UPDATES

വൈറല്‍

കുത്തിയോട്ടത്തിന് വാടകയ്‌ക്കെടുത്ത കുട്ടികളും: വെളിപ്പെടുത്തലുമായി ആറ്റുകാല്‍ അമ്മയുടെ എഴുത്തുകാരി

ലക്ഷ്മി രാജീവിന്റെ ആറ്റുകാല്‍ അമ്മ എന്ന പുസ്തകത്തിലാണ് കുത്തിയോട്ടത്തിന്റെ പേരില്‍ കുട്ടികള്‍ ശാരീരികമായും മാനസികമായും നേരിടുന്ന പീഡനങ്ങള്‍ വിവരിച്ചിരിക്കുന്നത്

വിവാദമായ ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടത്തിന് നിര്‍ത്തുന്നവരില്‍ വാടകയ്‌ക്കെടുത്ത കുട്ടികളുമെന്ന വെളിപ്പെടുത്തലുമായി ഗവേഷകയും ആറ്റുകാല്‍ അമ്മ എന്ന പുസ്തകത്തിന്റെ എഴുത്തുകാരിയുമായ ലക്ഷ്മി രാജീവ്. ആറ്റുകാല്‍ അമ്മ എന്ന പുസ്തകത്തിലാണ് കുത്തിയോട്ടത്തിന്റെ പേരില്‍ കുട്ടികള്‍ ശാരീരികമായും മാനസികമായും നേരിടുന്ന പീഡനങ്ങള്‍ വിവരിച്ചിരിക്കുന്നത്. ഇതില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ജയില്‍ ഡിഐജി ആര്‍ ശ്രീലേഖ ഐപിഎസ് കുത്തിയോട്ടത്തിനെതിരെ പ്രതികരിച്ചതോടെയാണ് ഈ ആചാരത്തിന്റെ പേരില്‍ വിവാദം ഉയര്‍ന്നത്.

കുത്തിയോട്ടത്തോടുള്ള പ്രതിഷേധ സൂചകമായി മുപ്പതിലധികം വര്‍ഷങ്ങള്‍ക്കിടെ ആദ്യമായി താന്‍ പൊങ്കാലയിടാതെ മടങ്ങിയതായും ലക്ഷ്മി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി. പൊങ്കാലയിടാനുള്ള സ്ഥലം കണ്ടെത്തിയ ശേഷം വിശ്രമിക്കാന്‍ കയറിയ വീട്ടിലെ കുട്ടിയില്‍ നിന്നാണ് താന്‍ ഇക്കാര്യം മനസിലാക്കിയതെന്നും അവര്‍ വിശദീകരിച്ചു. ആറ്റുകാല്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട ഒരാളില്‍ നിന്നാണ് പണക്കാരായ വ്യക്തികള്‍ തങ്ങളുടെ മക്കള്‍ക്ക് പകരം തമിഴ്‌നാട്ടുകാരുടെ മക്കളെ വാടകയ്‌ക്കെടുക്കാറുണ്ടെന്ന് വ്യക്തമായത്. ലക്ഷ്മിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം താഴെ:

“ഇടാന്‍ സാധിക്കാത്ത പൊങ്കാല. ?

പതിവ് പോലെ രാവിലെ ആറ്റുകാല്‍ പരിസരത്ത് എത്തി. പോലീസ് കണ്‍ട്രോള്‍ റൂമില്‍ ചെല്ലണമെന്നും പൊങ്കാല ഇടാന്‍ സ്ഥലം ഒരുക്കി വച്ചിട്ടുണ്ട് എന്നും പറഞ്ഞതുകൊണ്ട് അങ്ങോട്ട് ചെന്നു. ശ്രീലേഖ മാഡം പറഞ്ഞതുതനുസരിച്ചാണ് എന്ന് പറഞ്ഞു. എല്ലാരുടെയും മുഖം ചുളിഞ്ഞു. പരിഹാസമോ പുച്ഛമോ എന്നൊക്കെ തോന്നാവുന്ന ഒരു ഭാവം. അവര്‍ക്കിതിന്റെ ആവശ്യം വല്ലതുമുണ്ടോ. ഒരാള്‍. മറ്റൊരു പോലീസ് കാരന്‍ മാഡം – ശ്രീലേഖ മാഡം പറഞ്ഞതിനും അപ്പുറം വൃത്തികേടുകളുമുണ്ട്. പന്ത്രണ്ടു വയസായ ഈ ആണ്കുട്ടികളെയൊക്കെ തുണി ഇല്ലാതെ ഈ കുളത്തിലാണ് കുളിപ്പിക്കുന്നത്. സകലരും നോക്കിക്കൊണ്ടു പോകും. കഷ്ടമാണ് ആകുട്ടികളുടെ കാര്യം.

