1957ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇന്നും ജനകീയത തുടരുന്നുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു
റഷ്യയിലെ പെട്രോഗ്രേഡിലെ (ഇന്നത്തെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്) വിന്റര്‍പാലസില്‍ ബോള്‍ഷെവിക്കുകള്‍ അധികാരമേറ്റ് നൂറ് വര്‍ഷത്തിന് ശേഷവും കമ്മ്യൂണിസ്റ്റുകള്‍ക്ക് ഇന്നും വിപ്ലവ സ്വപ്‌നങ്ങളുള്ള ഭൂമികളില്‍ ഒന്നായി മൂന്നര കോടി ജനങ്ങളുള്ള കേരളമുണ്ടെന്ന് വാഷിംഗ്ടണ്‍ പോസ്റ്റ്. ലോകത്ത് അഞ്ച് രാജ്യങ്ങളില്‍ മാത്രമാണ് ഇന്ന് കമ്മ്യൂണിസം നാമമാത്രമായെങ്കിലും അവശേഷിക്കുന്നത്. ക്യൂബയില്‍ വിപ്ലവമെന്നത് ഒരു പുരാവസ്തുവായി മാറിയിരിക്കുന്നു. ചൈന, വിയറ്റ്‌നാം, ലാവോസ് എന്നിവിടങ്ങളിലെ കമ്മ്യൂണിസം ക്യാപിറ്റലിസത്തിന് വഴിമാറിയിരിക്കുന്നു. ഉത്തരകൊറിയയില്‍ കമ്മ്യൂണിസം ആണവ ആയുധങ്ങള്‍ക്കൊപ്പമാണ് നടപ്പാക്കുന്നത്.
എന്നാല്‍ കേരളത്തിലെ കമ്മ്യൂണിസം ഇതില്‍ നിന്നെല്ലാം വ്യത്യസ്തമാണെന്നും 1957ല്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്ക് ഇന്നും ജനകീയത തുടരുന്നുവെന്നും വാഷിംഗ്ടണ്‍ പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ ഏറ്റവുമധികം സാക്ഷരതയുള്ള സംസ്ഥാനവും ആരോഗ്യ പരിപാലന സംവിധാനം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതും ഇവിടെയാണ്. ഇതുകൂടാതെ ഈ സംസ്ഥാനത്തുനിന്നുള്ള ഒട്ടനവധിപേര്‍ പേര്‍ഷ്യന്‍ ഗള്‍ഫ് രാജ്യങ്ങളിലെ തൊഴില്‍ മേഖലകളില്‍ ജോലിയെടുത്ത് ആഗോള സാമ്പത്തിക രംഗത്തും തങ്ങളുടെതായ സംഭാവനകള്‍ നല്‍കുന്നുമുണ്ട്.
കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പിതാവായ പി കൃഷ്ണപിള്ളയുടെ അനുസ്മരണം നടന്നപ്പോഴാണ് വാഷിംഗ്ടണ്‍ പോസ്റ്റ് സംഘം ഇവിടുത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെക്കുറിച്ച് അന്വേഷിക്കാന്‍ ആരംഭിച്ചത്. ‘സഖാക്കളെ മുന്നോട്ട്’ എന്ന സന്ദേശം തൊഴിലാളി വര്‍ഗ്ഗത്തിന് നല്‍കി കര്‍ഷക തൊഴിലാളികളെ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ അനുസ്മരണത്തില്‍ അരിവാള്‍ ചുറ്റിക ആലേഖനം ചെയ്ത ചെങ്കൊടിയുമായി ആയിരങ്ങളാണ് പങ്കെടുത്തത്. ‘ലാല്‍ സലാം’, ‘ഇന്‍ക്വലാബ് സിന്ദാബാദ്’ എന്നീ മുദ്രാവാക്യങ്ങളുമായാണ് സഖാവിന് ആയിരങ്ങള്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചത്.
