UPDATES

ട്രെന്‍ഡിങ്ങ്

ഭഗത് സിംഗിനെ കാണാത്ത നെഹ്രു; 7.45ന്റെ രബീന്ദ്ര സംഗീതം 5.30ന് കേട്ട മോദി – ‘ദ ലൈ ലാമ’യുടെ നുണകള്‍ ഡല്‍ഹിയില്‍ പോസ്റ്ററായി

മോദിയോട് ആദ്യം ചരിത്രം വായിച്ച് മനസിലാക്കാനാണ് പ്രൊഫ.എസ് ഇര്‍ഫാന്‍ ഹബീബ് ആവശ്യപ്പെട്ടത്.

ഡല്‍ഹിയിലെ റോഡരികുകളില്‍, നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ പതിച്ചിട്ടുള്ള ഉഗ്രന്‍ ട്രോള്‍ പോസ്റ്ററുകളെക്കുറിച്ചാണ് മാധ്യമപ്രവര്‍ത്തകരടക്കമുള്ള ഡല്‍ഹി വാസികള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആരാണ് പോസ്റ്ററുകള്‍ക്ക് പിന്നില്‍ എന്ന് വ്യക്തമല്ല. മോദിയെ ‘The Lie Lama’ എന്നാണ് ഈ രസികന്‍ പോസ്റ്ററുകള്‍ വിശേഷിപ്പിക്കുന്നത്. ഇതൊരു വെറും പോസ്റ്ററെല്ലെന്നും ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ ദിശാസൂചിയാണെന്നും കരുതുന്നവരുണ്ട്. കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസിനെ ലക്ഷ്യം വച്ച് മോദി ഒന്നിന് പിറകെ ഒന്നായി തൊടുത്തുവിട്ട നുണ മിസൈലുകളെല്ലാം പൊളിഞ്ഞുവീഴുന്ന സാഹചര്യത്തിലാണ് ‘ദ ലൈ ലാമ’ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഒറിജിനല്‍ ദലൈ ലാമ ഇതേക്കുറിച്ചറിഞ്ഞാല്‍ എന്തായിരിക്കും പ്രതികരണം എന്ന കാര്യം കൗതുകകരമാണ്.

ഇന്ത്യന്‍ കരസേന മേധാവികളും കര്‍ണാടകക്കാരുമായിരുന്ന ഫീല്‍ഡ് മാര്‍ഷല്‍ ജനറല്‍ കരിയപ്പയേയും ജനറല്‍ തിമ്മയ്യയേയും അന്നത്ത പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു അവഗണിക്കുകയും അപമാനിക്കുകയും ചെയ്തു എന്നാണ് കര്‍ണാടകയിലെ ഒരു പ്രസംഗവേദിയില്‍ മോദി തട്ടിവിട്ടത്. എന്നാല്‍ ഇത് പച്ചക്കള്ളമാണ് എന്ന് ചരിത്രമറിയാവുന്നവര്‍ തെളിവ് സഹിതം ചൂണ്ടിക്കാട്ടി. വസ്തുതാപരമായി നിരവധി പിശകുകളാണ് മോദിയുടെ വാദങ്ങളിലുണ്ടായിരുന്നത്. 1948ല്‍ കാശ്മീരിന് വേണ്ടി പാകിസ്ഥാനുമായുള്ള യുദ്ധ സമയത്ത് വിജയകരമായി ഇന്ത്യന്‍ സൈന്യത്തെ നയിച്ച ജനറല്‍ തിമ്മയ്യയെ നെഹ്രു അപമാനിച്ചു എന്നായിരുന്നു മോദിയുടെ ആരോപണം. എന്നാല്‍ തിമ്മയ്യ അക്കാലത്ത് സൈനിക മേധാവി ആയിരുന്നില്ലെന്നും ബ്രിട്ടീഷുകാരനായ റോയ് ബുച്ചറായിരുന്നു കരസേന മേധാവി എന്നതുമാണ് വസ്തുത. ജനറല്‍ തിമ്മയ്യ കരസേന മേധാവി ആകുന്നത് 1957ലാണ്. 1957 മുതല്‍ 61 വരെ അദ്ദേഹം സൈനിക മേധാവി ആയിരുന്നു. മാത്രമല്ല നെഹ്രുവിന് വളരെ ബഹുമാനമുള്ള, പ്രിയപ്പെട്ട ഉദ്യോഗസ്ഥനുമായിരുന്നു തിമ്മയ്യ. അദ്ദേഹത്തെ 1950ല്‍ കൊറിയയിലേയ്ക്കുള്ള യുഎന്‍ സംഘത്തിന്റെ ഭാഗമായി നെഹ്രു അയച്ചു. പിന്നീട് പദ്മഭൂഷണ്‍ അടക്കമുള്ള ബഹുമതികളും നേടി.

