UPDATES

സിനിമ

ചിരിപ്പിച്ച് ചിരിപ്പിച്ച് തളര്‍ന്നുപോയ വി ഡി രാജപ്പന്റെ ജീവിതം; ഇന്ന് പാരഡിയല്ല

Avatar

രാകേഷ് നായര്‍

ഒരുകാലത്ത് കേരളം മുതല്‍ അമേരിക്ക വരെ കുലുങ്ങി ചിരിച്ചിട്ടുണ്ട് വി ഡി രാജപ്പന്‍ പറഞ്ഞ കഥകള്‍ കേട്ട്. രാജപ്പന്‍ പോകാത്ത നാടുമില്ല, രാജപ്പനെ കേള്‍ക്കാത്ത മലയാളിയുമില്ലാതിരുന്ന കാലം. 

കാലം…, അതു മാറി കൊണ്ടിരിക്കും, അങ്ങനെ മാറിയ കാലത്ത് കേരളത്തിലെ ഹാസ്യകഥാപ്രസംഗ വേദിയിലെ മുടിചൂടാമന്നനായിരുന്ന വി ഡി രാജപ്പന്‍, ആരും കേള്‍ക്കാനില്ലാത്തൊരു കഥയായി മാറി. 

ലോകത്തെ ചിരിപ്പിച്ച എല്ലാ കലാകാരന്മാര്‍ക്കും ഒരു കഥ പറയാനുണ്ടാകും, ആരെയും ചിരിപ്പിക്കാത്ത അവരുടെ ജീവിത കഥ. അതുകൊണ്ട് തന്നെ അതുകേള്‍ക്കാനും ആര്‍ക്കും അത്ര താല്‍പര്യമുണ്ടാവില്ല; രാജപ്പന്റെ കാര്യത്തിലും അതു തന്നെ സംഭവിച്ചു.

ജീവിതമായാലും കഥ പറച്ചിലായാലും അതിന് ഒരു ഇടവേളയ്ക്കപ്പുറമിപ്പുറം രണ്ട് ഭാഗങ്ങളുണ്ട്.

ഇടവേളയ്ക്ക് മുമ്പ്
കോട്ടയം ചന്തയ്ക്കടുത്ത് പണ്ടൊരു ബാര്‍ബര്‍ഷോപ്പുണ്ടായിരുന്നു. രാജപ്പന്റെ വല്യച്ഛന്റെ. കോട്ടയത്തുകാരനല്ലായെങ്കില്‍, ഒഴുകി വരുന്ന തമിഴ് കച്ചേരികളും ഭക്തിഗാനങ്ങളും കേട്ട് അതേതോ കാസറ്റ് കടയാണെന്നു തെറ്റിദ്ധരിച്ചുപോകും. എപ്പോഴും പാട്ട്… കത്രികയും ചീപ്പും താളം പിടിച്ചാണ് മുടിയിഴകളിലൂടെ ഓടിനടക്കുന്നത്. ചിലപ്പോള്‍ വെട്ടുകാരന്‍ തന്റെ മുന്നിലുള്ളത് തലയല്ല തബലയാണെന്നു കരുതിക്കളയും! സംഗതിയെന്തായാലും കോട്ടയത്തുകാരുടെ ഫേവറേറ്റ് ഡെസ്റ്റിനേഷനായിരുന്നു ആ മുടിവെട്ട് കട. അവിടേയ്ക്കാണ് രാജപ്പനുമെത്തുന്നത്. വല്യച്ഛന്‍ കൂട്ടികൊണ്ടുവരുന്നതാണ്, ജീവിക്കാന്‍ ചെക്കനും കുലത്തൊഴില്‍ പഠിച്ചോട്ടെ എന്ന് വിചാരിച്ച്. ജീവിതത്തില്‍ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു അപ്പോള്‍ രാജപ്പന്‍. അച്ഛന്‍ നേരത്തെ മരിച്ചു. അമ്മ വേറൊരാളെ കെട്ടി. രാജപ്പന് അനിയത്തിയും മാത്രമായപ്പോഴാണ് വല്യച്ഛന്‍ രണ്ടിനെയും തനിക്കൊപ്പം നിര്‍ത്തിയത്. താനില്ലാത്തപ്പോള്‍ കടയുടെ കാര്യം നോക്കാന്‍ ഒരാളുണ്ടല്ലോ എന്നതായിരുന്നു അദ്ദേഹത്തിന്റെ ആശ്വാസം.

