UPDATES

വിദേശം

യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; അറിഞ്ഞിരിക്കേണ്ട 10 കാര്യങ്ങള്‍

Avatar

അഴിമുഖം പ്രതിനിധി

മറ്റൊരു യുഎസ് തിരഞ്ഞെടുപ്പ് ലോകശ്രദ്ധ ആകര്‍ഷിക്കുമ്പോള്‍ ഇന്ത്യയില്‍ ചോദ്യങ്ങള്‍ നിറയുന്നു. സാധാരണക്കാനായ ഇന്ത്യന്‍ പൗരനെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ തിരഞ്ഞെടുപ്പു പ്രക്രിയ ആശയക്കുഴപ്പമുണ്ടാക്കുന്നതും ശ്രമകകരവും സങ്കീര്‍ണവുമാണ്. ഇന്ത്യയുടെ ലളിതമായ തിരഞ്ഞെടുപ്പുകളില്‍ ഒരിക്കലും കേള്‍ക്കേണ്ടിവരാത്ത ‘കോക്കസ്’, ‘പ്രൈമറി’ തുടങ്ങിയ പദപ്രയോഗങ്ങള്‍ പ്രശ്‌നം കൂടുതല്‍ വഷളാക്കുന്നു.

2016 നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പിന് ഒരുവര്‍ഷം മുന്‍പുതുടങ്ങുന്ന തയാറെടുപ്പുകള്‍ തന്നെ നമ്മള്‍ ഇന്ത്യക്കാരില്‍ അമ്പരപ്പുണ്ടാക്കുന്നു. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനെപ്പറ്റി അറിയേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

1. പ്രസിഡന്റാകാനുള്ള യോഗ്യത
യുഎസില്‍ ജനിച്ച അമേരിക്കന്‍ പൗരന്മാര്‍ക്കാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യോഗ്യത. ഇവര്‍ കുറഞ്ഞത് 14 വര്‍ഷമെങ്കിലും രാജ്യത്ത് താമസിക്കുന്നവരും 35 വയസ് പൂര്‍ത്തിയാക്കിയവരുമായിരിക്കണം. തിരഞ്ഞെടുപ്പുപ്രക്രിയയില്‍ ഓരോ പാര്‍ട്ടിയും ഓരോ സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കും. നാലുവര്‍ഷമാണ് പ്രസിഡന്റിന്റെ ഭരണകാലാവധി. ഒരാള്‍ക്ക് പരമാവധി രണ്ടുതവണ പ്രസിഡന്റാകാം. ഒബാമ രണ്ടുതവണത്തെ ഭരണം പൂര്‍ത്തിയാക്കി. വീണ്ടും മല്‍സരിക്കാനാകില്ല.

2. എന്തുകൊണ്ട് ഇത്രനാള്‍?
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ രണ്ടുകക്ഷികളാണുള്ളത്. റിപ്പബ്ലിക്കന്‍, ഡമോക്രാറ്റിക് പാര്‍ട്ടികള്‍. ഈ പാര്‍ട്ടികള്‍ സംസ്ഥാനങ്ങളില്‍ മല്‍സരങ്ങള്‍ നടത്തി സ്വന്തം നോമിനികളെ തിരഞ്ഞെടുക്കുന്നു. പരമ്പരാഗതമായി ഫെബ്രുവരിയില്‍ ഇയോവ, ന്യൂഹാംപ്‌ഷെയര്‍ സംസ്ഥാനങ്ങളിലാണ് ഇതിനു തുടക്കം. ഇരുപാര്‍ട്ടികളും സ്ഥാനാര്‍ത്ഥികളെ തിരിഞ്ഞെടുത്തുകഴിഞ്ഞാല്‍ നവംബറിലെ തിരഞ്ഞെടുപ്പിനുള്ള പ്രചാരണം തുടങ്ങും.

3. എന്തുകൊണ്ട് ചെലവേറുന്നു?
പ്രക്രിയയുടെ ദൈര്‍ഘ്യം തന്നെ ചെലവു കൂടാന്‍ കാരണം. പ്രചാരണം തുടങ്ങുന്നതിന് നിശ്ചിത തീയതിയില്ല. ചില സ്ഥാനാര്‍ത്ഥികള്‍ വളരെ നേരത്തെ പ്രചാരണം തുടങ്ങും. 15 മാസം മുന്‍പ് കളത്തിലിറങ്ങിയ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ടെഡ് ക്രൂസ് ഉദാഹരണം. പ്രവര്‍ത്തകര്‍ക്കും ടിവി പ്രചാരണങ്ങള്‍ക്കുമായി സാധാരണ ചെലവ്  100 കോടി ഡോളറിനു മുകളിലേക്കാണ്.

