UPDATES

വിദേശം

ആയത്തൊള്ള ഖമനേയ്‌ അടക്കമുള്ള ഇറാന്‍ നേതാക്കള്‍ക്ക് ഉപരോധം ഏര്‍പ്പെടുത്തി യുഎസ്

വിദേശകാര്യ മന്ത്രി ജവാദ് സരിഫും ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ് അധികൃതർ അറിയിച്ചു.

ഇറാനെതിരെ കർശനമായ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തി യു.എസ്. ഇറാന്‍റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമനേയിയെയും, എട്ട് റെവല്യൂഷണറി ഗാർഡ് കമാൻഡർമാർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെയും യുഎസ് അധികാരപരിധിയിൽ ധനകാര്യ ബന്ധങ്ങളിൽ നിന്നു വിലക്കുന്നതാണ് ഉപരോധം. വിദേശകാര്യ മന്ത്രി ജവാദ് സരിഫും ഏതാനും ദിവസങ്ങൾക്കുള്ളിൽ പുതിയ ഉപരോധങ്ങള്‍ നേരിടേണ്ടിവരുമെന്ന് യു.എസ് അധികൃതർ അറിയിച്ചു. ഇറാനിയൻ നയതന്ത്രത്തിന് നേതൃത്വം നല്‍കുന്ന അദ്ദേഹമാണ് 2015 ലെ ആണവകരാർ ചർച്ചയ്ക്ക് ചുക്കാന്‍ പിടിച്ചിരുന്നത്.

‘ഈ നടപടികൾ ഇറാന്‍റെ വർദ്ധിച്ചുവരുന്ന പ്രകോപനപരമായ നടപടികളോടുള്ള ശക്തവും ആനുപാതികവുമായ പ്രതികാരണമാണെന്ന്’ ഉത്തരവില്‍ ഒപ്പുവച്ചുകൊണ്ട് ട്രംപ് പറഞ്ഞു. ‘ഇറാനുള്‍പ്പടെയുള്ള ഒരു രാഷ്ട്രവുമായും ഞങ്ങള്‍ സംഘര്‍ഷം ആഗ്രഹിക്കുന്നില്ല. ആണവായുധം കൈവശംവെക്കാന്‍ ഒരിക്കലും ഞങ്ങള്‍ ഇറാനെ അനുവദിക്കില്ല എന്നു മാത്രമേ ഇപ്പോള്‍ പറയാനാവൂ’ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇതോടെ കോടിക്കണക്കിന് ഡോളർ ആസ്തികളാണ് മരവിപ്പിക്കപ്പെടുന്നതെന്ന് ട്രഷറി സെക്രട്ടറി സ്റ്റീവൻ മ്യുചിൻ അഭിപ്രായപ്പെട്ടു. എന്നാൽ ഇതിനകം തന്നെ വൻതോതിൽ ഉപരോധം നേരിടുന്ന ഒര്രു രാജ്യത്ത് പുതിയ ഉപരോധങ്ങളുടെ സ്വാധീനം പരിമിതമായിരിക്കുമെന്ന് വിശകലന വിദഗ്ധർ പറയുന്നു.

ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ്സ് കോർപ്സിന്‍റെ (ഐആർജിസി) ഭാഗമായ നാവികസേന, വ്യോമസേന, കരസേന എന്നിവയിലെ എട്ട് മുതിർന്ന കമാൻഡർമാരെയും ലക്ഷ്യമിടുന്നതായി ട്രഷറി പ്രസ്താവനയിൽ പറയുന്നു. യാതൊരു മുന്‍വിധിയുമില്ലാതെ ടെഹ്‌റാനുമായി ചര്‍ച്ച നടത്താൻ തയ്യാറാണെന്ന് ട്രംപ് പറഞ്ഞു. പക്ഷെ, ഉപരോധം അത്തരം ചർച്ചകളുടെ സാധ്യത ഇല്ലാതാക്കുകയാണു ചെയ്യുന്നത്, പ്രത്യേകിച്ചും സരിഫിനെതിരെയും ഉപരോധ മേര്‍പ്പെടുത്തിയാല്‍. ‘ഉപരോധം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഒരാളുമായി തെളിവാര്‍ന്ന മനസ്സോടെ ആര്‍ക്കും ചര്‍ച്ച നടത്താന്‍ കഴിയില്ല. ഉപരോധം നിലനില്‍ക്കുന്നിടത്തോളം കാലം അതിന് സാധ്യതയുമില്ല’- യുഎന്നിലെ ഇറാൻ അംബാസഡർ മജിദ് തഖ്ത്-രവാഞ്ചി പറഞ്ഞു.

കഴിഞ്ഞ ദിവസം യുഎസ് സൈന്യത്തിന്റെ ആളില്ലാ വിമാനം ഇറാൻ വെടിവെച്ചിട്ട പശ്ചാത്തലം ഇല്ലായിരുന്നെങ്കിലും ഉപരോധം ഏർപ്പെടുത്തുമായിരുന്നെന്നും ട്രംപ് വ്യക്തമാക്കി. പേർഷ്യൻ ഗൾഫ് മേഖലയിൽ യുഎസ് ഇടപെടേണ്ട കാര്യമില്ലെന്നാണ് ഇറാന്‍റെ നിലപാട്. ഇതിനിടെ, ഒമാൻ ഉൾക്കടലിന് മീതെയും ഇറാൻ വ്യോമപാതയിലും പറക്കുന്നത് സൗദി അറേബ്യൻ എയർലൈൻസ് ഒഴിവാക്കി. ഇറാൻ ഭീഷണി സംബന്ധിച്ചു സൗദി ഭരണാധികാരികളുമായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ ചർച്ച നടത്തി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