കത്രിക കയ്യിലെടുത്ത രാജപ്പനും ഒരുകാര്യത്തില്‍ തങ്ങളുടെ പാരമ്പര്യം കൈവിട്ടില്ല, പാട്ടിന്റെ കാര്യത്തില്‍. പക്ഷെ, രാജപ്പന്‍ യുഗത്തില്‍ ആ മുടിവെട്ടുകടയില്‍ നിന്ന് റിക്കാര്‍ഡുകളല്ല പാടിയത്, കേട്ടതു മുഴുവന്‍ രാജപ്പന്‍ പാടിയതായിരുന്നു. രാജപ്പന്റെ പാട്ടുകള്‍ പെട്ടെന്ന് തന്നെ ക്ലിക്കായി. അതുവരെ കേട്ടിരുന്ന കച്ചേരിയോ ഭക്തിഗാനമോ അല്ലായിരുന്നു, പാരഡിയായിരുന്നു രാജപ്പന്‍ പാടിയത്. പലപ്പോഴും രാജപ്പന് കത്രികയും ചീപ്പും ഉയര്‍ത്തി പിടിച്ച് മുടിവെട്ടാനിരിക്കുന്നവന്റെ പിറകില്‍ ഹാന്‍ഡ്‌സ് അപ്പ് പൊസിഷനില്‍ നില്‍ക്കേണ്ടി വരും, തലകുലുങ്ങി ചിരിക്കുന്നവന്റെ മുടിയെങ്ങനെ വെട്ടാനാ…!

പതുക്കെ രാജപ്പന്റെ പുകള്‍ കടയ്ക്കുള്ളില്‍ നിന്ന് പുറത്തേക്ക് കേട്ടുതുടങ്ങി. ഒരു ദിവസം രാജപ്പനെ കൈയോടെ പൊക്കാന്‍ ഒരാള്‍ വന്നു; മിസ്സിസ് കെ എം മാത്യു. മറ്റുള്ളോരെ ചിരിപ്പിക്കുമെന്നാണ് പറഞ്ഞുകേട്ടത്, എന്നാല്‍ വന്ന് ഞങ്ങളുടെ ഒരുപരിപാടിക്ക് എന്തെങ്കിലുമൊക്കെ കാണിക്ക്, ആള്‍ക്കാരെ ചിരിപ്പിക്ക്, സ്‌നേഹനിധിയായ ആ അമ്മച്ചിയുടെ ആവശ്യം സ്വീകരിച്ച രാജപ്പന് അങ്ങനെ ആദ്യമായി വലിയൊരു സദസിനു മുന്നില്‍ ഒരു പരിപാടി അവതരിപ്പിക്കാന്‍ കഴിഞ്ഞു. മിസ്സിസ് കെ എം മാത്യുവിന്റെ നിഗമനം തെറ്റിയിരുന്നില്ല, രാജപ്പന്റെ നമ്പറുകള്‍ കേട്ട് സദസ് ചിരിച്ചു, നന്നായി ചിരിച്ചു…വി ഡി രാജപ്പന്‍ യുഗത്തിന്റെ ഒരു തുടക്കമെന്ന് പറയുന്നത് അതായിരുന്നു….

പക്ഷെ ഒന്നു സംഭവിച്ചു, ചന്തയിലെ ആ ബാര്‍ബര്‍ ഷോപ്പിനു മുന്നില്‍ മിക്കദിവസവും’ ഇന്നു കടമുടക്കം’ എന്ന ബോര്‍ഡ് തൂങ്ങാന്‍ തുടങ്ങി. ഇതിനിടയില്‍ വല്യച്ഛന്‍ മരിച്ചു. കൂടെ ആ ബാര്‍ബര്‍ഷോപ്പും. 

വല്യച്ചന് കൊള്ളിയും കടയ്ക്ക് താഴുമിട്ട് ഇറങ്ങിയ രാജപ്പന് പിന്നീട് നില്‍ക്കാന്‍ സമയമില്ലായിരുന്നു, ഓട്ടമായിരുന്നു ഓട്ടം.

ആ കാലം കേരളം കലാ-സാംസ്‌കാരിക രംഗത്ത് അതിന്റെ ഔന്നത്യത്തില്‍ നില്‍ക്കുന്ന സമയമാണ്. കഥാപ്രസംഗം എന്ന കല ഏറ്റവും ജനകീയമായി നിന്നകാലം. സാംബശിവനും കെടാമംഗലവും കൊല്ലം ബാബുവുമൊക്കെ കഥ പറച്ചിലിലൂടെ സാര്‍വലോക മലയാളിയെയും തങ്ങളുടെ കേള്‍വിക്കാരാക്കിയ കാലം. അവര്‍ക്കിടയിലേക്കാണ് രാജപ്പനും കയറി വരുന്നത്. മഹാരഥന്മാര്‍ വാണിരുന്ന കഥാപ്രസംഗവേദിയില്‍ പക്ഷെ, രാജപ്പനും ഒരു സിംഹാസനം സ്വന്തമാക്കി. വി ഡി രാജപ്പന്‍ എന്നുകേട്ടാലെ ജനം ചിരിക്കാന്‍ തുടങ്ങി. 

‘ജനം ഒരാളെ ഇഷ്ടപ്പെട്ടാല്‍ പിന്നെ ആ ഇഷ്ടം പോകില്ല’; രാജപ്പന്‍ മനസ്സിലാക്കിയ സത്യം. ജനം തന്നെ ഇഷ്ടപ്പെടുന്നുവെന്ന് തിരിച്ചറിഞ്ഞപ്പോള്‍ ആദ്യമുണ്ടായിരുന്ന ചെറിയൊരു പേടിയും ഇല്ലാതായി. ധൈര്യത്തോടെ കഥ പറയാന്‍ തുടങ്ങി. എന്നാല്‍ രാജപ്പന്‍ പറഞ്ഞത് മനുഷ്യരുടെ കഥയല്ലായിരുന്നു. സാംബശിവന്‍ ഒഥല്ലോയെയും കാരമസോവ് സഹോദരന്മാരെയും കുറിച്ച് പറഞ്ഞപ്പോള്‍ രാജപ്പന്‍ പറഞ്ഞത് കോഴിയെ കുറിച്ചും പാമ്പിനെ കുറിച്ചും എരുമയെക്കുറിച്ചുമെല്ലാമായിരുന്നു.

