കണ്‍സര്‍വേറ്റീവ് ജഡ്ജിമാരുടെ വിധി മെക്‌സിക്കോ അതിര്‍ത്തി വഴിയുള്ള അഭയാര്‍ത്ഥി കുടിയേറ്റങ്ങളെ നിയന്ത്രിക്കാനെന്ന പേരിലും അനധികൃത കുടിയേറ്റം തടയാനെന്ന് പറഞ്ഞും നടപ്പാക്കുന്ന സീറോ ടോളറന്‍സ് പോളിസിക്ക് ശക്തി പകരും.
ചൊവ്വാഴ്ച യുഎസ് സുപ്രീം കോടതിയിലെ അഞ്ച് കണ്‍സര്‍വേറ്റീവ് ജഡ്ജിമാര്‍ ട്രംപ് ഗവണ്‍മെന്റ് അഞ്ച് മുസ്ലീം രാജ്യങ്ങളിലെ പൗരന്മാര്‍ക്ക് യുഎസില്‍ പ്രവേശിക്കാന്‍ ഏര്‍പ്പെടുത്തിയ വിലക്ക് ശരിവച്ചു. ഇതിലൊരു ജഡ്ജി സെനറ്റിലെ റിപ്പബ്ലിക്കന്മാര്‍ കനിഞ്ഞ് സീറ്റ് കിട്ടിയ ആളാണ്. മറ്റ് രണ്ട് രാജ്യങ്ങളിലെ ചില വിഭാഗം പൗരന്മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മുസ്ലീം രാജ്യങ്ങള്‍ക്ക് യാത്രാവിലക്ക് ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ ആദ്യത്തെ രണ്ട് നീക്കങ്ങളും ഫെഡറല്‍ കോടതികള്‍ തള്ളിയതിനെ തുടര്‍ന്ന് പരാജയപ്പെട്ടിരുന്നു. 2015 ഡിസംബറിലാണ് മുസ്ലീങ്ങള്‍ യുഎസില്‍ പ്രവേശിക്കുന്നത് തടയണമെന്ന് ട്രംപ് പറഞ്ഞത്. 2017ലെ ജൂണില്‍ യാത്രാവിലക്കിന്റെ രണ്ടാം ഘട്ടവുമായി ട്രംപ് രംഗത്ത് വന്നു. മുസ്ലീം രാജ്യങ്ങളിലെ ക്രിസ്ത്യന്‍ അഭയാര്‍ത്ഥികള്‍ക്ക് പരിഗണന നല്‍കിക്കൊണ്ട് യാത്രാവിലക്കില്‍ മാറ്റം കൊണ്ടുവന്നു. ഭ്രാന്തവും നിഷ്ഫലവും; നല്ല ഒന്നാന്തരം ട്രംപ് പരിപാടി എന്നാണ് ന്യൂയോര്‍ക്ക് എഡിറ്റോറിയല്‍ പറയുന്നത്. യുഎസ് ജുഡീഷ്യറിയുടെ വംശീയതാ ചരിത്രവും എഡിറ്റോറിയല്‍ പരിശോധിക്കുന്നു.
യുഎസ് ഭരണഘടനയുടെ ഒന്നാം ഭേദഗതി വ്യക്തമായി വിലക്കിയിരിക്കുന്ന മതപരമായ ശത്രുതയെ ഒരു ഗവണ്‍മെന്റ് പ്രതിനിധി എങ്ങനെ പ്രോത്സാഹിപ്പിക്കും എന്നതാണ് സംഭവിക്കുന്നത്. ഏതായാലും കണ്‍സര്‍വേറ്റീവ് ജഡ്ജിമാരുടെ വിധി മെക്‌സിക്കോ അതിര്‍ത്തി വഴിയുള്ള അഭയാര്‍ത്ഥി കുടിയേറ്റങ്ങളെ നിയന്ത്രിക്കാനെന്ന പേരിലും അനധികൃത കുടിയേറ്റം തടയാനെന്ന് പറഞ്ഞും നടപ്പാക്കുന്ന സീറോ ടോളറന്‍സ് പോളിസിക്ക് ശക്തി പകരും. കുട്ടികളെ മാതാപിതാക്കളില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും വേര്‍പെടുത്തുന്ന ഫാമിലി സെപ്പറേഷന്‍ പരിപാടി വലിയ പ്രതിഷേധമുയര്‍ത്തിയിരുന്നു.
1944ലെ കൊറിമാത്സു വേഴ്‌സസ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് പോലുള്ള കേസുകള്‍ ന്യൂയോര്‍ക്ക് ടൈംസ് ചൂണ്ടിക്കാട്ടുന്നു. ആയിരക്കണക്കിന് ജാപ്പനീസ് അമേരിക്കക്കാരെ ദേശീയ സുരക്ഷയുടെ പേരില്‍ തടവിലാക്കാനായിരുന്നു പ്രസിഡന്റ് ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റിന്റെ തീരുമാനം. ഇതിനെ സുപ്രീം കോടതി അംഗീകരിച്ചു. 74 വര്‍ഷത്തിന് ശേഷം അന്നത്തെ വിധി തെറ്റായിരുന്നു എന്ന് സുപ്രീം കോടതി വിലയിരുത്തി. എന്നാല്‍ ജസ്റ്റിസ് റോബര്‍ട്ട് ജാക്‌സണ്‍ അന്ന് തന്നെ വിധിയില്‍ തന്റെ വിയോജനക്കുറിപ്പെഴുതി. തെറ്റുകള്‍ പതിറ്റാണ്ടുകള്‍ കഴിഞ്ഞ് തിരിച്ചറിയുന്നത്തിലും സമ്മതിക്കുന്നതിലും നല്ലത് അപ്പോള്‍ തന്നെ എതിര്‍പ്പുകള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തുക എന്നതാണ് എന്നും ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
വായനയ്ക്ക്: https://goo.gl/Ftg4vu