UPDATES

സോഷ്യൽ വയർ

പുഞ്ചിരിച്ചുകൊണ്ടിരിക്കണം സ്ത്രീകള്‍; അത് മേരി കോം ആയാലും ശോഭ ആയാലും

മേരി കോമിന്റെ നേട്ടം മാത്രം കാണുന്നവര്‍ ശോഭയുടെ വിജയം കാണാതെ പോകരുത്

ഇടിക്കൂട്ടില്‍ ചരിത്രം സൃഷ്ടിച്ച മേരി കോം എന്ന മുപ്പത്തിയഞ്ചുകാരിയെ ഇന്ത്യന്‍ സ്ത്രീത്വത്തിന്റെ പ്രതീകമായി വാഴ്ത്തിക്കൊണ്ടുള്ള ഒട്ടേറെ എഴുത്തുകള്‍ കണ്ടിരുന്നു. പക്ഷേ അതുല്യ പ്രതിഭയായ മേരി കോമിന്റെ തലത്തിലേക്ക് ഉയരാന്‍ എല്ലാവര്‍ക്കും സാധിക്കില്ല എന്നതൊരു യാഥാര്‍ത്ഥ്യമാണ്. ഒട്ടേറെ സാധാരണക്കാരും ഈ ലോകത്തില്‍ ജീവിക്കുന്നുണ്ടല്ലോ. അവര്‍ക്ക് പ്രചോദനം പകരാന്‍ കഴിയുന്ന, സാധാരണത്വം മുഖമുദ്രയാക്കിയ വനിതകളും നമുക്കിടയില്‍ ഉണ്ടായേ തീരൂ. ശോഭ എന്ന തൊടുപുഴക്കാരി അങ്ങനെയുള്ള ഒരാളാണ്.

വിവാഹത്തോടെ പഠനം അവസാനിപ്പിച്ച്, കുടുംബം എന്ന വൃത്തത്തിനുള്ളില്‍ ഒതുങ്ങിക്കഴിഞ്ഞിരുന്ന ഒരു സാധാരണ മലയാളി സ്ത്രീയായിരുന്നു അവര്‍. ശോഭയുടെ ഭര്‍ത്താവ് അംഗമായിരുന്ന ഒരു വാട്‌സ് ആപ് ഗ്രൂപ്പില്‍ ശോഭയോട് മുഖസാദൃശ്യമുള്ള ഒരു സ്ത്രീയുടെ അശ്ശീല വീഡിയോ വന്നതോടെയാണ് അവരുടെ ജീവിതം മാറിമറിഞ്ഞത്.

വീഡിയോയില്‍ കണ്ടത് സ്വന്തം ഭാര്യയെത്തന്നെയാണെന്ന് ഭര്‍ത്താവ് വിശ്വസിച്ചതോടെ ഒരു പാതിരാത്രിയില്‍ ശോഭ വീട്ടില്‍നിന്ന് പുറത്താക്കപ്പെട്ടു. അതിനുശേഷം തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള പോരാട്ടത്തിലായിരുന്നു ശോഭ. ഒടുവില്‍ നീണ്ട രണ്ടര വര്‍ഷങ്ങള്‍ക്കുശേഷം അവര്‍ വിജയത്തിന്റെ മധുരം നുണഞ്ഞു. വീഡിയോയില്‍ കണ്ട സ്ത്രീ ശോഭയല്ലെന്ന് ഫോറന്‍സിക് പരിശോധനയില്‍ വ്യക്തമായി.

നമുക്കൊന്നും സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത യാതനകളാണ് 30 മാസം കൊണ്ട് ശോഭ അനുഭവിച്ചുതീര്‍ത്തത്. നൊന്തു പ്രസവിക്കുകയും ജീവനുതുല്യം സ്‌നേഹിക്കുകയും ചെയ്ത സ്വന്തം മക്കളെ കാണാനുള്ള അനുവാദം പോലും ശോഭയ്ക്ക് നിഷേധിക്കപ്പെട്ടിരുന്നു. ഭര്‍ത്താവ് കോടതിയില്‍ വിവാഹമോചന ഹര്‍ജി നല്‍കുകയും ചെയ്തു. രണ്ടു വ്യക്തികളുടെ സ്വകാര്യ സംഭവം മാത്രമാണ് ഡിവോഴ്‌സ് എന്ന വസ്തുത അംഗീകരിക്കാനുള്ള പക്വത പോലും ഇന്നും ആര്‍ജ്ജിച്ചിട്ടില്ലാത്ത മലയാളി സമൂഹം ശോഭയെ എങ്ങനെ നോക്കിക്കണ്ടുകാണും എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളൂ.