4. കോക്കസും പ്രൈമറിയും
പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടികള്‍ സ്വീകരിക്കുന്ന വ്യത്യസ്തരീതികളാണ് കോക്കസും പ്രൈമറിയും. ആരുനടത്തുന്നു എന്നതിനെ ആശ്രയിച്ചാണ് പേരിലെ വ്യത്യാസം. രാഷ്ട്രീയപാര്‍ട്ടികള്‍ നടത്തുന്ന തിരഞ്ഞെടുപ്പാണ് കോക്കസ്. സംസ്ഥാന ഭരണകൂടമാണ് നടത്തുന്നതെങ്കില്‍ പേര് പ്രൈമറി എന്നാകും.

പ്രൈമറി: പൊതുതിരഞ്ഞെടുപ്പുമായി സാമ്യമുള്ള ഒന്നാണ് പ്രൈമറികള്‍. വോട്ടര്‍മാര്‍ രഹസ്യമായി വോട്ട് ചെയ്യുന്നു. പിന്നീട് ഇവ എണ്ണുന്നു. ഓപ്പണ്‍, ക്ലോസ്ഡ് എന്നിങ്ങനെ രണ്ടുതരം പ്രൈമറികളുണ്ട്. ഓപ്പണ്‍ പ്രൈമറികളില്‍ പാര്‍ട്ടിവ്യത്യാസമില്ലാതെ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാം. ക്ലോസ്ഡ് പ്രൈമറികളില്‍ ഏതു പാര്‍ട്ടിക്കുവേണ്ടിയാണോ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ആ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കു മാത്രമേ വോട്ട് ചെയ്യാനാകൂ.

കോക്കസ്: സംസ്ഥാനങ്ങള്‍ പല തരത്തിലാണ് കോക്കസ് നടപ്പാക്കുക. പൊതുവെ റജിസ്റ്റര്‍ ചെയ്തിട്ടുള്ള പാര്‍ട്ടി അംഗങ്ങള്‍ ഒരുമിച്ചുകൂടി സ്ഥാനാര്‍ത്ഥികളെപ്പറ്റി ചര്‍ച്ച ചെയ്യുകയും പാര്‍ട്ടി കണ്‍വന്‍ഷനുകളിലേക്കുള്ള പ്രതിനിധികളെ തിരഞ്ഞെടുക്കുകയുമാണ് പതിവ്.  സംസ്ഥാനത്തിനു താല്‍പര്യമുള്ള ദേശീയ സ്ഥാനാര്‍ത്ഥിയെ പിന്തുണയ്‌ക്കേണ്ട പ്രതിനിധിയാണ് ഇങ്ങന തിരഞ്ഞെടുക്കപ്പെടുക.

എല്ലാ സ്ഥാനാര്‍ത്ഥികളുടെയും പിന്തുണക്കാര്‍ക്ക് സംസാരിക്കാനും തന്റെ സ്ഥാനാര്‍ത്ഥിക്ക് പിന്തുണ തേടാനും ഒരേ പോലെ അവസരം ലഭിക്കും. ജനപ്രിയതയില്‍ പിന്നില്‍ നില്‍ക്കുന്ന സ്ഥാനാര്‍ത്ഥികളുടെ അനുയായികളുടെ വോട്ടുകൂടി നേടാന്‍ വിജയസാധ്യതയുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് കോക്കസ് അവസരം നല്‍കുന്നു.

