപ്പെട്ട്.

ഗുജറാത്ത് ഭീകരവിരുദ്ധ വിഭാഗം കഴിഞ്ഞ ദിവസം ഐഎസ് ബന്ധമുള്ള രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. അറസ്റ്റിലായവരില്‍ കാസിം സ്റ്റിംബര്‍വാല എന്നയാള്‍ ബറൂച്ച് ജില്ലയിലെ സര്‍ദാര്‍ പട്ടേല്‍ ആശുപത്രിയിലെ ടെക്‌നീഷ്യനായിരുന്നു. ഈ ആശുപത്രിയുടെ ട്രസ്റ്റി സ്ഥാനം പട്ടേല്‍ നേരത്തെ രാജിവച്ചിരുന്നു. എന്നാല്‍ ആശുപത്രിയുടെ ഭരണത്തില്‍ പട്ടേലിന് ഇപ്പോഴും സ്വാധീനമുണ്ടെന്നാണ് രൂപാനി ആരോപിക്കുന്നത്.

ഗുജറാത്ത് എടിഎസിന്റെ പ്രവര്‍ത്തനങ്ങളെ അഭിനന്ദിക്കുന്നതായും അറസ്റ്റിലായവര്‍ക്കെതിരെ ശക്തമായ നടപടി എടുക്കണമെന്ന് താനും പാര്‍ട്ടിയും ആവശ്യപ്പെടുന്നതായും പട്ടേല്‍ പറഞ്ഞു. ഗുജറാത്തില്‍ വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ തോല്‍വി ഭയന്നാണ് ബിജെപി ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