മൂന്ന് മാസം മുമ്പാണ് ശ്വേത ഫേസ്ബുക്കിലൂടെ സുമിത് സിംഗുമായി പരിചയത്തിലാകുന്നത്
ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി ഫ്രിഡ്ജില്‍ പച്ചക്കറികള്‍ക്കൊപ്പം സൂക്ഷിച്ച വീട്ടമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. ബിഹാറിലെ ജാംഷഡ്പൂര്‍ സ്വദേശിയും ഭൂമി ഇടപാടുകാരനുമായ തപന്‍ ദാസ് ആണ് ദാരുണമായി കൊല്ലപ്പെട്ടത്.
അവിഹിത ബന്ധത്തെ തുടര്‍ന്ന് തപന്‍ ദാസും ഭാര്യ ശ്വേത ദാസും തമ്മിലുള്‌ല നിരന്തര വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് അറിയിച്ചു. ജനുവരി 12ന് ഇയാള്‍ മദ്യപിച്ചാണ് വീട്ടിലെത്തിയത്. അതിന് ശേഷം ഭാര്യയുമായി വഴക്കിടുകയും ചെയ്തു. ഈ വഴക്കിനിടെയാണ് തപന്‍ കൊല്ലപ്പെട്ടത്. ഡി എസ് പി അനുദിപ് സിംഗ് നേതൃത്വം നല്‍കിയ പ്രത്യേക അന്വേഷണ സംഘമാണ് രണ്ട് ദിവസം കൊണ്ട് കേസ് തെളിയിച്ച് ശ്വേത ദാസിനെയും അവരുടെ കാമുകന്‍ സുമിത് സിംഗിനെയും ഇയാളുടെ സഹായി സോനു ലാലിനെയും അറസ്റ്റ് ചെയ്തത്.
കഷണങ്ങളാക്കിയ മൃതദേഹം ആദ്യം ഫ്രിഡ്ജില്‍ സൂക്ഷിക്കുകയും പിന്നീട് ജനുവരി 13ന് ഈ ഫ്രിഡ്ജ് ഉള്‍പ്പെടെ ബാരബങ്കിയില്‍ ഉപേക്ഷിക്കുകയും ചെയ്തതായി ഇവര്‍ സമ്മതിച്ചതായി ജാംഷഡ്പുര്‍ സീനിയര്‍ പോലീസ് സൂപ്രണ്ട് അനൂപ് ബിര്‍താരെ അറിയിച്ചു. ശ്വേത സുമിതിനെ ഫോണില്‍ വിളിച്ച് തങ്ങളുടെ ഫ്‌ളാറ്റിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു. സോനുലാലുമായി ഇയാള്‍ എത്തിച്ചേര്‍ന്ന ശേഷം മൂവരും ചേര്‍ന്ന് തപന്‍ ദാസിനെ കൊലപ്പെടുത്തി. മൃതദേഹം ഫ്രിഡ്ജില്‍ സൂക്ഷിച്ച ശേഷം പിറ്റേന്ന് ഒരു ഓട്ടോറിക്ഷയില്‍ ഇത് ബാരബങ്കിയിലെത്തിച്ച് ഉപേക്ഷിക്കുകയായിരുന്നു. തപന്റെ മൃതദേഹം ഒരു കുറ്റിക്കാട്ടില്‍ കുഴിച്ചിടുകയും ഫ്രിഡ്ജ് സമീപത്ത് തന്നെ ഉപേക്ഷിക്കുകയും ചെയ്തു.
തപന്‍ ദാസിനും ശ്വേതയ്ക്കും എട്ട് വയസ്സുള്ള ഒരു മകളുണ്ട്. തപന്റെ അമിത മദ്യപാനം മൂലം ഇരുവരും തമ്മില്‍ വഴക്കിടുന്നത് പതിവായിരുന്നു. ഇതിനിടെ മൂന്ന് മാസം മുമ്പാണ് ശ്വേത ഫേസ്ബുക്കിലൂടെ സുമിത് സിംഗുമായി പരിചയത്തിലാകുന്നത്. ഇവരെ ഓട്ടോറിക്ഷ അറേഞ്ച് ചെയ്യാന്‍ സഹായിച്ച അഭിസാര്‍ രാജു എന്ന അണ്ണായ്ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. ജനുവരി 12ന് സുമിതും സോനുവും ശ്വേതയുടെ ഫ്‌ളാറ്റിലെത്തുന്നതും പിറ്റേന്ന് മടങ്ങിപ്പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.
മൂന്ന് പേരുടെയും മൊബൈല്‍ ഫോണുകളും ഇരുചക്രവാഹനവും സിസിടിവി ദൃശ്യങ്ങളും പോലീസ് പിടിച്ചെടുത്തു. ഇവരുടെ കോള്‍ ഡീറ്റെയില്‍സും പോലീസ് പരിശോധിച്ചു. ഇതില്‍ നിന്നാണ് മൂവരും തുടര്‍ച്ചയായി ഫോണ്‍ വിളിച്ചതായി തെളിഞ്ഞത്. ജനുവരി 12ന് മദ്യപിച്ച് വീട്ടിലെത്തിയ തപന്‍ 1.5 ലക്ഷം രൂപയുമെടുത്ത് ഇറങ്ങിപ്പോയെന്നാണ് ശ്വേത നേരത്തെ പോലീസിനോട് പറഞ്ഞിരുന്നത്.