UPDATES

യാത്ര

വരാണസി; മടക്കയാത്ര വരാണസി യാത്ര; ഒരു ഭൂകമ്പത്തിന്റെ ഓര്‍മ്മ

Avatar

താജുദ്ദീന്‍ ബല്ലാകടപ്പുറം

(ആദ്യ ഭാഗങ്ങള്‍ ഇവിടെ വായിക്കാം-വരാണസിയുടെ ശീതഞരമ്പുകള്‍, ഒരു ഭൂകമ്പത്തിന്റെ ഓര്‍മ്മ)

വൈകുന്നേരം അഞ്ച് മണിക്കാണ് ട്രെയിന്‍. അതു കണക്കാക്കി പത്തു മണിയോടെ റൂമില്‍ നിന്നും ഇറങ്ങി. സുഹൃത്ത് കമാല്‍ ഗോസീ അങ്ങാടി വരെ കൂടെ വന്നു. സീറ്റ് കണ്‍ഫോം അല്ലാത്തതിനാല്‍ കമാലിന് ടിക്കറ്റിന്‍റെ പിഎന്‍ആര്‍ നമ്പര്‍ കൊടുത്ത് ചെക്ക് ചെയ്യാന്‍ പറഞ്ഞിരുന്നു. വൈകുന്നേരം വരാണസിയിലെത്തിയാല്‍ പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാന്‍ വിളിക്കാമെന്ന് പറഞ്ഞ് വണ്ടി കയറി. ഏകദേശം മൂന്ന് മണിയോടെ വരാണസി റയില്‍വേ സ്റ്റേഷനിലെത്തി. 

കമാലിനെ വിളിച്ചു. ഫോണ്‍ സ്വിച്ച് ഓഫ്. പിന്നെയും ശ്രമിച്ചു. അപ്പോഴും അതു തന്നെ അവസ്ഥ.  പടച്ചവനേ ഇനിയെങ്ങനെ പിഎന്‍ആര്‍ സ്റ്റാറ്റസ് അറിയാനാണ്. എന്തു ചെയ്യണമെന്നറിയാതെ പുറത്ത് അങ്ങാടിയിലെ ആള്‍ക്കൂട്ടങ്ങള്‍ക്കിടയില്‍ പരിഭ്രാന്തനായി നടന്നു.

സീറ്റ് നമ്പര്‍ അറിയാതെ ഏതു കമ്പാര്‍ട്ട്മെന്‍റില്‍ ചെന്നു കയറും! പിന്നെ സ്റ്റേഷനകത്തും കുറച്ചു നടന്നു. വണ്ടി വരാത്തതിലുള്ള സങ്കടമല്ല, സീറ്റ് സ്റ്റാറ്റസ് അറിയാത്തതിലുള്ള ആശങ്കയായിരുന്നു. മൊബൈല്‍ കയ്യിലെടുത്ത് വെറുതെ കളിച്ചിരുന്നു. വൈഫൈ ഓണ്‍ ചെയ്താലോ എന്നൊരു തോന്നല്‍. ചിലപ്പോള്‍ നെറ്റ് കണക്ഷന്‍ കിട്ടിയാലോ എന്നൊരു പ്രതീക്ഷ. ഓണ്‍ ചെയ്തപ്പൊള്‍ കിട്ടിയത് റയില്‍വേ വൈഫൈ കണക്ഷനായിരുന്നു. അല്‍ഹംദുലില്ലാഹ്, വേഗം പിഎന്‍ആര്‍ സ്റ്റാറ്റസ് നോക്കി. നിരാശയായിരുന്നു ഫലം. വെയിറ്റിംഗ് ലിസ്റ്റ് മുപ്പത്തി മൂന്നില്‍ നിന്ന് എട്ടിലെത്തിയിട്ടേയുള്ളു. സ്റ്റാറ്റസ് ഇനിയും അപ്ഡേറ്റ് ആവുമെന്ന് കരുതി കാത്തിരുന്നു. അപ്പോഴാണ് അല്‍പ്പം മുകളിലായി ചാര്‍ട്ട് പ്രിപ്പേര്‍ഡ് എന്നു കണ്ടത്. സീറ്റ് കിട്ടാത്ത സങ്കടവും കമാലിനെ വിളിച്ചു കിട്ടാത്ത അമര്‍ഷവും കൂടിക്കലങ്ങി ഞാന്‍ നിസ്സഹായനായി.

സ്ലീപ്പര്‍ ടിക്കറ്റ് എടുത്തിട്ടും കണ്‍ഫോമാവാതെ ട്രെയിനിനകത്ത് അലയേണ്ടി വന്ന അനുഭവം ഉള്ളത് കൊണ്ട് സീറ്റ് കിട്ടിയേ യാത്ര പോകൂ എന്നു തീരുമാനിച്ചിരുന്നു. പക്ഷെ അത്യാവശ്യമായി ഹൈദരാബാദില്‍ എത്താനുള്ളത് കൊണ്ട് വെയിറ്റിങ് ടിക്കറ്റ് എടുത്തതതായിരുന്നു. മുമ്പൊരിക്കല്‍ ഷോര്‍ണൂരില്‍ നിന്ന് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂരിലേക്ക് രപ്തി സാഗര്‍ എക്സ്പ്രസില്‍ പോകാന്‍ ടിക്കറ്റ് നോക്കി. വെയിറ്റിംഗ് ലിസ്റ്റ് നൂറ് കഴിഞ്ഞിരുന്നു. എന്തു ചെയ്യണമെന്നറിയാന്‍ സുഹൈലിനു വിളിച്ചു. കൂടാതെ ഇഖ്ലീലും മുസ്ഥഫയും സ്വബൂറും കൂടെ പോരുന്നുണ്ട്. തത്കാല്‍ ടിക്കറ്റ് എടുക്കാമെന്ന് സുഹൈല്‍ പറഞ്ഞു. രപ്തിസാഗറില്‍ തത്കാല്‍ കിട്ടാന്‍ ബുദ്ധിമുട്ടാണ്. ഫെബ്രുവരി മാസമായതിനാല്‍ ഉത്തരേന്ത്യന്‍ തൊഴിലാളികളും നാട്ടിലേക്കുള്ള തയ്യാറെടുപ്പിലാണ്. തണുപ്പ് കുറഞ്ഞു വരുന്ന സമയമാണത്. പോകുന്ന തലേ ദിവസം സുഹൈലും ഇഖ്ലീലും അതിരാവിലെ തന്നെ തത്കാല്‍ ടിക്കറ്റിനു ട്രാവല്‍ ഏജന്‍സിയിലേക്ക് പോയി. ഉത്തരേന്ത്യന്‍ തൊഴിലാളികളൊക്കെ അര്‍ദ്ധ രാത്രി തന്നെ എത്തിയിരുന്നു. ടിക്കറ്റ് എടുത്തപ്പോള്‍ തത്കാല്‍ വെയിറ്റിംഗ് ലിസ്റ്റ്. പടച്ചോനെ സീറ്റ് ഇനിയും കണ്‍ഫോമായില്ല, പോവുക തന്നെ, എല്ലാവരും തീര്‍ച്ചയാക്കി. ഇടയില്‍ ടിടിയെ കണ്ട് സീറ്റ് തരപ്പെടുത്താമെന്നും കരുതി.

മൂന്ന് ദിവസം തീവണ്ടിയില്‍ അതും സീറ്റില്ലാതെ. രാത്രിയുറങ്ങാന്‍ കയ്യിലുണ്ടായ തോര്‍ത്ത് മുണ്ട് നിലത്ത് വിരിച്ച് ചുരുണ്ട് കിടക്കും. വലിയ ടിന്നുകളും ഡബ്ബകളുമുള്ള കാരണം ഉറങ്ങാന്‍ പ്രയാസപ്പെട്ടു. ടിന്നുകളൊക്കെ ലഗേജ് കംപാര്‍ട്മെന്‍റില്‍ വെച്ചാല്‍ പോരായിരുന്നോ എന്ന് ചോദിച്ചപ്പോള്‍ പറഞ്ഞു ഇതില്‍ കേരളത്തിലെ മിച്ചറുകള്‍ (നംകീന്‍), ഹല്‍വ, നാരിയല്‍ക തേള്‍ (വെളിച്ചെണ്ണ), പിന്നെ അണ്ടിപ്പരിപ്പ്, കുരുമുളക് തുടങ്ങിയവയും. ഒരു കാലത്ത് കേരളത്തെ ഊറ്റിയെടുത്ത് ഇംഗ്ലീഷുകാര്‍ പോയതാണ്. സ്വത്തുക്കളൊക്കെ കടത്തികൊണ്ട് പോവാന്‍ ഇംഗ്ലീഷുകാര്‍ കണ്ട മാര്‍ഗമായിരുന്നു തീവണ്ടി. 

ഇപ്പോള്‍ ഇംഗ്ലീഷുകാരുടെ മാര്‍ഗം പിന്തുടരുകയാണ് ഉത്തരേന്ത്യന്‍ തൊഴിലാളികള്‍. പരമാവധി സാധനങ്ങളൊക്കെ ടിന്നിലേക്ക് തിരുകിയിടും. ഒരാള്‍ക്ക് തന്നെ രണ്ടോ അതിലധികമോ ഉണ്ടായിരുന്നു. ഉത്തരേന്ത്യന്‍ നാടുകളില്‍ കിട്ടാത്ത അമൂല്യ വസ്തുക്കളാത്രെ അവയൊക്കെ.

അര്‍ദ്ധ രാത്രി പിന്നിട്ടാല്‍ ചിലപ്പോള്‍ ഉഡോ ബയ്യ, മുജേ ജാനേദോ എന്നും പറഞ്ഞ് പ്രായമായവര്‍ വഴിയില്‍ കിടക്കുന്ന ഞങ്ങളെ എഴുന്നേല്‍പ്പിക്കുമ്പോള്‍ ഒരു തരം പിരി കയറും. പറഞ്ഞിട്ടെന്തു കാര്യം സീറ്റ് കണ്‍ഫോമാവാത്തവര്‍ ഇതെല്ലാം അനുഭവിക്കലല്ലാതെ വേറെ നിവൃത്തിയില്ല. കൂടെ വലിയ ട്രോളികളുള്ളതിനാല്‍ ഒഴിഞ്ഞ സീറ്റും പരതി പോയില്ല. അതിനിടയില്‍ ഒരു ഹിന്ദിക്കാരന്‍ ഞങ്ങളുടെ നിസ്സഹായത മുതലെടുത്തു. അയാള്‍ക്ക് RAC സീറ്റുണ്ട്, അയാള്‍ പറഞ്ഞു സീറ്റ് തരാം ഇരുന്നൂറ് രൂപ തരണം. ലഗേജുകള്‍ വെക്കാനൊരു സീറ്റ് അനിവാര്യമായിരുന്നു. ഇരുന്നൂറ് രൂപ കൊടുത്തത് വാങ്ങി. അന്നെടുത്ത തീരുമാനമായിരുന്നു സീറ്റ് കിട്ടാതെ ദൂരയാത്രക്കില്ലെന്ന്, പറഞ്ഞിട്ടെന്തു കാര്യം വീണ്ടും ഞാനാ അബദ്ധം ആവര്‍ത്തിച്ചു.

അഞ്ചരയോടടുത്ത സമയം ട്രെയിന്‍ ഒന്നാം ഫ്ലാറ്റ് ഫോമിലെത്തി. എവിടെ കയറണമെന്ന് നിശ്ചയമില്ല. പിന്നെ ടിടിആറിനെ പരതലായി പണി. അപ്പോഴാണ് ചെറിയൊരു ആള്‍കൂട്ടം കണ്ടത്, കൂടെ കറുത്ത കോട്ട് ധരിച്ച ടിയാനുമുണ്ടായിരുന്നു. അറിയാവുന്ന ഭാഷയില്‍ ഒരു വിധം കാര്യങ്ങള്‍ പറഞ്ഞൊപ്പിച്ചു. ഞാന്‍ പറഞ്ഞത് ഗുജ്റാത്ത് ഹിന്ദിയല്ലാത്തതിനാല്‍ ടിടിക്ക് കാര്യം പിടികിട്ടി. പിന്നെ ആശാന്‍ ടിക്കറ്റ് നോക്കിയൊരു വില പറഞ്ഞു. അഞ്ഞൂറു രൂപ തരണം.

