UPDATES

ഓരോ തെറിയും ഊര്‍ജ്ജം നല്‍കുന്നു, കമന്റുകള്‍ പ്രതീക്ഷകളും: വിപി റെജീന

അഴിമുഖം പ്രതിനിധി

മദ്രസയില്‍ മതപഠനം നടത്തുന്ന കാലത്ത് തനിക്കുണ്ടായ തിക്താനുഭവങ്ങളെക്കുറിച്ച് മാധ്യമപ്രവര്‍ത്തകയായ വിപി റജീന നടത്തിയ വെളിപ്പെടുത്തല്‍ ചര്‍ച്ചകള്‍ക്കു വഴിതെളിച്ചിരുന്നു. ഫേസ്ബുക്കില്‍ റജീന എഴുതിയ പോസ്റ്റ്‌ വൈറലായിരുന്നു. ഈ പോസ്റ്റ് മദ്രസ അധ്യാപകരെ മോശമായി ചിത്രീകരിച്ചു എന്ന് ആരോപിച്ച് സോഷ്യല്‍ മീഡിയയില്‍ റജീനയ്ക്കുനേരെ ആക്രമണം ഉണ്ടായിരുന്നു.
ഇതേതുടര്‍ന്ന് റജീനയെ ആക്രമിച്ചവര്‍ റിപ്പോര്‍ട്ട് ചെയ്ത് ഫേസ്ബുക്ക് അക്കൗണ്ട് പൂട്ടിക്കുകയും ചെയ്തു. സാമൂഹിക മാധ്യമങ്ങള്‍ വഴി ഇവരെ വ്യക്തിഹത്യചെയ്യുന്ന രീതിയിലേക്ക് കാര്യങ്ങള്‍ നീണ്ടിരുന്നു. മദ്രസയിലെ ചില അധ്യാപകരില്‍ നിന്നും തങ്ങള്‍ക്കു നേരിടേണ്ടി വന്ന മോശമായ അനുഭവം ഫേസ്ബുക്കില്‍ കുറിച്ചതിനു ശേഷം താന്‍ കടന്നു പോകുന്ന പ്രശ്നങ്ങളെക്കുറിച്ചും, തന്‍റെ നിലപാടു വ്യക്തമാക്കിയും റെജീന ഇട്ട ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം   

പ്രിയ സുഹൃത്തുക്കളേ,

വല്ലാത്തൊരു മാനസിക സംഘർഷത്തിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ഞാൻ മുന്നോട്ട് വെച്ച നിലപാടുകളെ വസ്തുതാപരമായി എതിർക്കാൻ ത്രാണിയില്ലാത്തവർ നിന്ദ്യവും നീചവുമായ ഭാഷയിൽ എന്നെ വ്യക്തിഹത്യ നടത്തുകയാണ്. പല തവണയായി എന്റെ അക്കൗണ്ട് പൂട്ടിക്കൊണ്ടിരിക്കുന്നു. എന്നാൽ അക്കൗണ്ട് പൂട്ടിക്കുന്നതിന് പിന്നിൽ ആരാണെന്ന് കൃത്യമായി ഉറപ്പില്ലാത്തത് കൊണ്ട് ആരിലേക്കും വിരൽ ചൂണ്ടുന്നില്ല, ഇക്കാര്യത്തിൽ ആരേയും കുറ്റപ്പെടുത്തുന്നുമില്ല. പക്ഷേ, വലിയൊരു വിഭാഗം ആളുകളുടെ സ്നേഹവും പിന്തുണയും കിട്ടുന്നത് കൊണ്ട് ഈ പ്രതിസന്ധി ഘട്ടം പോലും ആസ്വാദ്യകരമായി മാറുകയാണ്. എന്റെ വിശ്വാസവും നിലപാടുകളും സ്ഫുടം ചെയ്തെടുക്കാൻ സർവ്വശക്തൻ കനിഞ്ഞു നൽകിയ അനുഗ്രഹമായേ ഞാനിതിനെ കാണുന്നുള്ളൂ. ഇസ്ലാമിലില്ലാത്ത പൗരോഹിത്യവും സ്ത്രീ വിരുദ്ധതയും മുസ്ലിം സമൂഹത്തിൽ കൊണ്ടു വരാനും നില നിർത്താനും ശ്രമിക്കുന്ന ശക്തികൾക്കെതിരെയുള്ള പോരാട്ടത്തിനുള്ള ഊർജ്ജമാണ് എനിക്കെതിരെ വന്ന ഓരോ തെറിയും. ഇതിൽ ഞാനെന്ന വ്യക്തി തീർത്തും അപ്രസക്തമായ ഒരു ഘടകം മാത്രമാണ്. അതിലപ്പുറം ഈ വിവാദങ്ങളിലൂടെ മുന്നോട്ട് വെക്കപ്പെട്ട ആശയങ്ങൾക്കാണ് പ്രാധാന്യം. ലിംഗനീതിയുടെയും സഹിഷ്ണുതയുടേയും രാഷ്ട്രീയത്തിന് കിട്ടിയ അംഗീകാരമാണ് നിങ്ങളെല്ലാവരും തന്ന ഓരോ വാക്കുകളും കമന്റുകളും. നിങ്ങളുടെ മറ്റു രാഷ്ട്രീയ, മത വിശ്വാസങ്ങൾ ഇതിന് തടസ്സമാവുന്നില്ലെന്നത് ഭാവിയിൽ ഏറെ പ്രതീക്ഷ നൽകുന്നു. നമ്മുടെ സമൂഹത്തിൽ, സമുദായത്തിൽ ആഴത്തിൽ വേരോടിയ സ്ത്രീ വിരുദ്ധതക്കും ആൺകോയ്മാ രാഷ്ട്രീയത്തിന്റെ ഹുങ്കിനുമെതിരിൽ പോരാടാൻ കൂടുതൽ പേർക്ക്, പ്രത്യേകിച്ചും പെൺ കുട്ടികൾക്ക് പ്രചോദനമാവുമെങ്കിൽ അതാവും ഈ വിവാദത്തിന്റെ ഏറ്റവും വലിയ ഗുണവശം. ഇതിനകം തന്നെ പലരും തങ്ങളുടെ അനുഭവങ്ങൾ പങ്ക് വെക്കാൻ മുന്നോട്ട് വന്നത് ഇതിന്റെ സൂചനയാണ്. പുഴുക്കുത്തുകളെ നീക്കം ചെയ്ത് വൃത്തിയുള്ള സ്ഥാപനങ്ങളും നീതിയിലധിഷ്ഠിതമായ സാമുദായിക ഘടനയും രൂപപ്പെട്ടു വരാൻ ഇനിയും ഇത് പോലുള്ള ഒരു പാട് പോരാട്ടങ്ങൾ അനിവാര്യമാണ്.

അനുദിനം ശക്തിപ്പെട്ടു വരുന്ന സവർണ ഫാഷിസത്തെ പ്രതിരോധിക്കണമെങ്കിൽ നമ്മുടെ ഉള്ളിലുള്ള ഫാഷിസ്റ്റ് ഭാവങ്ങളെയും തുടച്ചു നീക്കേണ്ടിയിരിക്കുന്നു. എങ്കിൽ മാത്രമേ ഫാഷിസത്തിനെതിരായ പോരാട്ടം ഫലപ്രദമാവൂ എന്ന് ഞാൻ വിശ്വസിക്കുന്നു.

പിന്നെ, അക്കൗണ്ട് പൂട്ടിച്ചതും എന്റെ സ്റ്റാറ്റസും ‘നാടക’ വും സിനിമയുമായൊക്കെ ചിത്രീകരിക്കുന്നവരോട് ഒരു വാക്ക്, ഇരകളുടെ പീഡനാനുഭവം വിവരിച്ച പോസ്റ്റിനു താഴെ ” ആസ്വദിക്കുകയായിരുന്നില്ലേ?” എന്ന് ചോദിച്ച കഴുകൻമാരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കുന്നില്ല. നീതിയിലധിഷ്ഠിതമായ രാഷ്ട്രീയവും വിശ്വാസവും ഉയർന്നു വരുമ്പോഴേക്കും ചവറ്റുകൊട്ടയിലെത്താനുള്ളതാണ് നിങ്ങളുടെ ഫ്യൂഡൽ പൗരോഹിത്യ രാഷ്ട്രീയം.

ഒരിക്കൽ കൂടി എല്ലാവർക്കും നന്ദി! 

റജീന

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