ഇന്ത്യ-പാക് ആരാധകര്‍ അയല്‍വാസികളെപ്പോലെ അടുത്തടുത്തിരുന്ന് ആര്‍പ്പുവിളികളോടെ മത്സരം ആസ്വദിച്ചു
ഏഷ്യയിലെ എല്‍ക്ലാസിക്കോയാണ് ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരം. കളിക്കളത്തിലെ വീറും വാശിയും ഗാലറിയിലേക്കും വീടുകളിലേക്കും പ്രവഹിക്കും. ഈ ലോകകപ്പിലെ ഏറ്റവും വലിയ വില്ലനായ കാലാവസ്ഥയെയും തോല്‍പ്പിച്ചാണ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോഡ് സ്‌റ്റേഡിയത്തില്‍ ഇന്ത്യ വിജയഭേരി മുഴക്കിയത്. ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ കണ്ട ഈ മത്സരത്തില്‍ മാനം നിറഞ്ഞുനിന്നത് ഇന്ത്യയായിരുന്നു.
ലോകകപ്പ് ക്രിക്കറ്റില്‍ ഏഴാം തവണയാണ് പാകിസ്ഥാനെ ഇന്ത്യ തറപറ്റിക്കുന്നത്. ഡക്വര്‍ത്ത് ലൂയിസ് നിയമപ്രകാരം 89 റണ്‍സിന്റെ വിജയം. മത്സരം നേരില്‍ കാണാന്‍ നിരവധി പേരാണ് മാഞ്ചസ്റ്ററില്‍ എത്തിയത്. ‘ലോകകപ്പ് ഫൈനലില്‍ വിജയിക്കുന്നതിനേക്കാള്‍ പ്രധാനമാണ് ഈ വിജയമെന്ന്’ ഡല്‍ഹിയില്‍ നിന്നും വന്ന ഫര്‍ണിച്ചര്‍ വില്‍പ്പനക്കാരനായ തരും ബാബാല പറഞ്ഞത്. ‘ലോകകപ്പില്‍ നിങ്ങള്‍ ഞങ്ങളെ ആറു മത്സരങ്ങളില്‍ തോല്‍പ്പിച്ചിട്ടുണ്ടാകാം. എന്നാല്‍ ഇത്തവണ ചരിത്രം മാറുമെന്ന്’ പാക്കിസ്ഥാനില്‍ നിന്നും വന്ന ചൗധരി അബ്ദുല്‍ ജലീലും തിരിച്ചടിച്ചു. ആരാധകര്‍ അത്രയും വാശിയോടെയാണ് ഇന്ത്യ പാക് മത്സരങ്ങളെ കാണുന്നത്. ഒരോ റണ്‍സ് പിറക്കുമ്പോഴും ഗാലറിയില്‍ ഇന്ത്യന്‍ പതാകകള്‍ പാറിപ്പറക്കുന്നുണ്ടായിരുന്നു. ഡ്രംസിന്റെയും വുവുസേലകളുടേയും താളത്തില്‍ ഗാലറികള്‍ ഇളകി മറിയുന്നുണ്ടായിരുന്നു.
മഴകാരണം ഒരാഴ്ചക്കിടെ നാലു മത്സരങ്ങളാണ് ഉപേക്ഷിച്ചത്. അതുകൊണ്ടുതന്നെ ആരാധകര്‍ പ്രാര്‍ത്ഥനയിലായിരുന്നു. മേഘാവൃതമായ അന്തരീക്ഷത്തില്‍ മുഹമ്മദ് ആമീറിന്റെ പന്തുകള്‍ വിക്കറ്റിനു മുകളിലൂടെയും ബാറ്റിനരികിലൂടെയും മൂളിപ്പറക്കുന്നത് കണ്ടാണ് ഇന്ത്യ തുടങ്ങിത്. എല്ലാ പ്രതിസന്ധികളെയും രോഹിത് അടിച്ചു പറത്തി. 46.4 ഓവറില്‍ മഴയെത്തിയപ്പോള്‍ ഗാലറി മൂകമായി. പക്ഷെ, ഒരു മണിക്കൂറിനകം മാനം തെളിഞ്ഞു; ആരാധകരുടെ മനവും. അടുത്ത മഴയ്ക്കുമുന്‍പ് എല്ലാവരെയും എറിഞ്ഞു വീഴ്ത്തി വിജയമുറപ്പിക്കാനുള്ള വ്യഗ്രത ഇന്ത്യന്‍ ബോളര്‍മാരിലും കാണാമായിരുന്നു.
കനത്ത സുരക്ഷയാണ് സ്റ്റേഡിയത്തിന് അകത്തും പുറത്തും ഒരുക്കിയിരുന്നത്. എന്നാല്‍ ഇന്ത്യ-പാക് ആരാധകര്‍ അയല്‍വാസികളെപ്പോലെ അടുത്തടുത്തിരുന്ന് ആര്‍പ്പുവിളികളോടെ മത്സരം ആസ്വദിച്ചുവന്ന് ‘ദ ഗാര്‍ഡിയന്‍’ പറയുന്നു. മത്സരം തുടങ്ങി മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഗാലറിക്കു പുറത്ത് ആയിരങ്ങള്‍ തടിച്ചുകൂടിയിരുന്നു. കളി തുടങ്ങാന്‍ മിനിറ്റുകള്‍ മാത്രം ശേഷിക്കെയാണ് പാക് പ്രധാനമന്ത്രി വിജയത്തിനായുള്ള അഞ്ചു പോയിന്റുകളുമായി ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടത്. അതോടെ സമൂഹമാധ്യമങ്ങളും കൂടുതല്‍ സജീവമായി.