UPDATES

വായിച്ചോ‌

സി പി എം ലൈന്‍ അബദ്ധം; ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബ്

ചൈനയെപ്പോലെ, സ്വകാര്യ സമ്പത്തിന്‍റെ ചില ഘടകങ്ങളെ ഉൾക്കൊള്ളാന്‍ കഴിഞ്ഞാലെ ഇക്കാലത്ത് സോഷ്യലിസത്തിനും നിലനില്‍പ്പുള്ളൂ

സിപിഎമ്മിന്‍റെ ഇരുപത്തിരണ്ടാം പാർട്ടി കോൺഗ്രസ് ഹൈദരാബാദിൽ ചേരാനിരിക്കെ, ദേശീയ രാഷ്ട്രീയ സഖ്യവുമായി ബന്ധപ്പെട്ട് ഇടതുപക്ഷം കൈകൊണ്ടിട്ടുള്ളള്ള അബദ്ധജടിലമായ തീരുമാനം അവിടെ വച്ച് അംഗീകരിക്കപ്പെട്ടാല്‍ അത് ഇടതുപക്ഷ രാഷ്ട്രീയത്തെ ദുര്‍ബലമാക്കുമെന്ന് വിഖ്യാത ചരിത്രകാരനായ പ്രഫസര്‍ ഇര്‍ഫാന്‍ ഹബീബ്. ‘ടെലഗ്രാഫിന്’ നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം തന്‍റെ നിലപാട് വ്യക്തമാക്കിയത്.

‘ഉത്തർപ്രദേശ് ഒരു ഉദാഹരണമാണ്. മിക്ക ജില്ലകളിലും നമുക്ക് കുറച്ച് സ്വാധീനമുണ്ട്, എന്നാൽ ഒന്നോ രണ്ടോ നിയോജകമണ്ഡലങ്ങളിൽ ഒഴിച്ച് മറ്റെല്ലാ സ്ഥലങ്ങളിലും പാര്‍ട്ടിക്ക് കെട്ടിവച്ച കാശ് പോയി. കോണ്‍ഗ്രസ് ഉള്‍പ്പെടുന്ന പാര്‍ട്ടികളുമായി സഖ്യത്തിലാകാതെ മത്സരിച്ചാല്‍ അത് ബിജെപിയെ സഹായിക്കാനാണെന്ന് ജനങ്ങള്‍ തെറ്റിധരിക്കും. അനുഭാവികളുടെ വോട്ടുകള്‍ പോലും ലഭിക്കില്ല’ അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ഫാഷിസം നിലവിലില്ല എന്ന പ്രകാശ് കാരാട്ടിന്‍റെ അഭിപ്രായത്തെ പൂര്‍ണ്ണമായും തള്ളിക്കളഞ്ഞ ഇര്‍ഫാന്‍ ഹബീബ് ഇന്ത്യ ഒരു മുതലാളിത്ത രാജ്യമാണെന്നും, വൻകിട കോർപ്പറേറ്റുകളുടെ പിന്തുണയോടെ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് എളുപ്പത്തില്‍ ഒരു ഫാഷിസ്റ്റ് ശക്തിയായി മാറാന്‍ കഴിയുമെന്നും പറഞ്ഞു.

തെരെഞ്ഞെടുപ്പില്‍ മത്സരിച്ചതുകൊണ്ടു മാത്രം പാര്‍ട്ടിയെ സജീവമാക്കി നിര്‍ത്താന്‍ കഴിയില്ല. വിജയം പോയിട്ട് കെട്ടിവച്ച പണംപോലും ലഭിക്കാത്ത അവസ്ഥ നിലവിലുള്ളപ്പോള്‍ മത്സരിക്കുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്? കോണ്‍ഗ്രസ് നവലിബറല്‍ സാമ്പത്തിക സമീപനമുള്ള ഒരു മുതലാളിത്ത പാര്‍ട്ടിയാണ്. എന്നാല്‍ ഇതേ പാര്‍ട്ടിക്കൊപ്പം ചേര്‍ന്നാണ് നമ്മള്‍ രാജ്യം ഭരിച്ചിരുന്നത്. ത്രിപുര, പശ്ചിമബംഗാൾ, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഒരു പരിധിവരെ നമ്മള്‍ മുതലാളിത്തത്തെ ഉള്‍കൊണ്ടിട്ടുണ്ട്.

ചൈനയെപ്പോലെ, സ്വകാര്യ സമ്പത്തിന്‍റെ ചില ഘടകങ്ങളെ ഉൾക്കൊള്ളാന്‍ കഴിഞ്ഞാലെ ഇക്കാലത്ത് സോഷ്യലിസത്തിനും നിലനില്‍പ്പുള്ളൂ എന്നും 1953 മുതല്‍ സി പി എം മെമ്പറായിട്ടുള്ള ഇര്‍ഫാന്‍ ഹബീബ് പറഞ്ഞു.

എല്ലാ മതേതര ശക്തികളെയും ഒന്നിപ്പിക്കുന്ന നിലപാടായിരിക്കണം അടുത്ത ലോകസഭ തിരഞ്ഞെടുപ്പില്‍ സിപിഎം സ്വീകരിക്കേണ്ടത് എന്നു ഇര്‍ഫാന്‍ ഹബീബ് കൂട്ടിച്ചേര്‍ത്തു.

കൂടുതല്‍ വായിക്കാന്‍: ദി ടെലഗ്രാഫ്

മണിക് സര്‍ക്കാര്‍ സിപിഎം ജനറല്‍ സെക്രട്ടറിയാകുമോ?

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