രാജ്യങ്ങള്‍ സമാനമായ പ്രതിബന്ധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതോടെ അമേരിക്കന്‍ സാങ്കേതിക കമ്പനികള്‍, കാര്‍ഷിക ഉത്പാദകര്‍, മറ്റു സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് ആത്യന്തികമായി വിദേശ വ്യാപാരം നഷ്ടപ്പെടും.
ഉരുക്കിനും അലുമിനിയത്തിനും കടുത്തതും വിവേചനമില്ലാത്തതുമായ ഇറക്കുമതി തീരുവ പ്രഖ്യാപിച്ചുകൊണ്ട് പ്രസിഡന്റ് ട്രംപ് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വ്യാപാരപങ്കാളികളെ സംഭ്രമിച്ചെങ്കിലും അവര്‍ ശക്തമായി തിരിച്ചടിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കെന്റക്കി ബാര്‍ബോണ്‍, ബ്ലൂജീന്‍സ്, ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിള്‍ തുടങ്ങിയ ലക്ഷണമൊത്ത അമേരിക്കന്‍ സാധനങ്ങളോടും ഇതേനയം പിന്‍തുടരുമെന്നാണ് അവരുടെ വെല്ലുവിളി. വിദേശത്തുനിന്നുള്ള ലോഹങ്ങളുടെ ഇറക്കുമതിയില്‍ നിയന്ത്രണമേര്‍പ്പെടുത്താനുള്ള ട്രംപിന്റെ പദ്ധതിയോട് പരമ്പരാഗത സഖ്യകക്ഷികളായ മറ്റു രാജ്യങ്ങളും പ്രതികരിച്ചതോടെ ഇത് അമേരിക്കന്‍ ഉത്പന്നങ്ങള്‍ക്കെതിരെയുള്ള ഒരു പ്രതിരോധത്തിന്റെ അലയായി മാറാന്‍ സാധ്യതയുണ്ടെന്നാണ് അന സ്വാന്‍സന്‍ എഴുതുന്നത്.
അമേരിക്കന്‍ കയറ്റുമതിക്ക് ബില്യണ്‍ കണക്കിന് ഡോളറുകള്‍ നഷ്ടത്തിന് ഇടയാക്കിയേക്കാവുന്ന തീരുവയോട് സ്വന്തം നിലയില്‍ പ്രതികരിക്കുമെന്ന് കാനഡ, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നിവ അറിയിച്ചു കഴിഞ്ഞു. ട്രംപിന്റെ ഭരണം സംരക്ഷിക്കുമെന്ന് വാഗ്ദാനം ചെയ്തിരുന്ന കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും ആ നികുതികള്‍ ദോഷം ചെയ്യും. അമേരിക്കന്‍ വിപണിയെ ശക്തിപ്പെടുത്തുക എന്ന പ്രസിഡന്റിന്റെ ലക്ഷ്യത്തിന്റെ അടിത്തറതോണ്ടുന്ന ഒരു വ്യാപാരസംഘര്‍ഷത്തിന് ഇത് ഇടയാക്കുകയും ചെയ്യും.
ചൈന അയേണ്‍ ആന്റ് സ്റ്റീല്‍ അസോസിയേഷന്റെ വൈസ് ചെയര്‍മാനായ ലീ സിന്‍ചൌങ്, “ട്രംപിന്റെ തീരുമാനം അമേരിക്കന്‍ സ്റ്റീല്‍ സംരംഭങ്ങള്‍ക്കല്ലാതെ മറ്റാര്‍ക്കും ഗുണം ചെയ്യില്ല” എന്നു പറഞ്ഞുകൊണ്ട് പ്രസിഡന്റിന്റെ നീക്കത്തെ “വിഡ്ഢിത്തം” എന്നാണ് വിശേഷിപ്പിച്ചത്.
1990കളിലെ നോര്‍ത്ത് അമേരിക്കന്‍ ഫ്രീ ട്രേഡ് എഗ്രിമെന്റിന്റെ മദ്ധ്യസ്ഥന്‍ ജോണ്‍ എം വീക്സ് പറയുന്നത്, “പ്രസിഡന്റിന്റെ ആശയം കാനഡയില്‍ പ്രതികൂലമായാണ് വിലയിരുത്തപ്പെടുന്നത്” എന്നാണ്. “ഞങ്ങളുടെ ഉഭയകക്ഷിബന്ധത്തിന്മേല്‍ ഇത് തീര്‍ച്ചയായും നിഷേധാത്മകമായ ഫലം ഉണ്ടാക്കും” അദ്ദേഹം പറയുന്നു.
