ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രണ്ട് കേസുകള്‍ സംബന്ധിച്ച് എന്താണ് ഇതുവരെ പറഞ്ഞിട്ടുള്ളത് എന്നാണ് ക്വിന്റ് പരിശോധിക്കുന്നത്.
അടിയന്തരാവസ്ഥ കാലത്ത് ഇന്ദിര ഗാന്ധി സര്‍ക്കാര്‍ നടപ്പാക്കിയ സെന്‍സര്‍ഷിപ്പിന് എതിരെ മുഖപ്രസംഗത്തിന്റെ ഭാഗം ഒഴിച്ചിട്ട് ഇന്ത്യന്‍ എക്‌സ്പ്രസ് നടത്തിയ പ്രതിഷേധം ഏറെ ശ്രദ്ധേയമായിരുന്നു. അതൊരു പ്രതിഷേധവും നിലപാടും വാര്‍ത്തയുമായിരുന്നു. ഇത്തരത്തില്‍ പല രീതിയിലുള്ള പ്രതിഷേധങ്ങള്‍ വിവിധ മാധ്യമങ്ങള്‍ പ്രകടിപ്പിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിനും ഹിന്ദുത്വ ഭീകരതയ്ക്കുമെല്ലാം എതിരായ വിമര്‍ശനങ്ങളെ വളരെ ക്രിയാത്മകമായും നര്‍മ്മം നിറച്ചും ടെലഗ്രാഫ് പോലുള്ള പത്രങ്ങള്‍ മുന്‍ പേജ് സമ്പന്നമാക്കിയിട്ടുണ്ട്. ദ ക്വിന്റ് ഇതുപോലെ വ്യത്യസ്തമായ രീതിയില്‍ ഒരു വസ്തുത വാര്‍ത്തയായി അവതരിപ്പിക്കുകയാണ്. ഈ വാര്‍ത്തയില്‍ ആകെ പറയുന്നത് പ്രധാനമന്ത്രി എന്തെങ്കിലും പറയുമ്പോള്‍ ഞങ്ങള്‍ സ്റ്റോറി പ്രസിദ്ധീകരിക്കും എന്ന ഒറ്റ വരി മാത്രമാണ്.
ജമ്മു കാശ്മീരിലെ കതുവയില്‍ എട്ട് വയസുകാരിയായ ആസിഫയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊന്ന കേസില്‍ പ്രതികള്‍ ബിജെപിയുമായും സംഘപരിവാറുമായും ബന്ധപ്പെട്ടവരാണ്. ഉന്നാവോയില്‍ 17കാരിയെ ബലാത്സംഗ ചെയ്ത കേസില്‍ അറസ്റ്റിലായിരിക്കുന്നത് ബിജെപി എംഎല്‍എയാണ്. രണ്ടിടത്തും പ്രതികളെ സംരക്ഷിക്കാന്‍ ശ്രമിക്കുകയാണ് ബിജെപിയെന്ന പരാതി ശക്തമായിരിക്കുന്നതിനിടയിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയോ കേന്ദ്രമന്ത്രിമാരോ ഈ വിഷയത്തില്‍ കാര്യമായി ഒന്നും പറഞ്ഞിട്ടില്ല. “മനുഷ്യരെന്ന നിലയില്‍ ഞങ്ങള്‍ പരാജയപ്പെട്ടിരിക്കുന്നു. എന്നാല്‍ ആസിഫയ്ക്ക് നീതി കിട്ടാതിരിക്കില്ലെന്നും” വിദേശകാര്യ സഹ മന്ത്രി വികെ സിംഗ് ട്വീറ്റ് ചെയ്തത് മാത്രമാണ് ഇതിന് അപവാദം. ഈ സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഈ രണ്ട് കേസുകള്‍ സംബന്ധിച്ച് എന്താണ് ഇതുവരെ പറഞ്ഞിട്ടുള്ളത് എന്നാണ് ക്വിന്റ് പരിശോധിക്കുന്നത്.
വായനയ്ക്ക്: https://goo.gl/c8RkCX