ഞാന്‍ ഞെട്ടി, അഞ്ഞൂറോ!?

സാര്‍ എന്‍റേത് വെയിറ്റിംഗ് ലിസ്റ്റിലാ.. 

എന്തു പറഞ്ഞിട്ടും കാര്യമില്ല പൈസ തന്നാല്‍ സീറ്റ് ശരിയാക്കിത്തരാം. എന്‍റേയും ടിടിയുടേയും ഇടയില്‍ ചെറിയൊരു മൗനം. ആലോചിക്കാന്‍ സമയമില്ല, വേണ്ടെങ്കില്‍ മറ്റാര്‍ക്കെങ്കിലും കൊടുക്കും. അയാളല്‍പ്പം കനപ്പിച്ച് പറഞ്ഞു. വേണ്ടാഞ്ഞിട്ടല്ല, കയ്യിലുണ്ടായത് കൂട്ടിയാല്‍ ആകെ കിട്ടുന്നത് അഞ്ഞൂറിനോടടുത്ത്. അത് മുഴുവനും ഇയാള്‍ക്ക് കൊടുത്താല്‍ ഞാനിനി ഹൈദരാബാദിലേക്ക് ഭക്ഷണത്തിനു പകരം കാറ്റ് നിറച്ച് പോവേണ്ടി വരും.

ഞാന്‍ അത്യാവശ്യക്കാരനാണെന്ന് മനസിലാക്കിയാവണം ടിടിആര്‍ ഗൗരവത്തില്‍ പറഞ്ഞു ‘പെട്ടെന്ന് പറ, അല്ലെങ്കില്‍ ഞാന്‍ മറ്റാര്‍ക്കെങ്കിലും സീറ്റ് കൊടുക്കും’ ഒന്ന് കെഞ്ചി നോക്കി, കയ്യില്‍ അഞ്ഞൂറു രൂപയില്ലെന്നും നാന്നൂറു മതിയോ എന്നും.

ഹും ദോ… മുഖം ചുളിച്ച് ചുളിയാത്ത ഗാന്ധി നോട്ടുകള്‍ കീശയിലിട്ടു. S1ലേക്ക് നടക്കു, ഞാനവിടെ വരാം എന്നും പറഞ്ഞ് മറ്റുള്ളവരിലേക്ക് തിരിഞ്ഞു. ഞാന്‍ S1ല്‍ ആശാനേയും കാത്തിരുന്നു. എകദേശം വണ്ടി അലഹബാദ് സ്റ്റേഷനിലേക്ക് എത്തിത്തുടങ്ങാറായപ്പോള്‍ ടീടിആര്‍ വന്നു പരിശോധന തുടങ്ങി. ഞാന്‍ അരികുപറ്റി നിന്നു. പെട്ടെന്ന് എന്നെ കണ്ടപ്പോള്‍ ബേട്ടാ എന്ന് സൗമ്യ ഭാഷയില്‍ അഭിസംബോധന ചെയ്ത് അൗര്‍ കുച്ച് ഇന്‍തിസാര്‍ കര്‍ലോ എന്ന് പറഞ്ഞു. അല്‍പ്പം മുമ്പ് പരുക്കന്‍ ശൈലിയില്‍ സംസാരിച്ച ആശാന്‍റെ മനസ് ഗാന്ധിജിയാല്‍ തണുത്തിരിക്കുന്നു. എന്‍റെ ടിക്കറ്റില്‍ S1 42 എന്നെഴുതി സ്നേഹത്തോടെ സീറ്റിനടുത്തേക്ക് എന്നേയും അനുഗമിച്ചയാള്‍ അടുത്ത ഇരയും തേടിപ്പോയി. 

എനിക്കാണെങ്കില്‍ മധ്യമാണ് കിട്ടിയത്. താഴെ ഒന്നാം സീറ്റില്‍ കാശി തീര്‍ത്ഥാടനം കഴിഞ്ഞു വരുന്ന എഴുപത് തോന്നിപ്പിക്കുന്ന പ്രായമായ ഒരാള്‍. ഉറക്കം വരുന്നുണ്ട്, പക്ഷെ താഴെയുള്ള ആള്‍ ഉറങ്ങാന്‍ കിടന്നാലേ എനിക്കെന്‍റെ സീറ്റ് ഉയര്‍ത്തി കിടക്കാന്‍ പറ്റു. സമയം ഒമ്പത് കഴിഞ്ഞെന്ന് തോന്നി. പ്രായം ചെന്നയാള്‍ എന്നോട് ‘ ക്യാ നീന്ദ് ആരേ? ക്യാ ആപ്കൊ ബീ?’ ഞാന്‍ തിരിച്ചും ചോദിച്ചു. ഹൊ സമാധാനമായി, അദ്ദേഹം സീറ്റില്‍ നിന്ന് എഴുന്നേറ്റു. അപ്പോള്‍ നല്ല ക്ഷീണം മുഖത്ത് പ്രകടമായിരുന്നു. നന്നായി ക്ഷീണിച്ചിട്ടുണ്ട്, കൃത്യമായ ഉറക്കം കിട്ടിയില്ലെന്ന് തോന്നി.ഞാനെന്‍റെ ബെര്‍ത്തിലേക്കു കയറി. ഉറങ്ങാനായി വിരിപ്പ് റെഡിയാക്കുമ്പോള്‍ പ്രായം ചെന്നയാള്‍ നിവര്‍ന്നു നിന്ന് എന്നെ നോക്കിപ്പറഞ്ഞു: ആരാംസെ സോ ജാവോ….

നിശബ്ദമായ രാത്രിയില്‍ ശക്തമായ ക്ഷീണം കാരണം നന്നായൊന്ന് ഉറങ്ങി. കുളിരുന്ന രാത്രി അതിവേഗം കഴിഞ്ഞു. ചെറുതായി ചൂട് അനുഭവപ്പെട്ടു തുടങ്ങി.

ഓരോ സ്റ്റേഷനും കടന്ന് വണ്ടി നീങ്ങുമ്പോള്‍ വിശപ്പ് കൂടിവന്നു. കയ്യിലാണെങ്കില്‍ ചില്ലറത്തുട്ടുകള്‍. ആളൊഴിഞ്ഞ സീറ്റിലിരുന്ന് ഓരോ സ്റ്റേഷനും എത്തുന്നത്പ്രതീക്ഷിച്ചിരിക്കും. സൗജന്യമായി കിട്ടുന്ന ‘പീനെ ക പാനി’ കുടിച്ച് വയറു നിറക്കാന്‍. ഓരോ സ്റ്റേഷനും എത്തുമ്പോള്‍ ബാഗിന്‍റെ കീശയില്‍ തപ്പി നോക്കും, അറിയാതെ പൈസ വല്ലതും പെട്ടു പോയോ എന്നറിയാന്‍. കയ്യില്‍ തടയുന്ന തുട്ടുകള്‍ കൂട്ടി കേല (പഴം) വാങ്ങി. ഒന്നോ രണ്ടോ തരില്ല,ഡസന്‍ വാങ്ങണം. പക്ഷെ മുഖത്തെ ‘സത്യസന്ധമായ’ ക്ഷീണവും നിസ്സഹായതയും ബോധ്യപ്പെട്ടത് കൊണ്ടാവണം വേഗം രണ്ട് പഴം തന്നൊഴിവാക്കി.

എന്താണെന്നറിയില്ല, കയ്യില്‍ പൈസയുണ്ടായപ്പോഴൊന്നും ഇത്രയൊന്നും വിശപ്പ് അനുഭവപ്പെട്ടില്ല! 

ജനാലയുടെ അരികിലാണ് ഇരിക്കുന്നതെങ്കിലും പുറം കാഴ്ച്ചകളൊന്നും ദൃഷ്ടിയില്‍ പതിഞ്ഞില്ല. മനസപ്പോള്‍ ദീര്‍ഘ യാത്ര പോവുന്ന എനിക്ക് ഭക്ഷണം പാക്ക് ചെയ്തുകൊണ്ട് പോവാന്‍ നിര്‍ബന്ധിക്കുന്ന ഉമ്മയുടെ സ്നേഹ ശാസന കേള്‍ക്കുന്നത് പോലെ. എവിടെയെങ്കിലും ദൂര യാത്ര പോവുകയാണെന്നറിഞ്ഞാല്‍ ഉമ്മ പിന്നെ അടുക്കളയില്‍ നിന്ന് യാത്രക്കു വേണ്ട ഭക്ഷണങ്ങള്‍ തയ്യാറാക്കി വെക്കും. കയ്യില്‍ പിടിക്കാനുള്ള മടി കാരണം വാങ്ങില്ല. പക്ഷെ നിര്‍ബന്ധത്തിനു വഴങ്ങി കൊണ്ടു പോവും. ട്രെയിന്‍ ഭക്ഷണം കഴിവതും ഒഴിവാക്കണമെന്നാണ് ഉമ്മയുടെ കാഴ്ച്ചപ്പാട്.

ഇനിയൊരു ദിവസം പൂര്‍ണ്ണമായി ഓടണം വണ്ടി ഹൈദരാബാദിലെത്താന്‍. സഹയാത്രക്കാരുടെ കാശിയനുഭവങ്ങള്‍ കേട്ട് സമയം തള്ളി നീക്കാന്‍ തുടങ്ങി. അല്‍പ്പം കഴിഞ്ഞ് എന്‍റെ നേരെ അപ്പുറത്ത് ഇരിക്കുകയായിരുന്ന പ്രായമായ സ്ത്രീയുടെ ഫോണില്‍ ബെല്ലടിച്ചു. സംസാരം നീണ്ടു, പിന്നെ കൊച്ചു കുട്ടിയേ പോലെ കരയാന്‍ തുടങ്ങി. ഫോണ്‍ കട്ട് ചെയ്ത് കയ്യിലുണ്ടായ കര്‍ച്ചീഫ് കൊണ്ട് മുഖം തുടച്ചു. സംഭവിച്ചതെന്തെന്നറിയാന്‍ എന്നെ പോലെ സഹയാത്രക്കാര്‍ക്കും താത്പര്യമുണ്ടായിരുന്നു.

കുടുംബത്തിലെ ഒരാള്‍ മരണപ്പട്ടിരിക്കുന്നു, ഉച്ചയോടെ ചിതയിടാനത്രെ തീരുമാനിച്ചത്, ഇന്നലെ രാത്രി മുതല്‍ അവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നു. പക്ഷെ തീവണ്ടിയിലായത് കാരണം റേഞ്ച് കിട്ടിയിരുന്നില്ല. വിങ്ങി വിങ്ങിയിത് പറയുമ്പോള്‍ യാത്രക്കാരും നിസ്സഹായരായി. ട്രെയിനിന്‍റെ കാര്യമാണ്. എപ്പൊഴാണ് എത്തുകയെന്ന് ആര്‍ക്കും നിശ്ചയമില്ല. അതിനിടയില്‍ തുടരെ തുടരേ ബന്ധപ്പെട്ടവരുടെ ഫോണ്‍ വിളിയുണ്ടായിരുന്നു. വീട്ടുകാര്‍ക്ക് ആശങ്കയാണ്, ഇവരെത്തിയിട്ടു വേണം കര്‍മങ്ങള്‍ തുടങ്ങാന്‍.

ബന്ധപ്പെട്ടവരുടെ അപകട വാര്‍ത്തകള്‍ ദൂര യാത്രകളില്‍ നിന്ന് അറിയുമ്പോഴുള്ള മാനസികാവസ്ഥ പ്രായമായ സ്ത്രീയുടെ മുഖത്ത് നിന്നും വായിച്ചെടുക്കാവുന്നതാണ്.

പിന്നീടങ്ങോട്ട് യാത്രയുടെ ഫ്ലോ പോയപോലെ. എല്ലാവരുടേയും സംസാരങ്ങളില്‍ അപകടത്തിന്റെ അനുഭവങ്ങള്‍ മാത്രമായി. വണ്ടിയപ്പോള്‍ ഒരു ബ്രിഡ്ജിനു മുകളിലൂടെ പതുക്കെ പോവുകയായിരുന്നു. പുഴയില്‍ ചിതറിക്കിടക്കുന്ന വഞ്ചികള്‍ നാഥനില്ലാതെ അലക്ഷ്യമായി ഒഴുകുന്നു. ഓളങ്ങളില്‍ തട്ടി വരുന്ന കാറ്റിന്‍റെ കുളിര്‍മയില്‍ ബല്ലാകടപ്പുറം കടല്‍ തീരവും കാഞ്ഞങ്ങാട് കൊത്തിക്കാല്‍ പുഴയും കണ്ടപോലെ. വിദൂരതയില്‍ സ്വര്‍ണ്ണമണി മുത്തുകള്‍ വാരി വിതറിയെന്ന് തോന്നിപ്പിക്കുന്ന ഓറഞ്ച് മരങ്ങളും കണ്ടു. നാഗ്പൂര്‍ എത്തിയെന്ന് ഉറപ്പായി. യാത്രക്കിടയില്‍ കണ്ട പുസ്തകക്കച്ചവടക്കാരന്‍റെ അറിവില്‍ വിസ്മയം പൂണ്ടു. കമ്യൂണിക്കേഷന്‍ തിയറികളില്‍ പരിചയപ്പെട്ട ഡയരറക്ട് സെല്ലിങ്. നേരിട്ട് കച്ചവടത്തിലേര്‍പ്പെടുകയും ഫീഡ് ബാക്ക് അപ്പോള്‍ തന്നെ ലഭിക്കുന്ന പ്രക്രിയ. അഡ്വര്‍ടൈസിങ്ങോ ഏജന്‍സിയോ ഇല്ലാതെ സ്വന്തം പുസ്തകം വില്‍ക്കുന്നവരേയും കൂട്ടത്തില്‍ കണ്ടിരുന്നു. ഹൊ, ബല്ലാത്ത ജാതി മന്‍സന്മാര്‍ തന്നെയിവര്‍.

വണ്ടി ഹൈദരാബാദിലെ സെക്കന്തരാബാദ് സ്റ്റേഷനിലെ ഒന്നാം നമ്പര്‍ ഫ്ലാറ്റ് ഫോമിലേക്ക് എത്തുമ്പോള്‍ ഒരു കൊതി. വീണ്ടും പോവണം ദൂരെ യാത്രകള്‍, സ്കൂള്‍ കാലത്ത് പഠിക്കാന്‍ വെറുത്ത ചരിത്ര ശേഷിപ്പുകള്‍ തേടി, വികസനത്തിന്‍റെ കാറ്റ് ലവലേശം പോലും അടിച്ചു വീശാത്ത കുഗ്രാമങ്ങള്‍ തേടി, പച്ചപ്പട്ട് ധരിച്ച് മണ്‍സൂണ്‍ കാറ്റില്‍ മുടിയഴിച്ചഴിഞ്ഞാടുന്ന മലകള്‍ തേടി. 

സമയം രാത്രി പത്തിനോടടുത്തപ്പോള്‍ വരാണസി യാത്ര അവസാനിച്ചു. കയ്യിലുണ്ടായട്രെയിന്‍ ടിക്കറ്റ് ബാഗിലേക്ക് തിരുകി സീത്താഫല്‍മണ്ടിയിലേക്ക് നടന്നു.

(ഹൈദരാബാദ് ഒസ്മാനിയ യൂണിവേര്‍സിറ്റിയില്‍ മാസ് കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

താജുദ്ദീന്‍ ബല്ലാകടപ്പുറം

(ആദ്യ ഭാഗം ഇവിടെ വായിക്കാം-വരാണസിയുടെ ശീതഞരമ്പുകള്‍)

കണ്ടാല്‍ അറുപത് കഴിഞ്ഞ ഒരു ഡ്രൈവര്‍. വണ്ടിയില്‍ ആരുമുണ്ടായിരുന്നില്ല. എന്നിട്ടും ഡ്രൈവര്‍ പറഞ്ഞു ‘കയറിക്കോളൂ വണ്ടിയിപ്പോള്‍ എടുക്കും’ സംസാരത്തിനിടയില്‍ പല്ലുകള്‍ കൂട്ടിമുട്ടുന്നുണ്ടായിരുന്നു. കമ്പളി പോലും പുതക്കാതെ, കൊടും തണുപ്പിന്, അതും കാറ്റിന് ശക്തി കൂടിയ നേരത്ത്.

വണ്ടിയെടുക്കണമെങ്കില്‍ ചുരുങ്ങിയത് പതിമൂന്ന് പേരെങ്കിലും കയറണമെന്നറിയാം. അതും കഷ്ടിച്ച് എട്ടു പേര്‍ക്ക് പോകാവുന്ന വണ്ടിയില്‍. ഒരാള്‍ക്ക് ഇരുപത്തിയഞ്ച് രൂപ. നമ്മുടെ തിരക്കിനനുസരിച്ച് ഓടുന്നതല്ല ഉത്തരേന്ത്യന്‍ വണ്ടികളധികവും. പുറം കാഴ്ച്ചകള്‍ കാണാന്‍ ഗ്ലാസ് കവര്‍ കൊണ്ട് മറച്ച ജനാലയുടെ അരികു പറ്റിയിരുന്നു. വണ്ടി നീങ്ങേണ്ട ഭാഗത്തിന്‍റെ എതിര്‍ വശം. അല്ലെങ്കില്‍ തണുത്ത കാറ്റടിച്ച് ചുണ്ടുകള്‍ വിണ്ടു കീറുമെന്നറിയാം.

ഈയടുത്ത കാലത്തൊന്നും വണ്ടിയെടുക്കില്ലെയെന്ന് ചോദിച്ചപ്പോള്‍ ‘ആദാ ഖണ്ടാകെ ബാദ് ഏക് ഗാഡി ആയേങ്കി’ എന്നും പറഞ്ഞ് അദ്റക് വാലീ ചായ കുടിക്കുകയാണ് പാവം. കുറച്ച് കഴിഞ്ഞ് ട്രെയിനിന്‍റെ നിലവിളി കേട്ടമമാത്രയില്‍ ഒന്നാം ഫ്ലാറ്റ് ഫോമിലൂടെ വരുന്ന യാത്രക്കാരോട് ഗോസീ ഗോസിയെന്ന് അലറുന്നുണ്ടായിരുന്നു. എല്ലാ വണ്ടിയിലും  ഡ്രൈവറിനു പുറമേ ഒരാള്‍ കൂടിയുണ്ടാകും. കിളിയല്ല, വണ്ടിയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍റുമാരെന്ന് വേണമെങ്കില്‍ പറയാം. ഒരാള്‍ക്ക് അഞ്ചുരൂപ വെച്ച് കമ്മീഷനും കൊടുക്കണം.

ഞാന്‍ കയറിയ വണ്ടിയില്‍ വന്നത് ഒരു ഫാമിലിയായിരുന്നു. ഒരു പലായനത്തിനാണെന്ന് തോന്നിപ്പിക്കും വിധം ഭാണ്ഡങ്ങളുണ്ടായിരുന്നു. എല്ലാം വണ്ടിക്കകത്തു തന്നെ വെച്ചു. യാത്രക്കാര്‍ക്കു പ്രയാസമാണിതെന്നു മനസ്സിലായ പ്രായം ചെന്ന സ്ത്രീ വണ്ടിയുടെ മുകളില്‍ വെക്കാന്‍ പറഞ്ഞപ്പോള്‍ പുറത്ത് മഴ ചാറുന്നത് കണ്ടില്ലെയെന്ന് പറഞ്ഞു. ഒരുവിധം ആളുകളെ കുത്തി നിറച്ച് നീങ്ങിത്തുടങ്ങിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ കരീം നഗറിലേക്ക് പോകുമോയെന്ന് ചോദിച്ചു. ഉം കയറിക്കോളിയെന്ന അലസമായ മറുപടി. വണ്ടിയുടെ അകത്തേക്ക് നോക്കിക്കൊണ്ട് ‘ക്യാ ജഗാ നഹീഹെ ബാബു’വെന്ന് ചോദിച്ചു. ഡ്രൈവര്‍ തന്‍റെ സീറ്റില്‍ നിന്നിറങ്ങി. വണ്ടിയുടെ പിന്‍ സീറ്റിലേക്ക് ഒഴിവുണ്ടൊയെന്ന് നോക്കുന്ന ഡ്രൈവറോട് ‘ഇദര്‍ നഹി നഹി’യെന്ന് അല്‍പ്പം കനത്ത ശബ്ദത്തില്‍ ഒരു യാത്രക്കാരന്‍ പറഞ്ഞു. പിന്നെ  ഡ്രൈവര്‍ സ്വന്തം സീറ്റ് അയാള്‍ക്കായി മാറ്റി വെച്ച് പുറത്തേക്ക് തള്ളി നില്‍ക്കുന്ന രൂപത്തില്‍ ഭവ്യതയോടെയിരുന്നു. മുഖത്തപ്പോള്‍ ഒരു ത്യാഗം ചെയ്ത പ്രതീതി.

വണ്ടിയില്‍ തിരക്ക് രൂക്ഷമായതിനാല്‍ അല്‍പ്പം ചൂട് കിട്ടുന്നുണ്ടായിരുന്നു.

ഗ്രാമങ്ങളിലൂടെയുള്ള യാത്ര. ഇഷ്ടികകള്‍ കൊണ്ട് പാച്ച് വര്‍ക്കു ചെയ്ത റോഡിലൂടെയുള്ള യാത്രമൂലം ഭാരമേറിയ ലഗേജുകള്‍ ദേഹത്ത് വീണു കൊണ്ടിരുന്നു. കുതിര വണ്ടിയാണൊ ഇതെന്ന് തോന്നിയിട്ടുണ്ട്. കാരണം മുമ്പൊരിക്കല്‍ നേപ്പാളിലേക്ക് കുതിര വണ്ടിയില്‍ പോയത് ഓര്‍ത്തുപോയി.

നേപ്പാള്‍ അതിര്‍ത്തിയിലെത്താന്‍ മൗ-ജൈനഗര്‍ (ബിഹാര്‍) ട്രെയിനില്‍ ജൈനഗര്‍ വരെ പോകണം. പിന്നെ കുതിര വണ്ടിയില്‍ കയറി വേണം അതിര്‍ത്തി കടക്കാന്‍. ഉര്‍ദു കൂടുതല്‍ വശമില്ലാത്ത കാലമായതിനാല്‍ അര്‍ദ്ധ രാത്രി സ്റ്റേഷനില്‍ പരക്കം പാഞ്ഞു. മുഖത്തെ നിസ്സഹായത കണ്ടു കൊണ്ടാവണം ഒരാള്‍ വന്ന് കാര്യം തിരക്കി. അറിയാവുന്ന പദങ്ങളൊക്കെ വെച്ച് ഒരു സെന്‍റന്‍സ് ഉണ്ടാക്കി പറഞ്ഞു ‘നേപ്പാളില് ഗുംനക്ക് വന്നതാണ്, അതിര്‍ത്തിയിലെത്താന്‍ എന്താ ചെയ്യേണ്ടതെന്നറിയില്ല’. ഭാഷയറിയാതെ എവിടെയും കറങ്ങരുതെന്ന് അയാള്‍ ഗൗരവത്തോടെ പറഞ്ഞു. ‘പുറത്ത് ഗോഡാ ഗാഡയുണ്ടാകും,അതില്‍ കയറിയാല്‍ അതിര്‍ത്തി കടത്തും. ഒരാള്‍ക്ക് മുപ്പത് രൂപയാവും’ എന്നും പറഞ്ഞ് വണ്ടി നില്‍ക്കുന്ന ഭാഗത്തേക്ക് ചൂണ്ടിക്കാണിച്ചു. കുതിര വണ്ടിയില്‍ കന്നി യാത്ര. 

