ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിനെതിരെ മുതിർന്ന നടൻ നസ്രുദീൻ ഷാ അടക്കമുള്ളവർ രംഗത്ത് വന്നു
അഡലെയ്ഡിലെ തോൽവിക്ക് പെർത്തിൽ കണക്ക് തീർത്ത് ഓസീസ് നിര വിജയം കൊയ്തപ്പോൾ ടീം ഇന്ത്യക്ക് നിരാശ മാത്രം സമ്മാനിച്ച ദിവസം ആയിരുന്നു ഇന്ന്. ഇന്ത്യയുടെ വാലറ്റ നിരയെ എറിഞ്ഞ് വിഴ്ത്തിയ ഓസ്‌ട്രേലിയക്ക് രണ്ടാം ടെസ്റ്റില്‍ 147 റണ്‍സിന്റെ അനായാസ ജയം. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. 287 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ 140ന് എല്ലാവരും പുറത്തായി. 30 റണ്‍സ് വീതമെടുത്ത അജിന്‍ക്യ രഹാനെ, ഋഷഭ് പന്ത് എന്നിവരാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. ഓസീസിന് വേണ്ടി നഥാന്‍ ലിയോണ്‍, മിച്ചല്‍ സ്റ്റാര്‍ക്ക് എന്നിവര്‍ മൂന്നും പാറ്റ് കമ്മിന്‍സ്, ജോഷ് ഹേസല്‍വുഡ് എന്നിവര്‍ രണ്ടും വിക്കറ്റ് വീഴ്ത്തി. 112ന് അഞ്ച് എന്ന നിലയിലാണ് ഇന്ത്യ അഞ്ചാം ദിനം ആരംഭിച്ചത്. എന്നാല്‍ 28 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് ശേഷിക്കുന്ന വിക്കറ്റുകള്‍ കൂടി നഷ്ടമായി. സ്‌കോര്‍ ഓസ്ട്രേലിയ 326 ,243. ഇന്ത്യ 283,140.
തോൽവിക്ക് പിന്നാലെ വിവാദങ്ങളുടെ അകമ്പടിയും പെർത്തിലെ ടെസ്റ്റിന് ഉണ്ടായിരുന്നു. ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ കളിക്കളത്തിലെ മോശം പെരുമാറ്റത്തിനെതിരെ മുതിർന്ന നടൻ നസ്രുദീൻ ഷാ അടക്കമുള്ളവർ രംഗത്ത് വന്നു. “വിരാട് കോഹ്ലി ലോകത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാൻ മാത്രമല്ല കളിക്കളത്തിലെ ഏറ്റവും മോശം പെരുമാറ്റക്കാരനുമാണ്. അദ്ദേഹത്തിന്റെ മോശം പെരുമാറ്റവും, അഹങ്കാരവും ക്രിക്കറ്റിലെ വൈദഗ്ധ്യത്തെ നിഷ്പ്രഭമാക്കുന്നു. മറ്റൊന്ന് കൂടി ഈ പറഞ്ഞതിന്റെ പേരിൽ നാട് വിട്ടു പോകാനെനിക്ക് ഉദ്ദേശം ഇല്ല.” നസ്രുദീൻ ഷാ തന്റെ ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.
ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പരസ്പരം ഏറ്റുമുട്ടി വിരാട് കോഹ്‌ലിയും ഓസീസ് നായകന്‍ ടിം പെയിനും വിവാദങ്ങളിൽ ഇടം പിടിച്ചിരുന്നു. നാലാം ദിനം ആദ്യ സെഷനിലായിരുന്നു സംഭവം. ടിം പെയിനും ഉസ്മാന്‍ ഖവാജയും ക്രീസിലുണ്ടായിരുന്നപ്പോഴായിരുന്നു സംഭവം നടന്നത്. വിഷയം അമ്പയര്‍മാര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു.