രാജിവയ്ക്കുന്നതിനു മുൻപ് രണ്ട് പേരോട് മാത്രമാണ് വിഎം സുധീരൻ അറിയിച്ചത്. എകെ ആന്റണിയോടും രമേശ് ചെന്നിത്തലയോടും.
“പ്രതാപാ ഇനി ഈ സ്റ്റേറ്റ് കാർ നമുക്ക് വേണ്ട” മുഖ്യമന്ത്രി സ്ഥാനത്ത് നിന്നും രാജിവച്ചുകൊണ്ട് സെക്രട്ടറി പ്രതാപനോട് എ.കെ ആന്റണി പറഞ്ഞ വാക്കുകളാണിത്. ആന്റണിയുടെ അതെ വഴിയിലാണ് കോൺഗ്രസിനെ മാത്രമല്ല എതിരാളികളെ പോലും ഞെട്ടിപ്പിച്ചു വിഎം സുധീരന്‍ രാജി വെച്ചിരിക്കുന്നത്. സ്വരം നന്നായിരിക്കുമ്പോൾ തന്നെ പാട്ട് നിർത്തുക എന്ന നയം തന്നെയാണ് സുധീരൻ നടപ്പിലാക്കിയിരിക്കുന്നത്.
ഗ്രൂപ്പ് ഇല്ലാതാക്കാൻ എത്തിയ സുധീരൻ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന പരാതി ഉയർന്നപ്പോഴാണ് രാജി. ടിഎൻ പ്രതാപൻ ,കെപി അനിൽകുമാർ തുടങ്ങിയ നേതാക്കന്മാർ സുധീര പക്ഷത്തേക്ക് മാറിയിരുന്നു.
അധ്യക്ഷ സ്ഥാനത്തേക്ക് ഇനി ആര് എന്ന ചർച്ചയാണ് സ്വാഭാവികമായും ഉയരുന്നത്. എല്ലാ നോട്ടവും എത്തി നിൽക്കുന്നത് മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നേർക്കാണ്. സുധീരനെ ഒഴിവാക്കാൻ സംഘടനാ തെരെഞ്ഞെടുപ്പ് നടത്തുക എന്ന ആവശ്യമാണ് എ ഗ്രൂപ്പ് ഉയർത്തിയത്. സംഘടനാ തെരെഞ്ഞെടുപ്പ് നടത്തി പ്രസിഡന്റ സ്ഥാനം പിടിച്ചെടുക്കുക എന്നതായിരുന്നു എ ഗ്രൂപ്പിന്റെ പദ്ധതി. ഇങ്ങനെ ഒരു പോരാട്ടത്തിന് നിന്നുകൊടുത്തു അപമാനിതനായി ഇറങ്ങിപ്പോകുന്നതിനേക്കാൾ നല്ലതു ഇമേജ് നിലനിർത്തി രാജിവയ്ക്കുക എന്നതായിരുന്നു.
രാജിവയ്ക്കുന്നതിനു മുൻപ് രണ്ട് പേരോട് മാത്രമാണ് വിഎം സുധീരൻ അറിയിച്ചത്. എകെ ആന്റണിയോടും രമേശ് ചെന്നിത്തലയോടും. രാജി ഉമ്മൻചാണ്ടി അറിയുന്നത് രമേശ് ചെന്നിത്തല പറഞ്ഞിട്ടാണ്. ഉമ്മൻചാണ്ടിയുടെ സമ്മർദ്ദത്തിലേക്കു വിരൽ ചൂണ്ടുന്നതാണ് ഈ സംഭവം. ഇനി ഉമ്മൻചാണ്ടി കെപിസിസി പ്രസിഡന്റ ആയാൽ സുധീരന്റെ രക്തസാക്ഷിത്വം ആകുമെന്ന് വ്യാഖ്യാനം വരുന്നതിനാൽ ഉമ്മൻചാണ്ടി പ്രസിഡന്റ സ്ഥാനം ഏറ്റെടുക്കുമോ എന്നും സംശയം ഉണ്ട്.