അഴിമുഖം പ്രതിനിധി
2014 നവംബറില്‍ ദല്‍ഹിയില്‍ ആര്‍ എസ് എസ് ബന്ധമുള്ള സംഘടനകള്‍ നടത്തിയ ലോക ഹിന്ദു കോണ്‍ഗ്രസില്‍ പരിസ്ഥിതി പ്രവര്‍ത്തകയായ വന്ദന ശിവ പങ്കെടുത്തിരുന്നു. അന്ന് ഏറെ വിമര്‍ശനമേറ്റപ്പോള്‍ രക്ഷപ്പെടാന്‍ ഹിന്ദു പ്രതാപത്തിന്റെ മിത്തിനെയാണ് അവര്‍ കൂട്ടുപിടിച്ചത്.
യമുന തീരത്തിന് നാശം വരുത്തുന്ന ശ്രീശ്രീ രവിശങ്കറിന്റെ പരിപാടിയെ പിന്തുണച്ചു കൊണ്ട് അവര്‍ വീണ്ടും വാര്‍ത്തകളിലെത്തുന്നു. പരിപാടിയിലെ പ്രാസംഗികരില്‍ ഒരാളായിരുന്നു അവര്‍. ഇന്ത്യയിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളിലെ സമരങ്ങളിലെ സാന്നിദ്ധ്യത്തിലൂടെ ഏറെ അന്താരാഷ്ട്ര പ്രശസ്തി നേടിയ അവരും രവിശങ്കറുമായുള്ള ബന്ധം പുതിയതല്ല. ഇതിനു മുമ്പും ആര്‍ട്ട് ഓഫ് ലിവിങ്ങിന്റെ പരിപാടികളില്‍ അവര്‍ സംസാരിച്ചിട്ടുണ്ട്. യമുന തടത്തെ രവിശങ്കറിന്റെ പരിപാടിയില്‍ ദക്ഷിണ അമേരിക്കയിലെ പെറു മുതല്‍ ഇന്ത്യയുടെ കാല്‍ക്കീഴിലെ ഭൂട്ടാനില്‍ നിന്നു വരെയുള്ളവരുണ്ടായിരുന്നു.
കൂടാതെ കേന്ദ്ര മന്ത്രിമാരായ അരുണ്‍ ജെറ്റ്‌ലി, നിതിന്‍ ഗഡ്കരി, പീയുഷ് ഗോയല്‍ തുടങ്ങിയ ഒരു ഡസന്‍ മുതിര്‍ന്ന മന്ത്രിമാരും ഉണ്ടായിരുന്നു.
പ്രകൃതിയോടും ആക്ടിവിസത്തോടുമുള്ള അവരുടെ സമീപനത്തില്‍ അസംതൃപ്തരായ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഏറെയുണ്ട്. യമുനാ തീരത്തെ നശിപ്പിച്ചു കൊണ്ടാണ് ഈ പരിപാടി നടത്തുന്നത് എന്നകാര്യം അവര്‍ക്ക് അറിയില്ലായിരുന്നുവെന്ന് വിശ്വസിക്കാന്‍ പലര്‍ക്കും കഴിയുന്നുമില്ല.
ജൈവ വൈവിദ്ധ്യം, ജല മലിനീകരണം തുടങ്ങിയ വിഷങ്ങളില്‍ അവര്‍ 20-ല്‍ അധികം ബുക്കുകള്‍ എഴുതിയിട്ടുണ്ട്. 1970-കളില്‍ വനനശീകരണത്തിന് എതിരായി നടന്ന ചിപ്‌കോ പ്രസ്ഥാനത്തിന്റെ ഭാഗമായിരുന്നു അവര്‍.
ഈ പരിപാടി യമുനയ്ക്ക് ഭീഷണിയാണെന്ന് സാധാരണക്കാര്‍ക്ക് മനസ്സിലാക്കാന്‍ കഴിയുമ്പോള്‍ എന്തുകൊണ്ട് പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് കഴിയുന്നില്ലെന്ന് വിമലേന്ദു ഝാ ചോദിക്കുന്നു. ഈ പരിപാടിയെ എതിര്‍ത്തതു കാരണം ആര്‍ട്ട് ഓഫ് ലിവിങിനെ പിന്തുണയ്ക്കുന്ന സന്ന്യാസിമാര്‍ വിമലേന്ദുവിന് നേരെ വധഭീഷണി മുഴക്കിയിരുന്നു. 20,000-ത്തില്‍ അധികം പേര്‍ ഈ പരിപാടിക്ക് എതിരായ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഒപ്പിടുകയും ലക്ഷകണക്കിനുപേര്‍ എതിരായി സംസാരിക്കുകയും ചെയ്യുമ്പോള്‍ വന്ദനയും പരിപാടിയുമായി സഹകരിക്കില്ലെന്നാണ് പ്രതീക്ഷിച്ചിരുന്നതെന്നും വിമലേന്ദു പറയുന്നു.