1948 കാലത്ത് വികെ കൃഷ്ണ മേനോന്‍ ആയിരുന്നില്ല ഇന്ത്യയുടെ പ്രതിരോധ മന്ത്രി. 1947 മുതല്‍ 52 വരെ അദ്ദേഹം ബ്രിട്ടനിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണറായിരുന്നു. ബല്‍ദേവ് സിംഗ് ആയിരുന്നു ഇന്ത്യയുടെ ആദ്യ പ്രതിരോധ മന്ത്രി. 1952 വരെ അദ്ദേഹം ആ ചുമതല വഹിച്ചു. പിന്നീട് ഫീല്‍ഡ് മാര്‍ഷലായി അവരോധിക്കപ്പെട്ട ജനറല്‍ കരിയപ്പ 1949ലാണ് ഇന്ത്യയുടെ കരസേനാ മേധാവിയാകുന്നത്. ഇന്ത്യന്‍ സൈന്യത്തിന്റെ ഇന്ത്യക്കാരനായ ആദ്യ മേധാവി. 1953 വരെ അദ്ദേഹം ആ സ്ഥാനത്ത് തുടര്‍ന്നു. അദ്ദേഹത്തെ പ്രധാനമന്ത്രി നെഹ്രു അപമാനിച്ചതിന് യാതൊരു തെളിവും ഇതുവരെ ലഭ്യമല്ല.

മോദിയുടെ മറ്റൊരു പ്രധാന നുണയും പൊളിഞ്ഞു. ഭഗത് സിംഗിനേയും ബദുകേശ്വര്‍ ദത്തിനേയും പോലുള്ള വിപ്ലവകാരികളായ സ്വാതന്ത്ര്യസമര സേനാനികളെ ജവഹര്‍ലാല്‍ നെഹ്രു അടക്കം ഒരു കോണ്‍ഗ്രസ് നേതാവും ജയിലില്‍ സന്ദര്‍ശിച്ചില്ലെന്നും അവരെ നിര്‍ദ്ദയം ബ്രിട്ടീഷുകാരുടെ തൂക്കുമരത്തിന് വിട്ടുകൊടുക്കുകയുമായിരുന്നു എന്നാണ് മോദി പറഞ്ഞത്. എന്നാല്‍ ഇത് വസ്തുതയല്ലെന്ന് ചരിത്രകാരന്മാര്‍ പറയുന്നു. മോദിയോട് ആദ്യം ചരിത്രം വായിച്ച് മനസിലാക്കാനാണ് പ്രൊഫ.എസ് ഇര്‍ഫാന്‍ ഹബീബ് ആവശ്യപ്പെട്ടത്. 1929ല്‍ ഡല്‍ഹിയില്‍ സെന്‍ട്രല്‍ ലെജിസ്ലേറ്റീവ് അസംബ്ലിയില്‍ ബോംബെറിഞ്ഞതിനെ തുടര്‍ന്നാണ് ഭഗത് സിംഗും ബദുകേശ്വര്‍ ദത്തും അറസ്റ്റിലാവുന്നത്. ഇവര്‍ അടക്കമുള്ള വിപ്ലവകാരികളെ നെഹ്രു ലാഹോര്‍ സെന്‍ട്രല്‍ ജയിലില്‍ പോയി കണ്ടിരുന്നു. ഈ കൂടിക്കാഴ്ചയെ കുറിച്ച് നെഹ്രു എഴുതുകയും ചെയ്തിട്ടുണ്ട്. സ്വാതന്ത്ര്യ സമര നേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായിരുന്ന അസഫ് അലിയായിരുന്നു ഭഗത് സിംഗിന്റേയും ബദുകേശ്വര്‍ ദത്തിന്റേയും അഭിഭാഷകന്‍ എന്നതാണ് മറ്റൊരു വസ്തുത.

തന്റെ കുട്ടിക്കാലത്ത് പുലര്‍ച്ചെ എഴുന്നേറ്റ് റേഡിയോയില്‍ 5.30ന് കൊല്‍ക്കത്ത നിലയം പ്രക്ഷേപണം ചെയ്തിരുന്ന രബീന്ദ്ര സംഗീതം കേള്‍ക്കുക പതിവായിരുന്നു എന്നാണ് മോദി ദിവസങ്ങള്‍ക്ക് മുമ്പ് പറഞ്ഞത്. എന്നാല്‍ കൊല്‍ക്കത്ത നിലയം രബീന്ദ്ര സംഗീതം പ്രക്ഷേപണം ചെയ്യുന്നത് രാവിലെ 7.45നാണ് എന്നാണ് ഓള്‍ ഇന്ത്യ റേഡിയോയുടെ മുന്‍ അസി.ഡറക്ടര്‍ പറഞ്ഞത്.

രക്തസാക്ഷിയായ ഭഗത് സിംഗിനെ കാണാന്‍ കോണ്‍ഗ്രസുകാര്‍ പോയില്ലെന്നാണ് മോദി ഉദ്ദേശിച്ചതെന്ന് ശോഭ സുരേന്ദ്രന്‍; വിവരക്കേട് പറയരുതെന്ന്‌ ഷാനി

കുറ്റക്കാരനെങ്കില്‍ മകന്‍ ശിക്ഷിക്കപ്പെടണം. എന്തിനെന്നെ വേട്ടയാടുന്നു? വാടക വീട് ഒഴിയാന്‍ പോലീസ് ഭീഷണിയെന്ന് ഗോമതി

കൊച്ചിയില്‍ എആര്‍ റഹ്മാന്‍ ഷോയുടെ മറവില്‍ നിലം നികത്തല്‍; സ്റ്റോപ്പ് മെമ്മോ നല്‍കിയിട്ടും നികത്തല്‍ തുടരുന്നു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