മുഖത്തും നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊള്ളലേറ്റ പ്രതി ചികിത്സയില്‍
ക്യോട്ടോ ആനിമേഷൻ കമ്പനിയുടെ സ്റ്റുഡിയോ അഗ്നിക്കിരയാക്കിയത് തന്‍റെ ‘നോവൽ മോഷ്ടിച്ചതിനാലാണ്’ എന്ന് പിടിയിലായ പ്രതി. അന്വേഷണ ഉദ്യോഗസ്ഥരാണ് മൊഴി പുറത്തുവിട്ടതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ‘മരിക്കുക!’ എന്ന് ആക്രോശിച്ചുകൊണ്ട് അനിമേഷന്‍ സ്റ്റുഡിയില്‍ പ്രവേശിച്ച പ്രതി പെട്രോള്‍ സ്‌പ്രേ ചെയ്ത ശേഷം തീയ്യിടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അക്രമത്തില്‍ 33 പേർ മരിക്കുകയും ഡസൻകണകിനു പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
സംഭവസ്ഥലത്ത് നിന്ന് കത്തികളും ഒരു ചുറ്റികയും കണ്ടെടുത്തു. ഡ്രൈവിംഗ് ലൈസൻസിലേയും മറ്റ് വിവരങ്ങളുടെയും അടിസ്ഥാനത്തിൽ ടോക്കിയോയ്ക്കടുത്തുള്ള സൈതാമയിൽ താമസിക്കുന്ന 41 കാരനാണ് പ്രതിയെന്ന് പോലീസ് അനുമാനിക്കുന്നു. മുഖത്തും നെഞ്ചിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും പൊള്ളലേറ്റ ഇയാൾ ചികിത്സയിലാണ്. സുഖം പ്രാപിച്ച ശേഷം ഇയാളെ കൂടുതല്‍ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ജപ്പാനിൽ ഉണ്ടായ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണിത്. സംഭവസമയത്ത് 70 പേര്‍ കെട്ടിടത്തിലുണ്ടായിരുന്നു. മൂന്നു നിലയുള്ള കെട്ടിടത്തിന്റെ ജനലുകളില്‍നിന്നു കട്ടിയുള്ള വെളുത്ത പുകയും തീയും പുറത്തേക്കു വരുന്നതുകണ്ട് ആളുകള്‍ പരിഭ്രാന്തരായി. അക്രമിക്ക് ആനിമേഷന്‍ സ്റ്റുഡിയോയുമായി യാതൊരു ബന്ധവുമില്ലെന്നായിരുന്നു പ്രാഥമിക നിഗമനം.