പിന്നിലായിരുന്നു ഞങ്ങളിരുന്നത് . ഞങ്ങളെന്നു പറഞ്ഞാല്‍ സുഹൈല്‍ ചെറിയമുണ്ടം, ശബീര്‍ അലി കാരക്കുന്ന് പിന്നെ ഞാനും. ഒരാള്‍ക്ക് മുപ്പതു രൂപ ചാര്‍ജ്. കാടുകള്‍ക്കിടയിലൂടെ,പൊട്ടിപ്പൊളിഞ്ഞ റോഡുകള്‍ക്കു കുറുകെ, ചിലപ്പോള്‍ പാടത്തു കൂടിയും. കുതിരയല്ലേ, എങ്ങനേയും പോകും. ചില കയറ്റങ്ങളെത്തിയാല്‍ ഭാരം കാരണം വണ്ടിയുടെ ടയര്‍ കല്ലിനെ മറികടക്കാനാവതെ നില്‍ക്കും. വലതു കയ്യിലുള്ള കയര്‍ വടി കൊണ്ട് വണ്ടിക്കാരന്‍ കുതിരയേ പ്രഹരിക്കുമ്പോള്‍ കേള്‍ക്കുന്ന ഒരുതരം നിലവിളി മനസ്സിനെ  സങ്കടത്തിലാക്കുന്നുണ്ട്. കുതിര മാത്രം വിചാരിച്ചാല്‍ കുഴികളില്‍ നിന്നും ടയറുകളുരുളില്ല. ഞമ്മളൊന്ന് സഹകരിക്കണം. അതെങ്ങനെ അമിത ഭാരമല്ലേ ആ പാവം ചുമക്കുന്നത്. അതിനിടയില്‍ ശരീര വേദന തുടങ്ങി പ്രത്യേകിച്ച് ഊര. തുടരെയുള്ള കുഴിയിറക്കങ്ങളില്‍ വണ്ടിയുടെ കൂടെ ഞമ്മളും കുലുങ്ങിയിരുന്നു. അതോടെ പൂതി കെട്ടു. കുതിരവണ്ടിയെന്ന് കേള്‍ക്കുമ്പോഴുള്ള ആവേശവും ചോര്‍ന്നു. ദീര്‍ഘ യാത്രയുടെ ഫ്ലോ പോയതുപോലെ. എങ്ങനെയെങ്കിലും അതിര്‍ത്തിയെത്തിയാല്‍ മതിയെന്നായി. ഈ മോട്ടോര്‍ ഗാഡിയും അതുപോലെ കഞ്ഞി വെള്ളം കുടിച്ച് പോകുന്നത് പോലെ. അങ്ങനെ പോയാലെ ഡ്രൈവര്‍ക്കും കഞ്ഞി കുടിക്കാനുള്ള വകയൊത്ത് വരുള്ളു.

വണ്ടിയിലുണ്ടായവരുമായി സൗഹൃദത്തിലെത്തി. കേരളയാണെന്നറിഞ്ഞപ്പോള്‍ ആരോ പറഞ്ഞു കൊടുത്ത അറിവ് വെച്ചൊരു ചോദ്യം അവിടെ തെങ്ങ് കൂടുതലല്ലേ, തേങ്ങയെണ്ണയല്ലേ ഉപയോഗിക്കാറ്, എങ്ങും പച്ചപ്പല്ലെ, ആളുകളൊക്കെ ജോലിക്കു വേണ്ടി കേരളത്തിലേക്കാണു പോവാറ്. എന്തൊക്കെയറിയണം അവര്‍ക്ക്. പിന്നെയൊരു സത്യം പറയട്ടെ കേരളത്തെ കുറിച്ച് കൂടുതലറിഞ്ഞത് പുറം സംസ്ഥാനത്ത് പോയപ്പൊഴാണ്. പച്ചപ്പിന്‍റെ ഭംഗി പോലും.. 

പിന്നെ ഗോസിയെത്തുന്നതു വരേ ആരോടും മിണ്ടാതെ പുറം കാഴ്ച്ചകള്‍ കണാനിരുന്നു. മഞ്ഞു മൂടിയ വയലുകളിലൊന്നും വ്യക്തമായി കാണാനൊന്നുമില്ലെന്നറിയാം. പിന്നെയെന്തിനാണീ മൗനം. യാത്രകള്‍ ചില അവസരങ്ങളില്‍ ചിലത് പഠിപ്പിക്കും. ഒരു പാഠമായി എന്നേക്കും ഓര്‍മിക്കാന്‍ വേണ്ടി. പറഞ്ഞുവരുന്നത് ഉത്തരേന്ത്യന്‍ പഠന സമയത്ത് ഗോസിയില്‍ നിന്നും മൗ റയില്‍ വേ സ്റ്റേഷനിലേക്ക് ഇതു പോലൊരു മോട്ടോര്‍ വണ്ടി കയറിയ കഥയാണ്‌. ഏഴു മലയാളികളുടെ കൂടെ സാര്‍നാഥ് ബുദ്ധ കേന്ദ്രത്തിലേക്ക് ഒരു വണ്ടി കയറി. യാത്രക്കിടയില്‍ ആളുകള്‍ കയറിയും ഇറങ്ങിയും നീങ്ങി. പിന്നെ മലയാളികള്‍ മാത്രമായി വണ്ടിയില്‍. ഓരോ തമാശകള്‍ പറഞ്ഞ് ചിരിച്ചു സമയം തള്ളി നീക്കി.

യുപിയില്‍ വന്ന സമയത്ത് ഹിന്ദിയറിയാതെ കുടുങ്ങിയ കഥയും പറഞ്ഞപ്പോള്‍ ചിരി കൊണ്ട് വണ്ടി കുലുങ്ങിയത് പോലെ. ഒരു സൈക്കിള്‍ റിക്ഷയില്‍ യാത്ര ചെയ്ത് കഴിഞ്ഞ് കൂടെയുണ്ടായവര്‍ ലഗേജിന്‍റെയടുത്ത് നിന്ന സമയം പൈസ കൊടുക്കാന്‍ പോയവന്‍ ഹിന്ദി അക്കങ്ങള്‍ പഠിച്ചു വരുന്നതേയുള്ളു. തിരിച്ചു വന്ന കൂട്ടുകാരനോട് എത്രയായി ചാര്‍ജ് എന്നു ചോദിച്ചപ്പോള്‍ വലിയ ഗമയില്‍ അയാള്‍ അസ്സി പറഞ്ഞു ഞാന്‍ പറഞ്ഞു പറ്റില്ല സൗ തരാം. ഇതു കേട്ടപ്പോള്‍ എല്ലാവരും അന്ധാളിച്ചു. എന്നിട്ടു നീ എന്തു ചെയ്തു. അസ്സി തരാന്‍ പറ്റില്ല വേണമെങ്കില്‍ സൗ തമാമെന്ന് പറഞ്ഞ് സൗ കൊടുത്തു. സത്യത്തില്‍ സുഹൃത്ത് കരുതിയത് അസ്സിയെന്നാല്‍ സൗയേകാളും കൂടുതലാണെന്ന്. പിന്നെയാണ് അമളി മനസിലായത് അസ്സി 80 ഉം സൌ 100 ഉം ആണെന്ന്.

തിരിഞ്ഞു നോക്കിയപ്പോള്‍ റിക്ഷ വാല അടുത്തയാളെ തേടിപ്പോയിരുന്നു.

ഇത്തരം രസങ്ങള്‍ പറഞ്ഞ് ചിരിക്കുമ്പോള്‍ ഹിന്ദിക്കാരനായ ഡ്രൈവര്‍ ദേഷ്യത്തോടെ നോക്കാന്‍ തുടങ്ങി. അയാള്‍ കരുതിയത് തന്നെക്കുറിച്ചാണ് പറഞ്ഞു ചിരിക്കുന്നതെന്നാണ്. അല്‍പ്പം കഴിഞ്ഞ് ഞങ്ങള്‍ക്ക് ഇറങ്ങേണ്ട സ്ഥലമെത്താറായി. കടകളുടെ പരസ്യങ്ങളില്‍ മൗ എന്ന് എഴുതിയത് കൊണ്ടാണ് ഈയൊരു നിഗമനത്തിലെത്തിയത്.

ഡ്രൈവര്‍ ഇറങ്ങാന്‍ പറഞ്ഞു, പറ്റില്ല, മൗ റയില്‍വേ സ്റ്റേഷനിലാണ് ഇറങ്ങേണ്ടത് എങ്കിലേ പൈസ തരൂ  എന്നു ഞങ്ങളും. എങ്കില്‍ കയറ് എന്നും പറഞ്ഞ് വണ്ടി വേഗത്തില്‍ വിട്ടു. അപരിചിതമായ സ്ഥലം കാണാന്‍ തുടങ്ങിയപ്പോള്‍ കൂട്ടത്തിലൊരാള്‍ ആശങ്ക പ്രകടിപ്പിച്ചു. ഇതേതാ സ്ഥലം, പരസ്പരം പറയാന്‍ തുടങ്ങി. ഡ്രൈവറോട് വഴി തെറ്റിയെന്നും ഇതെവിടേക്കാ പോകുന്നതെന്നും ചോദിച്ചെങ്കിലും ഒന്നിനും മറുപടിയില്ല. പക്ഷെ മുഖത്ത് ഗൗരവം കണ്ടപ്പോള്‍ ഒന്ന് ഭയന്നു. അന്യനാട്, എന്തെങ്കിലും ആപത്ത്, പിന്നെ എന്നോ വായിച്ചു മറന്ന ചില ക്രൈം കഥകളും ഒറ്റ നിമിഷം മനസില്‍ മിന്നി മറഞ്ഞപ്പോള്‍ ഭയമങ്ങ് കൂടി. കൂട്ടത്തില്‍ അല്‍പ്പം ധൈര്യശാലികളുള്ളത് കൊണ്ടൊരു സമാധാനം. അവര്‍ ധൈര്യം അഭിനയിക്കുന്നതാണോയെന്നറിയില്ല. വണ്ടി നിര്‍ത്തിയത് ഒരു ഗ്യാരേജിന്‍റെ മുന്നില്‍. മുന്‍കൂട്ടി വിളിച്ച് തയ്യാറാക്കിയതാണെന്ന് തോന്നിക്കത്തക്ക വിധത്തില്‍ കുറച്ച് പേര്‍ വണ്ടിയെ പ്രതിക്ഷിച്ചത് പോലെ. എന്തുവന്നാലും നേരിടണമെന്ന് കൂട്ടത്തിലൊരാള്‍ പറയുന്ന നേരം കണ്ടത് മെക്കാനിക്ക് ടൂള്‍സുമായി ഓടി വരുന്ന ഡ്രൈവറേയാണ്. എന്‍റെ വലതു വശത്തുണ്ടായ മുസ്തഫയെ അടിക്കാനോങ്ങുമ്പോള്‍ അവന്‍ കുതറി മാറി. കാര്യം പറഞ്ഞ് മനസ്സിലാക്കാമെന്ന് കരുതി ഞാന്‍ ചു ചു എന്ന് ശബ്ദമുണ്ടാക്കി ഡ്രൈവറെ വിളിച്ചു. സാധാരണ ചു ചു ശബ്ദമുണ്ടാക്കാറുള്ളത് ഒരാളെ വിളിക്കാനാണ്- പക്ഷെ അയാള്‍ അതിനെ കുറവായി കണ്ടു. പിന്നെ എന്‍റെ നേര്‍ക്കായി ആയുധം വീശല്‍. അതിനിടയില്‍ ശബീറെന്ന സുഹൃത്ത് വണ്ടി നമ്പര്‍ കടലാസില്‍ കുറിച്ച് വെക്കുന്നത് പോലെയങ്ങ് അഭിനയിച്ചു. ഇതു കണ്ട ഡ്രൈവര്‍ അവന്‍റെ കഴുത്തിനു ചുറ്റിയിരുന്ന തോര്‍ത്ത് മുണ്ടില്‍ പിടിച്ച് മുറുക്കി.

