UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഉമ്മന്‍ ചാണ്ടിയുടെ അഴിമതിക്ക് മരുന്ന് ‘അഴി’ മതി: വിഎസ്

അഴിമുഖം പ്രതിനിധി

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് എതിരെ 31 കേസുകളുണ്ടെന്ന ആരോപണം ആവര്‍ത്തിച്ച് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്റെ ഫേസ് ബുക്ക് പോസ്റ്റ്. ലോകായുക്തയില്‍ ഉമ്മന്‍ചാണ്ടിയും കൂട്ടാളികളും നടത്തിയ അഴിമതികളുടെ പേരില്‍ 47 കേസുകളുണ്ടെന്ന് വിഎസ് പറയുന്നു. ടൈറ്റാനിയം കേസ്, സോളാര്‍ കേസില്‍ ബംഗളുരുവില്‍ കുരുവിള നല്‍കിയ കേസ് തുടങ്ങിയവ വിഎസ് ഉമ്മന്‍ചാണ്ടിയെ ഓര്‍മ്മിപ്പിച്ചു.

മെയ് 16 കഴിഞ്ഞാല്‍ കോടതികള്‍ കയറിയിറങ്ങി നടക്കാന്‍ ഇഷ്ടം പോലെ സമയമുണ്ടാകുമെന്നും വിഎസ് ഉമ്മന്‍ചാണ്ടിക്ക് മുന്നറിയിപ്പ് നല്‍കുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് ലോകായുക്തയെ ഭീഷണിപ്പെടുത്തിയെന്നും വിഎസ് ആരോപിക്കുന്നുണ്ട്.

ഫേസ് ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഉമ്മന്‍ ചാണ്ടി, അഴിമതിക്ക് ‘അഴി’ ഉറപ്പാക്കും

പ്രിയപ്പെട്ട മുഖ്യമന്ത്രി,

കേരളത്തിലെ ജനങ്ങളെ ആകെ വിഡ്ഢികളാക്കാനുള്ള പാഴ്ശ്രമമാണ് താങ്കള്‍ നടത്തി കൊണ്ടിരിക്കുന്നത്. താങ്കളുടെ പേരില്‍ 31 അഴിമതി കേസുകള്‍ ഉണ്ടെന്നാണ് ഞാന്‍ പറഞ്ഞത്. അതില്‍ ഞാന്‍ ഉറച്ച് നില്‍ക്കുന്നു. ഈ പ്രശ്‌നം ഇപ്പോള്‍ കോടതിയുടെ മുമ്പാകെ ആണ്. അത് കൊണ്ട് ഇതിന്റെ വിശദാംശങ്ങള്‍ ഞാന്‍ കോടതിയില്‍ ബോധിപ്പിക്കും.

നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതിന് ശേഷം താങ്കള്‍ ഒരു വീരവാദം മുഴക്കിയതായി കണ്ടു. തനിക്കെതിരെ ഏതെങ്കിലും എഫ്.ഐ.ആര്‍. ഉണ്ടോ എന്നാണ് താങ്കള്‍ ചോദിച്ചിരിക്കുന്നത്. കേസിന്റെ കാര്യം പറയുമ്പോള്‍ എഫ്.ഐ.ആറിന്റെ കാര്യവുമായിട്ടാണ് അങ്ങ് വരുന്നത്. ഇത് താങ്കളുടെ സ്ഥിരം കലാപരിപാടിയാണ്.

ഇനി എഫ്.ഐ.ആര്‍ ന്റെ കാര്യമെടുക്കാം. താങ്കളുടെ പേരില്‍ ഒരൊറ്റ എഫ്.ഐ.ആര്‍. പോലും ഇല്ല എന്നാണല്ലോ പറയുന്നത്. ആരാണ് ഈ എഫ്.ഐ.ആര്‍. ഇടേണ്ടത്? താങ്കളുടെ കീഴിലുള്ള ആജ്ഞാനുവര്‍ത്തികളായ പോലീസുകാരും താങ്കള്‍ക്ക് വിടുപണി ചെയ്യുന്ന വിജിലന്‍സ് ഉദ്യോഗസ്ഥരും! അല്ലേ? ഇവര്‍ നട്ടെല്ല് താങ്കളുടെ മുന്നില്‍ പണയം വച്ചിരിക്കുകയാണെന്ന് കേരള ജനതയ്ക്ക് നന്നായിട്ട് അറിയാം.

