UPDATES

സിനിമ

മണ്‍റോ തുരുത്തിന്റെ കഥ പറഞ്ഞ വാനിഷിംഗ് ഐലന്‍റിന് ശരത്ചന്ദ്രന്‍ പുരസ്കാരം

Avatar

അഴിമുഖം പ്രതിനിധി

മികച്ച പരിസ്ഥിതി ഡോക്യുമെന്‍ററിക്കുള്ള സി ശരത്ചന്ദ്രന്‍ പുരസ്‌കാരം വാനിഷിംഗ് ഐലന്റ് ( ജലസമാധി) നേടി. കോഴിക്കോട് കഴിഞ്ഞ മൂന്നു ദിവസമായി സോളിഡാരിറ്റിയും മാധ്യമവും സായുക്തമായി സംഘടിപ്പിച്ച യൂത്ത് സ്പ്രിംഗ് ഫിലിം ഫെസ്റ്റിവലിന്‍റെ ആദ്യദിനമാണ് വാനിഷിംഗ് ഐലന്റ് പ്രദര്‍ശിപ്പിച്ചത്. അന്തരിച്ച പ്രശസ്ത പരിസ്ഥിതി ഡോക്യുമെന്‍റ്ററി സംവിധായകന്‍ സി ശരത്ചന്ദ്രന്റെ പേരില്‍ ഏര്‍പ്പെടുത്തിയ പുരസ്കാരമാണിത്.

കൊല്ലം ജില്ലയിലെ മണ്‍റോതുരുത്തില്‍ ജനങ്ങള്‍ അനുഭവിക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്ന ഡോക്യുമെന്‍ററിയാണിത്‌. അസാധാരണമായി ജലനിരപ്പ് ഉയരുന്നതിനാല്‍ വീടുകള്‍ക്കുള്ളിലേക്ക് വെള്ളം കയറി അവ വാസയോഗ്യമല്ലാതായിക്കഴിഞ്ഞു. സാമ്പത്തികശേഷിയുള്ളവര്‍ ഈ ദ്വീപ്‌ വിട്ടു മറ്റു സ്ഥലങ്ങളിലേക്ക് കുടിയേറി. പല വീടുകളിലും വെള്ളം കയറുന്നതിനനുസരിച്ച് കല്ലും ഇഷ്ടികയും പാകി ഉയര്‍ത്തി അതിനുമേല്‍ ഗൃഹോപകരണങ്ങള്‍ വയ്ക്കുകയാണ് പതിവ്.

വീടുകളുടെ അടിത്തട്ട് ഭൂമിയിലേക്ക് താഴ്ന്നു പോകുന്നതാണ് മറ്റൊരു ദുരിതം. കരയില്‍ സ്ഥാപിച്ച പൈപ്പ് വെള്ളത്തിനടിയിലായിക്കഴിഞ്ഞു. കൃഷിനശിച്ചു, കന്നുകാലികള്‍ ചത്തൊടുങ്ങി, യാത്രാദുരിതം വേറെ. ദൈനംദിന ജീവിതം താറുമാറായി. ആഗോളതാപനമാണെന്ന് ഒരു കൂട്ടരും ഇനിയും കണ്ടുപിടിക്കാനുള്ള പാരിസ്ഥിതിക കാരണങ്ങളാണെന്നു മറ്റൊരു കൂട്ടരും വാദിക്കുന്നു.

ദുരിതങ്ങള്‍ക്കിടയില്‍ വഴിമുട്ടി, മെല്ലെ മെല്ലെ ഇല്ലാതാകുന്ന മണ്‍റോ തുരുത്തിനെക്കുറിച്ചുള്ള ഡോക്യുമെന്‍ററി ഞെട്ടിപ്പിക്കുന്നതാണെന്ന് ഫിലിം ഫെസ്റ്റിവലില്‍ സംസാരിച്ച കല്‍പ്പറ്റ നാരായണന്‍ പറഞ്ഞു. ആഗോളതാപനത്തിന്റെ ദുരന്തഫലം കേരളത്തിന്റെ പടിക്കല്‍ എത്തിയെന്ന് ഈ ഡോക്യുമെന്‍റ്ററി ഓര്‍മ്മിപ്പിക്കുന്നു. പ്രശസ്ത എഴുത്തുകാരനും രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയ്ക്ക് എതിരെ തനിക്കു കിട്ടിയ പുരസ്‌കാരം മോദി സര്‍ക്കാരിനു തിരികെ സമര്‍പ്പിക്കുകയും ചെയ്ത രാകേഷ് ശര്‍മ്മ ഫെസ്റ്റിവലില്‍ മുഖ്യാതിഥി ആയിരുന്നു.

മികച്ച പരിസ്ഥിതി ഡോക്യുമെന്‍ററിക്കുള്ള പുരസ്‌കാരം സംവിധായകന്‍ ഡി ധനസുമോദിന് രാകേഷ് ശര്‍മ്മ സമ്മാനിച്ചു. ഛായാഗ്രാഹകനുള്ള പുരസ്‌കാരം എ മുഹമ്മദും എഡിറ്റിംഗിനുള്ള പുരസ്‌കാരം ബി അജിത്‌കുമാറും റിഞ്ചു ആര്‍വിയും നേടി വാനിഷിംഗ് ഐലന്റ്-ജലസമാധി ഫെസ്റ്റിവലിലെ ശ്രദ്ധേയ ചിത്രമായി. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് ഡല്‍ഹി ഫോറം മുന്‍കൈ എടുത്ത് ശ്രീജാ ശശിധരന്‍, പൈപ്പര്‍ അംഗങ്ങളായ കൃഷ്ണകുമാര്‍ കെഎന്‍, ബിനു ദാസപ്പന്‍, അനൂപ്‌ അംബിക എന്നിവരുടെ സഹകരണത്തോടെയാണ് ഡോക്യുമെന്‍റ്ററി നിര്‍മ്മിച്ചത്. സിപിഎം പോളിറ്റ്ബ്യൂറോ അംഗം എംഎ ബേബി ആണ് ഡോക്യുമെന്‍ററിയുടെ വിവരണം നിര്‍വ്വഹിച്ചിരിക്കുന്നത്‌. 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