മുമ്പെന്നത്തേക്കാളും ആഗോള സമ്പദ് വ്യവസ്ഥയുമായി അമേരിക്കന്‍ വ്യാപാരങ്ങള്‍ ഇപ്പോള്‍ ബന്ധപ്പെട്ടുകിടക്കുന്നു. അമേരിക്കന്‍ കമ്പനികളെ കുറേക്കൂടി മത്സരാധിഷ്ഠിത നിലയിലാക്കാന്‍ വ്യാപാരപങ്കാളികളില്‍നിന്ന് ട്രംപ് ഭരണകൂടം ആനുകൂല്യങ്ങള്‍ തേടുന്നുമുണ്ട്.
രാഷ്ട്രീയമായ ഈ തിരിച്ചടിയില്‍ ട്രംപ് കുലുങ്ങുന്നതായി തോന്നുന്നില്ല. 25% ഉരുക്കിനും 10% അലുമിനിയത്തിനും തീരുവ ഏര്‍പ്പെടുത്താനുള്ള നിര്‍ദ്ദേശത്തെ പ്രതിരോധിച്ചുകൊണ്ട് ട്വിറ്റര്‍ മെസ്സേജുകളുടെ ഒരു നിരതന്നെ വെള്ളിയാഴ്ച അദ്ദേഹം പോസ്റ്റ് ചെയ്തിട്ടുണ്ട്.
“നമുക്ക് നമ്മുടെ രാജ്യത്തെയും നമ്മുടെ തൊഴിലാളികളെയും സംരക്ഷിക്കേണ്ടതുണ്ട്. നമ്മുടെ ഉരുക്ക് വിപണി മോശം അവസ്ഥയിലാണ്. നിങ്ങള്‍ക്ക് ഉരുക്ക് ഇല്ലെങ്കില്‍ നിങ്ങള്‍ക്ക് രാജ്യവുമില്ല!” മിസ്റ്റര്‍ ട്രംപ് ട്വീറ്റ് ചെയ്തു.
ഇതുവരെ ആഗോള സമ്പദ് വ്യവസ്ഥയെ നിയന്ത്രിക്കുന്നത് യുണൈറ്റഡ് സ്റ്റേറ്റ്സ് അല്ല. അടുത്തയാഴ്ച ട്രംപ് ഒപ്പുവെക്കുമെന്ന് പ്രതീക്ഷിക്കുന്ന ഇറക്കുമതി തീരുവയെ ലോകവ്യാപാരസംഘടനയില്‍ വെല്ലുവിളിക്കാന്‍ മറ്റു രാജ്യങ്ങള്‍ തയ്യാറാവുകതന്നെ ചെയ്യും. സംഘടന യുണൈറ്റ‍് സ്റ്റേറ്റ്സിനെ എതിര്‍ത്താല്‍ ആഗോള വ്യാപാര നിയമങ്ങളെ അനുസരിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ സന്നദ്ധത തന്നെയാണ് പരീക്ഷിക്കപ്പെടുക.
ദേശീയ സുരക്ഷാതാല്പര്യം മാനിച്ച് അമേരിക്കന്‍ വ്യാപാര അടിത്തറയെ താങ്ങിനിര്‍ത്താന്‍ ശ്രമിക്കുന്നതിനുവേണ്ടി ഇറക്കുമതിയെ നിയന്ത്രിക്കാന്‍ ട്രംപിനെ അനുവദിക്കുന്ന, അധികം ഉപയോഗത്തിലില്ലാത്ത, ഒരു നിയമവ്യവസ്ഥയെ അടിസ്ഥാനമാക്കുന്നതാണ് പുതിയ തീരുവ പ്രഖ്യാപനം. ആ അധികാരം, ആഗോളവ്യാപാരസംഘടനയുടെ സൂക്ഷ്മപരിശോധനയെ അഭിമുഖീകരിക്കണമെങ്കിലും, കൂടുതല്‍ പ്രസക്തമായ കാര്യം, രാജ്യസുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാണിച്ച് വിപണികളില്‍ മറ കെട്ടാന്‍ മറ്റു രാജ്യങ്ങളെയും ഇത് പ്രേരിപ്പിക്കും എന്നതാണ്. രാജ്യങ്ങള്‍ സമാനമായ പ്രതിബന്ധങ്ങള്‍ ഏര്‍പ്പെടുത്താന്‍ ആലോചിക്കുന്നതോടെ അമേരിക്കന്‍ സാങ്കേതിക കമ്പനികള്‍, കാര്‍ഷിക ഉത്പാദകര്‍, മറ്റു സംരംഭങ്ങള്‍ തുടങ്ങിയവയ്ക്ക് ആത്യന്തികമായി വിദേശ വ്യാപാരം നഷ്ടപ്പെടും.
