UPDATES

വായിച്ചോ‌

ഡോക്ടര്‍മാരുടെ അവഗണന: യുവതി ബെഞ്ചില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു

കുട്ടി മരിച്ചത് വീഴ്ചയിലല്ലെന്നും മാസംതികയാതെ ജനിച്ചതിനാലാണെന്നുമാണ്‌ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോപിക്കുന്നത്

അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തതയും ഡോക്ടര്‍മാരുടെ അവഗണനയും മൂലം യുവതി ബഞ്ചില്‍ പ്രസവിച്ച കുഞ്ഞ് മരിച്ചു. തെലങ്കാനയിലെ ഖമ്മാം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഞായറാഴ്ചയാണ് സംഭവം. ബെഡ് നിരസിക്കപ്പെട്ടതിനെ തുടര്‍ന്ന് എന്‍ നാഗമണിയെന്ന യുവതി സ്റ്റീല്‍ ബഞ്ചില്‍ പ്രസവിച്ച കുഞ്ഞ് ഉരുണ്ട് താഴെ വീഴുകയായിരുന്നു.

മെഡിക്കല്‍ കോളേജിലെ മാതൃശിശു ആരോഗ്യ പരിപാലന കേന്ദ്രത്തിലാണ് പല്ലെഗുദേമില്‍ നിന്നുള്ള നാഗമണി ഞായറാഴ്ച എത്തിയത്. പ്രസവവേദനയെടുക്കുന്നുവെന്ന് ഇവര്‍ ഡോക്ടര്‍മാരോട് പരാതിപ്പെടുകയും ചെയ്തു. എന്നാല്‍ വേദനയുടെ കാഠിന്യം മനസിലാക്കാതെ ഇവരെ അവഗണിക്കുകയാണ് ഡോക്ടര്‍മാര്‍ ചെയ്തത്. കൂടാതെ പ്രസവ തിയതി അടുത്തമാസം 26നാണെന്ന് പറഞ്ഞ് ഇവരെ മടക്കി അയയ്ക്കാനും ശ്രമിച്ചു.

അതേസമയം കടുത്ത വേദന മൂലം നാഗമണിക്ക് നടക്കാന്‍ പോലും ആകുമായിരുന്നില്ല. ഇവര്‍ക്കൊപ്പം വന്ന ഭര്‍ത്താവും ബന്ധുക്കളും ഡോക്ടര്‍മാരോട് ഇവരെ ചികിത്സിയ്ക്കാന്‍ അഭ്യര്‍ത്ഥിച്ചെങ്കിലും അവര്‍ ഗൗരവം മനസിലാക്കാതെ വീണ്ടും അവഗണിക്കുകയും ചെയ്തു. ഒടുവില്‍ സ്റ്റീല്‍ ബഞ്ചില്‍ പ്രസവിച്ച് വീണ കുഞ്ഞിനെ രക്ഷിക്കാന്‍ ഇവര്‍ക്ക് ഒരു മിനിറ്റ് പോലും സമയവും ലഭിച്ചില്ല. കുഞ്ഞ് ഉരുണ്ട് നിലത്തേക്ക് വീഴുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നവജാതശിശു ജനിച്ച് സെക്കന്റുകള്‍ക്കകം മരിക്കുകയും ചെയ്തു.

ഈ ദുരന്തത്തിന് ശേഷവും നാഗമണിയ്ക്ക് ഒരു ബെഡ് അനുവദിക്കാനോ വേണ്ട ചികിത്സകള്‍ നല്‍കാനോ ആശുപത്രി അധികൃതര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. അതേസമയം കുട്ടി മരിച്ചത് വീഴ്ചയിലല്ലെന്നും മാസംതികയാതെ ജനിച്ചതിനാലാണെന്നുമാണ്‌ ഡോക്ടര്‍മാരും നഴ്‌സുമാരും ആരോപിക്കുന്നത്. സംഭവത്തില്‍ പോസ്റ്റുമോര്‍ട്ടം നടത്തുകയോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് ഡക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

അതേസമയം ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച് ഇതേദിവസം മറ്റൊരു കുട്ടിയും ഇതേ ഹോസ്പിറ്റലില്‍ മരിച്ചിട്ടുണ്ട്. ഈ വാര്‍ത്തയും പുറത്തുവന്നതോടെ ആശുപത്രിക്ക് മുന്നില്‍ വന്‍ പ്രതിഷേധമാണ് നടക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