വലിയ വലിയ കഥകള്‍ പറയാനും മഹാന്മാരായ മനുഷ്യരെ കുറിച്ചു കഥപറയാനും അക്കാലത്ത് സാംബശിവനെപോലുള്ള പ്രതിഭകളുണ്ടായിരുന്നു. എനിക്കങ്ങനെയൊന്നും പറയാന്‍ കഴിയില്ല, അറിയില്ല എന്നതാണ് ശരി. ഞാനപ്പോള്‍ മൃഗങ്ങളെ കുറിച്ചു പറഞ്ഞു. ആദ്യമൊരു പേടിയുണ്ടായിരുന്നു, ഏക്കൂമോ തമ്പുരാനെ…? പക്ഷെ ഏറ്റൂ, ജനം ചിരിച്ചു, പൊട്ടിച്ചിരിച്ചു, കൂടെ പാരഡി പാട്ടുകളുമായപ്പോള്‍ സംഗതി ഹിറ്റ്. അഹങ്കാരം പറയുകയല്ല, അക്കാലത്ത് സാക്ഷാല്‍ സാംബശിവനെക്കാള്‍ ബുക്കിംഗ് ഉണ്ടായിട്ടുണ്ട് വി ഡി രാജപ്പന്. കഥാപ്രസംഗമെന്ന കലയെ അപഹാസ്യമാക്കുന്നുവെന്നൊന്നും പക്ഷെ സംബാശിവനെപ്പോലുള്ളവര്‍ രാജപ്പന്റെ കഥ പറച്ചിലിനെ വിമര്‍ശിച്ചിരുന്നില്ല, അവരും അതാസ്വദിച്ചു. രാജപ്പന്റെ കോമഡികളെ സാംബശിവന്‍ പോലും ഇഷ്ടപ്പെട്ടിരുന്നു.

അങ്ങനെ രാജപ്പന്‍ കഥ പറഞ്ഞു പറഞ്ഞ് കേരളവും കടന്ന് ഇന്ത്യയും കടന്ന് അമേരിക്കയിലും ഗള്‍ഫിലും യൂറോപ്പിലുമൊക്കെ എത്തി…മലയാളി എവിടെയൊക്കെയുണ്ടോ അവിടെയൊക്കെ രാജപ്പനുമെത്തി. ചികയുന്ന സുന്ദരിയും പോത്തുപുത്രിയും മാക് മാകും അക്കിടി പാക്കരനുമൊക്കെ രാജപ്പനെ ഒരു ഹാസ്യചക്രവര്‍ത്തിയാക്കി…

പിന്നെ ഒരു ദിവസം രാജപ്പന്‍ സിനിമാനടനുമായി. 

ആരും കാണാത്ത സിനിമയിലാണ് ആദ്യം അഭിനയിച്ചിതങ്കെിലും (ആദ്യ ചിത്രമായ കാട്ടുപോത്ത് റിലീസ് ചെയ്തില്ല, പക്ഷെ ആ സിനിമയിലെ പാട്ട് നിങ്ങള്‍ മറക്കില്ല- പൂവല്ല പൂന്തളിരല്ല, മാനത്തെ മഴവില്ലല്ല….) ശകുനപ്പിഴയൊന്നും സിനിമയില്‍ ഉണ്ടായില്ല. പ്രേക്ഷകരെക്കാള്‍ രാജപ്പന്റെ തമാശകള്‍ ഇഷ്ടപ്പെട്ടവര്‍ സിനിമാലോകത്ത് തന്നെ ഉണ്ടായിരുന്നു, രാജപ്പന്റെ താരാരാധകരില്‍ പ്രധാനി പ്രേംനസീര്‍ അയിരുന്നു. രാജപ്പന്‍ സെറ്റിലുണ്ടെങ്കില്‍ എത്ര തിരക്കുണ്ടെങ്കിലും നസീര്‍ രാജപ്പനെകൊണ്ട് കഥ പറയിച്ചും പാട്ടുപാടിച്ചും അവിടിരിക്കും. നസീറിനെ പോലെ മറ്റുള്ളവര്‍ക്കും രാജപ്പനെ ഒത്തിരിയിഷ്ടായിരുന്നു, അതാണല്ലോ ഭാസി ചേട്ടന്‍ കോട്ടയത്തു വരണമെന്ന് പറഞ്ഞപ്പോള്‍, സന്തോഷത്തോടെ രാജപ്പനൊപ്പം കോട്ടയത്തേക്ക് വണ്ടികേറാന്‍ അടൂര്‍ ഭാസി തയ്യാറായതും.

