ഗുര്‍മീത് റാം റഹീമിനെതിരെ ബലാത്സംഗ കുറ്റത്തില്‍ കോടതി വിധി പറയാനിരിക്കെ അക്രമാസക്തരാവാന്‍ സാധ്യതയുള്ള അനുയായികളെ പാര്‍പ്പിക്കാനാണ് സ്റ്റേഡിയം ജയിലാക്കിയത്
ദേര സച്ച സൗദ് എന്ന വിശ്വാസി സംഘത്തിന്റെ തലവനും സ്വയം പ്രഖ്യാപിത മനുഷ്യദൈവവുമായ ഗുര്‍മീത് റാം റഹീമിനെതിരെ ബലാത്സംഗ കുറ്റത്തില്‍ കോടതി വിധി പറയാനിരിക്കെ അക്രമാസക്തരാവാന്‍ സാധ്യതയുള്ള അദ്ദേഹത്തിന്റെ അനുയായികളെ പാര്‍പ്പിക്കുന്നതിനായി ചണ്ഡിഗഡിലെ ക്രിക്കറ്റ് സ്റ്റേഡിയം താല്‍ക്കാലിക ജയിലാക്കി മാറ്റുന്നു. ഗുര്‍മീത് റാം റഹിമിന്റെ അനുയായി ആയ ഒരു സ്ത്രീ നല്‍കിയ പരാതിയിലാണ് ഇയാള്‍ക്കെതിരെ ബലാല്‍സംഗ കുറ്റം ചുമത്തിയത്. കേസില്‍ പഞ്ചഗുള സിബിഐ കോടതി ഓഗസ്റ്റ് 25-നാണ് വിധി പ്രഖ്യാപിക്കുന്നത്.
2007-ലാണ് ഒരു സ്ത്രീ വിശ്വാസിയെ ഇയാള്‍ പലതവണ ബലാല്‍സംഗം ചെയ്തു എന്ന പരാതി അന്നത്തെ പ്രധാനമന്ത്രി അടല്‍ ബഹാരി വാജ്‌പേയ്ക്കും പഞ്ചാബ്, ഹരിയാന ചീഫ് ജസ്റ്റിസിനും ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം സിബിഐയ്ക്ക് കൈമാറുകയായിരുന്നു. ഹരിയാനയിലെ സിര്‍സ പട്ടണത്തില്‍ വച്ച് സ്ത്രീയെ ഇയാള്‍ ബലാല്‍സംഗം ചെയ്തു എന്നായിരുന്നു കത്തില്‍ സൂചിപ്പിച്ചിരുന്നത്. എന്നാല്‍ തനിക്ക് ലൈംഗീക ശേഷിയില്ലെന്നായിരുന്നു അന്വേഷണത്തിനിടയില്‍ ഗുര്‍മീത് റാം റഹീം അവകാശപ്പെട്ടത്.
പ്രതികൂല വിധിയാണ് ഉണ്ടാവുന്നതെങ്കില്‍ പഞ്ചാബിലും ഹരിയാനയിലും വലിയ പ്രതിഷേധങ്ങളും അക്രമങ്ങളും ഉണ്ടാവും എന്നാണ് അധികാരികള്‍ ഭയപ്പെടുന്നത്. ഇതേ തുടര്‍ന്നാണ് പഞ്ചാബ് ജയില്‍ ചട്ടം രണ്ട്, മൂന്ന് പ്രകാരം ചണ്ഡിഗഡ് സ്റ്റേഡിയം താല്‍ക്കാലിയ ജയിലാക്കിക്കൊണ്ട് ചണ്ഡിഗഢ് ഭരണകൂടം ഉത്തരവ് പുറപ്പെടുവിച്ചത്. കൂടാതെ പഞ്ചാബിലും ഹരിയാനയിലും അതീവ ജാഗ്രത നിര്‍ദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്. ഇരു സംസ്ഥാനങ്ങളിലെയും സുരക്ഷ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഇന്റര്‍നെറ്റ് ബന്ധം വിച്ഛേദിക്കാനും സാധ്യതയുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. വിധി പറയുന്ന ദിവസം കോടതിയില്‍ എത്തുന്ന അഭിഭാഷകരും ജീവനക്കാരും തങ്ങളുടെ തിരിച്ചറിയല്‍ കാര്‍ഡുകള്‍ ഹാജരാക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
നേരത്തെയും പൊതുസ്ഥലങ്ങള്‍ താല്‍ക്കാലിക ജയിലുകളായി പ്രഖ്യാപിച്ചിട്ടുണ്ട്. 2011ല്‍ ഡല്‍ഹിയില്‍ സത്യാഗ്രഹം അനുഷ്ടിച്ച അണ്ണാ ഹസാരെയെ അറസ്റ്റ് ചെയ്തപ്പോള്‍ വടക്കന്‍ ഡല്‍ഹിയിലെ ചത്രസാല്‍ സ്‌റ്റേഡിയം താല്‍ക്കാലിക ജയിലായി പ്രഖ്യാപിക്കുകയും 1,700 ഓളം വരുന്ന പ്രതിഷേധക്കാരെയും മാധ്യമ പ്രവര്‍ത്തകരയും അവിടെ പാര്‍പ്പിക്കുകയും ചെയ്തിരുന്നു.
കൂടുതല്‍ വായനയ്ക്ക്- https://goo.gl/uoSyaH