സംഗതി നല്ലതല്ലെന്ന് കണ്ട ഞാന്‍ കുറച്ചകലേ കണ്ട പോലീസുകാരന്‍റെ അടുത്തേക്ക് ഓടി. ഞാന്‍ ഓടിയത് റയില്‍വേയിലേക്കുള്ള വഴി ചോദിക്കാനായിരുന്നു. പതറിയ നിമിഷം, ആകെ വിറക്കാന്‍ തുടങ്ങി , തര്‍ക്കത്തില്‍ നിന്നും രക്ഷപ്പെടാനൊരു വഴി വേഗം റെയില്‍വേ സ്റ്റേഷനിലേക്ക് പോവുക. പിന്നാലെ ഡ്രൈവറും വന്നു. അയാള്‍ കരുതിയത് ഞാന്‍ പരാതി പറയാന്‍ വന്നതാണെന്ന്. വഴി ചോദിച്ച നേരം ഡ്രൈവര്‍ വന്ന് പറഞ്ഞു, ഇവരെന്നെ വണ്ടിയില്‍ നിന്ന് അവരുടെ ഭാഷയില്‍ തമാശയാക്കിയെന്ന്. അവസാനം ഒരു വിധത്തില്‍ രക്ഷപ്പെട്ടു. അന്നെടുത്ത തീരുമാനമാണ് ഭാഷ അപരിചിതമായ നാട്ടില്‍ നമ്മുടെ ഭാഷകൊണ്ട് പൊളക്കില്ലെന്ന്. പിന്നെ ഗോസിയെത്തുവോളം മങ്ങിയ കാഴ്ച്ചകള്‍ കണ്ടിരുന്നു. ഒരു മണിക്കൂര്‍ യാത്ര ഏകദേശം അഞ്ച് മണിയാവുമ്പോള്‍ ഗോസിയെത്തി. എങ്ങും പാലിന്‍റെ മണം. ഒരു കാര്യം കൂടി പറയട്ടെ ഗോസിയെന്നാല്‍ പാല്‍ കാരുടെ നാട് എന്നര്‍ത്ഥം. തെരുവൊക്കെയും ആപ്പിളും ഓറഞ്ചും കൊണ്ട് നിറഞ്ഞിട്ടുണ്ട്. തണുപ്പായതുകൊണ്ട് കാശ്മീരി ആപ്പിളും എത്തിയിട്ടുണ്ട്. കിലോയ്ക്ക് 20 രൂപ വരെ ഉണ്ട്.

വേഗം കൂട്ടുകാരുടെ അടുത്തേക്ക് പോവണം. പഠിച്ച സ്ഥാപനം ലക്ഷ്യമാക്കി നടന്നു. പിന്നെ വിശ്രമം ഇതൊക്കെയായിരുന്നു മനസില്‍. രാത്രിയോടടുക്കുമ്പോള്‍ ആള്‍ക്കൂട്ടങ്ങള്‍ കുറഞ്ഞു വരുന്നതായി തോന്നി. അന്തിത്തണുപ്പ് അസഹ്യമത്രേ. റൂമിലെത്തി ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ സുഹൃത്ത് കമാലിനോട് പറഞ്ഞു, ചിരിച്ചു കൊണ്ടവന്‍ പറഞ്ഞു.’ഇവിടുത്തെ കറണ്ടിന്‍റെ കഥയൊക്കെ മറന്നോ?’ വല്ല മാറ്റവും വന്നിട്ടുണ്ടാകുമെന്ന് കരുതി അത് കൊണ്ടാണ് പറഞ്ഞത്.

ഞാനേതായാലും കോളേജിന്‍റെ മുകളില്‍ കയറി. അവിടെ നിന്നും നോക്കിയാല്‍ ഗോസിയെന്ന നാടിന്‍റെ ചെറിയ രൂപം കിട്ടും. വീടുകളും പാടങ്ങളും ഇരുട്ടിലാണ്,തെരുവ് പോലും. ‘ബിജ്ലിയെപ്പൊഴ വരിക. ശായിദ് നൗ ബജേക്കൊ’ ഫോണിലെ അവസാന ബാറ്ററി കുറ്റി നോക്കിയിരിക്കുന്ന ഉര്‍ദുവാല എന്‍റെ ചോദ്യത്തിന് തന്ന ഉത്തരത്തില്‍ നിന്നും കറണ്ട് വരാന്‍ വൈകുന്നതിലെ അമര്‍ഷം വ്യക്തമാണ്. പിന്നെയവന്‍ ഉറപ്പു തന്നില്ല ഒമ്പത് മണിക്ക് വരുമെന്ന്. അവന്‍ പറഞ്ഞത് ശായിദ് (ഒരു പക്ഷെ) എന്നാണ്. പറയാന്‍ കാരണമുണ്ട്.

കഴിഞ്ഞ ഒരുവര്‍ഷത്തെ ജീവിതത്തില്‍ നിന്നും എനിക്ക് ഓര്‍ത്തെടുക്കാനേറെയുണ്ട്. ആദ്യമായി ഉത്തര്‍ പ്രദേശിലെ ഗോസിയെന്ന ഉള്‍ഗ്രാമത്തിലെത്തുന്നത് 2014 ആഗസ്റ്റ് 5 ചൊവ്വാഴ്ച്ച, അതും ഒരുച്ച സമയം. എത്തിയാലുടന്‍ വീട്ടിലേക്ക് വിളിക്കണമെന്ന് ഉമ്മ പറഞ്ഞിരുന്നു. പക്ഷെ എങ്ങനെ വിളിക്കാനാ? രണ്ടാം തീയതി പാലക്കാടു നിന്നും ട്രയിന്‍ കയറിയതാണ്. മൂന്ന് ദിവസത്തെ യാത്ര. അതിനിടയില്‍ സമയത്ത് ഭക്ഷണം കിട്ടാത്തത് കാരണം ഫോണ്‍ ചത്തു പോയി. അവസാന നിലവിളി ഞാന്‍ കേട്ടിരുന്നു. ബാറ്ററി ലോ ആണെന്ന് പറഞ്ഞങ്ങ് പോയി. ഗോസിയിലെത്തി ചാര്‍ജ് ചെയ്യാമെന്നാണു കരുതിയത്. പക്ഷെ കറണ്ടില്ല. പിന്നെ മലയാളികളേ പരിചയമുള്ള ഉര്‍ദുവാലകളുടെ സഹായം കൊണ്ട് ഫോണ്‍ ചാര്‍ജ് ചെയ്തു വിളിച്ചു. അപ്പോഴേക്കും ദിവസം ഒന്ന് കഴിഞ്ഞിരുന്നു. വിളിക്കാന്‍ വൈകിയതിന് ഉമ്മയുടെ ശകാരം. 

കുറച്ച് ദിവസത്തിനുള്ളില്‍ തന്നെ ഗോസിയുടെ ചിത്രം വ്യക്തമായി. ചൂടു കാലത്ത് വൈകുന്നേരം മൂന്ന് മണി നേരം കരണ്ട് പോവും ആ പോക്കങ്ങ് പോയാല്‍ രാത്രി പന്ത്രണ്ടു മണിക്കേ വരു. അതിനിടയില്‍ ആരോടെങ്കിലും പിണങ്ങിയതാണെങ്കില്‍ അടുത്ത കാലത്തൊന്നും ആശാനെ നോക്കണ്ട. രാത്രി പന്ത്രണ്ടു മണി മുതല്‍ രാവിലെ അഞ്ചു മണി വരെയുണ്ടാകും. പിന്നെ ചെറിയൊരു ഇടവേള കഴിഞ്ഞ് പത്തു മണിക്ക് തലയിട്ടു നോക്കും. വന്നാലായി. വൈകിട്ട് മൂന്ന് മണി വരെ കരണ്ടുണ്ടാകും. തണുപ്പ് കാലത്തെങ്കില്‍ രാവിലെ എട്ടു മണിക്ക് കരണ്ടു വന്നാല്‍ മൂന്ന് വരേയും പിന്നെ രാത്രി എട്ടു മണി മുതല്‍ ഒരു മണി വരേയും. ചുരുക്കത്തില്‍ ദിവസം പന്ത്രണ്ടു മണിക്കൂര്‍ പവര്‍ കട്ട്.

നാട്ടുകാര്‍ക്കാണെങ്കില്‍ ഒരു കൂസലുമില്ല. വീട്ടിന്‍റെ മുന്നിലൂടെ പോവുന്ന മെയിന്‍ ലൈനിനു ഒരു കമ്പി കൊളുത്തിയാണ് വീടുകളില്‍ കറണ്ടെടുക്കുന്നത്, അനധികൃതമായി. ഗവണ്‍മെന്‍റ് പിടിക്കുമെന്ന ഭയമില്ല. കാരണം ആരും തിരിഞ്ഞു നോക്കാനില്ല. കരണ്ട് വന്നാല്‍ പെട്ടെന്ന് മനസിലാവും. കരണ്ടിനേ മാത്രം ആശ്രയിച്ച് സാരിയുണ്ടാക്കുന്നവരാണ് ഗോസിയിലുള്ളവര്‍. അത് കൊണ്ട് തന്നെ കരണ്ട് വന്നാല്‍ നാലു ഭാഗത്തു നിന്നും കട കടയെന്ന ശബ്ദം കേള്‍ക്കാം. അര്‍ദ്ധ രാത്രിയാണ് കരണ്ട് വരുന്നതെങ്കില്‍ പിന്നെ മെഷീനില്‍ മുഴുകി നേരം വെളുപ്പിക്കും.

മലയാളികളുടെ കൂടെയിരുന്നു ഭക്ഷണം. പരിപ്പും പച്ചരിച്ചോറും.ആദ്യകാലത്തൊക്കെ പച്ചരിച്ചോറും പരിപ്പും അത്രകണ്ട് വഴങ്ങിയില്ലായിരുന്നു. വയറിനു പിടിക്കില്ല. പലപ്പോഴായി ആശുപത്രി വരെ പോകേണ്ടി വന്നിട്ടുണ്ട്. എന്നാലും ഭക്ഷണം ഒഴിവാക്കിയില്ല, കാരണം അന്യ നാട്ടില്‍ പോയി കേരള ഭക്ഷണം കാത്തിരുന്നാല്‍ പട്ടിണി കിടക്കേണ്ടി വരും. പിന്നെ കേരളത്തിനു പുറത്ത് അധികവും പച്ചരി ചോറാണ് ഉച്ച ഭക്ഷണം. ചിലപ്പോള്‍ രാവിലേയും രാത്രിയും കഴിക്കുന്നവരേയും കണ്ടിരുന്നു. 

വേഗം ഉറങ്ങി അതി രാവിലെയെഴുനേറ്റ് അങ്ങാടിയിലൂടെയൊരു പ്രഭാത നടത്തം പോകണം. അതിനിടയില്‍ രണ്ടു രൂപയുടെ ചായ, ഇതൊക്കെ ചിന്തിച്ച് ഉറങ്ങാനൊരുങ്ങി.

ശാന്തമായി കിടന്നാല്‍ ചെറിയൊരു ശബ്ദവും കേള്‍ക്കാം. എന്തിനധികം പറയണം എന്‍റെ ഹൃദയമിടിപ്പ് വരേ കേള്‍ക്കാം. അതിനിടയില്‍ നമ്മള്‍ കുലുങ്ങുന്നതായി തോന്നും അല്ലെങ്കില്‍ ആരെങ്കിലും കുലുക്കുന്നതായി. പിന്നെ പരിസരമൊന്ന് നോക്കും. ഉള്ളില്‍ ചെറിയൊരു പേടി വരും.

സാബിത്ത് ചോദിച്ചു ഉറങ്ങുന്നില്ലെയെന്ന്. ഉം ഞാന്‍ മൂളുക മാത്രം ചെയ്തു. ഞാനെന്തോ ഭയപ്പെടുന്ന പോലെ തോന്നിയത് കൊണ്ടാവും സാബിത്ത് തമാശയായി ചോദിച്ചു ‘നീ ഇപ്പോഴും അത് വിട്ടില്ലേ’

അത് എന്നു പറഞ്ഞാല്‍.. ഭൂകമ്പം. എങ്ങനെ മറക്കാനാണ്. മാസം പലതും കഴിഞ്ഞെങ്കിലും കഴിഞ്ഞ ഏപ്രിലെന്‍റെ മനസിലൊരു  നടുക്കുന്ന ഓര്‍മയായുണ്ട്. എന്നും ഉറങ്ങുമ്പോളും ആ ഓര്‍മയുണ്ടാവും. 