അവര്‍ പോയ സ്ഥലങ്ങളിലെല്ലാം ആളുകള്‍ അടക്കം പറഞ്ഞ് ചിരിച്ചു. കഴുകന്‍ കണ്ണുകള്‍ സദാ ശോഭയെ വേട്ടയാടി. ചുരുങ്ങിയപക്ഷം സ്വന്തം മക്കളെങ്കിലും സത്യം തിരിച്ചറിയണം എന്ന ആഗ്രഹത്തോടെ ശോഭ പോരാടി. ഇപ്പോള്‍ വിജയിച്ചിരിക്കുന്നത് ശോഭയും മക്കളും മാത്രമല്ല, ഈ സമൂഹത്തിലെ സ്ത്രീകള്‍ കൂടിയാണ്!

സ്ത്രീകള്‍ക്കെതിരായ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് ഇന്നും ഒരു കുറവുമില്ല. പല പെണ്‍കുട്ടികളും ഫെയ്‌സ്ബുക്കില്‍ സ്വന്തം ഫോട്ടോ പോസ്റ്റ് ചെയ്യാത്തത് ദുരുപയോഗം ഭയന്നാണ്. മോര്‍ഫ് ചെയ്ത ഫോട്ടോകളും മറ്റും ഉപയോഗിച്ച് സ്ത്രീകളെ ഭീഷണിപ്പെടുത്തുന്ന നികൃഷ്ടജീവികളെ സൈബറിടങ്ങളില്‍ ധാരാളമായി കാണാം. ഇതുമൂലം ആത്മഹത്യ ചെയ്ത പെണ്‍കുട്ടികളുണ്ട്. ബന്ധങ്ങളും സൗഹൃദങ്ങളും കൈമോശം വന്നവരുണ്ട്.

നൈരാശ്യം മൂത്ത് ശോഭ ജീവനൊടുക്കിയിരുന്നുണ്ടവെങ്കിലോ? അവരുടെ മക്കള്‍ ജീവിതകാലം മുഴുവന്‍ കുത്തുവാക്കുകള്‍ കേള്‍ക്കേണ്ടിവരുമായിരുന്നു. ശോഭയുടേതെന്ന പേരില്‍ വ്യാജ വീഡിയോ പ്രചരിപ്പിച്ച പരനാറിയ്ക്ക് മറ്റൊരു പെണ്‍കുട്ടിയെക്കൂടി ഉപദ്രവിക്കാനുള്ള ധൈര്യം കിട്ടുമായിരുന്നു.

ഇപ്പോഴെന്തായി? ഉശിരുള്ള പെണ്ണൊരുത്തി ചങ്കൂറ്റത്തോടെ നിവര്‍ന്നുനിന്നാല്‍ തീരുന്നതേയുളളൂ ഈ ഓണ്‍ലൈന്‍ ഭീഷണികള്‍ എന്ന് വ്യക്തമായില്ലേ? ഈ ധൈര്യം മറ്റു പെണ്‍കുട്ടികളും കാണിക്കണം എന്ന് മാത്രം. ഭീഷണിപ്പെടുത്താന്‍ വരുന്നവനോട് പോടാ പുല്ലേ എന്ന മട്ടില്‍ ഫൈറ്റ് ചെയ്യണം!

ഈ ആരോപണം ഉയര്‍ന്ന സമയത്ത് ശോഭ മനോരമ ന്യൂസില്‍ പ്രത്യക്ഷപ്പെട്ട് തനിക്ക് പറയാനുള്ളത് പറഞ്ഞിരുന്നു. പരമ്പരാഗത രീതിയില്‍ മുഖം മറച്ചുകൊണ്ട് സംസാരിക്കാന്‍ ശോഭ തയ്യാറായില്ല. തെറ്റു ചെയ്യാത്തവര്‍ ഒളിച്ചോടേണ്ടതില്ല എന്ന നിലപാടായിരുന്നു അവര്‍ക്ക്. ആ വീഡിയോ ഇപ്പോഴും യൂട്യൂബിലുണ്ട്. മനസ്സില്‍ വേദനകളുടെ കടലിരമ്പുമ്പോഴും എല്ലാം മറന്ന് പുഞ്ചിരിക്കുന്ന ശോഭയെ ആ അഭിമുഖത്തില്‍ കാണാം!

