സഹിഷ്ണുതയുടെ മണ്ണ് എന്ന് താന്‍ സങ്കല്‍പിച്ച സ്ഥലത്തെ ഗോരക്ഷകരുടെ സംവാദങ്ങളില്‍ പ്രത്യക്ഷമാകുന്ന വിദ്വേഷവും വെറുപ്പും തന്നെ ഞെട്ടിച്ചുവെന്ന് ഡി ടമാറിസ് പറഞ്ഞയുന്നു. ഫ്രാന്‍സിലുള്ള ആളുകള്‍ ഇപ്പോഴും ഇന്ത്യയെ ഗാന്ധിയുടെ നാടായാണ് സങ്കല്‍പിക്കുന്നത്.
അഹിംസയുടെ രാജ്യമാണ് ഇന്ത്യ എന്ന തേഞ്ഞ പ്രയോഗം ഇനി ഫ്രാന്‍സിലെങ്കിലും വിലപ്പോവില്ല. സ്വയംപ്രഖ്യാപിത ഗോരക്ഷകരേയും ഇന്ത്യയില്‍ ഭീതിജനകമായ വിധത്തില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങളേയും കുറിച്ചുള്ള ഒരു ഗ്രാഫിക് ആഖ്യാനം ഫ്രാന്‍സില്‍ ഇപ്പോള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങിയിരിക്കുന്നു. പ്രമുഖ മാധ്യമപ്രവര്‍ത്തകനും എഴുത്തുകാരനുമായ വില്യം ഡി ടമാറിസ് ആണ് പുസ്തകം തയ്യാറാക്കിയിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ നടപ്പിലാക്കിയിരിക്കുന്ന ബീഫ് നിരോധനത്തിന്റെ ചരിത്രം പരിശോധിച്ചുകൊണ്ട് ഹിന്ദുദേശീയത, ഹിന്ദുത്വ, ഹിന്ദുരാഷ്ട്ര വാദം തുടങ്ങിയ ആശയങ്ങളെ ഫ്രഞ്ച് വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയാണ് പുസ്തകത്തിന്റെ ലക്ഷ്യം. വിജയകാന്ത് ചൗഹാന്‍ എന്ന ഗോരക്ഷകനെ പരിചയപ്പെട്ടതോടെയാണ് പുസ്തകത്തിന്റെ ആശയം രൂപപ്പെട്ടതെന്ന് ടമാറിസ് പറഞ്ഞു. 2015 സെപ്തംബറില്‍ ദാദ്രിയില്‍ മുഹമ്മദ് അഖ്‌ലാഖ് കൊല്ലപ്പെട്ടതിന് ശേഷമാണ് അദ്ദേഹം ചൗഹാനെ കണ്ടുമുട്ടുന്നതെന്ന് scroll.in പ്രസിദ്ധീകരിച്ച ലേഖനത്തില്‍ പറയുന്നു. അതോടെ അദ്ദേഹം രേഖാചിത്രകാരനായ ജോര്‍ജ്ജ് എച്ചുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഇന്ത്യയെക്കുറിച്ച് തങ്ങള്‍ക്ക് ഒരുപാട് മുന്‍ധാരണകള്‍ ഉണ്ടായിരുന്നെന്നും എന്നാല്‍ പുസ്തകത്തെ കുറിച്ച് ഗവേഷണം തുടങ്ങിയതോടെ അതെല്ലാം മാറിക്കിട്ടിയെന്നും ഇരുവരും സമ്മതിക്കുന്നു. സഹിഷ്ണുതയുടെ മണ്ണ് എന്ന് താന്‍ സങ്കല്‍പിച്ച സ്ഥലത്തെ ഗോരക്ഷകരുടെ സംവാദങ്ങളില്‍ പ്രത്യക്ഷമാകുന്ന വിദ്വേഷവും വെറുപ്പും തന്നെ ഞെട്ടിച്ചുവെന്ന് ഡി ടമാറിസ് പറഞ്ഞയുന്നു. ഫ്രാന്‍സിലുള്ള ആളുകള്‍ ഇപ്പോഴും ഇന്ത്യയെ ഗാന്ധിയുടെ നാടായാണ് സങ്കല്‍പിക്കുന്നത്. സത്യമല്ലെങ്കിലും. മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ചൗഹാന് വലിയ താല്‍പര്യമാണ്. താന്‍ നാഥുറാം ഗോഡ്‌സെ ആയിരുന്നെങ്കില്‍ ഗാന്ധിജിയെ ഒരിക്കല്‍ കൂടി കൊല്ലാന്‍ മടിക്കില്ലെന്ന് അയാള്‍ തങ്ങളോട് പറഞ്ഞതായി ടമാറിസ് പറയുന്നു. പുസ്തകം തയ്യാറാക്കുന്നതിന്റെ ഭാഗമായി ഇരുവരും മഹാരാഷ്ട്ര, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ്, കേരളം എന്നീ സംസ്ഥാനങ്ങള്‍ സന്ദര്‍ശിച്ചു. മഹാരാഷ്ട്രയില്‍ പരമ്പരാഗതമായി കശാപ്പുജോലി ചെയ്യുന്ന മുസ്ലീം വിഭാഗമായ ഖുറേഷി സമുദായവുമായും ഫ്രഞ്ച് എഴുത്തുകാര്‍ സംസാരിച്ചു. ബീഫ് നിരോധനവും പശുരക്ഷകരുടെ വര്‍ദ്ധിച്ചുവരുന്ന ആക്രമണങ്ങളും സമൂഹത്തിലുണ്ടാക്കിയ ആഘാതം കടുത്തതാണെന്ന് മോറിസും ജോര്‍ജ്ജും പറയുന്നു. പലരുടെയും ഉപജീവനമാര്‍ഗം നഷ്ടപ്പെട്ടു എന്ന് മാത്രമല്ല നിതാന്ത ഭീതിയിലുമാണ് അവര്‍ ജീവിക്കുന്നത്. കുട്ടികളെ സ്‌കൂളില്‍ പോലും അയയ്ക്കാന്‍ കഴിയാത്ത വിധത്തില്‍ സാമ്പത്തികമായി തകര്‍ന്ന പലരും തങ്ങളുടെ വിധിക്ക് കീഴടങ്ങി ജീവിക്കുകയാണ്.