ഇതിനിടയില്‍ രാജപ്പന്റെ കഥാപ്രസംഗങ്ങള്‍ കാസറ്റ് രൂപത്തിലിറങ്ങി. വന്‍ ഡിമാന്‍ഡോടെയാണ് അവ വിറ്റുപോയത്…ചുരുക്കി പറഞ്ഞാല്‍ വി ഡി രാജപ്പന് നിന്നു തിരിയാന്‍ ടൈം ഇല്ലാത്ത ടൈം ആയിരുന്നു അത്.

ഇതിനിടയില്‍ ഒന്നു സംഭവിച്ചു….

രാജപ്പന്‍ ഒരു കല്യാണം കഴിച്ചു…

നാട്ടുകാരനായ ഒരു സുഹൃത്തിന്റെ ഒപ്പമാണ് രാജപ്പന്‍ പന്തളം എന്‍എസ്എസ് നഴ്‌സിംഗ് കോളേജിലെത്തുന്നത്. ആ സുഹൃത്തിന്റെ ബന്ധത്തിലുള്ളൊരു പെണ്‍കുട്ടി അവിടെ പഠിക്കുന്നുണ്ട്. 

അങ്ങനെയാണ് വി ഡി രാജപ്പന്‍ ആദ്യമായി സുലോചനയെ കാണുന്നത്. 

സുലോചനയും കേട്ടിട്ടുണ്ട്. പത്രങ്ങളിലൊക്കെ പേരും ഫോട്ടോയും കാണാം. അത്രമാത്രം, അതിനപ്പുറം ഒന്നുമില്ല, രാജപ്പനുമില്ലായിരുന്നു. പക്ഷെ ഇടയ്‌ക്കൊക്കെ പന്തളം വഴി പോകാനുള്ള ഒരു ഇത് പില്‍ക്കാലത്ത് രാജപ്പനിലുണ്ടായി. സുലോചന ആദ്യമൊന്നും അത് കാര്യമാക്കിയില്ല. പിന്നെ പിന്നെ രാജപ്പന്‍ ഗേറ്റു കടക്കുമ്പോഴെ കൂട്ടുകാരികളൊക്കെ സുലോചനയെ നോക്കി പറയാന്‍ തുടങ്ങി, ‘ദേഡിയേ…വി ഡി വരണുണ്ട്, നിന്നെ കാണാനാ…’അങ്ങനെയങ്ങനെ……ദേ ഇപ്പം കൊല്ലം മൂപ്പത്തിമൂന്നു കഴിഞ്ഞു സുലോമ്മ വി ഡിക്കൊപ്പം ആയിട്ട്…

സിനിമയും കഥാപ്രസംഗവുമൊക്കെയായി ജീവിതമങ്ങനെ മുന്നോട്ടുപോയി…കോട്ടയം പേരൂരില്‍ 25 സെന്റ് സ്ഥലവും അതില്‍ കുറ്റമില്ലാത്തൊരു വീടുമൊക്കെ ഉണ്ടാക്കി. രണ്ടുമക്കളുമുണ്ടായി, രാജേഷും രാജീവും.

പതുക്കെ പതുക്കെ ഇടവേളയ്ക്ക് സമയമമായി..

ഇടവേളയ്ക്ക് ശേഷം
കലാകാരന്മാരുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സുഹൃത്തുക്കളും വില്ലന്‍മാരും എന്നും മദ്യവും പുകവലിയുമാണ്. രാജപ്പനും ഇവര്‍ രണ്ടുപേരുമായി ഗാഢമായ സൗഹൃദത്തിലായിരുന്നു. പലപ്പോഴും അഭിനയിക്കാന്‍ വിളിച്ചാല്‍ പ്രതിഫലം മദ്യമായിട്ട് സ്വീകരിക്കാന്‍ വിമുഖത കാട്ടിയില്ല. എന്തെങ്കിലും കാശായിട്ട് കിട്ടിയാല്‍ അത് ആദ്യം കാണുന്ന ഏതെങ്കിലും പരിചയക്കാരന്റെ സങ്കടം തീര്‍ക്കാന്‍ പോക്കറ്റില്‍വെച്ചുകൊടുക്കും, ചോദിച്ചിട്ടാണെങ്കിലും അല്ലെങ്കിലും. മറ്റുള്ളവനെ സഹായിക്കുന്നതിലും കുടിക്കുന്നതിലും രാജപ്പന് ആവേശം കുറച്ച് കൂടിപ്പോയി. കൈയില്‍ കാശുള്ളതുകൊണ്ടായിരുന്നില്ല, ഉള്ളില്‍ കനലെരിയുന്നതുകൊണ്ടു കൂടിയായിരുന്നു രാജപ്പന്‍ പലപ്പോഴും കുടിച്ചത്. മറ്റുള്ളവനെ ചിരിപ്പിക്കുന്നവന് സ്വയം ചിരിക്കാന്‍ പലപ്പോഴും കഴിയാറില്ലല്ലോ. നോക്കി വളര്‍ത്തിയ സഹോദരങ്ങളില്‍ (അമ്മയുടെ രണ്ടാം വിവാഹത്തിലുണ്ടായ രണ്ട് അനിയത്തിമാരുടെ ചുമതലകൂടി രാജപ്പനാണ് എറ്റെടുത്തത്) നിന്നുണ്ടായ കൈപ്പേറിയ അനുഭവം ആ സഹോദരനെ മാനസികമായി തളര്‍ത്തിയിരുന്നു. കോട്ടയം പയസ് ടെണ്‍ത് കോണ്‍വെന്റിന് പിന്നിലുള്ള കുടുംബവീട്ടില്‍ നിന്നുപോലും അന്യനാക്കപ്പെട്ടപ്പോള്‍ രാജപ്പന്റെ മനസ് തകര്‍ന്നു.

