UPDATES

ന്യൂസ് അപ്ഡേറ്റ്സ്

നഴ്‌സിംഗ് റിക്രൂട്ട്‌മെന്‍റ് തട്ടിപ്പ്: ഉമ്മന്‍ ചാണ്ടിയുടെ ബന്ധു ഉതുപ്പ് വര്‍ഗീസ് അറസ്റ്റില്‍

നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പുലര്‍ച്ചെ 3.15 ഓടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തിയ ഉതുപ്പിനെ അവിടെ കാത്തുനിന്ന സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു.

നഴ്‌സിംഗ് റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട് 300 കോടിയോളം രൂപ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതി ഉതുപ്പ് വര്‍ഗീസിനെ സിബിഐ അറസ്റ്റ് ചെയ്തു. നെടുമ്പാശേരി വിമാനത്താവളത്തില്‍ വച്ച് പുലര്‍ച്ചെ 3.15 ഓടെയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുവൈറ്റില്‍ നിന്ന് കൊച്ചിയിലെത്തിയ ഉതുപ്പിനെ അവിടെ കാത്തുനിന്ന സിബിഐ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. റിക്രൂട്ട്‌മെന്റ് ഫീസായി 19,500 രൂപ വാങ്ങാന്‍ അനുമതിയുണ്ടായിരുന്നപ്പോള്‍ ഉതുപ്പിന്റെ ഉടമസ്ഥതയിലുള്ള കൊച്ചിയിലെ റിക്രൂട്ട്മന്റ് സ്ഥാപനം അല്‍സറാഫ് ഏജന്‍സി അപേക്ഷകരില്‍ നിന്ന് 19,50,000 രൂപ വീതം വാങ്ങിയാണ് വന്‍ തട്ടിപ്പ് നടത്തിയത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ബന്ധുവാണ് ഉതുപ്പ് വര്‍ഗീസ്.

തട്ടിപ്പ് നടത്തി കുവൈത്തിലെത്തിച്ച നഴ്‌സുമാരെ വീണ്ടും കബളിപ്പിച്ച് നിയമന തിരിമറിയിലൂടെ പിന്നെയും കോടികള്‍ തട്ടിയെടുത്തതായും പരാതിയുണ്ട്. 1,629 നഴ്‌സുമാരില്‍ നിന്ന് ശരാശരി 20 ലക്ഷം രൂപ വീതം വാങ്ങിയാണ് നിയമിച്ചത്. പ്രൊട്ടക്ടര്‍ ഓഫ് എമിഗ്രന്റ്‌സ് അഡോള്‍ഫ് മാത്യുവാണ് കേസില്‍ ഒന്നാം പ്രതി. ഉതുപ്പ് വര്‍ഗീസ് രണ്ടാം പ്രതിയാണ്. ചട്ടങ്ങള്‍ മറികടന്നാണ് അഡോള്‍ഫ് റിക്രൂട്ട്‌മെന്റിന് വേണ്ട സഹായങ്ങള്‍ ചെയ്തു കൊടുത്തിരുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. മാത്യു ഇന്റര്‍നാഷണലിന്റെ കൊച്ചിയിലുള്ള ഓഫീസിലും മറ്റ് സ്ഥാപനങ്ങളിലുമായി നടത്തിയ റെയ്ഡില്‍ കണക്കില്‍പ്പെടാത്ത എട്ട് കോടിയിലേറെ രൂപ ആദായ നികുതി വകുപ്പ് കണ്ടെത്തിയിരുന്നു.

ആരോഗ്യ മന്ത്രാലയത്തില്‍ നിയമനം നല്‍കാമെന്ന ഉറപ്പില്‍ കുവൈത്തിലെത്തിച്ച നഴ്‌സുമാര്‍ക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലാണ് നിയമനം നല്‍കിയത് എന്നും പരാതിയുണ്ട്. ആരോഗ്യ മന്ത്രാലയത്തിലെ നിയമനത്തിനെന്ന പേരില്‍ 22 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം അഞ്ച് ലക്ഷം മാത്രം സര്‍വീസ് ചാര്‍ജുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിലേക്ക് ഉദ്യോഗാര്‍ത്ഥികളെ മാറ്റുകയായിരുന്നു. ഇതില്‍ മാത്രം 119 കോടിയിലേറെ രൂപയുടെ തട്ടിപ്പാണ് ഉതുപ്പും സംഘവും നടത്തിയത്.

ഉതുപ്പ് വര്‍ഗീസിന്റെ റിക്രൂട്ടിങ് ഏജന്‍സിയായ അല്‍ സറാഫ കൊച്ചിയില്‍ നഴ്‌സുമാരില്‍ നിന്ന് ശേഖരിക്കുന്ന പണം കുവൈത്തില്‍ എത്തിച്ചിരുന്നത് സുരേഷ് ബാബു എന്നയാളായിരുന്നെന്നും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ഇയാളേയും കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഉതുപ്പ് വര്‍ഗീസിന്റെ ഭാര്യ സൂസന്‍ വര്‍ഗീസും കേസില്‍ പ്രതിയാണ്. കുവൈത്തില്‍ ഈ പണം വെളുപ്പിച്ച് തിരികെ കേരളത്തിലെത്തിച്ചിരുന്നത് അവിടെയുണ്ടായിരുന്ന ഒരു വ്യവസായിയായിരുന്നു എന്നാണ് വിവരം. നേരത്തെ ഉതുപ്പ് വര്ഗീസിനെ കുവൈത്ത് പൊലീസ് അറസ്റ്റുചെയ്‌തെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്യാത്തതിനാല്‍ വിട്ടയച്ചു. കുവൈത്തില്‍ മാധ്യമപ്രവര്‍ത്തകരുമായുണ്ടായ ഏറ്റുമുട്ടലിനെത്തുടര്‍ന്നായിരുന്നു ഇയാളെ അറസ്റ്റ് ചെയ്തത്. ഉതുപ്പിന് സിബിഐ ലുക്ക് ഔട്ട്‌ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇയാളെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് വിവരം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