അഴിമുഖം പ്രതിനിധി
മകനെതിരെ വിജിലന്‍സ് കേസെന്ന ഓലപ്പാമ്പ് കാട്ടി തന്നെ പേടിപ്പിക്കേണ്ടെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. വിഎ അരുണ്‍ കുമാര്‍ കയര്‍ഫെഡ് എംഡി ആയിരിക്കേ 40 ലക്ഷം രൂപയുടെ അഴിമതി നടത്തിയെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്തിരുന്നു. വിജിലന്‍സിന്റെ ഈ റിപ്പോര്‍ട്ട് കാണിച്ച് ഉമ്മന്‍ചാണ്ടിയുടേയും മാണിയുടേയും മറ്റും കൊടിയ അഴിമതിക്കെതിരായ പോരാട്ടത്തില്‍ നിന്ന് തന്നെ പിന്തിരിപ്പിക്കാമെന്ന് വ്യാമോഹിക്കേണ്ടെന്നും വി എസ് പറഞ്ഞു.
വി എ അരുണ്‍കുമാര്‍ 2001-ല്‍ കയര്‍ഫെഡ് എംഡി സ്ഥാനം ഒഴിഞ്ഞതിനുശേഷം കഴിഞ്ഞ പതിനഞ്ച് കൊല്ലത്തിനിടയില്‍ മുഖ്യമന്ത്രിമാരായിരുന്ന എ കെ ആന്റണിയും ഉമ്മന്‍ചാണ്ടിയും പല തവണ അന്വേഷിച്ച് കഴമ്പില്ലെന്നു കണ്ടെത്തിയ കേസാണ് ഇപ്പോള്‍ അധികാരമൊഴിയാന്‍ കഷ്ടിച്ച് ആറുമാസം മാത്രം ബാക്കി നില്‍ക്കെ, വീണ്ടും തെരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്നാള്‍ കുത്തിപ്പൊക്കിക്കൊണ്ടുവന്നിരിക്കുന്നത്. ഇതുവരെ കണ്ടെത്താന്‍ കഴിയാതിരുന്ന കാര്യങ്ങള്‍, അഴിമതിക്ക് കുപ്രസിദ്ധി നേടിയ ഒരു ഡിവൈഎസ്പിയുടെ പേരില്‍ റിപ്പോര്‍ട്ടാക്കി തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് ചോര്‍ത്തി നല്‍കി ജനങ്ങളെ കബളിപ്പിക്കാമെന്ന ഉമ്മന്‍ചാണ്ടിയുടെയും മലയാള മനോരമയുടെയും കുറുക്കന്‍ കൗശലം ജനം പുച്ഛിച്ചു തള്ളും. ഉമ്മന്‍ചാണ്ടിയും യുഡിഎഫ് സര്‍ക്കാരും ഏതു തരത്തിലുമുള്ള എന്തന്വേഷണവും നടത്തിക്കോട്ടെ. തനിക്ക് അതില്‍ ഒരു ഭയപ്പാടുമില്ല.
കഴിഞ്ഞ എല്‍ഡിഎഫ് ഗവണ്‍മെന്റിന്റെ കാലത്ത് മുഖ്യമന്ത്രിയായിരുന്ന താന്‍ അധികാര ദുര്‍വിനിയോഗം നടത്തി എന്നാരോപിച്ച് തനിക്കെതിരെ നിരവധി കേസുകള്‍ കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയും മനോരമയും ചേര്‍ന്ന് ശ്രമിച്ചു. ഭൂമിദാനം, ഡാറ്റാ സെന്റര്‍ കൈമാറ്റം, ഐസിടി അക്കാദമി നിയമനം, ഇന്‍ഫോ പാര്‍ക്ക് സിഇഒ നിയമനം എന്നിങ്ങനെ പല കേസുകളും സൃഷ്ടിച്ചു. എന്നാല്‍ ഇവയെല്ലാം നനഞ്ഞ പടക്കങ്ങള്‍ പോലെ ചീറ്റിപ്പോയി. ഈ കേസുകളിലൊന്നില്‍പ്പോലും നിയമപരമായി എഫ്‌ഐആര്‍ ഇടാന്‍ പോലും കഴിഞ്ഞില്ല.
ഇപ്പോള്‍ പാമോയില്‍ അഴിമതിക്കേസിലും, സോളാര്‍ അഴിമതിക്കേസിലും, ബാര്‍ക്കോഴ കേസിലുമൊക്കെ മുങ്ങിത്താണ് ചീഞ്ഞുനാറി ഊര്‍ദ്ധശ്വാസം വലിക്കുന്ന ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് അല്‍പ്പം ജീവവായു നല്‍കാനാകുമോ എന്ന അന്വേഷണത്തിന്റെ ഭാഗമായാണ് ഇരുപതു വര്‍ഷം മുമ്പുള്ള ഒരു കാര്യം കുത്തിപ്പൊക്കിക്കൊണ്ടു വന്നിരിക്കുന്നത്. ഇത് ജനങ്ങള്‍ അര്‍ഹിക്കുന്ന അവഗണനയോടെ തള്ളിക്കളയുമെന്നും വി എസ് പറഞ്ഞു.