സുധ കെ.എഫ്
കുറച്ച് ആഴ്ചകള്‍ മുന്‍പ് ഫേസ്ബുക്ക് ചാറ്റില്‍ കൂട്ടുക്കാരന്‍ ‘എം’ എന്നോടും വേറെ ഒരു കൂട്ടുക്കാരന്‍ ‘പി’യോടും കൂടി പറഞ്ഞു : ‘ബഷീര്‍ എഴുതിയ കഥകളിലെ സ്ഥലങ്ങളില്‍ ഒന്നും മൂപ്പര്‍ പോയിട്ടില്ല എന്നാണ് ചിലര്‍ പറയുന്നത് . നിങ്ങള്‍ക്ക് എന്ത് തോന്നുന്നു?’ അങ്ങനെയാണോ? ഉടന്‍ സ്‌കൂളില്‍ വായിച്ച ‘ഒരു മനുഷ്യന്‍’ എടുത്തിട്ടു. അതിലെ ദൂരസ്ഥലവും ബഷീര്‍ തന്നെ പറയുന്നു എന്നപോലെ തോന്നിപ്പിക്കുന്ന കഥ പറച്ചിലും. മൂന്ന് ആളും അതിന്റെ നെറ്റില്‍ നിന്നു ലഭിച്ച സ്കാന്‍ഡ് കോപ്പി വായിക്കുന്നു. ആദ്യം വിചാരിച്ച പോലെ കഥയിലെ സ്ഥലം ഉത്തരേന്ത്യ അല്ല. പിന്നെ അത് എവിടെയാണെന്നുള്ള ഭാരിച്ച ചര്‍ച്ചയാണ്. അവസാനം ‘എം’ തീരുമാനിച്ചു, അത് നേപ്പാള്‍ തന്നെ. പക്ഷെ ഈ എഴുതിവെച്ച, പേരില്ലാത്ത ഈ സ്ഥലം എന്തിനു നമ്മള്‍ ഇങ്ങനെ ശരിക്കുമുള്ളതെന്ന രീതിയില്‍ ചര്‍ച്ച ചെയ്യുന്നു? അങ്ങനെ ഒരു റിയലിസം വേണ്ടതുണ്ടോ? വീണ്ടും തുടങ്ങിയ കാര്യത്തില്‍ തിരിച്ചെത്തി. ചോദ്യം ചോദിച്ച ‘എം’ പറഞ്ഞു ബഷീര്‍ എവിടെയും യാത്ര ചെയ്യാതെ എഴുതിയതാണെങ്കില്‍ മൂപ്പര്‍ ശരിക്കും മഹാന്‍ തന്നെ! ഹോ! കുറ്റപ്പെടുത്തല്‍ തിരിച്ചെടുത്തല്ലോ; എനിക്ക് അത് മതി.
എയര്‍പോര്‍ട്ടില്‍ എത്തി. എത്തിയപ്പഴേ മനസിലായി, വായിക്കാന്‍ ഒന്നും എടുത്തിട്ടില്ല. ഭക്ഷണം വേണ്ടാന്നു വെക്കാം, പക്ഷേ ആറു മണിക്കൂറത്തെ യാത്രയില്‍ ഒന്നും വായിക്കാന്‍ ഇല്ലാതെ കഴിച്ചുകൂട്ടാന്‍ വയ്യ. കാണാന്‍ പോകുന്ന സ്വപ്നനങ്ങളില്‍ ഒരു വിശ്വാസവുമില്ല. നീലാകാശത്തിലും.
നേരെ പുസ്തകക്കടയിലേക്ക് ഓടി. കണ്ണുകള്‍ വെറുതെ അങ്ങോട്ടും ഇങ്ങോട്ടും ഓടുകയാണ്. കുറെ ‘ഹൌ റ്റു സക്സീഡ് ‘ പുസ്തകങ്ങള്‍ ഉണ്ട്. ഉള്ളില്‍ ചിരിയേ ഉള്ളു. അപ്പോള്‍ അതാ അതില്‍ നിന്നൊക്കെ മാറി കൈവിരലുകള്‍ മുഖത്തേക്ക് അമര്‍ത്തി ചിരിക്കുന്ന ബഷീറിന്റെ മുഖചിത്രമുള്ള പുസ്തകം. ഒരു ചെറിയ ചിരിയുമുണ്ട്; ഈ ‘ഹൌ റ്റു’ കക്ഷികളുടെ പുസ്തകങ്ങളെ നോക്കിയായിരിക്കും. എനിക്ക് ബഷീര്‍ തന്നെ കൂട്ട്. പുസ്തകത്തിന്റെ പേര് ‘താരാ സ്‌പെഷ്യല്‍സ്’. പേരില്‍ തന്നെ ഉണ്ട് എന്തോ ഒരു സ്‌പെഷ്യല്‍ നര്‍മ്മം. എനിക്ക് അപ്പോള്‍ ഏറ്റവും ആവശ്യമുള്ളത്. ചെറിയ ഒരു നോവലാണ്. പിന്നെ താഴെ കിടക്കുന്ന ‘കഥാബീജം’, ബഷീറിന്റെ ഏക നാടകവും മേടിച്ചു.
