ഗാനമേള വേദികളിലെ സജീവ സാന്നിധ്യമായ ഗായകന്‍ ജോയ് പീറ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി
ഗാനമേള വേദികളിലെ സജീവ സാന്നിധ്യമായ ഗായകന്‍ ജോയ് പീറ്ററിനെ മരിച്ച നിലയില്‍ കണ്ടെത്തി. ട്രെയിന്‍ തട്ടി മരിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. തലശ്ശേരി മാക്കൂട്ടം റെയില്‍വേ ഗേറ്റിലാണ് മൃതദേഹം കണ്ടെത്തിയത്.
തമിഴ് ഫാസ്റ്റ് നമ്പറുകള്‍ പാടിയാണ് അദ്ദേഹം ആരാധക ഹൃദയത്തില്‍ ഇടംപിടിച്ചത്. ഗാനമേളകളിലൂടെയാണ് അദ്ദേഹം ജനപ്രിയനായി മാറിയത്. ന്യൂ മാഹിയിലെ സാരംഗ് ഓര്‍ക്കസ്ട്രയിലൂടെയാണ് കടന്നുവന്ന ജോയ് പീറ്റര്‍ എസ് പി ബാലസുബ്രഹ്മണ്യത്തിന്‍റെയും മനോയുടെയും പാട്ടുകള്‍ പാടി ഹിറ്റാക്കി. ജോയിയെ മലബാറിലെ എസ് പി ബിയെന്നാണ് ആരാധകര്‍ വിളിച്ചിരുന്നത്. ഗള്‍ഫില്‍ ഉള്‍പ്പെടെ സ്റ്റേജ് പരിപാടികളില്‍ സജീവമായിരുന്നു.
ജോയ് പീറ്ററെ കുറിച്ച് നാട്ടുകാരനും പ്രവാസിയുമായ പ്രജിത് കുമാർ പങ്കു വെച്ച അനുഭവക്കുറിപ്പ് ഇപ്രകാരം “പണ്ട് പണ്ടെന്ന് പറഞ്ഞാൽ മലയാളികൾ കരോക്കെയും ലാലിസവുമൊക്കെ കണ്ടുപിടിക്കുന്നതിന് എത്രയോ മുൻപ് ജോയ് പീറ്റർ തലശ്ശേരി -മാഹിക്കാർക്ക് കൃത്യമായി പറഞ്ഞാൽ ഉത്തര മലബാറുകാർക്ക് എ ആർ റഹ്മാനായിരുന്നു യേശുദാസായിരുന്നു എസ് പി ബി ആയിരുന്നു അങ്ങനെയങ്ങനെ അതുക്കും മേലെ എന്തല്ലാമോ ആയിരുന്നു. വെറുതെ പാടിപ്പോകലായിരുന്നില്ല പാടുമായിരുന്നു ആടുമായിരുന്നു പാടിക്കുമായിരുന്നു കൂടെ ആടിക്കുമായിരുന്നു. ശരിക്കും ജോയ് പീറ്റർ നൂറു ശതമാനം വിജയിയായ ഒരു സ്റ്റേജ് പെർഫോമറായിരുന്നു.”
റാണി ജോയ് പീറ്ററാണ് ഭാര്യ. മകന്‍ ജിതി ജോയ് പീറ്ററും ഗാനമേള വേദികളിലെ നിറസാന്നിധ്യമാണ്.