ദി യോമിയൂറി ഷിംബുന്‍
ജപ്പാന്‍ അഭ്യന്തരകാര്യ വിനിമയ മന്ത്രാലയം നടത്തിയ സര്‍വേ പ്രകാരം ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുടെ എണ്ണം കഴിഞ്ഞ വര്‍ഷം 8.2 മില്ല്യന്‍ കവിഞ്ഞിരിക്കയാണ്, അഞ്ചു വര്‍ഷത്തിനുള്ളില്‍ 8.3 ശതമാനം (630,000,) വര്‍ദ്ധനവാണുണ്ടായിട്ടുള്ളത്. 2013 ല്‍ രാജ്യത്തിലുള്ള മൊത്തം വീടുകളുടെ 13.5 ശതമാനത്തോളം വരും ആള്‍പ്പാര്‍പ്പില്ലാത്ത ഈ വീടുകള്‍. ജനസംഖ്യയും ജനന നിരക്കും കുറക്കുന്നതിനു വേണ്ടി നടപ്പില്‍ വരുത്തിയ
നിയമങ്ങള്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകള്‍ സമ്മാനിച്ചപ്പോള്‍ ഇവ ജനസുരക്ഷയുടേയും ദുരന്ത പ്രതിരോധത്തിന്റേയും കാര്യത്തില്‍ വലിയ തടസമാണെന്ന സത്യം തിരിച്ചറിയാന്‍ സര്‍ക്കാരിന്റെ കണ്ണുകള്‍ക്ക് സാധിച്ചില്ല.
2011 ലെ കിഴക്കന്‍ ജപ്പാന്‍ ഭൂകമ്പത്തിനു ശേഷം 330,000ത്തോളം കുടുംബങ്ങള്‍ മാറ്റിപ്പാര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. 2013 ഒക്ടോബറില്‍ തുടങ്ങിയ സര്‍വേ 3.5 മില്ല്യന്‍ സാംപിള്‍ കുടുംബങ്ങളില്‍ നിന്നും ശേഖരിച്ച വിവരമനുസരിച്ചാണ് ദേശീയതലത്തിലുള്ള കണക്കുകള്‍ നിര്‍ണ്ണയിക്കുക. 1948 മുതല്‍ ഓരോ അഞ്ചു വര്‍ഷവും നടന്നു വരുന്നതാണ് ഈ സര്‍വേ. അവധിക്കാല വസതികള്‍ പോലുള്ളവ ഒഴിച്ചു നിര്‍ത്തി നോക്കിയാല്‍ യമനാഷി സംസ്ഥാനത്തിലാണ് ഏറ്റവും കൂടുതല്‍ ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളുള്ളത് (17.2 ശതമാനം), തൊട്ടു പിറകെ 16.9 ശതമാനവുമായ് എഹൈമും 16.8 ശതമാനവുമായ് കോചിയുമാണുള്ളത് . ഏറ്റവും കുറവ് രേഖപ്പെടുത്തിയത് മിയാജി സംസ്ഥാനത്തിലാണ് 9.1 ശതമാനം, മുന്‍ സര്‍വേയില്‍ നിന്നും 4.1 ശതമാനമാണ് കുറവ്.
2011 ലെ ദുരന്തത്തിനിരയായവരെ മാറ്റിപ്പാര്‍പ്പിക്കാന്‍ വേണ്ടി ആള്‍പ്പാര്‍പ്പില്ലാത്ത വീടുകളും അപ്പാര്‍ട്ടുമെന്റുകളും ഉപയോഗിച്ചെന്ന വിശദീകരണമാണ് മന്ത്രാലയമിതിനു നല്‍കിയത്. ആള്‍പ്പാര്‍പ്പില്ലാത്തതും ജീര്‍ണ്ണാവസ്ഥയിലുമുള്ള വീടുകള്‍ തകര്‍ന്നു വീഴാനുള്ള സാധ്യതയും, സാമൂഹിക ദ്രോഹികള്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാനുള്ള സാധ്യതയും കണക്കിലെടുത്ത് ജനങ്ങളുടെ സുരക്ഷ ഉറപ്പുവരുത്താന്‍ വേണ്ട മാര്‍ഗ്ഗങ്ങള്‍ തേടുകയാണ് ഭരണകൂടം. മുന്‍ സര്‍വേയില്‍ നിന്നും 5.3 ശതമാനം(3.05 മില്ല്യന്‍) വളര്‍ച്ച രേഖപ്പെടുത്തി മൊത്തം വീടുകളുടെ എണ്ണം 60.63 മില്ല്യനായ് മാറിയിരിക്കയാണ്. ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്താന്‍ വേണ്ടി നടത്തുന്ന പരീക്ഷണങ്ങള്‍ ജപ്പാനിലെ പല ഗ്രാമങ്ങളേയും ചെറു നഗരങ്ങളേയും വീടുകളുടെ ശവപ്പറമ്പാക്കി മാറ്റുകയാണ്.