കുട്ടിക്കാലത്തെ ദാരിദ്രം അകറ്റാനായി ചായക്കടയില്‍ പണിയെടുക്കുകയും പത്രം വില്‍ക്കുകയും ചെയ്തെന്ന് കേശവ പ്രസാദ് മൗര്യ
മുന്‍ ചായ വില്‍പ്പനക്കാരും ബിജെപിയിലെ അധികാരസ്ഥാനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ? ഏതായാലും പ്രധാനമന്ത്രി പാടിപ്പുകഴ്ത്തപ്പെട്ട പൂര്‍വകാല ചരിത്രം അറിയുന്നവര്‍ക്ക് ഇപ്പോള്‍ ഉത്തരപ്രദേശിലെ ഉപമുഖ്യമന്ത്രി പദതീരുമാനം അങ്ങനെയൊരു സംശയത്തിന് കാരണമായാല്‍ അത്ഭുതപ്പെടാനില്ല. പ്രധാനമന്ത്രിക്ക് സമാനമായ ജീവിതസാഹചര്യങ്ങളില്‍ നിന്നാണ് നിര്‍ണായക സംസ്ഥാനമായ യുപിയിലെ ഉപമുഖ്യമന്ത്രിമാരില്‍ ഒരാളായി തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്ന പാര്‍ട്ടി സംസ്ഥാന അദ്ധ്യക്ഷന്‍ കേശവ പ്രസാദ് മൗര്യയുടെയും വരവ്.
ഒബിസി വിഭാഗത്തില്‍ പെട്ട മൗര്യയും തന്റെ കുട്ടിക്കാലത്ത് പിതാവിനെ ചായക്കടയില്‍ സഹായിച്ചിരുന്നു. യുപിയിലെ കൗസംബി ജില്ലയില്‍ ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന അദ്ദേഹത്തിന് കുട്ടിക്കാലത്തെ ദാരിദ്രം അകറ്റാനായി ചായക്കടയില്‍ പണിയെടുക്കുകയും പത്രം വില്‍ക്കുകയും ചെയ്യേണ്ടി വന്നു. കുട്ടിക്കാലത്ത് ചെയ്തിരുന്ന ജോലികളെ കുറിച്ച് മൗര്യ ഇപ്പോഴും അഭിമാനത്തോടെ ഓര്‍ക്കാറുണ്ട്. ഈ ഭൂതകാലമാണ് തന്നെയും പ്രധാനമന്ത്രി മോദിയെയും തമ്മില്‍ അടുപ്പിക്കുന്നതെന്നും അദ്ദേഹം പരാമര്‍ശിക്കാറുണ്ട്.
ബാല സ്വയംസേവക് സംഘത്തിന്റെ പ്രവര്‍ത്തനത്തിലൂടെയാണ് അദ്ദേഹം രാഷ്ട്രീയത്തിലേക്ക് വരുന്നത്. പിന്നീട് വിശ്വഹിന്ദുപരിഷത്തിന്റെയും ബജ്രംഗ്ദളിന്റെയും പ്രവര്‍ത്തനങ്ങളില്‍ സജീവമായി. വിഎച്ച്പി തലവനായിരുന്ന അശോക് സിംഗാളിന്റെ വളരെ അടുത്ത അനുയായി ആയാണ് മൗര്യ അറിയപ്പെട്ടിരുന്നത്. 2012ല്‍ ആദ്യമായി എംഎല്‍എ ആയി തിരഞ്ഞെടുക്കപ്പെട്ട മൗര്യ 2016ല്‍ ബിജെപിയുടെ ഉത്തര്‍പ്രദേശ് സംസ്ഥാന അദ്ധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു.
യാദവേദര ഒബിസി വോട്ടുകളും ദളിത് വോട്ടുകളും ബിജെപിക്ക് അനുകൂലമാക്കുന്നതില്‍ മൗര്യ നിര്‍ണായക പങ്കുവഹിച്ചു. കുശവ, കൊയ്രി, കുര്‍മി, സാഖ്യ, പട്ടേല്‍ സമുദായങ്ങള്‍ ബിജെപിക്ക് അനുകൂലമായി വോട്ടു ചെയ്തു എന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നത്. മുന്‍ മുഖ്യമന്ത്രി കല്യാണ്‍ സിംഗിന് ശേഷം ഏറ്റഴും കൂടുതല്‍ ഒബിസി, ദളിത് പിന്തുണയുള്ള ബിജെപി നേതാവാണ് തീപ്പൊരി പ്രസംഗകനായ കേശവ ചന്ദ്ര മൗര്യ. ഇപ്പോള്‍ ഫുല്‍ഫൂര്‍ മണ്ഡലത്തില്‍ നിന്നുള്ള ലോക്‌സഭ അംഗമായ ഈ 47 കാരന്‍ രണ്ടുതവണ ജയില്‍വാസം അനുഭവിച്ചിട്ടുണ്ട്. അയോദ്ധ്യ ക്ഷേത്ര നിര്‍മ്മാണ കാലത്തും ഗോസംരക്ഷണ പ്രസ്ഥാന കാലത്തും.