ജീവിതം കൈവിടുന്നുവെന്ന് കണ്ടപ്പോഴാണ് സുലോചന ജോലിക്ക് പോകുന്നത്. അതോടെ രാജപ്പന്‍ സിനിമയല്‍ നിന്നെല്ലാം പിന്നോട്ടു വലിഞ്ഞു വീട്ടില്‍ ഇരിപ്പായി. ഉള്ളില്‍ കരഞ്ഞോണ്ടും മറ്റുള്ളവനെ ചിരിപ്പിക്കാന്‍ കഴിഞ്ഞെങ്കിലും മനസ്സില്‍ തളര്‍ച്ച ബാധിച്ചു തുടങ്ങിയിരുന്നു, ഏറ്റവും അടുത്ത ബന്ധുത്വം മദ്യവുമേറ്റെടുത്തപ്പോള്‍ പൂര്‍ണമായി. ഒടുവില്‍ വീണുപോയി.

അതോടെ വി ഡി രാജപ്പന്റെ ജീവിതത്തിലെ അരങ്ങില്‍ നിന്ന് ആളുകളൊഴിഞ്ഞു. ജീവിത വേദിയില്‍ ഭാര്യയും മക്കളും മാത്രമായി കാഴ്ചക്കാര്‍. ജനം രാജപ്പനെ മറന്നില്ലെങ്കിലും രാജപ്പന്റെ അവസ്ഥയെക്കുറിച്ച് അജ്ഞരായിരുന്നു. അറിയാവുന്നവരാകട്ടെ അകലവും പാലിച്ചു. വീണുപോയവനെ തേടി ആരെങ്കിലും വരണമെങ്കില്‍ അവനില്‍ മനുഷ്യത്വം എന്നൊരു സംഗതി കൂടി വേണമല്ലോ…

ചെസ്റ്റ് ഇന്‍ഫക്ഷനായി തുടങ്ങിയ രോഗം, പിന്നീട് പ്രമേഹവും രക്തസമ്മര്‍ദ്ദവുമൊക്കെയായി രൂപം മാറി. കാലു രണ്ടിലും നീരുവന്നു. നടക്കാന്‍ വയ്യാത്ത അവസ്ഥയായി. മുട്ടിനു താഴെ തളര്‍ച്ച ബാധിച്ചു. പതുക്കെ ഓര്‍മ്മയും രാജപ്പനോട് പിണക്കം കാണിച്ചു; വന്നപോകുന്നൊരു അകന്ന ബന്ധുവിനെപ്പോലെ മാത്രം അടുപ്പം കാണിച്ചു.

കഴിയാവുന്ന ചികിത്സയൊക്കെ ചെയ്തു. കാശ് ഒരുപാട് ചെലവായി..കടം കൂടി. 25 സെന്റ് സ്ഥലവും വീടും വിറ്റു. ഹെഡ് നേഴ്‌സായി വിരമിച്ച സുലോചനയുടെ പെന്‍ഷന്‍ മാത്രമായി ആകെയുള്ള വരുമാനം. സമ്പാദിക്കാനറിയാത്ത കലാകാരന്റെ ദുരവസ്ഥയ്ക്ക് പുതിയൊരു ഉദാഹരണമാകുകയായിരുന്നു രാജപ്പനും.

അസുഖങ്ങള്‍ തളര്‍ത്തിയ വി ഡി രാജപ്പനെ കുറിച്ച് പിന്നീട് ജനം അറിയുന്നത് മാധ്യമങ്ങളിലൂടെയാണ്. വലിയൊരു ചിരിയായിരുന്ന മനുഷ്യനെപ്പറ്റി കണ്ണുനീര്‍ പറ്റിയ അക്ഷരങ്ങള്‍കൊണ്ട് എഴുതേണ്ടി വന്നു. ചിലതെല്ലാം അതിശയോക്തി കലര്‍ന്ന മെലോഡ്രാമയായി പോയെങ്കിലും, വി ഡി രാജപ്പനോട് നമ്മള്‍ നീതി കാണിച്ചില്ലെന്നത് സത്യം തന്നെയായിരുന്നു. അത്രയൊന്നും സമ്പന്നനായിരുന്നില്ല അദ്ദേഹം, സമ്പാദിച്ചതിന്റെ ഭൂരിപക്ഷവും കളഞ്ഞുകുളിച്ചു (വേണമെങ്കില്‍ നമുക്കതിന് അദ്ദേഹത്തെ പഴിക്കാം, പക്ഷേ…). 

