അഴിമുഖം പ്രതിനിധി
തന്നെ പരിഹസിച്ച കോണ്ഗ്രസ് നേതാവ് കെസി അബുവിനെ ചീമുട്ടയോട് ഉപമിച്ച് വിടി ബല്‍റാം എംഎല്‍എ. തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ബല്‍റാം അബുവിനെ പരിഹസിച്ചിരിക്കുന്നത്.
മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൌഭാഗ്യം ലഭിച്ചയാളാണ് ബല്‍റാം എന്നായിരുന്നു അബുവിന്‍റെ പര്‍ഹാസം. കോണ്‍ഗ്രസ്സിലെ ഗ്രൂപ്പ് വഴക്കിനെ വിമര്‍ശിച്ച് കൊണ്ട് വിടി ബല്‍റാം നടത്തിയ പ്രസംഗത്തിനെതിരെ ആയിരുന്നു കെസി അബു രംഗത്ത് എത്തിയത്.
ആനപ്പുറത്ത് ഇരിക്കുന്നവന്റെ അഭിപ്രായമാണ് ബല്‍റാമിന് എന്നും അബു പറഞ്ഞിരുന്നു.
വിടി ബല്‍റാമിന്റെ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം:
ഈ വാദത്തിന് മറുപടി പറയേണ്ടത് കോഴിക്കോട്ടെ ചെറുപ്പക്കാരായ കോൺഗ്രസ് നേതാക്കളാണ്. കോഴിക്കോട് ജില്ലയിൽ കഴിവുള്ള ആരും കോൺഗ്രസ്സിലെ പുതുതലമുറയിൽ ഇല്ലാത്തതുകൊണ്ടാണോ പാർട്ടിയെ തോൽവികളിൽ നിന്ന് തോൽവികളിലേക്ക് നയിച്ചുകൊണ്ടിരിക്കുന്ന ഈ മഹാനായ ജനകീയ നേതാവ് തന്നെ വർഷങ്ങളായി ജില്ലാ അധ്യക്ഷപദവിയിൽ തുടരുന്നതെന്ന ചോദ്യം പ്രസക്തമാണ്.
പിന്നെ മുട്ടയിൽ നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാൽ അതുപയോഗിച്ച് വിരിയുക എന്നത് തന്നെയാണ് ചെയ്യേണ്ടത്, അല്ലെങ്കിൽ കാത്തുകാത്തിരുന്ന് ചീമുട്ട ആയിപ്പോകും. ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുർഗന്ധം എല്ലാവരും എല്ലായ്പ്പോഴും സഹിച്ചുകൊള്ളണമെന്നില്ല. ഗ്രൂപ്പ് ഇൻക്യുബേറ്ററികളിൽ അടവെച്ച് വിരിയിക്കപ്പെടുന്നവർ മാത്രം പോര കോൺഗ്രസ്സിൽ എന്ന് ഓർക്കുന്നത് നല്ലതാണ്.