UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അന്തംവിട്ട ഉമ്മന്‍ചാണ്ടി എന്തുംചെയ്യും: വിഎസ്

അഴിമുഖം പ്രതിനിധി

യു.ഡി.എഫ്. മലീമസമാക്കിയ കേരളത്തിന്റെ സാമൂഹ്യരാഷ്ട്രീയ അന്തരീക്ഷം നമുക്ക് ശുദ്ധീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍. രാഷ്ട്രീയമായും സാമ്പത്തികമായും നാം അഭിമുഖീകരിക്കുന്ന കുഴഞ്ഞ് മറിഞ്ഞ പ്രശ്‌നങ്ങളെ കൂടാതെ മറ്റൊരു വലിയ പ്രശ്‌നമാണ് കോണ്‍ഗ്രസുകാരില്‍ ആകെയുള്ള മൂല്യച്യുതി. മറ്റ് പ്രോവിന്‍സുകളെ സംബന്ധിച്ച് അഭിപ്രായം പറയാന്‍ ഞാനാളല്ല. എന്റെ പ്രോവിന്‍സിലെ സ്ഥിതി പരിതാപകരമാണ്. നിരവധി എം.എല്‍.എ.മാരുടെയും എം.എല്‍.സി മാരുടെയും നയം വെയിലുള്ളപ്പോള്‍ വൈയ്‌ക്കോല്‍ ഉണക്കുക എന്നതാണ്.

ക്രിമിനല്‍ കോടതികളിലെ മജിസ്‌ട്രേറ്റുമാരുടെ നീതി നിര്‍വ്വഹണത്തെ പോലും തടസ്സപ്പെടുത്തി താങ്കളുടെ സ്വാധീനം ഉപയോഗിച്ച് പണം സമ്പാദിക്കുക എന്നതാണ് അവരുടെ മുഖ്യപ്രവര്‍ത്തി. ജില്ലാ കളക്ടര്‍മാരുടെയും, റവന്യൂ അധികാരികളുടെയും കൃത്യനിര്‍വ്വഹണത്തില്‍ എം.എല്‍.എ. മാരുടെയും എം.എല്‍.സി.മാരുടെയും അവരുടെ ശിങ്കിടികളുടെയും ആശ്വാസ്യമല്ലാത്ത ഇടപെടല്‍ നിര്‍ഭയമായി ജോലി നിര്‍വ്വഹിക്കുന്നതിന് തടസ്സം സൃഷ്ടിക്കുന്നു. സത്യസന്ധരായ ഉദ്യോഗസ്ഥര്‍ക്ക് അവരുടെ സ്ഥാനത്ത് തുടരാന്‍ കഴിയുന്നില്ല. ഉദ്യോഗസ്ഥര്‍ക്കെതിരെ വ്യാജ പരാതികള്‍ നല്‍കുന്ന തത്വദീക്ഷയില്ലാത്തവരുടെ പ്രവര്‍ത്തികള്‍ക്ക് മന്ത്രിമാര്‍ കൂട്ട് നില്‍ക്കുന്നു.’കോണ്‍ഗ്രസ് കാരുടെയിടയിലുള്ള പണസമ്പാദന പ്രവര്‍ത്തനങ്ങളും, എം.എല്‍.എമാരുടെയും മന്ത്രിമാരുടെയും ദൗര്‍ബ്ബല്യങ്ങളും ജനങ്ങളുടെ ആകെ പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. കോണ്‍ഗ്രസ് ഭരണത്തെ ശപിച്ച് കൊണ്ട് ഇതിലും ഭേദം ബ്രിട്ടീഷ് ഭരണമാണെന്ന് അവര്‍ അഭിപ്രായപ്പെടുന്നു

ആന്ധ്രാ പ്രോവിന്‍സിലെ കോണ്‍ഗ്രസ് നേതാവായ ദേശഭക്ത കൊണ്ട വെങ്കിടപ്പയ ഗാരു സ്വാതന്ത്രാനന്തരമുള്ള കോണ്‍ഗ്രസ് ഭരണത്തെക്കുറിച്ച് മഹാത്മാ ഗാന്ധിക്ക് എഴുതിയ കത്തിലെ ചില ഭാഗങ്ങളാണ് ഇവിടെ ഉദ്ധരിച്ചത്. വെള്ളക്കാരില്‍ നിന്ന് രാഷ്ട്രീയ അധികാരം ലഭിച്ച് ഏതാനും മാസങ്ങള്‍ക്കകമുള്ള അവസ്ഥയാണ് മേല്‍ സൂചിപ്പിച്ച ഉദ്ധരണിയില്‍ നിന്ന് വ്യക്തമാകുന്നത്. യു.ഡി.എഫ് . മലീമസമാക്കിയ കേരളത്തിലെ സാഹചര്യവും ഇതില്‍ നിന്ന് വ്യത്യസ്തമല്ല. ഇത്തരം സാഹചര്യങ്ങളെ വിലയിരുത്തിയാണ് കോണ്‍ഗ്രസ് പിരിച്ച് വിടണമെന്ന് ഗാന്ധിജി നിര്‍ദ്ദേശിച്ചത്.

അഴിമതിയും, കെടുകാര്യസ്ഥതയും, സ്വജനപക്ഷപാതവും കൊടികുത്തി വാഴുന്നു. ഭരണഘടനാ സ്ഥാപനങ്ങളുടെ സുഗമമായ പ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നതുമായ ജനാധിപത്യവിരുദ്ധമായ പ്രവര്‍ത്തനങ്ങളാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ പ്രവര്‍ത്തന ശൈലി. കര്‍മനിരതരായ പോലീസ് ഉദ്യോഗസ്ഥരെ മൂലയ്‌ക്കൊതുക്കി ഏറാന്‍മൂളികളായ ശിങ്കിടികളെ ഉപയോഗിച്ച് ക്രിമിനല്‍ കേസുകളുടെ അന്വേഷണത്തെ അട്ടിമറിക്കുന്നു. കോടതികളെ പോലും ജുഗുസ്പാവഹമായ തന്റെ രാഷ്ട്രീയ കളിക്കായി ദുരുപയോഗം ചെയ്യാനുള്ള ശ്രമങ്ങള്‍ നടത്തുന്നു. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാണ്. ‘അന്തം വിട്ടാല്‍ പ്രതി എന്തും ചെയ്യും’ എന്ന് പറഞ്ഞ പോലെയുള്ള അവസ്ഥയിലാണ് ഉമ്മന്‍ ചാണ്ടി ഇപ്പോള്‍! യു.ഡി.എഫ്. മലീമസമാക്കിയ കേരളത്തെ ശുദ്ധീകരിക്കാനുള്ള പ്രക്രിയയുടെ തുടക്കമാണ് ഈ തിരഞ്ഞെടുപ്പെന്ന് അദ്ദേഹം ഫേസ് ബുക്കില്‍ കുറിച്ചു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