ഞങ്ങള്‍ക്കു പൊങ്കാല ഇടാന്‍ സ്ഥലം കിട്ടി. കൂടുതല്‍ നേരം അവിടെ നില്‍ക്കുന്നതില്‍ അപകടമുള്ളതുകൊണ്ടു അടുത്തൊരു വീട്ടിലായിരുന്നു വിശ്രമിച്ചത്. ഗൃഹനാഥന്‍ എന്നെ ഒരല്‍പം നീരസത്തോടെ നോക്കി. മാഡം എനിക്ക് ആറു വര്‍ഷം കഴിഞ്ഞാണ് കുട്ടികള്‍ ഉണ്ടായതു. എന്റെ മോനെ ഞാന്‍ കുത്തിയോട്ടം നിറുത്തി. നിലത്തിരിക്കുന്ന മുതിര്‍ന്ന ഒരു പയ്യനെ നോക്കി അദ്ദേഹം. അങ്ങനെ കുത്തിയോട്ടത്തിന്റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം എനിക്ക് ക്ലാസ്സെടുത്തു.

കുട്ടികളെ നോവിക്കുമ്പോള്‍ ഏത് ഭഗവതിയാണ് സന്തോഷിക്കുക? കുത്തിയോട്ട വിവാദ നിഴലില്‍ ആറ്റുകാല്‍ പൊങ്കാല

അദ്ദേഹം തിരക്കുകളോടെ അവിടെയൊക്കെ നടന്നു. ഞാന്‍ ആ കുട്ടിയോട് ചോദിച്ചു.

മോന് വേദനിച്ചില്ലേ?

അത് ആന്റി , എനിക്ക് പകരം വേറെ ഒരാളെ ചിലവു കൊടുത്തു അച്ഛന്‍ നിറുത്തി. എനിക്ക് പതിമൂന്നു വയസ്സായിട്ടാണ് അങ്ങനെ ചെയ്തത്.

വിദേശ പത്രപ്രവര്‍ത്തകര്‍ എല്ലാം ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ചോദിച്ചിട്ടുണ്ട് ചെട്ടികുളങ്ങര നടക്കുന്ന പോലെ ഇവിടെ വാടകക്ക് കുട്ടികളെ കുത്തിയോട്ടത്തിനു നിറുത്തുന്നുണ്ടോ – ഞാന്‍ പറഞ്ഞു അറിയില്ല. അത്തരത്തില്‍ എനിക്ക് ചിന്തിക്കാന്‍ സാധിച്ചില്ല.

പിന്നെ ഒരാളെ വിളിച്ചു. ആറ്റുകാലില്‍ വാടകക്ക് കുട്ടികളെ നിറുത്തുന്നുണ്ടോ ? പണക്കാരുന്‌ടെ മക്കള്‍ക്ക് പകരം. ‘ഒണ്ടു ചേച്ചി, ഇപ്പൊ എത്ര റേറ്റ് അറിയില്ല. പത്തോ പതിമൂന്നോ കൊടുത്താല്‍ മതി. ചിലവും. തമിഴന്മാരുടെ മക്കളെ കിട്ടും. ‘

പൊങ്കാല അടുപ്പു കത്തിക്കാന്‍ സമയമായി, നിര്‍വികാരമായി എഴുന്നേറ്റു എന്റെ അടുപ്പിനരികത്തു പോയി.

കഴിഞ്ഞ മുപ്പതിലധികം വര്‍ഷങ്ങളായുള്ള ശീലം. നാല്‍പ്പത്തി ഒന്ന് ദിവസത്തെ വ്രത നിഷ്ഠ. കഴിഞ്ഞ 4 -5 ദിവസമായുള്ള നിലക്കാത്ത വിശദീകരണങ്ങള്‍. ചെയ്യുന്നത് ശരിയാണോ എന്ന് പൂര്‍ണ്ണ ബോധ്യമല്ലാത്ത തോന്നലുണ്ടാക്കുന്ന അപകട സൂചനകള്‍ .

എനിക്കും എന്റെ മകനുമില്ലാത്ത വിഷമം ജിതേഷ് ദാമോദറിനെന്തിനാണ്?

മേളം മുഴങ്ങി. കതിനാവെടികള്‍ മുഴങ്ങി. പൊങ്കാല അടുപ്പുകള്‍ക്കു തീ പകരാറായി .

ഞാന്‍ ഇറങ്ങി നടന്നു. ഭര്‍ത്താവിനെ ചതിച്ചുകൊന്നതിന് രാജസദസ്സിലേക്കു ഒറ്റയ്ക്ക് കയറിച്ചെന്ന് രാജാവിന്റെ തലയരിഞ്ഞ , ഒരു നഗരം ചുട്ടു ചാമ്പലാക്കിയ പതിനൊന്നു വയസ്സുകാരി കാളിയെ ഓര്‍ത്തു.