പാപ്പച്ചന്റ്റെയും പോളിയുടെയും പ്രേംരഘുവിന്റെയും ആണ്‍ ലോകമാണ് സംഗതി. ഒട്ടും കാശില്ലാത്ത പാപ്പച്ചനും പൈസക്കാരനായ കൂട്ടുക്കാരന്‍ പോളിയും ചേര്‍ന്ന് ധനികനായ പഴയ കൂട്ടുക്കാരന്‍ പ്രേംരഘുവിന്റെ കൈയില്‍ വന്നു ചേര്‍ന്ന ‘സിഗരറ്റ് ഉണ്ടാക്കുന്ന യന്ത്രം’ വെച്ചൊരു ബിസിനസ്സ് മനസ്സില്‍ കണ്ടുള്ള യാത്രയും തിരിച്ചുവരവുമാണ് കഥ. ഇടയില്‍ ചാര്‍മിനാറും ഗോള്‍ഡ് ലേബലും, പൈസക്ക് അനുസരിച്ച് വലിയാണ്. പല തരത്തിലുള്ള വെള്ളമടി സീനുകളുമുണ്ട്. ഈ ആണ്‍ ലോകത്തിലെ പല തരത്തിലുള്ള സ്വപ്നങ്ങളും ആശകളും കൊണ്ട് നിറഞ്ഞു നില്ക്കുകയാണ് ഈ നോവല്‍. പക്ഷെ ഇതിലെ പരിഹാസം കലര്‍ന്ന നര്‍മ്മമാണ് (മറ്റു ബഷീര്‍ കൃതികളെ പോലെ) ഇതിലെ ആണ്‍കോയ്മ കൂടെക്കൂടെ പൊളിച്ചെഴുതുന്നത്.
പക്ഷെ, ഈ പരിഹാസം എന്തിനോടും ഏതിനോടും ഉള്ള പുച്ഛമല്ല. അനുഭവങ്ങളുടെ കൂടെ നിന്ന് തന്നെ ഇടംകണ്ണിട്ടു നോക്കി ചിരിക്കുന്ന ശൈലിയാണ് ബഷീറിന്റെ എന്ന് തോന്നിയിട്ടുണ്ട് . അതുകൊണ്ട് തന്നെ കൈ കൊണ്ട് റിക്ഷ വലിക്കുന്ന ആള്‍ക്കാര്‍ക്ക് വേണ്ടി പാപ്പച്ചന്‍ ശരിക്കും സമരവും വിപ്ലവവും ‘ഉണ്ടാക്കുന്നത്’ അതിലെ പ്രധാന ആളുടെ മകളായ താരയോടുള്ള പ്രേമം കൊണ്ടാണ്! ഇതാ വേറെ ഒന്ന് : ‘പോളി സോഷ്യലിസത്തില്‍ വിശ്വസിക്കുന്നില്ല. തനി ഇമ്പീര്യലിസ്റ്റ് ആന്‍ഡ് ക്യാപിറ്റലിസ്റ്റ്. പ്രേംരഘു സോഷ്യലിസ്റ്റ് ആയിരുന്നു. അവന്റെ ഇപ്പോഴത്തെ നില എന്താണാവോ’.
ബെസ്റ്റ് ഓഫ് അഴിമുഖം ആധുനികതയുടെ വായനശാലയില്‍: ചില ചിന്തകള്‍ |
‘ജനം ഐഡിയ ഇല്ലാതെ ബുദ്ധിമുട്ടുകയാണ്! യോഗ്യന്മാര്‍ എന്തെങ്കിലും ഒന്ന് ചെയ്യുമ്പോള്‍ അനുകരിക്കാന്‍ സ്റ്റുപ്പിട് റാസ്കല്‍സ് ‘. പാപ്പച്ചന്റെ ഈ പുച്ഛം പരിഹസിച്ചു കൊണ്ടാണ് ബഷീര്‍ ഈ ലോകം നമ്മുക്ക് കാണിച്ചു തരുന്നത്. പക്ഷെ ബഷീര്‍ കാട്ടിത്തരുന്ന ലോകത്തില തന്നെ പാപ്പച്ചന്റെയും പോളിയുടെയും പ്രേംരഘുവിന്റെയും ആഗ്രഹങ്ങളും ആശകളും കാഴ്ചപ്പാടുകളും അവര്‍ തമ്മിലുള്ള അധികാരഘടനയുമൊക്കെ അവരുടെ കൈയിലുള്ള കാപിറ്റലിന് അനുസൃതമായി വ്യത്യസ്തമാണ്. പ്രേമം എന്നും സര്‍വ്വവ്യാപിയായ, എന്നാല്‍ വ്യത്യസ്തമായ ആഗ്രഹങ്ങള്‍ കൊണ്ട് മാര്‍ക്കു ചെയ്യപ്പെട്ടിരിക്കുന്നു.
ഒരു ദ്വയാത്മകതയല്ലാതെ, എന്നും ഇടം കണ്ണിട്ടു നോക്കാന്‍ പല കോണിലായി പുറത്തും അകത്തുമായി കുറെ സ്‌നേഹവും പ്രേമവുമായിട്ടാണ് എനിക്ക് ബഷീര്‍ എന്നുള്ള എഴുത്തുകാരനെ അറിയുന്നത്. ഈ അകവും പുറവും ഒന്നിച്ചുള്ള ഈ എഴുത്തിലും അതിന്റെ വാഗ്ദാനങ്ങളിലുമാണ് പ്രതീക്ഷ; പലപ്പോഴും നമ്മള്‍ ഉപയോഗിക്കുന്ന, പുറം മാത്രം രേഖപെടുത്തുന്ന ഭാഷകള്‍ക്കില്ലാത്തതും അതാണെന്ന് തോന്നുന്നു.