അഴിമുഖം പ്രതിനിധി
അമേരിക്കയുടെ 45-മത് പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പില്‍ എല്ലാ പ്രതീക്ഷകളും കണക്കുകൂട്ടലുകളും തെറ്റിച്ചു കൊണ്ട് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്. ജയിക്കാന്‍ 270 ഇലക്ട്രല്‍ വോട്ടുകള്‍ വേണ്ടിടത്ത് ട്രംപിന് 276 വോട്ടുകള്‍ ലഭിച്ചു. എന്നാല്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ഹിലരി ക്ലിന്റണ് 218 വോട്ടുകള്‍ നേടാനെ സാധിച്ചുള്ളു.
വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിലും മുന്നിലെത്താന്‍ ഹിലരിക്ക് സാധിച്ചില്ല. ഉറച്ച ഡെമോക്രാറ്റിക് സംസ്ഥാനങ്ങള്‍ നിലനിറുത്താന്‍ അവര്‍ക്ക് സാധിച്ചെങ്കിലും, അവിടെങ്ങളില്‍ കഴിഞ്ഞ തവണ പ്രസിഡന്റ് ബാരക് ഒബാമ നേടിയ വോട്ടുകളേക്കാള്‍ കുറഞ്ഞ ശതമാനം വോട്ടുകള്‍ നേടാനെ അവര്‍ക്ക് സാധിച്ചുള്ളു. വോട്ടെണ്ണലിന്റെ തുടക്കം മുതല്‍ ട്രംപ് ലീഡ് നിലനിറുത്തി.
തികച്ചും അപ്രതീക്ഷിത വിജയമാണ് ട്രംപ് കരസ്ഥമാക്കിയത്. റിപബ്ലിക്കന്‍ പാര്‍ട്ടിക്കുള്ളില്‍ പോലും അനഭിമതന്‍ എന്ന വിശേഷണത്തില്‍ നിന്നാണ് വൈറ്റ് ഹൗസിലേക്ക് അദ്ദേഹം നടന്നുകയറുന്നത്. അമേരിക്കന്‍ മാധ്യമങ്ങളുടെയും അഭിപ്രായ സര്‍വെകളുടെയും വ്യാപാരവൃത്തങ്ങളുടെയും ഒക്കെ കണക്കുകൂട്ടലുകള്‍ കാറ്റിപ്പറത്തിയാണ് ഈ ബിസിനസ് രാജാവ് വിജയിക്കുന്നത്.
അമേരിക്കന്‍ പ്രസിഡന്റിനെ തീരുമാനിക്കുന്നത് 50 സംസ്ഥാനങ്ങളിലെ 538 ഇലക്ടര്‍മാരാണ്. 270 ഇലക്ടറല്‍ വോട്ടുകള്‍ ഉറപ്പിക്കുന്നവര്‍ വിജയിക്കും. യുഎസ് ഹൗസും, യുഎസ് സെനറ്റും എന്ന രണ്ട് വിഭാഗമായിട്ടാണ് ഇലക്ടര്‍മാരുടെ വോട്ടുകള്‍ വിഭജിച്ചിരിക്കുന്നത്.
യുഎസ് ഹൗസിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 435 സീറ്റുകളില്‍ ഭൂരിപക്ഷം നേടുന്നതിന് 218 വോട്ടുകള്‍ വേണം. യുഎസ് സെനറ്റിലേക്കുള്ള തിരഞ്ഞെടുപ്പില്‍ 100 സീറ്റുകളില്‍ ഭൂരിപക്ഷം നേടുന്നതിന് 51 വോട്ടുകള്‍ വേണം. യുഎസ് ഹൗസിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ട്രംപ് 235 വോട്ടുനേടി(ഹിലരി-180 വോട്ടുകള്‍). യുഎസ് സെനറ്റിലേക്ക് ട്രംപ് നോടിയത് 51 വോട്ടുകളാണ്(ഹിലരി-47 വോട്ടുകള്‍).