പുസ്തകം പുറത്തുവന്നതിന് ശേഷം വംശഹത്യയെ കുറിച്ചും 2002ലെ ഗുജറാത്ത് വര്‍ഗീയ കലാപത്തില്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന, പ്രധാനമന്ത്രി നരേന്ദ്ര മോദി വഹിച്ച പങ്കിനെ കുറിച്ചും മുഖ്യധാര ഫ്രഞ്ച് മാധ്യമങ്ങളില്‍ നിരവധി ലേഖനങ്ങളും വാര്‍ത്തകളുമാണ് വരുന്നത്. ഇന്ത്യയില്‍ നടക്കുന്ന തീവ്രഹിന്ദുത്വ സംവാദങ്ങള്‍ രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ മാത്രമേ സഹായിക്കൂവെന്ന് പറഞ്ഞുകൊണ്ടാണ് ഒരു പ്രമുഖ റേഡിയോ ചാനല്‍ നടത്തിയ ചര്‍ച്ച ഉപസംഹരിച്ചത്. കഴിഞ്ഞ ജൂണില്‍ പാരീസ് സന്ദര്‍ശനം നടത്തിയ മോദിക്ക് വളരെ ഊഷ്മളമായ വരവേല്‍പ്പാണ് പുതിയ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ നല്‍കിയത്. 2014ല്‍ അധികാരത്തിലെത്തിയ ശേഷം ഇത് നാലാം തവണയാണ് മോദിയെ കുറിച്ചോ അദ്ദേഹത്തിന്റെ രാഷ്ട്രീയസംവാദങ്ങളെ കുറിച്ചോ ഉള്ള വിമര്‍ശനങ്ങള്‍ ഫ്രഞ്ച് മുഖ്യധാര മാധ്യമങ്ങളില്‍ ഇതുവരെ അപൂര്‍വമായിരുന്നു. ബില്യണ്‍ കണക്കിന് യൂറോ വരുന്ന റാഫേല്‍ യുദ്ധവിമാനങ്ങളുടെയും വിവാദമായി മാറിക്കഴിഞ്ഞിരിക്കുന്ന ആര്‍വ ആണവ റിയാക്ടറുകളുടെയും കച്ചവടത്തിലായിരുന്നു ശ്രദ്ധ മുഴുവന്‍. ‘ഭൂഗോളത്തെ ഏറ്റവും കൂടുതല്‍ മലിനീകരിക്കുന്ന രാജ്യം’ എന്ന് ഫ്രഞ്ച് മാധ്യമങ്ങള്‍ സ്ഥിരമായി വിശേഷിപ്പിച്ചിരുന്ന ഇന്ത്യയെ ഏതാനും നാളുകള്‍ക്ക് മുമ്പ് കാലാവസ്ഥ നയതന്ത്രത്തിലെ പ്രമുഖ പങ്കാളി എന്നുവരെ മാക്രോണ്‍ വിശേഷിപ്പിച്ചിരുന്നു. എന്നാല്‍, വില്യം ഡി ടമാറിസും ജോര്‍ജ്ജ് എച്ചും ചേര്‍ന്ന് തയ്യാറാക്കി പ്രസിദ്ധീകരിച്ച പുതിയ പുസ്തകം ഈ പരിഗണനകളെയെല്ലാം കാറ്റില്‍ പറത്തിയിരിക്കുകയാണ്.
വായനയ്ക്ക്: https://goo.gl/xCfrWH