താങ്കളുടെ പേരിലുള്ള ടെറ്റാനിയം കേസ് ഓര്‍മയില്ലേ? 2014 ആഗസ്റ്റിലാണ് താങ്കള്‍ക്കെതിരെ എഫ്.ഐ.ആര്‍. ഇട്ട് അന്വേഷിക്കണമെന്ന് തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടത്. അന്ന് നിങ്ങള്‍ അതിലെ ചില പ്രതികളെ വച്ച് ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. 2016 ജനുവരിയില്‍ ഹൈക്കോടതി ആ സ്റ്റേ എല്ലാം നീക്കി. എന്നിട്ട് ഇപ്പോള്‍ മാസം അഞ്ച് കഴിഞ്ഞു. വിജിലസ് ഡയറക്ടറെന്ന നിങ്ങളുടെ ആജ്ഞാനുവര്‍ത്തി ഇതുവരെ എഫ്.ഐ.ആര്‍. ഫയല്‍ ചെയ്തിട്ടില്ല. കോടതിയില്‍ വരുംമ്പോള്‍ തട്ടാമുട്ടി ന്യായം പറഞ്ഞ് സമയം ചോദിക്കുകയാണ്. നിങ്ങള്‍ എന്റെ ഈ ചോദ്യത്തിന് ഉത്തരം പറയണം. നിങ്ങള്‍ ഈ കേസിലെ ആറാം നമ്പര്‍ സസ്‌പെക്ടെഡ് ഓഫീസര്‍ (SO6) അല്ലേ?

ഇങ്ങനെ വിജിലന്‍സിനെ നിങ്ങള്‍ കക്ഷത്തിലിടിക്കി വച്ചാല്‍ എങ്ങനെ വിജിലന്‍സ് എഫ്.ഐ.ആര്‍. ഫയല്‍ ചെയ്യും.

ഞാന്‍ പറഞ്ഞത് നിങ്ങള്‍ക്കെതിരെ 31 അഴിമതി കേസുകളുണ്ടെന്നാണ്. നിങ്ങളത് നിഷേധിച്ചു. തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ രണ്ട് കേസുകളില്‍ എഫ്.ഐ.ആര്‍. ഇടാന്‍ ഉത്തരവായില്ലേ? മൂവാറ്റുപുഴ വിജിലന്‍സ് കോടതിയിലും ഒരു കേസില്‍ താങ്കള്‍ക്കെതിരെ കടുത്ത പരാമര്‍ശം വന്നില്ലേ? തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ പാറ്റൂര്‍ ഫ്‌ലാറ്റ് കുംഭകോണത്തില്‍ താങ്കളെ ഒന്നാം പ്രതിയാക്കി ഞാന്‍ കേസ് കൊടുത്തിട്ടില്ലേ? ഈ കേസുകളെല്ലാം താങ്കളുടെ മുന്നില്‍ വിറച്ച് നില്‍ക്കുന്ന ആഭ്യന്തര മന്ത്രി ചെന്നിത്തലയും താങ്കള്‍ക്ക് വേണ്ടി വിടുപണി ചെയ്യുന്ന വിജിലന്‍സ് ഡയറക്ടറും കൂടിയല്ലേ നീട്ടികൊണ്ട് പോകുന്നത്.

