UPDATES

വൈറല്‍

സുധീരനെതിരെ കൂടോത്രം? വീട്ടിലെ വാഴച്ചുവട്ടില്‍ നിന്നും കിട്ടിയത് കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ

വസ്തുക്കള്‍ കണ്ടെത്തിയത് ഒന്‍പത് തവണ; മെഡിക്കല്‍ കോളേജ് പോലീസില്‍ ഏല്‍പ്പിച്ചെന്നു സുധീരന്‍

രാഷ്ട്രീയത്തിൽ പണി കൊടുക്കാൻ നൂറ് നൂറ് വഴികളാണ്. എന്നാൽ പിന്നെ കൂടോത്രം കൂടി പയറ്റിയാലോ എന്ന് ആരെങ്കിലും കരുതിയാലോ. കോൺഗ്രസ്സ് നേതാവ് വി.എം. സുധീരന്‍റെ വീട്ടിൽ നിന്ന് ഒമ്പതാം തവണയാണത്രെ കുഴിച്ചിട്ട ചെമ്പ്തകിടുകളും ആൾരൂപവുമൊക്കെ കണ്ടെത്തുന്നത്.

താനിതിനെ പാഴ് വേലയായിട്ടാണ് കാണുന്നതെന്നും തുടർച്ചയായി സംഭവിക്കുന്നത് കൊണ്ടാണ് എല്ലാവരേയും അറിയിക്കാമെന്ന് കരുതുന്നതെന്നും വി എം സുധീരന്‍ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ഈ വസ്തുക്കൾ എല്ലാം മെഡിക്കല്‍ കോളേജ് പോലീസിൽ ഏൽപ്പിച്ചിട്ടുണ്ട്. ഈ പരിഷ്കൃത കാലത്തും ഇത് പോലെയുള്ള വേലത്തരങ്ങളുമായി ഇറങ്ങുന്നവരെ കുറിച്ച് സഹതപിക്കാമെന്ന് പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ഇത് പാഴ് വേല അല്ലെന്നും ആരെങ്കിലും പണി തരാന്‍ ചെയ്തതാണെന്നും ഒക്കെ ഇതിനു താഴെ അണികൾ കമൻറിടുന്നുണ്ട്. ഇത് ശുദ്ധതട്ടിപ്പാണെന്ന് ചിലർ പറയുമ്പോൾ സി.പി.എമ്മിനെ പഴി ചാരുകയാണ് മറ്റു ചിലർ. ഇത് കൊണ്ടൊന്നും താങ്കളെ തകർക്കാൻ സാധിക്കില്ലെന്ന ആത്മവിശ്വാസവും അണികൾ പ്രകടിപ്പിക്കുന്നുണ്ട്. എന്തായാലും താങ്കളൊരു ജ്യോത്സ്യനെ കാണൂ എന്ന ഉപദേശങ്ങളും ഉണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം

ഇന്നു രാവിലെ വീടിനോട് ചേർന്നുള്ള ഗാർഡനിലെ ഒരു വാഴച്ചുവട്ടിൽ നിന്നും ലഭിച്ച കുപ്പിയിൽ അടക്കംചെയ്ത വസ്തുക്കളാണ് ഇതെല്ലാം.-കണ്ണ്, കൈകൾ, കാലുകൾ, ആൾരൂപം, ശൂലങ്ങൾ, ഏതോ ലിഖിതമുള്ള ചെമ്പ് തകിടുകൾ, വെള്ളക്കല്ലുകൾ.
ഒമ്പതാം തവണയാണ് ഇതുപോലെയുള്ളത് കണ്ടെത്തുന്നത്. മുമ്പൊക്കെ മറ്റ് പല രൂപങ്ങളിലായിരുന്നു. നേരത്തെയുള്ളതുപോലെതന്നെ ഇതെല്ലാം ഒരു പാഴ് വേലയായിട്ടാണ് ഇപ്പോഴും കാണുന്നത്. തുടർച്ചയായി വന്നതുകൊണ്ടാണ് ഇത്തവണ ഇത് എല്ലാവരെയും അറിയിക്കണമെന്ന് തോന്നിയത്. ഈ വസ്തുക്കളെല്ലാം മെഡിക്കൽ കോളേജ് പോലീസിനെ ഏൽപ്പിക്കുകയും ചെയ്തു. ഈ പരിഷ്കൃത കാലത്തും ഇത്തരം വേലത്തരങ്ങളുമായി ഇറങ്ങിത്തിരിക്കുന്നവരെ കുറിച്ച് നമുക്ക് സഹതപിക്കാം.

സുധീരന്റെ പൂഴിക്കടകന്‍ തുടങ്ങിയിട്ടേയുള്ളു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