അഴിമുഖം പ്രതിനിധി
മികച്ച ചലച്ചിത്രത്തിനുള്ള ദേശിയ പുരസ്കാരം നേടി തമിഴ് ചിത്രം വിസാരണൈ ഓസ്‌കാര്‍ നോമിനേഷനിലേക്കുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെട്ടു. ദേശിയ പുരസ്കാരം നേടിയ ആടുകളത്തിന്‍റെ സംവിധായകന്‍ വെട്രിമാരന്‍ ആണ് വിസാരണൈ സംവിധാനം ചെയ്തത്. മികച്ച വിദേശ ചിത്രങ്ങളുടെ കാറ്റഗറിയിലേക്കാണ് ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
സംവിധായകന്‍ കേതന്‍ മേത്ത അധ്യക്ഷനായ ജൂറിയാണ് 29 സിനിമകളിൽ നിന്ന് വിസാരണൈയെ തെരഞ്ഞെടുത്തത്.
കോടതിക്കും പോലിസ് സ്റ്റേഷനും ഇടയില്‍ അഴിമതി നിറഞ്ഞ ഉദ്യോഫസ്ഥരുടെ അനാസ്ഥത കൊണ്ട് ജീവിതം തകര്‍ന്നു പോകുന്ന സാധാരണക്കാരുടെ കഥ പറയുന്ന വിസാരണൈ നിര്‍മ്മിച്ചിരിക്കുന്നത് വെട്രിമാരനും തമിഴ് താരം ധനുഷും ചേര്‍ന്നാണ്. ഓട്ടോറിക്ഷ ഡ്രൈവര്‍ ആയ എം.ചന്ദ്രന്‍ എഴുതിയ ലോകപ്പ് എന്ന നോവലിന്‍റെ ദൃശ്യാവിഷ്കാരം ആയിരുന്നു വിസാരണൈ.
ഉഡ്ത പഞ്ചാബ്, തിഥി, സയിരാത്,നീരാജ,ഉമ്രിക തുടങ്ങിയ 29 ചിത്രങ്ങളുടെ കൂട്ടത്തില്‍ നിന്നാണ് വിസാരണൈ തെരഞ്ഞെടുക്കപ്പെട്ടത്.
ഇതുവരെയും ഈ വിഭാഗത്തില്‍ ഒരു അവാര്‍ഡ് പോലും വാങ്ങാന്‍ ഇന്ത്യക്ക് സാധിച്ചിട്ടില്ല. ഇത്തവണ താരപ്പകിട്ടും സാമ്പത്തികവും ഏറെയുള്ള ഹിന്ദി ചിത്രങ്ങള്‍ക്ക് പുറമേ മറ്റ് പ്രാദേശിക ഭാഷകളിലെ ചിത്രങ്ങള്‍ക്കും സെലക്ഷന്‍ കമ്മിറ്റി കൂടുതല്‍ പ്രാധാന്യം നല്‍കിയിരുന്നു.