അഴിമുഖം പ്രതിനിധി
ബാര്‍ കോഴക്കേസില്‍ മന്ത്രിമാര്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ടു വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കത്ത് വിജിലന്‍സ് തള്ളി. ബാര്‍ കോഴയിൽ കെ.എം. മാണിക്കു പുറമേ മറ്റു മൂന്നു മന്ത്രിമാര്‍ക്കെതിരേ കൂടി അന്വേഷണം വേണമെന്നാവശ്യപ്പെട്ടായിരുന്നു വി.എസ് കത്ത് നല്‍കിയത്. കത്തിനൊപ്പം നല്‍കിയ ശബ്ദരേഖ അവ്യക്തമാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിജിലന്‍സ് ആവശ്യം തള്ളിയത്.
ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്‍, എക്‌സൈസ് മന്ത്രി കെ. ബാബു എന്നിവര്‍ക്കെതിരെയാണ് വി.എസ്. അന്വേഷണം ആവശ്യപ്പെട്ടിരുന്നത്. ആരോപണമുന്നയിച്ച് ബാര്‍ അസോസിയേഷന്‍ വര്‍ക്കിംഗ് പ്രസിഡന്റ് ബിജു രമേശ് പുറത്ത് വിട്ട ശബ്ദരേഖയാണ് വി.എസ് തെളിവായി നല്‍കിയത്. എന്നാല്‍ ശബ്ദരേഖ വ്യക്തമല്ലെന്നും പരാതികള്‍ക്ക് ആധികാരികതയില്ലെന്നും വിജിലന്‍സ് ചൂണ്ടിക്കാട്ടി.
അതെസമയം കോണ്‍ഗ്രസ് മന്ത്രിമാര്‍ക്കെതിരെ അന്വേഷണമില്ലാത്തതില്‍ ധനമന്ത്രി കെ. എം മാണി അതൃപ്തി രേഖപ്പെടുത്തി. മാണിക്കെതിരെ മാത്രം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ കേരള കോണ്‍ഗ്രസ് എമ്മും അതൃപ്തി അറിയിച്ചു.