ഇപ്പോഴും തുടരുകയാണ് ചികിത്സകള്‍… അറുപത്തിമൂന്നു വയസേ ആയിട്ടുള്ളൂ, എഴുന്നേറ്റു നടക്കാനായാല്‍, രാജപ്പന്‍ ഇനിയും നമുക്ക് കഥകള്‍ പറഞ്ഞു തരും, പാട്ടുപാടി ചിരിപ്പിക്കും. അതിനൊക്കെ ഇനിയെന്ത് ചെയ്യണമെന്ന് ഈ കുടുംബത്തിനറിയില്ല. ഗള്‍ഫില്‍ നഴ്‌സായി ജോലി നോക്കുന്ന ഇളയ മകന്‍ രാജീവും എം ജി യൂണിവേഴ്‌സിറ്റിയില്‍ ലാസ്റ്റ് ഗ്രേഡ് തസ്തികയില്‍ ജോലി നോക്കുന്ന മൂത്തമകന്‍ രാജേഷും അച്ഛന്റെ കാര്യത്തില്‍ ഒരു കുറവും വരുത്തുന്നില്ല, എന്തിനും ഏതിനും അടുത്ത് രാജപ്പന്റെ പ്രിയപ്പെട്ട സുലോമ്മയുമുണ്ട്. പക്ഷെ അവരെക്കൊണ്ടൊക്കെ മാത്രം കൂടിയാല്‍ കൂട്ടാത്ത ഭാരമുണ്ട്. അഭിനേതാക്കളുടെ സംഘടനയായ അമ്മ എല്ലാ മാസവും ഒരു നിശ്ചിത തുക കൈനീട്ടമായി നല്‍കാറുണ്ട്. എന്നാലും പ്രശ്‌നങ്ങള്‍ പിന്നെയും ബാക്കിയാണ്.

ഇതിനിടയിലാണ് ചിലരുടെ കണ്ണീരൊപ്പല്‍ നാടകവും.

പേരുവച്ചെഴുതരുതെന്ന് സുലോചന പറഞ്ഞതാണ്. പക്ഷെ കേട്ട കാര്യങ്ങള്‍ മനസ്സില്‍ കൊണ്ടതുകൊണ്ട് എന്ത് പ്രത്യാഘാതമുണ്ടായാലും എഴുതണമെന്ന് തോന്നുന്നു.

ഒരു ദിവസം കേരളത്തിലെ അറിയപ്പെടുന്ന മിമിക്രി കലാകാരനായ സാജന്‍ പള്ളൂരുത്തിയും മറ്റു രണ്ടുപേരും കൂടി രാജപ്പനെ കാണാന്‍ വന്നു. മിമിക്രി കലാകാരന്മാര്‍ രൂപീകരിച്ച സംഘടനയുടെ വകയായി രാജപ്പന്‍ ചേട്ടന് നല്‍കാനായി ഒരു ലക്ഷം രൂപയുടെ ചെക്കുമായിട്ടാണ് ഇവര്‍ വന്നത്. കിടന്നുപോയ രാജപ്പനെ എഴുന്നേല്‍പ്പിച്ചിരുത്തി, അടുത്ത് തന്നെ സുലോചനയെയും പിടിച്ചിരുത്തി സാജന്‍ പള്ളൂരുത്തി ഒരു കവര്‍ രാജപ്പന് നല്‍കി. ഭംഗിയായി ഫോട്ടോഗ്രഫര്‍ അതു പകര്‍ത്തിയെടുക്കുകയും ചെയ്തു. രാജപ്പന്‍ നിസ്സംഗനായിരുന്നെങ്കിലും സുലോചന മനസ്സാലെ സന്തോഷിച്ചു. വലിയൊരു സഹായമാണ് കിട്ടുന്നത്. പക്ഷെ സുലോചനയുടെ സന്തോഷത്തിന് അല്‍പ്പായുസ്സായിരുന്നു. സാജന്റെ കൂടെ വന്ന ഒരു പെണ്‍കുട്ടി സുലോചനയുടെ കൈയില്‍ നിന്ന് ആ കവര്‍ വാങ്ങിച്ചെടുത്തു. കാശ് തരും, ഇപ്പോഴല്ല, മാസാമാസം ചേച്ചിയുടെ അകൗണ്ടിലേക്ക് വന്നോളും- സാജന്റെ ആ പ്രഖ്യാപനം സുലോചനയെ ഞെട്ടിച്ചു. കാശ് കിട്ടിയില്ലെങ്കിലും പിറ്റേന്നത്തെ പത്രങ്ങളെല്ലാം വി ഡി രാജപ്പന് ഒരു ലക്ഷം രൂപയുടെ ചെക്ക് നല്‍കുന്ന സാജന്‍ പള്ളൂരുത്തിയുടെ ഫോട്ടോ വന്നൂ…