ബാഗ്ലൂര്‍ ജില്ലാ കോടതിയില്‍ താങ്കള്‍ക്കെതിരെ ഒരു കോടി അറുപത് ലക്ഷം രൂപയുടെ റിക്കവറി സ്യൂട്ട് ഇല്ലേ? സോളാര്‍ സരിതയും നിങ്ങളും കൂടി ഒരു കുരുവിളയെ പറ്റിച്ചത് ഓര്‍മയുണ്ടോ? അയാള്‍ കൊടുത്ത കേസാണിത്. താങ്കള്‍ക്ക് രണ്ട് സമന്‍സ് കിട്ടിയില്ലേ? താങ്കള്‍ ഹാജരായില്ല. കേസില്‍ താങ്കളെ എക്‌സ്പാര്‍ട്ടിയാക്കി. നാമനിര്‍ദ്ദേശ പത്രിക നല്‍കുന്നതിന് ഒരു ദിവസം മുമ്പല്ലേ നിങ്ങളുടെ വക്കീല്‍ സമസ്താപരാധവും ഏറ്റ് പറഞ്ഞ് കോടതിയില്‍ ഹാജരായത്.

കോടതിയുടെ ഉത്തരവ് എന്തായിരുന്നു എന്ന് താങ്കള്‍ക്ക് അറിയാമോ? അറിയില്ലെങ്കില്‍ ഞാന്‍ പറഞ്ഞ് തരാം. ജൂണ്‍ 20ന് താങ്കള്‍ ആ കോടതി മുമ്പാകെ കൈയ്യും കെട്ടി തല കുനിച്ച് നിന്ന് മാപ്പ്! മാപ്പ്! മാപ്പ്! എന്ന് മൂന്ന് വട്ടം പറയണം. മേയ് 16 കഴിഞ്ഞാല്‍ മുഖ്യമന്ത്രി എന്ന തൊപ്പി താങ്കളുടെ തലയിലുണ്ടാവില്ലല്ലോ. കോടതികള്‍ കയറിയിറങ്ങി നടക്കാന്‍ ഇഷ്ടം പോലെ സമയം കാണും!

CC. 393\2015. എറണാകുളം കണ്‍സ്യൂമര്‍ കോടതിയിലെ കേസാണിത്. താങ്കളാണ് രണ്ടാം പ്രതി.

ലോകായുക്തയില്‍ ഫയല്‍ ചെയ്യുന്നത് അടിപിടി കേസും പിടിച്ചുപറി കേസും അല്ലല്ലോ? അഴിമതി കേസുകളാണെന്ന് താങ്കള്‍ക്കും എനിക്കും അറിയാം. ലോകായുക്തയുടെ വെബ്ബ് സൈറ്റില്‍ താങ്കളും കൂട്ടാളികളും കാണിച്ച അഴിമതികള്‍ക്കെതിരെ 47 കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ടെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വിവരം വിവരാവകാശം വഴി ലഭിച്ചിട്ടുണ്ട്. പക്ഷെ താങ്കള്‍ ഒരു വലിയ സൂത്രശാലിയാണ്. വിവരം പുറത്ത് വന്നപ്പോള്‍ താങ്കളുടെ ഓഫീസിലെ ഒരു പ്രമുഖന്‍ ലോകായുക്തയെ വിരട്ടി. നിങ്ങളുടെ കാരുണ്യത്തില്‍ ജോലികിട്ടിയ ആ റിട്ടേയ്ഡ് ജഡ്ജി ഒരു കൂസലും കൂടാതെ വിളിച്ചു പറഞ്ഞു ഇവിടൊരു കേസും ഇല്ലെന്ന്. ഞാനിതൊന്നും വിളിച്ച് പറയണമെന്ന് വിചാരിച്ചതല്ല. പക്ഷെ താങ്കള്‍ ജനങ്ങളെ തെറ്റിധരിപ്പിക്കുംമ്പോള്‍ അവരെ സത്യം ബോദ്ധ്യപ്പെടുത്തേണ്ടത് എന്റെ കടമയാണ്.

ഉമ്മന്‍ ചാണ്ടി, താങ്കളുടെ അഴിമതിക്ക് മരുന്ന് ‘അഴി’ മതി!

സസ്‌നേഹം,

വി.എസ്.അച്യുതാനന്ദന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