ഒരു വെള്ളിയാഴ്ച്ച വൈകുന്നേരം യാസീനേയും കൂട്ടി കോളേജിനു മുകളില്‍ ഇരിക്കുകയായിരുന്നു.

ആകാശം കറുത്തു, ശക്തമായ കാറ്റും ഉണ്ടായിരുന്നു. യു പിയില്‍ വന്നിട്ട് ഏകദേശം എട്ടു മാസം കഴിഞ്ഞിരുന്നു. ഇതുവരെ ഇതുപോലുള്ള കാറ്റ് അനുഭവപ്പെട്ടില്ല. ഇനി മഴയെങ്ങാനും വരുമോ, യാസീന്‍ ആശങ്കയറിയിച്ചു. കാരണം കേരളത്തെ പോലെ മഴയെന്ന പ്രത്യേക കാലവസ്ഥയിവിടെയില്ല. വര്‍ഷത്തില്‍ അപൂര്‍വ്വമായി പെയ്താലായി. മഴയില്ലെങ്കില്‍ ഉത്തരേന്ത്യന്‍ കര്‍ഷകര്‍ ആല്‍മരത്തിലെ കയറുകളില്‍ തൂങ്ങി ആശ്വാസം തേടും. മഴ പെയ്താലും പ്രശ്നമാണ്, ഒരുതരം കളിമണ്ണാണ് അവിടങ്ങളിലുള്ളത്. മഴ പെയ്താല്‍ വെള്ളം കെട്ടിക്കിടക്കും, പരിസരമാകെ ചെളിയാവും. പിന്നെ യാസീന്‍റെ ഉത്തരേന്ത്യന്‍ ട്രിപ്പ് മഴയിലലിയും. കാറ്റ് ശക്തമായി, പൊടി കാരണം അന്തരീക്ഷം തന്നെ കാണാത്ത അവസ്ഥ. കൂടുതല്‍ നില്‍ക്കുന്നത് നല്ലതെല്ലെന്ന് പറഞ്ഞത് കൂടെയുള്ളവര്‍ റൂമിലേക്ക് പോയി. ഞാനും പിന്നാലെ കൂടി. പിന്നെ പ്രഭാതമാവുന്നത് വരേ ആരും പുറത്തിറങ്ങിയില്ല.

അതിനിടയില്‍ പുലര്‍ച്ചെ ഒരുമണിയോടടുത്ത സമയം ശക്തമായ വയറു വേദന മൂലം എനിക്ക് ഉറക്കം നഷ്ടപ്പെട്ടിരുന്നു.പിന്നെ തല വേദനയും പനിയുമായി. കൂടെയുള്ളവരെ വിളിച്ചു ബുദ്ധിമുട്ടിക്കേണ്ടന്നു കരുതി ആരേയും അറിയിച്ചില്ല. രാവിലെ കൂട്ടുകാരോട് അസുഖത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അവരത്ര കാര്യമാക്കിയില്ല, കാരണം ഇവിടെ വന്നതു മുതല്‍ ഓരോ അസുഖം പറച്ചിലും ആശുപത്രിയില്‍ പോക്കുമായിരുന്നു. കട്ടന്‍ ചായയില്‍ നാരങ്ങയൊഴിച്ച് കുടിച്ചാല്‍ മാറുമെന്ന് പറഞ്ഞ് അതും കുടിച്ചു. രക്ഷയില്ലെന്ന് കണ്ടപ്പോള്‍ വൈകുന്നേരം ആശുപത്രിയില്‍ പോകാമെന്ന് തൊട്ടടുത്ത റൂമില്‍ താമസിക്കുന്ന ബഹ്റായിജിലെ മഹ്ഫ്റൂ ഭായി പറഞ്ഞു. യാസീന്‍ വന്നതല്ലെ ബിരിയാണിയാക്കാമെന്ന് പറഞ്ഞ് മുസ്തഫയും ഇഖ്ലീലും അതിനുള്ള കോപ്പുകള്‍ തയ്യാറാക്കുന്നു. മുഖത്തെ നിസ്സഹായത കണ്ടാവണം സുഹൈല്‍ എന്നോട് താഴത്തെ മലയാളികളുടെ  റൂമില്‍ വിശ്രമിക്കാന്‍ പറഞ്ഞു. അവിടെയുള്ളവരൊക്കെ കശ്മീര്‍, പിന്നെ അജ്മീറും കാണാന്‍ പോയതാണ്. അജ്മീര്‍ തങ്ങളുടെ ഉറൂസ് സമയമായിരുന്നു അപ്പോള്‍.

ഞാന്‍ താഴെ B14ലെ റൂമില്‍ വിശ്രമിക്കുകയായിരുന്നു. ജനാലയിലൂടെ മുകള്‍ റൂമില്‍ നിന്നും അടിച്ചുവീശുന്ന ബിരിയാണിയുടെ മണം തലവേദന ശക്തിയാക്കി. ഞാന്‍ തീര്‍ത്തും അവശനായി, പിന്നെ ശര്‍ദ്ധിച്ചു.അതിനിടയില്‍ സുഹൈല്‍ കുറുവരിക്കഞ്ഞിയുണ്ടാക്കി.കഴിക്കാന്‍ പറഞ്ഞു. അല്‍പ്പം വായിലേക്ക് നുണയുമ്പോഴേക്ക് വീണ്ടും ശര്‍ദ്ധി. അവശത കാരണം കിടക്കാനും കഴിക്കാനോ കഴിഞ്ഞില്ല. പരിസരമാകെ വൃത്തികേടായി. കൂട്ടുകാരന്‍ തന്നെ വൃത്തിയാക്കി. മുകളില്‍ ബിരിയാണിയുടെ പണിയല്‍പ്പം ബാക്കിയുണ്ട് പോയി വരാമെന്ന് പറഞ്ഞ് അവനും പോയി. ഇടക്ക് പരിസര ബോധം നഷ്ടപ്പെട്ട പോലെ. ആരെ വിളിക്കും, എഴുനേല്‍ക്കാന്‍ പോയിട്ട് ഒന്നുറക്കെ ശബ്ദിക്കാന്‍ പോലും കഴിയാത്ത സ്ഥിതി.

എങ്ങനെയെങ്കിലും വൈകുന്നേരം ആയാല്‍ മതിയെന്നായി. വൈകുന്നേരമാണ് ഹോസ്പിറ്റല്‍ തുറക്കുക. അതെന്തെന്ന് ചോദിക്കരുത്. പെട്ടിക്കടകള്‍ മെഡിക്കല്‍ ഷോപ്പും ചെറിയ കൂരകള്‍ ആശുപത്രിയുമുള്ള ഗോസിയില്‍ വൈകുന്നേരം ആശുപത്രികള്‍ തുറക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. എമര്‍ജന്‍സി കേസെങ്കില്‍ നാലുമണിക്കൂറോളം വണ്ടിയില്‍ സഞ്ചരിച്ചാല്‍ വരാണസിയോ ഗോരഖ്പൂരോ എത്തും. അതിന് ഇഷ്ടിക റോഡ് തന്നെ ആശ്രയിക്കണം.

സമയം പതിനൊന്ന് കഴിഞ്ഞിരുന്നു. പുറത്ത് ഭയങ്കര ബഹളം. അതത്ര കാര്യമാക്കിയില്ല. എനിക്കാണെങ്കില്‍ തല ചുറ്റുന്നത് പോലെ തോന്നി. അനങ്ങാതെയിരുന്നു. പിന്നെയുമൊരു ആട്ടം. തലവേദന ശക്തമായതുകൊണ്ട് എല്ലാം ഇളകുന്നത് പോലെ തോന്നിയതാവുമെന്ന് കരുതി വീണ്ടും കിടക്കാന്‍ ശ്രമിച്ചു. പുറത്ത് ചിലര്‍ ഓടുന്നത് പോലെ തോന്നി.എങ്ങനെയൊക്കെയോ വതിലിനടുത്തെത്തി. പുറത്തേക്ക് തലയിട്ടു. എല്ലാവരും ഓടുന്നുണ്ട്. കുപ്പായം പോലുമിടാത്തവര്‍. ചിലരുടെ കയ്യില്‍ ചട്ടുകമുണ്ട്, പാചകത്തിനിടയില്‍ ഓടിയതാണ്. കാര്യമറിയാതെ നില്‍ക്കുന്ന എന്നോടാരു ഉര്‍ദുവാല പറഞ്ഞു ‘ഹബീബീ ബാഗോ സല്‍സല ആഗയ . എന്‍റെ പേര് ഹബീബ് എന്നല്ല, പക്ഷെ കേരളക്കാരെ ഹബീബെന്നാണ് അവിടെയുള്ളവര്‍ സംബോധന ചെയ്യുക.

സല്‍സല (ഭൂകമ്പം) എന്നു കേട്ട മാത്രയില്‍ ഞാനും പുറത്തേക്ക് ഓടി. അതിനിടയില്‍ എന്‍റെ കയ്യില്‍ നിന്നും ചോര വരാന്‍ തുടങ്ങി. ഭൂകമ്പം എന്നു കേട്ട വെപ്രാളത്തില്‍ റൂം പൂട്ടനിരുന്നതായിരുന്നു. ലോക്കാണെങ്കില്‍ അല്‍പ്പം കടുംപിടിത്തക്കാരനും.കയ്യ് ലോക്കിനുള്ളില്‍ കുടുങ്ങി. ഓടുന്ന തന്ത്രപ്പാടിലായത് കൊണ്ട് അതൊന്നും ശ്രദ്ധിക്കാന്‍ നിന്നില്ല. തീര്‍ത്തും അവശനായ ഞാന്‍ പുറത്തേക്ക് ഓടിവരുന്നത് കണ്ട് കൂടെയുള്ളവര്‍ ചിരിച്ചു. അപകട സമയത്ത് ആരാണ് വൈകല്യങ്ങളെ ശ്രദ്ധിക്കുന്നത്. എല്ലാവരും പുറത്ത് നില്‍ക്കുകയാണ്.

‘നീയെന്താ വൈകിയത്’ യാസീന്‍റെ ചോദ്യം. ‘ഞാനിപ്പൊഴാ അറിഞ്ഞത്, അറിഞ്ഞയുടനെ മണ്ടി’ അല്ലാതെ ഞാനെന്തു പറയാനാ, സത്യത്തില്‍ റൂമിലുണ്ടായപ്പോള്‍ എനിക്ക് അനുഭവപ്പെട്ട കുലക്കം തല ചുറ്റല് കാരണം തോന്നിയതെന്നാണ് കരുതിയത്. പിന്നയല്ലേ പുകില് മനസിലായത്. ആരും അധികം സംസാരിക്കുന്നില്ല. എല്ലാവരും മൂന്ന് നില കെട്ടിടം നോക്കിയിരുന്നു. മുഖങ്ങളിലൊക്കെ ഭയം കൊണ്ട് പൊതിഞ്ഞത് പോലെ. ഭൂകമ്പം എന്ന് കേട്ടതല്ലാതെ അനുഭവിച്ചില്ലായിരുന്നു. പക്ഷെ ഇന്നിപ്പോള്‍ അതുമായി.

ചെറുതായൊന്ന് കുലുങ്ങിയതേയുള്ളു, പക്ഷേ മനസൊന്ന് പതറി. അതിനിടയില്‍ ചിലര്‍ തിരിച്ചു റൂമിലേക്ക് പോയി. എനിക്ക് പോകാന്‍ ധൈര്യം വന്നില്ല. ഒരു ഭാഗത്ത് അസുഖം കാരണം അവശനായ ഞാന്‍ ഭൂമി ചെറുതായൊന്ന് കുലുങ്ങിയപ്പോള്‍ ആകെ തരിച്ചു പോയി. യാസീന്‍റെ മുഖത്തും ഭയം നിഴലിച്ചിരുന്നു. പെട്ടെന്ന് റൂമിലേക്ക് പോയവര്‍ തിരിച്ചോടുന്നത് കണ്ടു. പരിസര വാസികളും വീടിന്‍റെ പുറത്ത് കൂടി നില്‍കുന്നുണ്ടായിരുന്നു. പക്ഷെ രണ്ടാമത്തെ കുലുക്കം ഞാനറിഞ്ഞിരുന്നില്ല, പേടി കാരണം ആകെ തരിച്ചു പോയിരുന്നു. അതിനിടയില്‍ സുഹൃത്തിന്‍റെ വാട്സ്അപ്പില്‍ ഡല്‍ഹിയിലുള്ള സുഹൃത്തിന്‍റെ സന്ദേശം ഡല്‍ഹിയും കുലുങ്ങിയെന്ന്.

