പാറക്കൂട്ടങ്ങൾക്കിടയിലൂടെ നീണ്ടൊഴുകുന്ന നദികളൊക്കെ ഉണ്ടെങ്കിലും അവിടെ പച്ചപ്പ് വളരെ വിരളമാണ്
മനുഷ്യസ്പര്‍ശമേല്‍ക്കാത്ത ഒരുപാട് സ്ഥലങ്ങളുണ്ട് ഓസ്‌ട്രേലിയയില്‍. കണ്ണെത്താ ദൂരത്തോളം വ്യാപിച്ചുകിടക്കുന്ന ചുവന്ന പരുക്കന്‍ ഭൂപ്രദേശങ്ങള്‍. കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പുള്ള ചൊവ്വയുടെ പരിസ്ഥിതിയോട് ആ പ്രദേശങ്ങള്‍ക്ക് സാമ്യമുണ്ട്. ചൊവ്വയില്‍ ജീവന്‍റെ സാന്നിദ്ധ്യം തിരയുന്ന ശാസ്ത്രജ്ഞർ സമാനമായ ഭൂപ്രകൃതിയുള്ള ഓസ്‌ട്രേലിയയിലെ ജനവാസമില്ലാത്ത പ്രദേശങ്ങളില്‍നിന്നും എന്തെങ്കിലും സൂചനകള്‍ ലഭിക്കുമോയെന്ന അന്വേഷണത്തിലാണ്.
പാറക്കൂട്ടങ്ങൾക്കിടയിലൂടെ നീണ്ടൊഴുകുന്ന നദികളൊക്കെ ഉണ്ടെങ്കിലും അവിടെ പച്ചപ്പ് വളരെ വിരളമാണ്. വരണ്ടുകിടക്കുന്ന നദീമുഖങ്ങളില്‍ യൂക്കാലിപ്റ്റസ് മരങ്ങൾ പറ്റിപ്പിടിച്ചു വളരുന്നു. പാറകൾ നിറഞ്ഞ ഭൂതലത്തില്‍ സാധാരണ കിഴക്കൻ ഏഷ്യ മുതൽ ഓസ്ട്രേലിയ വരെ വ്യാപിച്ചു കാണപ്പെടുന്ന സ്പിന്നിഫെക്സ് പുല്ല്. ചിലയിടങ്ങളില്‍ മാത്രം ആദിമ മനുഷ്യന്‍റെ കരസ്പര്‍ഷവും പ്രകൃതി കാത്തു സൂക്ഷിച്ചിട്ടുണ്ട്. പാറകളില്‍ ആദിമനിവാസികള്‍ കൊത്തിവെച്ച പുരാതന രൂപങ്ങൾ കാണാം.
ഇന്ന് നാസയും യൂറോപ്യൻ ബഹിരാകാശ ഏജൻസിയും ഈ പ്രദേശങ്ങള്‍ ഉള്ളിലൊളിപ്പിച്ച രഹസ്യങ്ങള്‍തേടി നടക്കുകയാണ്. പിൽബാരയുടെ ഈ വിദൂര പ്രദേശം ഭൂമിയിലെ ജീവിതത്തിന്‍റെ ഉദയസ്ഥാനമാണ്. ഒരുപക്ഷേ ചൊവ്വയിലെ ജീവന്‍റെ തുടിപ്പുകളിലേക്കുള്ള താക്കോല്‍ പഴുതുകള്‍ അവിടെനിന്നും കണ്ടെത്തിയേക്കാം.
സ്പിന്നിഫെക്സ് പുല്ലിന്‍റെ ആഗ്രഭാഗം വളരെയേറെ മൂര്‍ച്ചയേറിയതാണ്. അതിനോട് മല്ലിട്ടുകൊണ്ടാണ് ശാസ്ത്രജ്ഞര്‍ അവിടെ എത്തിയിരിക്കുന്നത്. നാസയുടെ മാർസ് എക്സ്പ്ലോറേഷൻ പ്രോഗ്രാമിന്റെ ഡയറക്ടറായ ജിം വാട്സന്‍റെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്. ദൂരെനിന്നു കാണുമ്പോള്‍ തരിശുനിലമെന്നു തോന്നുമെങ്കിലും തല മുതൽ കാൽ വരെ സംരക്ഷണ വസ്ത്രം ധരിച്ചുകൊണ്ടു മാത്രമേ ആര്‍ക്കും അതിലൂടെ നടക്കാന്‍ കഴിയൂ.
‘ചൊവ്വയിലെങ്ങിനെയാണ് ജീവന്‍റെ കണികകള്‍ തിരയേണ്ടത് എന്നു പഠിക്കാനാണ് ഞങ്ങള്‍ വന്നതെന്ന്’ വാട്സണ്‍ പറയുന്നു. ഓസ്‌ട്രേലിയയിലെ ഈ വിദൂര ഭൂപ്രദേശം ഭൂമിയിലെ ജീവിതത്തിന്റെ ഏറ്റവും പഴയ അടയാളങ്ങള്‍ കണ്ടെത്തിയ പ്രദേശമാണ്. അതുകൊണ്ടുതന്നെ അവിടെനിന്നും ശാസ്ത്രജ്ഞര്‍ക്ക് ഒരുപാട് പഠിക്കാനുണ്ട്.
ഒരു വർഷത്തിനുള്ളിൽ ചൊവ്വയുടെ പുറംതോടിന്റെ സാമ്പിളുകൾ ശേഖരിക്കാന്‍ നാസയുടെ റോവര്‍ പുറപ്പെടും. അടുത്ത വർഷം ഏതാണ്ട് സമാന സമയത്ത് സമാനമായ ഒരു ദൗത്യത്തിന് യൂറോപ്യൻ ബഹിരാകാശ ഏജൻസിയും തയ്യാറെടുക്കുന്നുണ്ട്.
കൂടുതല്‍ വായിക്കാം: www.abc.net.au