ഇതിനുശേഷം സുലോചനയുടെ പ്രധാന ജോലി ബാങ്കില്‍ പോയി കാശ് വല്ലതും അക്കൌണ്ടിലേക്ക് വന്നോയെന്ന് അന്വേഷിക്കലായിരുന്നു. പതുക്കെ സുലോചനയ്ക്ക് ബോധ്യമായി അതൊരു പറ്റിക്കല്‍ നാടകമായിരുന്നുവെന്ന്. സഹികെട്ടപ്പോള്‍ (നിവൃത്തികേടുകൊണ്ട്) സാജനെ വിളിച്ചു, കാശ് വരുമെന്ന് ഉറപ്പ്. പക്ഷെ ഒന്നും വന്നില്ല. അന്നു കൂടെവന്നൊരാളെ ഫോണില്‍ വിളിച്ചു കാര്യം തിരക്കി, തരാമെന്ന് അയാളും. പിന്നീട് വിളിച്ചപ്പോഴും അതേ ഉത്തരം, അന്ന് സുലോചന പറഞ്ഞു, കാശ് തന്നൂവെന്ന് പറഞ്ഞ് നിങ്ങള്‍ പത്രങ്ങളിലൊക്കെ ഫോട്ടോയും വാര്‍ത്തയും കൊടുത്തു, എല്ലാവരും എന്ത് വിചാരിക്കും, ഞങ്ങള്‍ക്ക് ഒരു ലക്ഷം കിട്ടിയെന്ന്. ഞങ്ങളെ പറഞ്ഞ് പറ്റിക്കാനാണെങ്കില്‍ ഇക്കാര്യം പറഞ്ഞ് ഉമ്മന്‍ ചാണ്ടി സാറിനു പരാതി കൊടുക്കും. കുറച്ച് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ സുലോചനയുടെ അക്കൌണ്ടിലേക്ക് പതിനായിരം രൂപ വന്നു… അതിനപ്പുറമൊന്നും ഇതുവരെ ആ അകൗണ്ടിലേക്ക് സാജന്‍ പള്ളൂരുത്തിയും കൂട്ടരും ഒരു ചില്ലിക്കാശും ഇട്ടിട്ടില്ല.

തീര്‍ന്നില്ല, വി ഡി രാജപ്പന്റെ ശിഷ്യന്റെ സഹായം. ഒരിക്കല്‍ പ്രമുഖമായൊരു എന്റര്‍ടെയ്ന്‍മെന്റ് ചാനലിലിലെ മിമിക്രി കലാകാരന്മാരുടെ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി രാജപ്പന്റെ വിവരങ്ങള്‍ അറിഞ്ഞ് അദ്ദേഹത്തിന്റെ വകയായി ഒരു ലക്ഷം രൂപ നല്‍കി. ഈ തുക ചാനലിനെയാണ് സുരേഷ് ഗോപി ഏല്‍പ്പിച്ചത്. ചാനലുകാര്‍ അത് സാജന്‍ പള്ളൂരുത്തിയെയും ഏല്‍പ്പിച്ചു. പക്ഷെ, കാശ് രാജപ്പന്റെ കൈയില്‍ മാത്രം എത്തിയില്ല. പിന്നെയും പാട് സുലോചനയ്ക്കായിരുന്നു. കുറെ തിരക്കി, ഒടുവില്‍ സുരേഷ് ഗോപിയുടെ മാനേജരെ വിളിച്ചു കാര്യം പറഞ്ഞു. അദ്ദേഹം സാജനെ വിളിച്ചു. സാജന്‍ സുലോചനയെ വിളിച്ചു അല്‍പ്പം പരിഭവത്തോടെ ചോദിച്ചത്, ചേച്ചിക്ക് എന്തിനാണിത്ര ആക്രാന്തം എന്നായിരുന്നു. സുലോചന മറുപടിയൊന്നും പറഞ്ഞില്ല, മേലാല്‍ നീ ഇങ്ങോട്ട് രാജപ്പന്‍ ചേട്ടന്റെ ഒരു കാര്യവും ചോദിച്ച് വിളിക്കരുതെന്ന് മാത്രം താക്കീത് ചെയ്ത് ഫോണ്‍ വച്ചു. ഈ കാര്യങ്ങളൊക്കെ സുരേഷ് ഗോപി അറിയുന്നത് ഏതാണ്ട് രണ്ടുമാസം കഴിഞ്ഞാണ്. ഉടന്‍ തന്നെ അദ്ദേഹം ചാനലിലേക്ക് വിളിച്ചു, ഞാന്‍ തന്ന പണം ഒരു ചില്ലിക്കാശ് കുറയാതെ രാജപ്പന്‍ ചേട്ടന്റെ വീട്ടിലെത്തിയിരിക്കണമെന്ന് ശഠിച്ചു. പിറ്റേ ദിവസം ചാനലിന്റെ വണ്ടി വീട്ടിലെത്തി, നികുതിയിനത്തില്‍ പതിനായിരം പിടിച്ച് ബാക്കി തൊണ്ണൂറായിരം രൂപ സുലോചനയ്ക്ക് കിട്ടി.

തീര്‍ന്നില്ല, ഇനിയുമുണ്ട് ഇതുപോലുള്ള സഹായികളുടെ കഥകള്‍.