മനുഷ്യരെത്രമാത്രം നിസ്സഹായരാണെന്ന് പൂര്‍ണമായി ബോധ്യപ്പെട്ട നിമിഷം. സുഹൃത്ത് ഉവൈസ് പറഞ്ഞു ആരും വീട്ടില്‍ വിളിച്ചു പറയരുതെന്ന്, അവര്‍ക്കാവും നമ്മേക്കാളും ഭയം,അതും നമ്മളെയോര്‍ത്ത്‌. ആ ദൗത്യം മാധ്യമങ്ങള് ഭംഗിയായി നിര്‍വഹിച്ചിരുന്നു. രണ്ടാമത്തെ കുലുക്കത്തിന്‍റെ ആഘാതം വിട്ടു പോയിട്ടില്ല, അപ്പൊഴേക്ക് മലയാള പത്രങ്ങള്‍ മരണ സംഖ്യകള്‍ അടിച്ചു വിടാന്‍ തുടങ്ങി. അപ്പോഴാണ് നേപ്പാളിന്‍റെ കഥയറിയുന്നത്.

ശക്തമായ ഭൂമി കുലുക്കമുണ്ടായത്രെ. ജൈനഗറിലെ റജബ് അലിയും സീത്താ മാണിയിലെ സനാഉള്ളയും നാട്ടിലേക്ക് നിര്‍ത്താതെ വിളിച്ചു. ചര്‍ച്ചകള്‍ ഭുകമ്പത്തെ കുറിച്ച് മാത്രമായി. ഉത്തരേന്ത്യ കാണാനുള്ള ആഗ്രഹം യാസീന്‍ ഉപേക്ഷിച്ചു. ഇനിയെങ്ങനെയെങ്കിലും നാട്ടിലെത്തിയാല്‍ മതിയെന്നായി. ഓടുന്നതിനിടയില്‍ ഫോണെടുത്തിരുന്നില്ല.

കൂട്ടത്തിലൊരാള്‍ റൂമിലേക്ക് പോവുന്നുണ്ടെന്ന് പറഞ്ഞപ്പോള്‍ ഫോണ്‍ കൊണ്ടുവരാന്‍ പറഞ്ഞു. ഫോണ്‍ മിന്നിക്കോണ്ടിരിക്കുന്നുണ്ടായിരുന്നു. നോക്കിയപ്പോള്‍ വീട്ടില്‍ നിന്ന്. ഉമ്മയറിഞ്ഞുകാണുമെന്ന് ഉറപ്പായി. ഫോണ്‍ അറ്റെന്‍റ് ചെയ്തയുടനെ കേട്ട ‘നിനക്കെന്തെങ്കിലും പറ്റിയോ ‘എന്ന ഭയം കലര്‍ന്ന ഉമ്മയുടെ വാക്കുകള്‍ മനസിനെ വല്ലാതെ തളര്‍ത്തി. ഈയൊരവസ്ഥയില്‍ നടന്നതൊക്കെ പറഞ്ഞാല്‍ ഉമ്മക്ക് ഭയമാകുമെന്നറിയുന്നത് കൊണ്ട് ഒന്നും അറിയാത്തമട്ടില്‍ സംസാരിച്ചു. ഉത്തരേന്ത്യയില്‍ ശക്തമായ ഭൂചലനമെന്ന് ആരോ പറഞ്ഞു കൊടുത്തത് കേട്ടയുടനെയാണ് വിളി. അത് പിന്നെയങ്ങനെയാണ്. ഉത്തരേന്ത്യയില്‍ എന്തെങ്കിലും സംഭവിച്ചു എന്നറിഞ്ഞലുടന്‍ ഞാനുമ്മയുടെ ഫോണ്‍കോളായിരിക്കും അടുത്തത് പ്രതീക്ഷിക്കേണ്ടത്. ഇവിടെയൊന്നുമില്ല അതൊക്കെ നേപ്പാളിലാണെന്ന പറഞ്ഞപ്പോള്‍ പടച്ചോനെ കാക്കണേ, നിരീക്കാതെ (അവിചാരിതമായി) ബെര്ന്ന മുസീബത്ത്ന്ന് എല്ലാരെയും കാക്കണേയെന്ന ഉമ്മയുടെ പ്രാര്‍ത്ഥനയാണ് കേള്‍ക്കുന്നത്.

നേപ്പാളിയായ റജബലി പായയും ബിസ്ത്തറും എടുത്ത് പാടത്ത് വിരിച്ചിരിക്കാന്‍ തുടങ്ങിയപ്പോള്‍ എല്ലാവരും അതു ചെയ്തു. ഇനി റൂമിലേക്കില്ലെന്ന് തോന്നിപ്പിക്കും വിധം ചിലര്‍ പെട്ടിവരെ പാടത്ത് വെച്ചു. പിന്നെ ഞങ്ങളും പാടങ്ങളെ ആശ്രയിച്ചു. രാത്രിയായി, കോളേജിലേക്കു ആരും കയറിയില്ല. ഉറക്കവും താമസവും വരെ പുറത്തു തന്നെ. രാത്രി പാതി പിന്നിട്ടിരുന്നു. ഉറക്കം വരുന്നേയില്ല, ഇനിയും ഭൂകമ്പം ഉണ്ടാകുമോയെന്ന ഭയം.അതിനിടയില്‍ യാസീന്‍റെ സംശയം എടാ കുലുങ്ങുന്നത് പോലെ. പാവം, പിന്നെയവന്‍ ഉറങ്ങിയില്ല. എല്ലാം മറക്കാന്‍ ശ്രമിക്കുമ്പൊഴാണ് രണ്ടാം ദിവസവും കുലുക്കം അനുഭവപ്പെട്ടത്. ഏകദേശം രാവിലെ പതിനൊന്നരക്ക്.

യാസീന്‍ നാട്ടിലേക്ക് പോവാന്‍ ഫ്ലൈറ്റ് ടിക്കറ്റ് വരെ നോക്കി. അവസാനം ആഴ്ച്ചയില്‍ ഒരുതവണ കേരളത്തിലേക്ക് പോകുന്ന പാറ്റ്ന തിരുവനന്തപുരം എക്സ്പ്രസിനു തത്കാലെടുത്തു. രാത്രിയാണ് ട്രെയിനെങ്കിലും രാവിലെ തന്നെ യാസീന്‍ ഗോസി വിട്ടു. അപ്പോഴാണ് അജ്മീര്‍ ശരീഫില്‍ പോയ സുഹൃത്തുക്കള്‍ മടങ്ങിവന്നത്. കോളേജിലെ മൗനം കണ്ട അബ്ദുല്ല കാര്യം തിരക്കി. സംഭവം വിവരിച്ചിട്ടും അതത്രകണ്ട് വിഴുങ്ങാനവര്‍ നിന്നില്ല. നിങ്ങളുടെ വക വല്ലതും കൂട്ടിയോ എന്നണവര്‍ക്കറിയേണ്ടത്. എന്തെങ്കിലും പറയണമെന്നുണ്ടായിരുന്നു. പക്ഷെ ഭൂകമ്പമായിപ്പോയി. കുരുത്തക്കേട് തട്ടി ഇനിയും വന്നാലോയെന്ന പേടി. ഒന്നും പറഞ്ഞില്ല.

കുറച്ച് കഴിഞ്ഞ് നല്ലൊരു കാറ്റടിച്ചു. മനസിലതൊരു കൊടുങ്കാറ്റാണ്. ആകാശം കറുത്തു. പരസ്പരം ആര്‍ക്കും കാണാന്‍ പറ്റാത്ത അവസ്ഥ. പടച്ചവനേ ഇതെന്തു പരീക്ഷണം. പുറത്ത് ശക്തമായ കാറ്റ് അകത്തേക്കെങ്കില്‍ ഭൂകമ്പമോര്‍ത്ത് പോവാന്‍ ഭയം. ഒരു കറുത്ത രൂപം മൈതാനത്ത് നടുവില്‍ കണ്ട ഉര്‍ദുവാലകള്‍ അലറാന്‍ തുടങ്ങി, ഏയ് ഭാഗോ, പാകല്‍ ഹെ ക്യ. ശരിയാണ് , അല്ലെങ്കിലും ശക്തമായ കാറ്റിന് ആരെങ്കിലും മൈതാനത്തേക്ക് ഓടുമോ. അതിനിടയില്‍ ആരോ ഒരാള്‍ യാസീന്‍റെ അവസ്ഥയില്‍ സന്ദേഹം പ്രകടിപ്പിച്ചു. വൈകി തിരിച്ചു വന്ന ഉവൈസിനോടും മുസ്ഥഫയോടും യാസീനിനെ കുറിച്ച് ചോദിച്ചപ്പോള്‍ അറിഞ്ഞത്, ശക്തമായ കാറ്റിന് സഞ്ചരിക്കുന്ന വണ്ടിയുടെ കുറുകെ മരങ്ങള്‍ വീണിരുന്നത്രെ. തണുപ്പിലും വിയര്‍ക്കുന്ന യാസീനിനെയാണവര്‍ പിന്നീട് കണ്ടത്.

കറ്റല്‍പ്പം ശമിച്ചപ്പോള്‍ എല്ലാവര്‍ക്കും അറിയേണ്ടത് മൈതാനത്തേക്കോടിയ ആളേ കുറിച്ചായിരുന്നു. അപ്പോഴുണ്ട് ഒരാള്‍വരുന്നു, അടുത്തെത്തിയപ്പോഴാണ് മനസിലായത് കൂട്ടുകാരനായ മലയാളി. നേരത്തേ ഭൂകമ്പത്തെ കുറിച്ച് പറഞ്ഞപ്പോള്‍ നിസ്സാരവല്‍ക്കരിച്ചവനാണ് ആദ്യം ഓടിയത്.

പിന്നീടങ്ങ് ഏകദേശം ഒന്നരമാസത്തോളം, അതായത് ജൂണ്‍ ഒന്നിന് ഗോരഖ്ല്‍പൂരില്‍ നിന്നും നാട്ടിലേക്ക് വരുന്നത് വരെ പാടത്തായിരുന്നു ഉറക്കം.

അതിനിടയില്‍ ഇടക്കിടെ ഭൂമിയൊന്ന് കുലുങ്ങും. അര്‍ദ്ധ രാത്രി ചെറിയ കാറ്റടിച്ചാല്‍ പോലും പായയും വിരിപ്പും ഉപേക്ഷിച്ച് ഓടിയിട്ടുണ്ട്. ഇപ്പോഴും അതിന്‍റെ ഓര്‍മകളുണങ്ങിയിട്ടില്ല.

ഇതു പറയുമ്പോള്‍ മുഫീദും അഹ്സന്‍,നവാസും എന്തോ ഭൂകമ്പം അനുഭവപ്പെട്ടത് പോലെ. ലൈറ്റ് ഓഫ് ചെയ്ത് സാബിത്തിനോട് വേഗം ഉറങ്ങാന്‍ പറഞ്ഞു. ഞാനെന്‍റെ കാപ്പിപ്പുതപ്പ് മുഖത്തേക്കിട്ടൊന്ന് ഉറങ്ങി.