തടി ഓവറായി: അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് തന്റെ പ്രിയപ്പെട്ട ബര്‍ഗറുകള്‍ ഒഴിവാക്കി
ട്രംപ് ഇറക്കുമതിച്ചുങ്കം ഏര്‍പ്പെടുത്തുമെന്ന പ്രതീക്ഷയില്‍ ഉത്പാദനവിപണി ഉരുക്കിനും അലുമിനിയത്തിനും വില കൂട്ടാന്‍ ആരംഭിച്ചു എന്ന്, ഫോര്‍ഡ് മോട്ടോഴ്സിന്റെ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറായ റോബര്‍ട്ട് എല്‍ ഷാങ്ക്സ് പറയുന്നു. വാഹനനിര്‍മ്മാതാക്കള്‍ അതേ ലോഹങ്ങള്‍ കാറുണ്ടാക്കാന്‍ ഉപയോഗിക്കുന്നതിനാല്‍ ഫോര്‍ഡിനെ അത് അത്ര നന്നായല്ല ബാധിച്ചതെന്ന് അദ്ദേഹം പറയുന്നു.
അമേരിക്കന്‍ വിപണിക്ക് 3.5ബില്യണ്‍ ഡോളര്‍ പിഴ ചുമത്തുന്നതിന് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ മൂന്നു ഘട്ടങ്ങളുള്ള വിശദമായ പദ്ധതി തയ്യാറാക്കി. നടപ്പിലാക്കാന്‍ പോകുന്ന തീരുവ വഴി യൂറോപ്യന്‍ സ്റ്റീല്‍, അലൂമിനിയം വിപണികള്‍ക്ക് വരുന്ന നഷ്ടത്തിന് തുല്യമായ തുകയാണിത്. ബാര്‍ബോണ്‍, ബ്ലൂജീന്‍സ്, ഓറഞ്ച് ജ്യൂസ്, ക്രാന്‍ബെറീസ്, അരി, മോട്ടോര്‍സൈക്കിളുകള്‍ തുടങ്ങിയവ അടക്കമുള്ള അമേരിക്കന്‍ ഇറക്കുമതി സാധനങ്ങള്‍ക്ക് നികുതി ചുമത്താന്‍ അത് ശുപാര്‍ശ ചെയ്യുന്നു. അതിനുശേഷം യൂറോപ്യന്‍ യൂണിയന്‍ തങ്ങളുടെ ലോഹനിര്‍മ്മാതാക്കളെ ഇറക്കുമതി കുതിച്ചുയരുന്നതില്‍നിന്ന് സംരക്ഷിക്കാനുള്ള നടപടിയെടുക്കും. ആഗോള വ്യാപാര സംഘടനയില്‍ യുണൈറ്റഡ് സ്റ്റേറ്റ്സിനെതിരെ ഒരു കേസ് കൊടുക്കാനും ആലോചനയുണ്ട്.
രാഷ്ട്രീയമായി ലോലമായ ഇടങ്ങളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഉദ്ദേശിച്ചുള്ളതായിരുന്നു നടപടികള്‍ എന്ന് വ്യാപാര വിശകലനവിദഗ്ദ്ധര്‍ പറയുന്നു. വിസ്കോന്‍സിനിലെ റിപ്പബ്ലിക്കനായ സ്പീക്കര്‍ പോള്‍ ഡി റയാന്റെ സ്വന്തം ജില്ലയിലാണ് ഹാര്‍ലി ഡേവിഡ്സണ്‍ മോട്ടോര്‍സൈക്കിളുകള്‍ ഉണ്ടാക്കുന്നത്. രാഷ്ട്രീയ ചാഞ്ചാട്ട മേഖലയായ ഫ്ലോറിഡയില്‍നിന്നാണ് ഓറഞ്ച് ജ്യൂസ് വരുന്നത്. കെന്റക്കി ബാര്‍ബോണിന്മേലുള്ള നിയന്ത്രണം അവിടെനിന്നുള്ള സെനറ്റ് ഭൂരിപക്ഷ നേതാവായ മിച്ച് മക് കോനെലിന് സമ്മര്‍ദ്ദമുണ്ടാക്കും.