ചേച്ചി… രാജപ്പന്‍ ചേട്ടന്റെ അവവസ്ഥയറിഞ്ഞ് സഹായിക്കാന്‍ കുറെപ്പേര്‍ സന്നദ്ധരായിട്ടുണ്ട്. അവരുടെ സഹായങ്ങള്‍ ഞാന്‍ ചേച്ചിയുടെ അകൗണ്ടിലേക്ക് ഇടുന്നുണ്ടെന്ന നല്ലവാക്കുകളുമായി വിളിച്ചത് ആഷിഖ് അബുവായിരുന്നു. ആഷിഖ് പറഞ്ഞ ആ സഹായം പക്ഷെ ആ ഫോണ്‍ കോളില്‍ തീര്‍ന്നെന്നുമാത്രം. ചെയ്തില്ലെങ്കില്‍ അത്രയല്ലേയുള്ളൂ, എന്തിനാണ് ഇങ്ങനെ അപമാനിക്കുന്നത്.

ഒരാളെ കുറിച്ചുകൂടി പറഞ്ഞേക്കാം, വി ഡി രാജപ്പന്റെ കാസറ്റുകള്‍ വിറ്റ് വലിയ സാമ്പത്തിക നേട്ടം ഉണ്ടാക്കിയയാളാണ് ജോണി സാഗരിക. എന്നാല്‍ ജോണി സാഗരികയും വി ഡിയെ വന്നു കാണാനോ ബന്ധപ്പെടാനോ ഇതുവരെ തയ്യാറായിട്ടില്ല.

വി ഡിയെ തേടി വന്നവരുമുണ്ട്, കുഞ്ചനും മാണി സി കാപ്പനുമെല്ലാം അത്തരം നല്ല മനസ്സിന്റെ ഉടമകളാണ്…നന്മ വറ്റാത്ത മനുഷ്യര്‍ വേറെയുമുണ്ട്, അവരില്‍ അറിയപ്പെടുന്നവരും അല്ലാത്തവരുമുണ്ട്. 

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

അവനവന്റെ കാര്യം മാത്രം നോക്കിയോടുന്നവരുടെ ഈ ലോകത്ത് വീണുപോയൊരുവന്റെ കാര്യം നോക്കാന്‍ സമയമില്ലാത്തത് ഒരു തെറ്റൊന്നുമല്ല. എന്നാലും നമ്മളെയൊക്കെ ഒരുപാട് ചിരിപ്പിച്ചൊരു മനുഷ്യനാണ് ഇത്. ഒരുകാലത്ത് ലോകം മുഴുവന്‍ ഓടിനടന്നൊരുവന്‍. ഇന്ന് ഒരു കട്ടിലിനെ ബാക്കി ജീവിതത്തിന്റെ വേദിയാക്കി വേദനകളുടെ കഥ തന്നോട് തന്നെ പറഞ്ഞ് കിടക്കുന്നത്. അദ്ദേഹം ആരോടുമൊന്നും ചോദിക്കുന്നില്ല, സുലോമ്മേ…ഒരു സിഗററ്റ് തരുമോ എന്നുമാത്രമാണ് ആകെയുള്ള ചോദ്യം. ദിവസത്തിന്റെ ഏതെങ്കിലുമൊരു നേരത്ത് മാത്രം എനിക്ക് കഴിക്കാന്‍ ഒന്നും തരില്ലേയെന്നും ചോദിച്ചേക്കാം… അതിനപ്പുറം ആ മുഖം ആവശ്യങ്ങള്‍ കൊണ്ട് ചുളിയില്ല, ശാന്തത മാത്രമാണ്. ഓര്‍മകള്‍ വിരുന്നെത്തുന്ന സമയമാണെങ്കില്‍ നമുക്ക് പാടിയും തരും, പണ്ട് നമ്മള്‍ ഒരുപാട് വട്ടം പാടിചിരിച്ച ആ പഴയ വി ഡി പാട്ടുകള്‍,

കാട്ടിലുള്ള കരളേ….
നീ നാട്ടിലുള്ള കരളോ…
മങ്കിപെറ്റ മകളോ…കരിമങ്കി പെറ്റ മകളോ
ആരു നീ..ആരു നീ…
മെയ്യിലാകെ അഴകായി…ഒ്..ഒ്..ഒ്….

രാജപ്പേട്ടന് ഇപ്പോഴും നമ്മളെ ചിരിപ്പിക്കാനേ അറിയൂ, വേദനിപ്പിക്കാന്‍ അറിയില്ല… എന്നിട്ടുമെന്തേ നമ്മള്‍ ഈ മനുഷ്യനെ മറന്നു പോകുന്നത്…

മറവി ഒരു മഹാപരാധം കൂടിയാണ്….അത് മറക്കരുത്…

വി ഡി രാജപ്പന് ധനസഹായം ചെയ്യാന്‍ താത്പര്യപ്പെടുന്നവര്‍ താഴെ കൊടുത്തിരിക്കുന്ന ബാങ്ക്  അക്കൌണ്ട് ഉപയോഗിക്കേണ്ടതാണ്

VD Rajappan and T Sulochana
Account Number 337002010006560
Union Bank of India
Nagambadam Branch
Kottayam
IFSC – UBIN0533700

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടര്‍ ആണ് രാകേഷ് നായര്‍)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