UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലര്‍ന്നുകിടന്ന് തുപ്പുന്നവര്‍ക്കറിയില്ല അവര്‍ ആരുടെ മുഖത്തേക്കാണ് തുപ്പുന്നതെന്ന്; സി ദിവാകരന് വിഎസിന്റെ മറുപടി

ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്

ഭരണപരിഷ്‌കാര കമ്മിഷനെയും ധനമന്ത്രി തോമസ് ഐസകിനെയും വിമര്‍ശിച്ച സിപിഐ നേതാവ് സി ദിവാകരന് മറുപടിയുമായി വി എസ് അച്യുതാനന്ദന്‍. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വിഎസിന്റെ മറുപടി. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ അറിയുന്നില്ല ആരുടെ മുഖത്താണ് തുപ്പുന്നതെന്നും വിഎസ് പരിഹസിക്കുന്നു. ഭരണപരിഷ്‌കാര കമ്മിഷന്‍ ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്.

മുന്‍ഗണനാടിസ്ഥാനത്തിലാണ് ധനമന്ത്രി വിഷയങ്ങള്‍ പരിഗണിക്കുന്നതെന്നും അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും വിഎസ് പറഞ്ഞു. നേരത്തെ ധനമന്ത്രി തോമസ് ഐസകിനെയും വിഎസ് അച്യുതാനന്ദനെയും രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് മുന്‍ മന്ത്രി കൂടിയായ ദിവാകരന്‍ രംഗത്തെത്തിയിരുന്നു. വിഎസ് സര്‍ക്കാരിന്റെ കാലത്ത് ധനമന്ത്രിയായിരുന്ന ഐസക് സിപിഐ മന്ത്രിമാരുടെ ഫയലുകള്‍ വൈകിപ്പിച്ചെന്നും ഐസകിന് കൊമ്പൊന്നുമില്ലെന്നുമാണ് ദിവാകരന്‍ വിമര്‍ശിച്ചത്. വിഎസിന്റെ നേതൃത്വത്തിലുള്ള ഭരണപരിഷ്‌കാര കമ്മിഷന്‍ പൂര്‍ണ പരാജയമാണെന്നും ദിവാകരന്‍ ആരോപിച്ചു. വിഎസിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

‘പാര്‍ലമെണ്ടറി രാഷ്ട്രീയത്തില്‍ പരാജയങ്ങളുണ്ടെന്ന് ഒരു എംഎല്‍എ പ്രഖ്യാപിക്കുമ്പോള്‍, അതൊരു വാര്‍ത്തയാവുകയാണ്. ഭരണ പരിഷ്‌കരണ കമ്മീഷന്‍ പരാജയമാണെന്നും, ഒരു മുന്‍ മന്ത്രിക്ക് കൊമ്പുണ്ടെന്നും പറയുമ്പോള്‍, ആ മന്ത്രിസഭയിലിരുന്ന മന്ത്രി എന്താണ് ചെയ്തുകൊണ്ടിരുന്നതെന്ന് ജനങ്ങള്‍ അന്വേഷിക്കും. അന്നത്തെ മാധ്യമ വാര്‍ത്തകള്‍ അവര്‍ അയവിറക്കും. മലര്‍ന്നു കിടന്ന് തുപ്പുന്നവര്‍ക്കറിയില്ല, ആരുടെ മുഖത്തേക്കാണവര്‍ തുപ്പുന്നതെന്ന്.

ഭരണ പരിഷ്‌കരണ കമ്മീഷനെ സംബന്ധിച്ച്, ഇതിനകം മൂന്ന് റിപ്പോര്‍ട്ടുകള്‍ പൂര്‍ത്തിയാക്കി സര്‍ക്കാരിന് സമര്‍പ്പിച്ചിട്ടുണ്ട്. അതൊരു പരാജയമാണെന്ന് അഭിപ്രായമില്ല. സംസ്ഥാനത്തിന്റെ ധനകാര്യം കൈകാര്യം ചെയ്യുമ്പോള്‍ ധനമന്ത്രിയുടെ പരിഗണനാ വിഷയങ്ങള്‍ മുന്‍ഗണനാടിസ്ഥാനത്തിലായേ തീരൂ. അവിടെ ഘടകകക്ഷികളുടെ സ്വാര്‍ത്ഥ താല്‍പ്പര്യങ്ങള്‍ക്ക് മുന്‍ഗണന നല്‍കാനാവില്ല. എന്നാല്‍, ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നിലപാടുകളോട് പരിഗണനാ വിഷയങ്ങള്‍ നീതി പുലര്‍ത്തുന്നില്ലെങ്കില്‍ അത് പറയുന്നതില്‍ തെറ്റുമില്ല’.

read more:നമ്മുടെ വോട്ടുകള്‍ എവിടെ പോകുന്നു? ഇന്ത്യന്‍ തെരഞ്ഞെടുപ്പ് സമ്പ്രദായത്തില്‍ (FPTP) അടിയന്തര പൊളിച്ചെഴുത്ത് അനിവാര്യം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