പുതിയ ഹജ്ജ് നയത്തെ പരിഹസിച്ച് ജാമിയത്ത് ഉലമ സെക്രട്ടറി
പുതിയ ഹജ്ജ് നയത്തെ പരിഹസിച്ച് ജാമിയത്ത് ഉലമ സെക്രട്ടറി ഗുല്‍സാര്‍ അസ്മി. നാല്‍പത്തഞ്ച് വയസ് കഴിഞ്ഞ സ്ത്രീകള്‍ക്ക് മെഹ്‌റമില്ലാതെ ഹജ്ജിന് പോകാന്‍ അനുമതി നല്‍കിക്കൊണ്ട് ഹജ്ജ് നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്ര ന്യൂനപക്ഷകാര്യ മന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി നിര്‍ദേശം നല്‍കിയിരുന്നു. ഇതാണ് ഗുല്‍സാര്‍ ഉള്‍പ്പടെയുള്ളവരെ ചൊടിപ്പിച്ചിരിക്കുന്നത്.
‘സ്ത്രീകളെ വളരെയേറെ ബഹുമാനിക്കുന്ന മതമാണ് ഇസ്ലാം. ഇസ്ലാമിനെകാള്‍ കൂടുതല്‍ സ്ത്രീകളെ ബഹുമാനമുള്ള മറ്റൊരു മതം ഉണ്ടോ എന്നെനിക്കറിയില്ല. സമത്വത്തെക്കുറിച്ച് പറയുമ്പോള്‍ സ്ത്രീകളുടെ ഗര്‍ഭവും കണക്കിലെടുക്കണം. സമത്വം ആദ്യം വേണ്ടത് ഗര്‍ഭത്തിലാണ്. നാലരമാസം വീതം പുരുഷനും സ്ത്രീയും പങ്കുവയ്ക്കണം. ആദ്യം ജനനകാര്യത്തില്‍ സമത്വം വരട്ടെ. ബാക്കിയുള്ള കാര്യങ്ങളിലെ സമത്വം പിന്നീട് നോക്കാം.
ഇത് നിയമവിരുദ്ധവും ഇസ്ലാം വിരുദ്ധവുമാണ്. സ്ത്രീകള്‍ ഒറ്റയ്ക്ക് ഹജ്ജിനു പോവരുതെന്ന് ഖുറാനില്‍ പറയുന്നുണ്ട്. മുസ്ലീം വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കാന്‍ കേന്ദ്രം വ്യഗ്രത കാണിക്കുന്നു. ഇതുവരെ നല്‍കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കാന്‍ സാധിക്കാത്തതിനാല്‍ ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് ഇത്തരം പ്രവൃത്തികളിലൂടെ ചെയ്യുന്നത്. പുതിയ നിയമം നടപ്പിലാക്കാന്‍ ശ്രമിച്ചാല്‍ അതിന്റെ പരിണിതഫലങ്ങള്‍ അനുഭവിക്കേണ്ടിവരും. രാജ്യമെമ്പാടുമുള്ള മുസ്ലീങ്ങള്‍ ഇതിനെതിരെ പ്രതിഷേധത്തിനിറങ്ങും.’
ഇതുവരെ മെഹ്‌റം (ഒന്നിച്ച് യാത്ര ചെയ്യാന്‍ അനുവദനീയമായ പുരുഷന്‍മാരൊടൊപ്പം) ഇല്ലാതെ സ്ത്രീകള്‍ക്ക് ഹജ്ജിന് അപേക്ഷ സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നില്ല. ഈ നിബന്ധനയിലാണ് മാറ്റം വരുത്താന്‍ ശുപാര്‍ശ നല്‍കിയിരിക്കുന്നത്. ഇതു പ്രകാരം നാല് പേരോ അതില്‍ക്കൂടുതലോ അംഗങ്ങളുള്ള സംഘത്തോടൊപ്പം സ്ത്രീകള്‍ക്ക് ഹജ്ജില്‍ സംബന്ധിക്കാം.
മെഹ്‌റമായി വരുന്ന വ്യക്തിക്ക് ഹജ്ജിന് അനുമതി ലഭിക്കാത്തതുമൂലം സ്ത്രീകളുടെ യാത്ര മുടങ്ങുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. ഇതിന് ഒരു പരിഹാരമാവും പുതിയ നടപടിയെന്നാണ് വിലയിരുത്തല്‍. മെഹ്‌റം യാത്രികര്‍ക്കുള്ള ക്വാട്ടയും കേന്ദ്രം വര്‍ധിപ്പിച്ചിട്ടുണ്ട്. 200-ല്‍ നിന്ന് 500 ആയിട്ടാണ് ക്വാട്ട വര്‍ധിപ്പിച്ചിരിക്കുന്നത്.
കൂടുതല്‍ വായനയ്ക്ക്- https://goo.gl/xFJG1t