കുറെ നേരം നടന്നു, തിരിഞ്ഞു നോക്കി. കണ്ണ് നിറഞ്ഞു. അമ്മാ , ഞാന്‍ പോട്ടെ. ഈ വലിയ തെറ്റ് നീ നിറുത്തിയിട്ട് ഞാന്‍ വരാം. അതുവരെ വിട.വാടകക്ക് എടുക്കുന്ന പാവപ്പെട്ടവന്റെ മക്കളാരോ കരഞ്ഞു കാണും, ദേവി ഇത് വേണ്ടാന്ന്.

രഘു റായ് കാത്തു നിന്നു . വിനീതും. അവരോടൊപ്പം കറങ്ങി. ചിത്രങ്ങളെടുത്തു.

ശ്രീലേഖ മാഡത്തിന്റെ വീട്ടിലേക്കു കയറിച്ചെന്നു. അനുവാദം വാങ്ങിച്ചിട്ട് .

മാഡം എന്തിനായിരുന്നു ഇതേക്കുറിച്ചു എഴുതിയത് ? എന്റെ പുസ്തകം വായിച്ചിട്ടു മാത്രമാണോ? എനിക്ക് വിശദമായി സംസാരിക്കാന്‍ സാധിച്ചില്ല…

അല്ല ലക്ഷ്മി. ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി വിവരങ്ങള്‍ ശേഖരിക്കുന്നു. ലക്ഷ്മിയുടെ ബുക്ക് ഒന്നുകൂടി എന്റെ കണ്ണ് തുറപ്പിച്ചു എന്ന് മാത്രം.

പോകുമ്പോള്‍ ഉണ്ടായിരുന്ന വേവലാതി ഇല്ലാതെ വീട്ടില്‍ വന്നു കയറി. പൊങ്കാല ഇട്ടില്ലെന്നു പറഞ്ഞു. നടന്നത് വിവരിച്ചു.

നന്നായി എന്ന് പറഞ്ഞു രാജീവ് ചിരിച്ചു.?

മൂത്തുമൂത്തു മൂസ്സതാവരുതേ കടകംപള്ളി സഖാവേ…

രാത്രി ഒന്‍പതേ മുക്കാലിന് NDTV യുടെ ലൈവ് ചര്‍ച്ച വീണ്ടും. ക്ഷണം. രാഹുല്‍ ഈശ്വര്‍ ഉണ്ട്. മാഡം ജോയിന്‍ ചെയ്യണം.

കുത്തിയോട്ടം വേണമോ വേണ്ടയോ എന്നുള്ള ചര്‍ച്ചക്ക് ഇനി എന്റെ പട്ടിയെ അയച്ചാല്‍ മതിയോ എന്ന് ചോദിച്ചില്ല. ഇവരൊക്കെ കൂടി ? തീരുമാനിക്കട്ടെ.

Please.

ഇത് ഷെയര്‍ ചെയ്തു വലിയ സംഭവം ആക്കാനോ ഇനി ഇതിനിരയായ തമിഴന്മാരുടെ മക്കളെ കണ്ടുപിടിക്കാനോ എന്നെ ശല്യപ്പെടുത്തരുത്. ഞാന്‍ അവിചാരിതമായി വിശ്രമിക്കാന്‍ പോയ വീട്ടിലെ ഒരു കുട്ടിയാണ് ഇത് പറഞ്ഞത്.അവരെ പൊതുജനമധ്യത്തില്‍ വിചാരണ ചെയ്യാനും ഞാന്‍ തയ്യാറല്ല.

ഇത് ദേവിയെ അല്ലെങ്കില്‍ ആറ്റുകാല്‍ അമ്പലത്തിനെ അധിക്ഷേപിച്ചുകൊണ്ടുള്ള പോസ്റ്റല്ല. അല്ലായെന്നു പറയുന്നത് ആരെയും പേടിച്ചിട്ടല്ല. എന്റെ ആറ്റുകാല്‍ അമ്മയാണ് ഇതെനിക്ക് കാണിച്ചു തന്നത് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അവസാന നിമിഷം എന്നെ ഇങ്ങനെ ഇറക്കിക്കൊണ്ടു പോകാന്‍ എന്റെ അമ്മക്ക് മാത്രമേ സാധിക്കൂ. എന്റെ ഹൃദയത്തില്‍ ‘അമ്മ പൂര്‍വാധികം ശക്തിയോടെ തിളങ്ങുന്നു

എന്നെ ശല്യപ്പെടുത്തരുത്. ഈ വിഷയത്തില്‍ എന്റെ അവസാന വാക്കാണ് ഇത്”.

‘കുറ്റകൃത്യമാണ് കുത്തിയോട്ടം’; ഡിജിപി ശ്രീലേഖയോട് സര്‍ക്കാര്‍ വിശദീകരണം തേടി

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