മോഹൻലാലിന്റെ കൂടെ സിനിമ ചെയ്യുമ്പോഴും എന്റെ ആഗ്രഹം അദ്ദേഹവുമായി നല്ല കുറെ ദിവസങ്ങൾ ചിലവിടാൻ കഴിയണം എന്നാണ്
മോഹൻലാലിന് വേണ്ടി ഒരു തിരക്കഥ എഴുതി കാത്തിരിക്കുകയാണെന്നും എപ്പോൾ വേണമെങ്കിലും ആ ചിത്രം സംഭവിക്കാമെന്നും സംവിധായകൻ രഞ്ജിത്ത് ശങ്കർ. “ലാലേട്ടനെ വച്ചു സിനിമ ചെയ്യുക എന്നത് എന്റെ ഏറ്റവും വലിയ ആഗ്രഹമാണ്. അതിന് വേണ്ടി ഒരു തിരക്കഥ ഞാൻ എഴുതി മാറ്റി വച്ചിരിക്കയാണ്. എന്റെ ഭാഗത്ത് നിന്ന് ഓരോ സിനിമ കഴിയുമ്പോഴും ഞാൻ ആ ആഗ്രഹം പ്രകടിപ്പിക്കാറുണ്ട്. പക്ഷേ സംഭവിക്കാറില്ല. എന്നെങ്കിലും അത് സംഭവിക്കും എന്നാണ് പ്രതീക്ഷ.” അഴിമുഖത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ എന്നിവരെയൊക്കെ വച്ച് സിനിമ ചെയ്ത രഞ്ജിത്ത് ശങ്കർ എന്ത് കൊണ്ട് ഒരു മോഹൻലാൽ ചിത്രം ചെയ്യുന്നില്ല എന്ന ചോദ്യത്തിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വർഷം പോലെ പ്രേക്ഷകർ ഓർത്തിരിക്കുന്ന പെർഫോമൻസ് ഒക്കെയുളള ഒരു സിനിമ ആയിരിക്കണം എന്നാണാഗ്രഹം. തിരക്കഥ റെഡിയാണ്. നടത്താനുള്ള ശ്രമങ്ങൾ എന്റെ ഭാഗത്തുനിന്നുണ്ട്. ഉടനെ സംഭവിക്കട്ടെ എന്ന് മാത്രം പ്രാർത്ഥിക്കുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
“ഞാൻ വർഷത്തിന്റെ ഷൂട്ടിന് തൃശ്ശൂരിലേക്ക് വണ്ടി ഓടിച്ചു പോകുന്ന സമയത്ത് എന്റെ മനസ്സിലുള്ള ചിന്ത ഞാൻ ഇനിയുളള മുപ്പതോ നാല്പതോ ദിവസം മമ്മൂട്ടിയുടെ കൂടെ സ്പെൻഡ് ചെയ്യാൻ പോകുകയാണ് എന്നതാണ്. അത് എന്നും എനിക്കോർത്തിരിക്കാൻ പറ്റുന്ന ഒന്നാവണം എന്നാണ് ഞാൻ ആഗ്രഹിച്ചത്. വർഷം ചെയ്തപ്പോൾ എനിക്ക് മമ്മൂട്ടി എന്ന വ്യക്തിയെ ഒരുപാട് അടുത്തറിയാൻ സാധിച്ചു. മോഹൻലാലിന്റെ കൂടെ സിനിമ ചെയ്യുമ്പോഴും എന്റെ ആഗ്രഹം അദ്ദേഹവുമായി നല്ല കുറെ ദിവസങ്ങൾ ചിലവിടാൻ കഴിയണം എന്നാണ്.” അദ്ദേഹം പറഞ്ഞു.
രഞ്ജിത്ത് ശങ്കർ- ജയസൂര്യ ടീമിന്റെ ഏറ്റവും പുതിയ ചിത്രമായ പ്രേതം -2 നാളെ തിയ്യേറ്ററുകൾ എത്തും.
അഭിമുഖം/രഞ്ജിത് ശങ്കര്‍: രണ്ടു വര്‍ഷത്തിന് ശേഷം വീണ്ടും വരുമ്പോള്‍ ജോൺ ഡോൺ ബോസ്കോ മാറിയോ?