ട്രംപ് എന്തിനാണ് ജെറുസലേം തലസ്ഥാനമാക്കാന്‍ ഇസ്രായേലിനെ സഹായിക്കുന്നത്?
ട്രംപിന്റെ ശക്തികേന്ദ്രങ്ങളായ പല ഗ്രാമീണസമൂഹങ്ങളെയും ഈ പ്രതികാരം കഠിനമായി ബാധിച്ചേക്കും. അമേരിക്കയിലെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ പെട്ടതും വ്യാപാരസംഘര്‍ഷങ്ങളില്‍ മിക്കവാറും ഉന്നംവെക്കപ്പെടുന്നതും ആയ വിഭാഗമാണ് കര്‍ഷകര്‍ എന്ന് യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വ്യാപാര പ്രതിനിധികളുടെ മുന്‍ മുഖ്യ കാര്‍ഷിക മദ്ധ്യസ്ഥനായ ഡാര്‍സി വെറ്റെര്‍ പറയുന്നു. കര്‍ഷകസമൂഹം ഇതിനെപ്രതി “പേടിച്ചിരിക്കുകയാണ്, അത് ന്യായവുമാണ്” എന്ന് അവര്‍ പറയുന്നു.
കാനഡയും മെക്സിക്കോയും 2016ല്‍ അമേരിക്കയുടെ ഒന്നാമത്തെയും മൂന്നാമത്തെയും കാര്‍ഷികവിപണിയായിരുന്നു എന്നും ബീഫ്, ചോളം, പന്നി, ശുദ്ധഫലവര്‍ഗ്ഗങ്ങള്‍ തുടങ്ങിയവയുടെ വലിയ വിപണിയായിരുന്നു ദക്ഷിണകൊറിയ എന്നും മിസ് വെറ്റെര്‍ പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് പരുത്തി ടര്‍ക്കിയിലേക്കും ഗോതമ്പും പാലുത്പന്നങ്ങളും ബ്രസീലിലേക്കും കയറ്റി അയക്കുന്നു. ഉരുക്കിന്റെ പ്രധാന വിതരണക്കാരുമാണ് അവര്‍.
അമേരിക്കയുടെ വ്യാപാരപങ്കാളികള്‍ കാര്‍ഷികവിളകള്‍ക്ക് നികുതി ഏര്‍പ്പെടുത്തിക്കൊണ്ട് പ്രതികരിച്ചേക്കാം എന്നും അത് “നമ്മുടെ കര്‍ഷക സമൂഹത്തെ പൂര്‍ണ്ണമായും നശിപ്പിക്കും” എന്നും സെനറ്റര്‍ ജോണ്‍ കോര്‍ണിന്‍ വെള്ളിയാഴ്ച ആശങ്ക പ്രകടിപ്പിച്ചു.
കാനഡയുടെ വിദേശകാര്യമന്ത്രി ക്രിസ്റ്റിയ ഫ്രീലാന്റ് കാനഡ അതിന്റെ വ്യാപാരതാല്പര്യങ്ങളെ പ്രതിരോധിക്കാന്‍ തയ്യാറാണെന്ന് പറയുന്നു. അതേ സമയം ആസ്ട്രേലിയന്‍ വ്യാപാരമന്ത്രി സ്റ്റീവന്‍ ച്യോബോ പറഞ്ഞത് എല്ലാവരെയും മുറിവേല്പ്പിച്ചേക്കാവുന്ന പ്രതികാരനടപടികള്‍ക്ക് ഈ തീരുവ വഴിവെക്കും എന്നാണ്.
