അഴിമുഖം പ്രതിനിധി
തലശേരി വിജിലന്‍സ് കോടതിയാണ് അനധികൃത സ്വത്ത് സമ്പാദന കേസില്‍ മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ കെസി ജോസഫിനെതിരെ വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശം നല്കിയത്. . അടുത്തമാസം 29-ന് മുമ്പ് അന്വേഷണ റിപ്പോര്‍ട്ട് കൈമാറണമെന്നും വിജിലന്‍സ് കോടതി കോഴിക്കോട് വിജിലന്‍സ് സെല്ലിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കെസി ജോസഫ് മന്ത്രിയായിരുന്ന സമയത്ത് മകന്‍ അശോക് ജോസഫിന്‍റെ ബാങ്ക് അക്കൗണ്ടിലൂടെ ഒന്നര കോടിയുടെ ഹെവി ട്രാന്‍സാക്ഷന്‍ എന്ന് ബാങ്ക് രേഖപ്പെടുത്തിയ വിനിമയം നടന്നിരുന്നു എന്നും ഇതിന്‍റെ സ്രോതസ് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. കെ സി ജോസഫ്, ഭാര്യ, മകന്‍ അശോക് ജോസഫ് എന്നിവര്‍ അനധികൃതമായി സ്വത്ത് സമ്പാദിച്ചുവെന്നും പരാതിയില്‍ ഉണ്ട്. ഇരിക്കൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന ഇരിട്ടി സ്വദേശി ഷാജിയാണ് പൊതുതാല്‍പര്യ ഹര്‍ജി നല്കിയത്.
ആദായ നികുതി വകുപ്പിന് കെസി ജോസഫ് നല്‍കിയ വാര്‍ഷിക വരുമാന കണക്ക് പ്രകാരം 97,4300 രൂപ മാത്രമാകണം അഞ്ച് വര്‍ഷത്തെ വരുമാനം. ആദായ നികുതി വകുപ്പിന് കെ സി ജോസഫ് നല്‍കിയ സത്യവാങ്മൂലം അനുസരിച്ച് ബാങ്ക് ജീവനക്കാരിയായ ഭാര്യയുടെ ശമ്പളവും തന്‍റെ വരുമാനവുമല്ലാതെ മറ്റ് ആദായമൊന്നും ഇല്ലെന്നാണ് കാണിച്ചിട്ടുള്ളത്. 2011 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കെ സി ജോസഫ് തനിക്കും ഭാര്യക്കും ആകെ വരുമാനമായി കാണിച്ചിട്ടുള്ളത് 16.97 ലക്ഷം രൂപയാണ്. എന്നാല്‍ അഞ്ച് വര്‍ഷം കഴിഞ്ഞ് വീണ്ടും തെരഞ്ഞെടുപ്പില്‍ മത്സരിച്ചപ്പോള്‍ ആകെ വരുമാനമായി 1.33 കോടി രൂപയാണ് കാണിച്ചത്. 33 ലക്ഷം രൂപയുടെ അധിക വരുമാനമാണ് കെ സി ജോസഫിന്‍റെ പേരിലുള്ളതായി കാണുന്നത്. ഈ വരുമാനം എങ്ങനെ വന്നു എന്നന്വേഷിക്കണമെന്നാണ് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
മകന് വിദേശത്ത് ജോലിയും ശമ്പളവും ഉണ്ടെന്നാണ് കെസി ജോസഫിന്‍റെ വാദം. ഇക്കാര്യവും അന്വേഷിക്കണമെന്ന് വിജിലന്‍സിന് കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്. അന്വേഷണ ചുമതല കോഴിക്കോട് വിജിലന്‍സ് യൂണിറ്റിനാണ്.