കുടുംബം പട്ടിണിയാവാതിരിക്കാന്‍ ഓഖിയടക്കമുള്ള പ്രശ്നങ്ങള്‍ അവഗണിച്ചും മത്സ്യത്തൊഴിലാളികള്‍ ഇന്നും കടലില്‍ പോകുന്നു
ഓഖി ചുഴലിക്കാറ്റ് കേരള – തമിഴ്നാട് തീരങ്ങളില്‍ ആഞ്ഞടിച്ചത് കഴിഞ്ഞ വര്‍ഷം നവംബര്‍ 28-നാണ്. 200-ലേറെപ്പേരുടെ മരണത്തിനും 500-ലധികം പേര്‍ക്ക് പരിക്കേല്‍ക്കാനും കോടിക്കണക്കിന് രൂപയുടെ നഷ്ടത്തിനും ഒക്കെ ഓഖി കാരണമായി. കടലില്‍ മത്സ്യബന്ധനത്തിന് പോയവരാണ് കൊല്ലപ്പെട്ടവരില്‍ ഭൂരിഭാഗവും. ഇവരുടെ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതും തൊഴില്‍ ഉറപ്പാക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ വിവിധ രീതിയിലുള്ള വിവാദങ്ങള്‍ നടക്കുമ്പോഴും മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ ആശങ്കയോടെയാണെങ്കിലും ഇന്നും കടലില്‍ പോകുന്നു.
കുടുംബം പട്ടിണിയാവാതിരിക്കാന്‍ മറ്റു മാര്‍ഗങ്ങള്‍ ഇല്ലെന്നു അവര്‍ പറയുന്നു. ഒപ്പം, ഓഖിക്ക് ശേഷം വാഗ്ദാനം ചെയ്ത പല കാര്യങ്ങളും നടപ്പായിട്ടില്ലെന്നും അവര്‍ വ്യക്തമാക്കുന്നുണ്ട്. അതിനെ കുറിച്ച് ഓഖി ദുരന്തത്തിന്റെ വാര്‍ഷികത്തില്‍ അഴിമുഖം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് ഇങ്ങനെ പറയുന്നു: “ഇന്ത്യയുടെ തെക്കന്‍ തീരങ്ങളിലേക്ക് ഓഖി കയറി വന്നിട്ട് ഒരാണ്ട് തികയുമ്പോഴും കടലിലെ മത്സ്യത്തൊഴിലാളിയുടെ ജീവിതം പഴയതുപോലെ തന്നെയാണ്. പത്രക്കാര്‍ക്ക് കുറേ സ്റ്റോറിയ്ക്കുള്ള വകുപ്പുണ്ടായതല്ലാതെ വലിയ മാറ്റങ്ങളൊന്നുമുണ്ടായിട്ടില്ല. പിന്നെ അവസാനം നമ്മള്‍ വളരെ ആലങ്കാരികമായി കേരളത്തിന്റെ രക്ഷാസൈന്യമെന്നൊക്കെ പേരും ചാര്‍ത്തിക്കൊടുത്തു. ചൊവ്വ വരെയെത്തുന്ന സാങ്കേതികവിദ്യ രാജ്യത്തുണ്ടായിട്ടും കടല്‍പ്പണിക്കാരനെ അവന്റെ സ്വന്തം കടലില്‍ സുരക്ഷിതമായി നിലനിര്‍ത്താന്‍ മാത്രം ആരും വഴി കണ്ടില്ല” (“ലവന്മാര്‍ക്ക് പ്രാന്ത്… ചുമ്മാ… കാറ്റ് വരും കോള് വരുമെന്ന് പറഞ്ഞ്, ഇത് കേട്ടിരുന്നാല്‍ വീടെങ്ങനെ കഴിയും?” ഓഖിയുടെ ഒരാണ്ട്)
ഇതിനൊപ്പം അഴിമുഖം നാലു ഭാഗങ്ങളായി പ്രസിദ്ധീകരിച്ചതാണ് ലോറന്‍സിന്റെ ജീവിതം. ഓഖി ദിനങ്ങളില്‍ കടലില്‍ കുടുങ്ങിപ്പോയ ലോറന്‍സ് അഞ്ചു ദിവസമാണ് മരണത്തോട് മല്ലിട്ട് അതിജീവിച്ചത്. ലോറന്‍സിനു പറയാനുള്ളതും ഓഖിയുടെ ഒരാണ്ടും ഉള്‍ക്കൊള്ളിച്ചു കൊണ്ട് അഴിമുഖം സബ് എഡിറ്റര്‍ അരുണ്‍ ടി. വിജയന്‍ തയാറാക്കിയ ഡോക്യുമെന്ററി കാണാം. വീഡിയോ എഡിറ്റിംഗ്- അനന്തന്‍ എസ്. എസ്
Also read: നീണ്ടവായന: കടലില്‍ ഒഖിയെ അതിജീവിച്ച ലോറന്‍സിന്റെ അവിശ്വസനീയ ജീവിതം