UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വര്‍ധ ചുഴലിക്കാറ്റ്; തമിഴ്‌നാട്ടില്‍ 10 മരണം

കാറ്റിന്റെ തീവ്രത കുറഞ്ഞു

തമിഴ്‌നാട്ടില്‍ വര്‍ധ ചുഴലിക്കാറ്റില്‍ വലിയ നാശം. ശക്തമായ കാറ്റിലും കനത്ത മഴയിലും തമിഴ്‌നാട്ടില്‍ 10 പേര്‍ മരിച്ചതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. ചെന്നൈയില്‍ നാലും കാഞ്ചീപുരത്തും തിരുവള്ളൂരിലും രണ്ടും വില്ലുപുരത്തും നാഗപട്ടണത്തും ഒരാള്‍ വീതവുമാണ് മരിച്ചത്. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം പുനരാരംഭിച്ചു. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍, സ്വകാര്യ സ്‌കൂളുകള്‍, തുടങ്ങിയവ ഇന്നും അടഞ്ഞുകിടക്കും.

ചെന്നൈയിലടക്കം റോഡുകളില്‍ മരങ്ങള്‍ കടപുഴകി വീണു ഗതാഗതം തടസപ്പെട്ടു. കെട്ടിടങ്ങള്‍ക്കും വാഹനങ്ങള്‍ക്കും വ്യാപകമായി നാശനഷ്ടമുണ്ടായി. പലയിടങ്ങളിലും വൈദ്യുതിബന്ധം തകരാറിലായി. ചെന്നൈയില്‍ നിന്ന് കേരളത്തിലേയ്ക്കടക്കമുള്ള 17 ട്രെയിനുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. സബര്‍ബന്‍ ട്രെയിനുകളും ഓടിയിരുന്നില്ല. റോഡ് ഗതാഗതവും ഏതാണ്ട് സ്തംഭിച്ച അവസ്ഥയിലാണ്.

ഒരു ഘട്ടത്തില്‍ മണിക്കൂറില്‍ 130150 കിലോമീറ്റര്‍ വേഗതയില്‍ ആഞ്ഞടിച്ച കാറ്റിന്റെ തീവ്രത വൈകുന്നേരത്തോടെ 1525 കിലോമീറ്ററായി കുറഞ്ഞു. ചുഴലിക്കാറ്റ് ചെന്നൈ നഗരം കടന്നുപോയെങ്കിലും കാറ്റും മഴയും വീണ്ടും ശക്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: തമിഴ്‌നാട് 044 593990, ആന്ധ്ര 0866 2488000

നേരത്തെ, ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട വര്‍ധ ചുഴിക്കാറ്റ് മണിക്കൂറില്‍ 130 150 കിലോമീറ്റര്‍ വരെ വേഗത്തിലാണ് കരയിലെത്തിയത്. ഉച്ചയ്ക്ക് ഒന്നരയോടെ കരയിലെത്തിയ കാറ്റ് രണ്ടു മണിക്കൂറോളം ശക്തമായി തുടര്‍ന്നു. ചെന്നൈ മുതല്‍ ആന്ധ്രയിലെ നെല്ലൂര്‍ വരെയുള്ള പ്രദേശത്ത് കൂടിയാണ് ചുഴലിക്കാറ്റ് കടന്നുപോകുന്നത്. സമീപ ജില്ലകളിലും കനത്ത മഴ തുടരുകയാണ്. തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പുതുച്ചേരി തീരങ്ങള്‍ അതീവജാഗ്രതയിലാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