വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജീവചരിത്രമെഴുതിയ ബോറിസ് ജോണ്‍സണ്‍ ഒടുവില്‍ ചര്‍ച്ചിലിന്‍റെ കസേരയിലിരുന്നു
വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജീവചരിത്രമെഴുതിയ ബോറിസ് ജോണ്‍സണ്‍ ഒടുവില്‍ ചര്‍ച്ചിലിന്‍റെ കസേരയിലിരുന്നു. ലോകരാജാവാകണമെന്ന് ആഗ്രഹിച്ച ജോണ്‍സണ്‍ ഒരു കാലത്ത് ലോകം അടക്കി ഭരിച്ച ബ്രിട്ടന്റെ അധിപനായി. അപ്പോഴേക്കും ആ രാജ്യത്തിന്‍റെ സര്‍വ്വ പ്രതാപങ്ങളും ക്ഷയിച്ചുകഴിഞ്ഞെന്നു മാത്രം. തോന്നുന്നതെന്തും വിളിച്ചു പറയുന്ന, സ്ത്രീകളോട് അനുരാഗം അല്‍പ്പം കൂടുതലുള്ള സ്വര്‍ണ്ണമുടിത്തലയന്‍. അവസരവാദത്തിന്‍റെ തനിസ്വരൂപം. കുശാഗ്രബുദ്ധിക്കാരനായ രാഷ്ട്രീയക്കാരന്‍, ജനപ്രിയ എന്റർടെയ്‌നർ തുടങ്ങി വിശേഷണങ്ങള്‍ ഏറെയുണ്ട് ജോണ്‍സണ്. ഇത്രയും കേള്‍ക്കുമ്പോള്‍തന്നെ ആദ്യം ഓര്‍മ്മവരിക അമേരിക്കന്‍ പ്രസിഡന്‍റ് ട്രംപിന്‍റെ പേരാണ്. അതെ, ‘ഞങ്ങള്‍ തമ്മില്‍ നന്നായി ചേരും’ എന്നാണ് സാക്ഷാല്‍ ട്രംപുതന്നെ കുറച്ചുനാള്‍ മുന്‍പ് ബോറിസിനെ കുറിച്ച് പറഞ്ഞത്.
അപ്പോൾ ആരാണ് യഥാർത്ഥ ബോറിസ് ജോൺസൺ? ഒരുപാട് വൈരുദ്ധ്യങ്ങള്‍ക്കിടയിലും അദ്ദേഹം എങ്ങിനെ ഇവിടെവരെയെത്തി? ടോറി നേതാക്കള്‍പോലും പരസ്യമായി എതിര്‍ക്കുന്ന ഇദ്ദേഹത്തെ ജനങ്ങള്‍ എന്തുകൊണ്ട് പിന്തുണച്ചു? തീവ്ര വംശീയ നിലപാടുകളുള്ള, സ്വവര്‍ഗ്ഗാനുരാഗമടക്കമുള്ള എല്ലാ ജനാധിപത്യ ആശയങ്ങളോടും ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്ന ഒരാള്‍ക്ക് എങ്ങിനെ ഡൌണിംഗ് സ്ട്രീറ്റില്‍ തങ്ങാന്‍ കഴിയും? ഒരുപാട് ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ ഡോക്യുമെന്‍ററിയിലുണ്ട്.
പൊളിറ്റിക്കൽ ഡോക്യുമെന്ററി നിർമ്മാതാവ് മൈക്കൽ കോക്കറൽ ബ്രിട്ടന്റെ പുതിയ പ്രധാനമന്ത്രിയെ കുറിച്ച് ബിബിസിക്കുവേണ്ടി ചെയ്തതാണിത്. ബോറിസ് ജോൺസണും, അദ്ദേഹത്തിന്‍റെ കുടുംബവും, സഹപ്രവര്‍ത്തകരുമെല്ലാം സംസാരിക്കുന്നു.