ഈ ഫാസിസ്റ്റ് ഇന്ത്യയില്‍ ഞങ്ങളുടെ സ്വപ്‌ന സംസ്ഥാനം പണിതുയര്‍ത്താനാണ് തങ്ങള്‍ ശ്രമിക്കുന്നതെന്ന് കേരള ധനകാര്യമന്ത്രി തോമസ് ഐസക് പറയുന്നു. കാറള്‍ മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് തൊഴിലാളി വര്‍ഗ്ഗ അധിഷ്ഠിതമായ പുതിയ ഒരു സമൂഹത്തിന്റെ രൂപീകരണത്തിന് ബോള്‍ഷെവിക്കുകള്‍ തുടക്കം കുറിച്ചത്. എല്ലാവര്‍ക്കും പൊതുവായ സ്വത്തും ഇതിലൂടെ ഇവര്‍ മുന്നോട്ട് വച്ചു ആശയമാണ്. 1917ല്‍ ആരംഭിച്ച ബോള്‍ഷെവിക് വിപ്ലവത്തോടെ സോവ്യറ്റ് യൂണിയന്‍ രൂപീകൃതമാകുകയും ലോകത്തില്‍ പുതിയൊരു ഭരണസംവിധാനം നിലവില്‍ വരികയും ചെയ്തു. ലോകത്തില്‍ മൂന്നില്‍ ഒന്ന് പ്രദേശത്തും കമ്മ്യൂണിസത്തിന്റെ സ്വാധീനമുണ്ടാകുകയും ചെയ്തു.
എന്നാല്‍ വിപ്ലവത്തിലൂടെയല്ല കേരളത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തുടക്കം. ബ്രിട്ടീഷ് ഭരണകൂടത്തിനെതിരായ പ്രതിരോധം തീര്‍ക്കുന്നതിനും ഇന്ത്യയിലെ ജാതി സംവിധാനത്തിനുമെതിരായി 1939ലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നിലവില്‍ വന്നത്. കേരളത്തിലെ ഫ്യൂഡല്‍ സംവിധാനത്തിനെതിരായ പ്രചരണങ്ങള്‍ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റ് ആക്കി’ പോലുള്ള നാടകങ്ങളിലൂടെ അവതരിപ്പിച്ച് സമൂഹത്തില്‍ ചലനങ്ങളുണ്ടാക്കിയായിരുന്നു അവരുടെ തുടക്കം. 1952ല്‍ അവതരിപ്പിക്കപ്പെട്ട ഈ നാടകത്തിലൂടെ പാര്‍ട്ടിയ്ക്ക് ഇവിടെ ശക്തമായ സ്വാധീനമുണ്ടാക്കാന്‍ സാധിക്കുകയും അഞ്ച് വര്‍ഷത്തിന് ശേഷം തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ജയിച്ച് സര്‍ക്കാര്‍ ഉണ്ടാക്കാന്‍ സാധിക്കുകയും ചെയ്തു. മാര്‍ക്‌സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ, മൂലധനം എന്നീ കൃതികളുടെ നിരവധി കോപ്പികള്‍ മലയാളത്തില്‍ പുറത്തിറങ്ങുകയും ചെയ്തു.
സോവ്യറ്റ് യൂണിയന്റെ ചിഹ്നങ്ങള്‍ സ്വീകരിക്കുകയും സോവ്യറ്റ്‌ലാന്‍ഡ് മാസിക വായിക്കുകയും നിക്കരാഗ്വന്‍ സാന്‍ഡിനിസ്റ്റാസ് മാര്‍ച്ചിനെ പിന്തുടരുകയും ക്യൂബയിലേക്ക് അരി അയക്കുകയുമെല്ലാം ചെയ്‌തെങ്കിലും കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എന്നും ഇവിടുത്തെ പ്രദേശിക ഹീറോകളും വേറിട്ട വഴികളും തന്നെയാണുള്ളതെന്നും വാഷിംഗ്ടണ്‍ പോസ്റ്റിലെ ലേഖനം പറയുന്നു. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ ഫാക്ടറികള്‍ പിടിച്ചെടുക്കുകയോ മാര്‍ക്‌സിന്റെ വാക്കുകള്‍ അനുസരിച്ച സ്വകാര്യ സ്വത്ത് നിരോധിക്കുകയോ ചെയ്തില്ല. കോണ്‍ഗ്രസുമായി തെരഞ്ഞെടുപ്പില്‍ മത്സരിച്ച് ചിലപ്പോള്‍ ജയിക്കുകയും മറ്റ് ചിലപ്പോള്‍ തോല്‍ക്കുകയും ചെയ്തുപോരുന്നു.