5. ഇയോവയുടെയും ന്യൂഹാംപ്‌ഷെയറിന്റെയും പ്രാധാന്യം
ഇയോവയിലെ കോക്കസ് മുതലാണ് പ്രചാരണം തുടങ്ങുന്നത്. അതിനുശേഷം ന്യൂഹാംപ്‌ഷെയര്‍ പ്രൈമറികള്‍ നടക്കും. രണ്ടിടത്തും പിന്നിലാകുന്നത് സ്ഥാനാര്‍ത്ഥിയുടെ നില പരുങ്ങലിലാക്കും. രണ്ടും വിജയിച്ചാല്‍ നോമിനേഷന്‍ ഉറപ്പിക്കാം. രണ്ടു സംസ്ഥാനങ്ങളിലെയും ഫലം സ്ഥാനാര്‍ത്ഥികളുടെ ജനപ്രീതി, സംഘടനാപാടവം, മുന്നോട്ടുള്ള ഗതി എന്നിവയുടെ അളവെടുപ്പാണ്. രണ്ടുസംസ്ഥാനങ്ങളിലും ജയിക്കുകയോ മുന്നിലുള്ള മൂന്നുപേരില്‍ ഒരാളാകുകയോ ചെയ്യുക എന്നത് സ്ഥാനാര്‍ത്ഥിത്വത്തിന് പ്രധാനമാണ്.

6. ഇയോവയ്ക്കും ന്യൂഹാംപ്‌ഷെയറിനും ശേഷം
ഭൂരിപക്ഷം സംസ്ഥാനങ്ങളിലും മാര്‍ച്ചിലെ ആദ്യചൊവ്വാഴ്ചയാണ് പ്രൈമറികളും കോക്കസുകളും നടക്കുക. സൂപ്പര്‍ ട്യൂസ്‌ഡേ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇതോടെ സ്ഥാനാര്‍ത്ഥികളുടെ കാര്യത്തില്‍ കൂടുതല്‍ വ്യക്തത വരും. ഇയോവയില്‍ നേടിയ മുന്‍തൂക്കം ഇല്ലാതാകാനും സൂപ്പര്‍ ട്യൂസ്‌ഡേയിലെ ഫലങ്ങള്‍ കാരണമായേക്കാം. സ്വന്തം സ്ഥാനാര്‍ത്ഥിയുടെ വിജയസാധ്യതയെപ്പറ്റി പാര്‍ട്ടികള്‍ക്ക് ധാരണയും ഉണ്ടാകും.


ഡൊണാള്‍ഡ് ട്രംപ്, ടെഡ് ക്രൂസ്, മാര്‍കോ റുബിയോ

7. റിപ്പബ്ലിക്കന്‍ കക്ഷിയുടെ പ്രധാന സ്ഥാനാര്‍ത്ഥികള്‍
ഡൊണാള്‍ഡ് ട്രംപ്: പരമ്പരാഗത പ്രചാരണത്തിന്റെ നിയമങ്ങള്‍ തകിടം മറിച്ച റിയല്‍ എസ്റ്റേറ്റ് കോടീശ്വരന്‍.

ടെഡ് ക്രൂസ്: 2013ല്‍ ഫെഡറല്‍ സര്‍ക്കാരിനെ പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ നിര്‍ബന്ധിതമാക്കിയ ടെക്‌സസ് സെനറ്റര്‍.

മാര്‍കോ റുബിയോ: കടുത്ത നികുതിഘടനയെയും സ്വവര്‍ഗ വിവാഹത്തെയും എതിര്‍ക്കുന്ന, ക്യൂബന്‍ കുടിയേറ്റക്കാരുടെ മകനായ ഫ്‌ളോറിഡ സെനറ്റര്‍.

8. പ്രമുഖ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍
ഹിലരി ക്ലിന്റന്‍: മുന്‍ പ്രഥമ വനിതയും 2008 തിരഞ്ഞെടുപ്പില്‍ ഒബാമയുടെ എതിരാളിയും. വിജയിച്ചാല്‍ ഒബാമ ഭരണകൂടത്തിന്റെ നയങ്ങള്‍ തുടരും.

ബെര്‍നി സാന്‍ഡേഴ്‌സ്:  മെഡികെയര്‍ ഫോര്‍ ഓള്‍ ആരോഗ്യപദ്ധതിയെ പിന്തുണയ്ക്കുന്ന ജൂതനായ വെര്‍മോണ്ട് സെനറ്റര്‍.