പുരുഷന്‍ ചെയ്യുന്ന തെറ്റാണ് റേപ്പ്. പക്ഷേ അതിന്റെ പേരില്‍ അജ്ഞാതവാസം അനുഭവിക്കാറുള്ളത് ആക്രമിക്കപ്പെട്ട സ്ത്രീകളാണ്. അവരൊന്ന് പുഞ്ചിരിച്ചാല്‍ ”നടന്നത് റേപ്പല്ല, സെക്‌സാണ് ” എന്ന് വരെ ചില ഊളകള്‍ പറഞ്ഞുകളയും! മൃഗങ്ങളെ വരെ ലൈംഗികമായി പീഡിപ്പിക്കുന്ന മനുഷ്യന്‍മാരുള്ള നാടാണ്. എന്നിട്ടും കുറ്റം ഇപ്പോഴും പെണ്ണിന്റെ വസ്ത്രധാരണത്തിനും അസമയത്തുള്ള സഞ്ചാരത്തിനും തന്നെ!

ഈ ‘അസമയം’ നിശ്ചയിക്കുന്നത് ആരാണ് എന്ന ചോദ്യവും ഉത്തരമില്ലാതെ കിടക്കുന്നു.

ഇതുപോലൊരു സമൂഹത്തില്‍ ശോഭയുടെ മന്ദസ്മിതത്തിന് വലിയ മൂല്യമുണ്ട്. ചിരിക്കാന്‍ മറന്നുതുടങ്ങിയ ഒട്ടേറെ ചുണ്ടുകളിലേക്ക് അത് പടര്‍ന്നുപിടിച്ചേക്കാം.

പെണ്ണിനെ ഒരു മാംസക്കഷ്ണം മാത്രമായി കണക്കാക്കാതെ സഹയാത്രികയായി പരിഗണിച്ചാല്‍ അവസാനിക്കുന്ന പ്രശ്‌നങ്ങളേ ഇവിടെയുള്ളൂ. ആര്‍ത്തവത്തിന്റെ പേരില്‍ ഒരു കൊച്ചുപെണ്‍കുട്ടിയ്ക്ക് ജീവന്‍ നഷ്ടമായതിന്റെ ഞെട്ടല്‍ ഇതുവരെ മാറിയിട്ടില്ല. ഭര്‍ത്താവിന്റെ പരസ്ത്രീബന്ധം ക്ഷമിച്ചും സഹിച്ചും ജീവിക്കുന്ന പല സ്ത്രീകളെയും കാണാന്‍ കഴിയും. എന്നാല്‍ മറ്റൊരു പുരുഷനുമായി ലൈംഗികവേഴ്ച്ചയിലേര്‍പ്പെട്ട ഭാര്യയോട് ഭര്‍ത്താവ് ക്ഷമിക്കുന്നത് കണ്ടിട്ടുണ്ടോ? സ്ത്രീയുടെ ശരീരത്തെക്കുറിച്ചും മനസ്സിനെക്കുറിച്ചും നാം കൊണ്ടുനടക്കുന്ന കാലാഹരണപ്പെട്ട വിശ്വാസങ്ങളെയെടുത്ത് കടലില്‍ തള്ളേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.

ഒരാഗ്രഹമുണ്ട്. ഒരു സാധു സ്ത്രീയുടെ ജീവിതം അലങ്കോലമാക്കിയത് ആരാണെങ്കിലും അര്‍ഹിച്ച ശിക്ഷ ലഭിക്കണം.

ശോഭമാര്‍ പുഞ്ചിരിച്ചുകൊണ്ടേയിരിക്കട്ടെ..!

(സന്ദീപ് ദാസിന്റെ ഫേസ്ബുക്ക് പോസ്റ്റ്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സ്വന്തം നഗ്ന ചിത്രം പുറത്തുവിട്ടെന്ന ആരോപണം: രണ്ടര വര്‍ഷത്തിന് ശേഷം നിരപരാധിത്വം തെളിയിച്ച് കൊച്ചിയിലെ വീട്ടമ്മ

‘നിങ്ങളുടെ അമ്മ ലൈംഗിക അതിക്രമത്തിനിരയായിട്ടുണ്ട്’; തന്റെ ആണ്‍മക്കള്‍ക്ക് മേരികോമിന്റെ തുറന്ന കത്ത്

മേരി കോം ബോക്സിങ് റിങ്ങിൽ ഇടിച്ചിടിച്ച്‌ മുന്നേറുമ്പോള്‍ നമ്മള്‍ മല കയറാനെത്തുന്ന സ്‌ത്രീകളെ വലിച്ച് താഴെയിടുന്ന തിരക്കിലാണ്‌

ഇടിക്കൂട്ടിലെ കരുത്തുള്ള വനിത; ലോക ബോക്‌സിങില്‍ ആറാം സ്വര്‍ണം നേടിയ മേരി കോമിന് കുറിച്ച് അറിയാം

സന്ദീപ് ദാസ്‌

സന്ദീപ് ദാസ്‌

എഴുത്തുകാരന്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ ക്ലര്‍ക്ക് ആയി ജോലി ചെയ്യുന്നു

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