അതിരാവിലെ തന്നെ എഴുന്നേറ്റു. സുബ്ഹി നിസ്കാരം കഴിഞ്ഞു വേണം അങ്ങാടിയിലൂടെയൊന്ന് നടക്കാന്‍. പുറത്ത് പോയി ചായ കുടിച്ച് വന്നാലോ? സാബിത്തിനോടും കാമാലിനോടുമായി ചോദിച്ചു. ഈ തണുപ്പിനോ! അതിശയം കലര്‍ന്ന സ്വരത്തില്‍ സാബിത്ത് തിരിച്ചും. നടപ്പാതകളൊക്കെ കോടമഞ്ഞ് മൂടിയത് കൊണ്ട് കയ്യില്‍ കമ്പിളി കരുതിയിരുന്നു. കൂടെയുള്ളവര്‍ ജാക്കറ്റും ധരിച്ച് പുറത്തേക്ക് നടന്നു. റോഡുകള്‍ അവ്യക്തമാം വിധം മഞ്ഞ് മൂടിയതിനാല്‍ വണ്ടികളൊക്കെ മഞ്ഞ ലൈറ്റുകളിട്ടാണ് ഓടുന്നത്. ശക്തമായ തണുപ്പുള്ളതിനാല്‍ അപൂര്‍വ്വം ചില ചായക്കടകളേ തുറന്നിട്ടുള്ളു.

പ്രഭാത നടത്തവും അതിലുപരി അടിച്ചുവീശുന്ന തണുപ്പ് കാറ്റും കാരണം റൂമില്‍ നിന്ന് പുറത്തിറങ്ങിയത് മണ്ടത്തരമായെന്ന് കൂട്ടുകാര്‍ക്ക് തോന്നിത്തുടങ്ങി. ഒരു ചായ കുടിച്ചാലെല്ലാം ശരിയാകുമെന്ന് പറഞ്ഞവരെ ചായക്കടയിലേക്ക് കൊണ്ടുപോയി. അപ്പോഴാണ് ചുറ്റുമുള്ളവരെ ശ്രദ്ധിച്ചത്. താടിയൊക്കെ നരച്ച് തൊലികളധികവും ചുളിഞ്ഞ പ്രായമായവര്‍ അഥവാ എണ്‍പതൊക്കെ കഴിഞ്ഞവര്‍. അതിശൈത്യമുണ്ടായിട്ടും ലാഘവത്തോടെ നടക്കുന്നത് കാണുമ്പോള്‍ അത്ഭുതത്തോടെ നോക്കാനെ കഴിഞ്ഞുള്ളു. പ്രഭാതത്തിലും സായാഹ്നത്തിലും നടത്തം ശീലമാക്കിയവര്‍. ഭക്ഷണ ക്രമങ്ങളിലൊക്കെ കൃത്യമായൊരു അടുക്കും ചിട്ടയുമുണ്ട്. റൊട്ടി, പത്ചാലാ ചാവല്‍, ചപ്പാത്തിയാണ് പ്രധാന ഭക്ഷണങ്ങള്‍. പിന്നെ പരിപ്പും ഉരുളക്കിഴങ്ങും. പച്ചക്കറികളും മാംസങ്ങളും കഴിക്കുമെങ്കിലും ഒരു പരിധിയുണ്ട്. നമ്മളെപ്പോലെ കരിച്ചതും പൊരിച്ചതും തിന്ന് അര്‍മാദിക്കലില്ല.

ചിലതൊക്കെ കാണുമ്പോള്‍ ഡോക്ടര്‍മാരൊക്കെ പറയുന്നത് നുണയാണെന്ന് തോന്നിയിട്ടുണ്ട്. അതില്‍ പെട്ടതാണ് മധുരപദാര്‍ഥങ്ങളുടെ അമിത ഉപയോഗം. മധുരക്കടികളാണ് അവിടെ അധികവും കഴിക്കുക. മധുരമെന്ന് പറഞ്ഞാല്‍ കാലാ ജാം, നംക്കീ, പൂഞ്ച്, മീഠാ റസ്ക്ക് അങ്ങനെ പോകുന്നു മീഠകളുടെ പേരുകള്‍. ആ ഗലിയുടെ പേര് തന്നെ മീഠാ ഗലിയെന്നാണ്. നമ്മളൊക്കെ ഒരുവട്ടം വായില്‍ വെച്ചാല്‍ കിക്കാവും. പക്ഷെ ഉത്തരേന്ത്യക്കാര്‍ വാരിവലിച്ച് തിന്നുന്നത് കാണുമ്പോള്‍ അതിശയിച്ചു പോയി. എന്നിട്ടും അവര്‍ക്ക് ഷുഗര്‍ പോലുള്ള ഒരസുഖവും കാണുന്നില്ല. ഗോസിയിലെ അല്‍ ശിഫാ ക്ലിനിക്കിലെ ഡോ: മുസ്തഖീം ബറകാത്തിയോടു ചോദിച്ച് ഉറപ്പുവരുത്തിയതാണ്.

ചായക്കടയോ ഹോട്ടലോ എന്താണു പറയേണ്ടതെന്നറിയില്ല, എല്ലാ കടയിലും ചായയുണ്ട്. രണ്ട് രൂപയാണ്, അതും പരിശുദ്ധ പാലുകൊണ്ടുണ്ടാക്കിയത്. ചായയില്‍ പാലും പിന്നെ ചായപ്പൊടിയും മാത്രം കേരളത്തിലേതു പോലെ വെള്ളമൊഴിക്കില്ല. കഴിക്കാന്‍ നേരത്തേ പറഞ്ഞ മധുരങ്ങളുണ്ടാകും.പിന്നെ പുടി ‘പൂരി’ ആകൃതിയിലുള്ള എണ്ണപ്പലഹാരം ഉള്ളില്‍ മാംസം നിറച്ചിട്ടുണ്ടാകും. മൂന്ന് രൂപയാണ് വില. ഗാട്ടി, പേരു പോലെ അല്‍പ്പം കട്ടിയില്‍ ഉണ്ട രൂപത്തില്‍, ഉള്ളില്‍ കടലപ്പൊടിയും ഉള്ളി മസാലകളും നിറച്ചതാവും. അതിനും മൂന്ന് രൂപയാണ്. ഉരുളക്കിഴങ്ങ് കൊണ്ടുള്ള സമൂസയുമുണ്ടാകും. ഇതൊക്കെയാണ് അധികമാളുകളുടേയും നാസ്തയെന്ന് കൂടി മനസിലായി. അല്‍പ്പം കഴിഞ്ഞാണെങ്കില്‍ ബിരിയാണിയുണ്ടാവും ഇരുപത് രൂപ.

ഹോട്ടലാണെങ്കില്‍  കളിമണ്ണു കൊണ്ട് ഉണ്ടാക്കിയ നാലോ അഞ്ചോ ബെഞ്ചുകളും രണ്ട് കട്ടിലുകളും വൈക്കോല്‍ കൊണ്ട് മേല്‍ക്കൂരയും,താങ്ങിനായി മുള വടികളും. സാധനങ്ങളൊക്കെ സൂക്ഷിക്കാനൊരു പെട്ടിയും കാണാം. ഭക്ഷണമുണ്ടാക്കുന്നത് കല്‍ക്കരിയുടെ ചൂടിലാണ്. പെട്ടെന്ന് കല്‍ക്കരി കനലാവില്ല, അതിന് കാറ്റിന്‍റെ ശക്തി കൂടി വേണം. അടുപ്പിനോട് ചേര്‍ന്ന് ഫാനുകളും ഫിറ്റ് ചെയ്തിട്ടുണ്ട്. കൊടും തണുപ്പിന് അടുപ്പ് കാലിയാവുന്നതും കാത്തിരിക്കുകയായിരുന്നു പരിസരത്തുള്ളവര്‍. കല്‍ക്കരി ചൂടില്‍ മഞ്ഞുകണങ്ങളൊക്കെ ഞൊടിയിടയില്‍ ഉരുകും. ചായ ഓര്‍ഡര്‍ ചെയ്തു. തണുപ്പാണെങ്കില്‍ കുടിക്കുന്ന ചായക്ക് എണ്ണം പിടിക്കാന്‍ പ്രയാസമാവും, അത്രയും കുടിക്കും. ശുദ്ധപാലായത് കൊണ്ടും ശക്തമായ തണുപ്പ് കാറ്റുള്ളത് കൊണ്ടും ശരീരം ചൂടു പിടിപ്പിക്കാനൊരു വഴി.

രണ്ട് തരം ഗ്ലാസുകളാണ് ഗോസിയില്‍ കാണുക. ഒന്ന് കുപ്പിഗ്ലാസ് മറ്റേത് മണ്‍ ഗ്ലാസും. തണുപ്പിന് കുപ്പിഗ്ലാസും ചൂടിനു മണ്‍ ഗ്ലാസുമാണ് ചായ കുടിക്കാന്‍ ഹോട്ടലുകളില്‍ ഉപയോഗിക്കാറ്. ചായ കുടി കഴിഞ്ഞാല്‍ മണ്‍ ഗ്ലാസ് ഓഴിവാക്കും . ചായ കുടിയുടെ എണ്ണം കൂടുന്നത് കണ്ട പ്രായമായൊരാള്‍ ‘ക്യാ തും കേരള്‍കെ രഹ്നേ വാലെ ഹൈ’ എന്നൊരു ചോദ്യം.  

ഗോസിയില്‍ ഒന്നില്‍ കൂടുതല്‍ ഗ്ലാസ് ചായകള്‍ കേരളക്കാര്‍ മാത്രമാണത്രേ കുടിക്കാറ്. ഇടയില്‍ കേരളത്തില്‍ മാര്‍ബിള്‍ പണിയുള്ളൊരാള്‍ കേരള അനുഭവം പറഞ്ഞു സ്വയമങ്ങ് ചിരിച്ചു. ചായയിലധികം വെള്ളമാണത്രെ, വിലയാണെങ്കില്‍ എട്ടു രൂപയും. കയ്യിലപ്പോള്‍ മൂന്നാമതും ഓര്‍ഡര്‍ ചെയ്ത ചായയുണ്ടായിരുന്നു. ആവി പറക്കുന്ന ചായക്കു മുന്നിലിരുന്ന് നിയമസഭകളേകാള്‍ ഗൗരവത്തില്‍ ആധുനിക വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന വൃദ്ധന്മാരാണധികവും കടയിലുണ്ടായിരുന്നത്.

തിരിച്ചു റൂമിലേക്ക് പോവുമ്പോള്‍ വെറുതെ പഴങ്ങളുടെ വിലയങ്ങ് ചോദിച്ചു. ആപ്പിളിനു ഇരുപത്തിയഞ്ച് രൂപയായി. തണുപ്പായാല്‍ കാശ്മീരി ആപ്പിളുകള്‍ക്ക് വിലയിടിവുണ്ടാകും. നാഗ്പൂരിലെ ഓറഞ്ചും മുംബൈയില്‍ നിന്ന് വന്ന മുന്തിരിയും കൊണ്ട് കടക്കാരനെ വരേ കാണില്ല.അത്രമാത്രം കുന്ന് കൂടിയിട്ടുണ്ടായിരുന്നു. പഴങ്ങള്‍. 

കാര്യമായി കറങ്ങാനൊന്നും നിന്നില്ല. മഞ്ഞുകള്‍ക്കിടയിലൂടെ ഒളിച്ചു കളിക്കുന്ന സൂര്യന്‍റെ വരവും കാത്തിരുന്ന് മടുത്തപ്പോള്‍ റൂമിലേക്ക് തിരിച്ചു. ഇനിയൊരു രാത്രി ബാക്കി. അതു കഴിഞ്ഞാല്‍ തിരിച്ച് ഹൈദരാബാദിലേക്ക് പോവണം. ഒരു തിരികെയാത്രക്കുള്ള ഒരുക്കമാണിനി. ടിക്കറ്റാണെങ്കില്‍ വെയിറ്റിംഗ് ലിസ്റ്റിലും. വണ്ടിയെടുക്കുന്നതിന്‍റെ മൂന്ന് മണിക്കൂര്‍ മുമ്പ് ചാര്‍ട്ട് ഫൈനലൈസ് ചെയ്യുമെന്നും സീറ്റ് കണ്‍ഫോമാവുമെന്നും ഉവൈസ് പറഞ്ഞപ്പോള്‍ ചെറിയൊരു ആശ്വാസം.

(തുടരും)

(ഹൈദരാബാദ് ഒസ്മാനിയ യൂണിവേര്‍സിറ്റിയില്‍ മാസ് കമ്യൂണിക്കേഷന്‍ & ജേര്‍ണലിസം വിദ്യാര്‍ത്ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