ഹിലരി ക്ലിന്റന്‍, ബെര്‍നി സാന്‍ഡേഴ്‌സ്

9. പാര്‍ട്ടികള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നത്
ജൂലൈയില്‍ നടക്കുന്ന നാഷനല്‍ പാര്‍ട്ടി കണ്‍വന്‍ഷനിലാണ് ഇതുണ്ടാകുക. ഇരുപാര്‍ട്ടികളും എല്ലാ നാലുവര്‍ഷത്തിലും പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുക്കാന്‍ വന്‍ ദേശീയ കണ്‍വന്‍ഷനുകള്‍ നടത്തുന്നു. ഇതില്‍ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുക്കും. ഓരോ സംസ്ഥാനത്തിനും താല്‍പര്യമുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യാനാണ് പാര്‍ട്ടിസംസ്ഥാന പ്രതിനിധികള്‍ വരുന്നത്. പ്രസിഡന്റ് സ്ഥാനാര്‍ത്ഥി തന്റെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദേശം ചെയ്യുന്നു.

10. യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയിയെ കണ്ടെത്തുന്നത് 
നാലുവര്‍ഷം കൂടുമ്പോള്‍ നവംബറില്‍ ആദ്യത്തെ തിങ്കളാഴ്ചയ്ക്കുശേഷമുള്ള ആദ്യചൊവ്വാഴ്ചയാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്. ഈ വര്‍ഷം ഇത് നവംബര്‍ എട്ടിനാണ്. രാജ്യമെമ്പാടുമുള്ള ജനങ്ങള്‍ വോട്ട് ചെയ്യുന്നു. ‘പോപ്പുലര്‍ വോട്ട്’ എന്നാണ് ഇത് അറിയപ്പെടുന്നതെങ്കിലും മറ്റൊരു സംവിധാനം കൂടി തിരഞ്ഞെടുപ്പിലുണ്ട്. അതാണ് ഇലക്ടറല്‍ കോളജ്.

വ്യത്യസ്ത സ്ഥാനാര്‍ത്ഥികള്‍ക്കു വോട്ട് ചെയ്യാനെത്തുന്ന ഒരു സംഘം വോട്ടര്‍മാരാണ് ഇലക്ടറല്‍ കോളജ്. 538 പേരാണ് ഇപ്പോള്‍ ഉള്ളത്. പ്രസിഡന്റിനെ തീരുമാനിക്കാന്‍ 270 പേര്‍ മതിയാകും. യുഎസ് കോണ്‍ഗ്രസ് പ്രതിനിധികളുടെയും സെനറ്റര്‍മാരുടെയും എണ്ണമനുസരിച്ച് ഓരോ സംസ്ഥാനത്തിനും നിശ്ചിത ഇലക്ടറല്‍ കോളജ് പ്രതിനിധികളെ അയയ്ക്കാം. സാധാരണ പൗരന്മാര്‍ വോട്ട് ചെയ്യുമ്പോള്‍ യഥാര്‍ത്ഥത്തില്‍ അവര്‍ ഇലക്ടര്‍മാര്‍ക്കാണ് വോട്ട് ചെയ്യുന്നത്. ഇലക്ടര്‍മാര്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നു.

ഓരോ സംസ്ഥാനത്തും കൂടുതല്‍ വോട്ട് നേടുന്ന സ്ഥാനാര്‍ത്ഥിക്കാണ് ആ സംസ്ഥാനത്തുനിന്നുള്ള ഇലക്ടര്‍മാരുടെ മുഴുവന്‍ വോട്ടുകളും ലഭിക്കുക. ഉദാഹരണത്തിന് ഒരു സംസ്ഥാനത്തിന് മൂന്ന് ഇലക്ടറല്‍ വോട്ടുണ്ടെങ്കില്‍ മൂന്നും സംസ്ഥാനത്തുനിന്ന് ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥിക്കാകും ലഭിക്കുക. ഇലക്ടറല്‍ വോട്ടുകളെല്ലാം എണ്ണുമ്പോള്‍ ഭൂരിപക്ഷം ലഭിക്കുന്ന സ്ഥാനാര്‍ത്ഥി പ്രസിഡന്റാകും. മിക്കപ്പോഴും കൂടുതല്‍ ‘ പോപ്പുലര്‍ വോട്ട്’ നേടുന്നവര്‍ക്കു തന്നെയാകും ഇലക്ടറല്‍ കോളജിലും ഭൂരിപക്ഷം.

യുഎസ് ഭരണഘടന അനുസരിച്ച് തിരഞ്ഞെടുപ്പിനുശേഷം2017 ജനുവരി 20ന് പുതിയ പ്രസിഡന്റ് ചുമതലയേല്‍ക്കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