അമേരിക്കന്‍ സ്റ്റീല്‍ കമ്പനികള്‍ ട്രംപിന്റെ സമ്മതിദായകരില്‍ പ്രധാനികളാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിന്റെ വിപണിയെ നവീകരിക്കുമെന്ന് പ്രതിജ്ഞയെടുത്തതിലൂടെ ബ്ലൂകോളര്‍ തൊഴിലാളികളില്‍ പലരുടെയും പിന്തുണനേടിയാണ് ട്രംപ് വിജയിച്ചത്. കഴിഞ്ഞ രണ്ടു ദശാബ്ദങ്ങളിലായി ഉരുക്ക് വ്യവസായം ഭാഗികമായി യന്ത്രവത്കരണവും ഭാഗികമായി ചൈനയില്‍നിന്നുള്ള ഉത്പാദനത്തിന്റെ ആധിക്യവും കൊണ്ട് ആയിരക്കണക്കിന് തൊഴിലുകളാണ് രാജ്യത്ത് നഷ്ടപ്പെടുത്തിയത്. ഇത് ആഗോള വിലനിലവാരത്തെ ചില അമേരിക്കന്‍ മില്ലുകള്‍ക്ക് മത്സരിക്കാന്‍ ആവാത്ത തലത്തിലേക്ക് താഴ്ത്തി.
തങ്ങളുടെ വ്യവസായത്തെ സഹായിക്കാനുള്ള പ്രസിഡന്റിന്റെ ശ്രമങ്ങളെ കയ്യടിച്ചു പ്രോത്സാഹിപ്പിച്ചവരില്‍ പ്രധാനികള്‍ അമേരിക്കയിലെ സ്റ്റീല്‍ അലുമിനിയം കമ്പനികള്‍ ആയിരുന്നു. തൊഴിലാളി സംഘടനകളും, ഡെമോക്രാറ്റ്സ് അടക്കമുള്ള റസ്റ്റ് ബെല്‍റ്റിലെ രാഷ്ട്രീയനേതാക്കളും തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ നല്കിയ പ്രധാന രാഷ്ട്രീയ വാഗ്ദാനം നിറവേറ്റിയതില്‍ ട്രംപിനെ അനുമോദിച്ചു.
ട്രംപ് കാലത്ത് മാധ്യമങ്ങള്‍ പരാജയപ്പെടുകയാണ് ചെയ്തത്; ഏറ്റെടുക്കേണ്ടത് പുതിയ ദൌത്യങ്ങള്‍
വൈറ്റ് ഹൌസിലെ മുന്‍നിര വാണിജ്യ ഉപദേഷ്ടാവായ പീറ്റര്‍ നവരോ ഫോക്സ് ബിസിനസ് നെറ്റ്‍വര്‍ക്കിനോട് പറഞ്ഞത് “ഞങ്ങളാണ് ലോകത്തെ ഏറ്റവും ആദായകരവും ബൃഹത്തുമായ വിപണി എന്ന ലളിതമായ കാരണത്താല്‍” ഒരു രാജ്യവും തിരിച്ചടിക്കുമെന്ന് അദ്ദേഹം വിശ്വസിക്കുന്നില്ലെന്നാണ്. “അവര്‍ക്കറിയാം അവര്‍ ഞങ്ങളെ വഞ്ചിക്കുകയാണെന്ന്. ഞങ്ങള്‍ ആകെ ചെയ്യുന്നത് ഞങ്ങള്‍ക്കു വേണ്ടി നിലകൊള്ളുക എന്നതുമാത്രമാണ്” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വ്യാഴാഴ്ചയിലെ ട്രംപിന്റെ പ്രഖ്യാപനം പല നിരീക്ഷകര്‍ക്കും, ട്രംപിന്റെ ഭരണവ്യവസ്ഥയിലെ വാണിജ്യാനുകൂല ഉപദേഷ്ടാക്കള്‍ക്ക് അവര്‍ വിചാരിക്കുന്നത്ര സ്വാധീനം ഇല്ല എന്ന, വ്യക്തമായ സൂചനയായിരുന്നു. ഇറക്കുമതിത്തീരുവയില്‍നിന്ന് പ്രസിഡന്റിനെ നീക്കിനിര്‍ത്താനും വ്യാപാര ഉടമ്പടികളില്‍നിന്ന് പിന്‍വലിയാനും അവര്‍ ശ്രമിച്ചിരുന്നു. പിന്നീട് അത് വ്യാപാര സംഘര്‍ഷങ്ങള്‍ക്ക് ആക്കം കൂട്ടും. അമേരിക്കന്‍ കയറ്റുമതിരംഗത്തെ വികസിപ്പിക്കാന്‍ സഹായിക്കുന്ന ഉഭയകക്ഷി-സര്‍വ്വകക്ഷി ഉടമ്പടികളില്‍ ഏര്‍പ്പെടാന്‍ യുണൈറ്റഡ് സ്റ്റേറ്റ്സിന് സാധിക്കാതെ വരികയും ചെയ്തേക്കും.