കുട്ടനാട് പോലെയുള്ള പ്രളയ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിലും , താരതമ്യേന പ്രളയ സാധ്യത കുറഞ്ഞ സ്ഥലങ്ങളിലും സ്വീകരിക്കാവുന്ന വിവിധ നിർമാണ രീതികളെ നേരിട്ടറിയാം എന്നതാണ് പ്രദർശനത്തിന്റെ പ്രത്യേകത
പ്രളയം കേരളത്തെ ഒന്നാകെ പിടികൂടിയപ്പോൾ പലരും വീടിന്റെ ടെറസിന് മുകളിൽ അഭയം തേടുന്ന കാഴ്ച്ച നാം കണ്ടതാണ്. എന്നാൽ പ്രളയജലം ഇരുനില വീടുകളെ പോലും മൂടി കവിഞ്ഞൊഴുകിയപ്പോൾ രക്ഷാപ്രവത്തകർക്ക് പലയിടത്തും നിസ്സഹായരായി നിൽക്കാനേ സാധിച്ചുള്ളൂ. വീടിനോളം വലുപ്പത്തിൽ കെട്ടിപ്പൊക്കിയ മതിലുകളും മുറ്റം മോടി കൂട്ടാൻ പാകിയ ഇന്റർലോക്ക് കട്ടകളും വരുത്തിവച്ച വിനകളും നമ്മൾ കണ്ടു. അശാത്രീയമായ ഗൃഹനിർമാണ രീതി ഇത്തരം പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാൻ ഉതകുന്നതല്ല. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കുന്ന ഗൃഹനിർമാണരീതികളെ പരിചയപ്പെടുത്തുകയാണ് ‘സുരക്ഷിത കേരളം’ പ്രദർശനം. സംസ്ഥാന സർക്കാരും,യുഎൻഡിപിയും,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രദർശനത്തിൽ പരിസ്ഥിതിക്ക് ഇണങ്ങുന്ന ഭാവന നിർമാണ മാതൃകകളാണ് മുന്നോട്ട് വെക്കുന്നത്. കുട്ടനാട് പോലെയുള്ള പ്രളയ സാധ്യത കൂടുതലുള്ള സ്ഥലങ്ങളിലും , താരതമ്യേന പ്രളയ സാധ്യത കുറഞ്ഞ സ്ഥലങ്ങളിലും സ്വീകരിക്കാവുന്ന വിവിധ നിർമാണ രീതികളെ നേരിട്ടറിയാം എന്നതാണ് പ്രദർശനത്തിന്റെ പ്രത്യേകത. ഇത്തരം നിർമാണ രീതികൾ സ്വീകരിക്കാൻ എന്തെല്ലാം സർക്കാർ സേവനങ്ങൾ ലഭ്യമാണ്, ഇവ എങ്ങനെ ഉപയോഗപ്പെടുത്താം തുടങ്ങിയ മാർഗനിർദേശങ്ങൾ നൽകുകയും ചെയ്യുന്നു. പ്രളയപുനർനിർമാണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ സുരക്ഷിത കേരളം’ ബോധവൽക്കരണ ക്യാമ്പയിന്റെ ഭാഗമാണിത്. തിരുവനന്തപുരം കനകക്കുന്നിന് എതിർവശം കെഎസ് ഡിഎംഎ ഹാളിൽ നടക്കുന്ന പ്രദർശനം ഇന്ന് സമാപിക്കും. ചില ഗൃഹനിർമാണ രീതികളെ പരിചയപ്പെടാം/ വീഡിയോ.