ഇക്കഴിഞ്ഞ ഡിസംബര്‍ 31ന് രാത്രി എന്റെ അച്ഛന്‍ മരിച്ചു പോയി. ആറു ദിവസം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്റെന്‍സീവ് റെസ്പിറേറ്ററി കെയര്‍ യൂണിറ്റില്‍ മിനി വെന്റിലെറ്ററിലും അല്ലാതെയുമായി പ്രാണന് വേണ്ടി നിരന്തരം ശ്രമിച്ച ശേഷം നിസ്സഹായനായി മടങ്ങുകയായിരുന്നു അച്ഛന്‍.
മരിക്കുമ്പോള്‍ എഴുപത്തി രണ്ടു വയസ്സായിരുന്നു അച്ഛന്റെ പ്രായം. ദീര്‍ഘകാലത്തെ നിരന്തരമായ പുകവലി കാരണം ഒരു ശ്വാസകോശം ഏതാണ്ട് ഉപയോഗശൂന്യമായിരുന്നു. ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മൊണറി ഡിസീസ് അഥവാ (C.O.P.D) എന്ന് വൈദ്യശാസ്ത്രം വിധിയെഴുതിയ രോഗാവസ്ഥയില്‍ ആയിരുന്നു അച്ഛന്‍.
കഴിഞ്ഞ പത്തു വര്‍ഷങ്ങളായി വളരെ കരുതലോടെ പുകവലി കുറച്ചു കൊണ്ട് വരികയും ഡോക്ടറുടെ നിര്‍ദേശപ്രകാരം മുടങ്ങാതെ മരുന്ന് കഴിക്കുകയും ഒക്കെ ചെയ്തിരുന്നു. രണ്ടു വര്‍ഷം മുന്നേ, കേടായ ശ്വാസകോശം നീക്കം ചെയ്യണമെന്ന ഒരവസ്ഥ വന്നു. ഡോക്ടര്‍മാര്‍ക്കിടയില്‍ തന്നെ ഭിന്നാഭിപ്രായം ഉണ്ടായിരുന്നു. നീക്കം ചെയ്തത് കൊണ്ട് പ്രത്യേകിച്ച് കാര്യമൊന്നും ഇല്ല; ചിലപ്പോള്‍ സ്ഥിതി കൂടുതല്‍ വഷളാകാം. പ്രായവും രോഗത്തിന്റെ പഴക്കവും മാനിച്ചു ഒടുവില്‍ ശ്വാസകോശം നീക്കേണ്ട എന്ന തീരുമാനത്തില്‍ എത്തുകയും കുറേക്കൂടി സൂക്ഷിച്ചാല്‍ എട്ടോ പത്തോ വര്‍ഷം കൂടി ജീവിച്ചു പോകാന്‍ കഴിഞ്ഞേക്കും എന്നും പറഞ്ഞു.
അപ്പോഴേക്കും പുകവലി പൂര്‍ണമായും നിര്‍ത്തിയിരുന്നു. വീട്ടില്‍ വറുക്കുന്നതും പൊരിക്കുന്നതും അപൂര്‍വമായി. സന്ധ്യാനേരം വിളക്കിനൊപ്പം ചന്ദനത്തിരി കത്തിക്കാതായി. കൊതുക് തിരി ഉപേക്ഷിച്ചു. പകല്‍ സമയങ്ങളില്‍ പരമാവധി മാസ്ക് ധരിച്ചു. വീട്ടില്‍ നിന്നും അധികം ദൂരെ യാത്ര പോകുന്നത് ഒഴിവാക്കി. ഭക്ഷണത്തിലും ശ്രദ്ധിച്ചു. ഇത് അച്ഛന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനു വളരെ അധികം സഹായിച്ചു. എന്ന് മാത്രമല്ല ഡോക്ടറെ കാണുന്നത് കുറയ്ക്കാനുമായി. അന്തരീക്ഷത്തില്‍ പുകയോ പൊടിയോ കൂടിയാല്‍ അപ്പോള്‍ അച്ഛന് ഒരാഴ്ചയിലധികം നീളുന്ന കടുത്ത ചുമയും ശ്വാസംമുട്ടലും ആയിരിക്കും.
മരണത്തെ ഏറെ ഭയപ്പെട്ടിരുന്നു അച്ഛന്‍. ജീവിച്ചു പോകണം എന്നല്ലാതെ വലിയ ആഗ്രഹങ്ങളൊന്നും ഇല്ലായിരുന്നു. ഞങ്ങളുടെ സ്വന്തമായുള്ള വീട് ഒറ്റ മേല്‍ക്കൂരയ്ക്കു കീഴില്‍ ഒരു വരിയായി നാലഞ്ചു വീടുകള്‍ ചേര്‍ന്നതാണ്. അത് കൊണ്ട് തന്നെ എത്ര ശ്രദ്ധിച്ചാലും അയല്‍ വീടുകളിലെ പുകയും പൊടിയും പ്രശ്നം ഉണ്ടാക്കാം. പിന്നെ വീടിരിക്കുന്ന സ്ഥലവും അത്ര നന്നല്ല. അങ്ങനെ കുറച്ചു കൂടി സൌകര്യമുള്ള ഒരു വാടക വീട്ടിലേക്കു താമസം മാറി. അധികം ചൂട് തട്ടാത്ത നിറയെ തണലുള്ള ഒരു വീട്. കാര്യങ്ങള്‍ വലിയ കുഴപ്പമില്ലാതെ രണ്ടു വര്‍ഷം പോയി.
അയല്‍പ്പക്കത്താരെങ്കിലും മാലിന്യങ്ങള്‍ കത്തിക്കുകയാണെങ്കില്‍ അച്ഛന്‍ അവരോടു അരുതെന്ന് പറയുമായിരുന്നു. അത് വകവെക്കാതെ കത്തിക്കുന്നവരോട് ആശുപതിയില്‍ പോയി വന്ന ശേഷം യാചനാ സ്വരത്തില്‍ അച്ഛന്‍ അപേക്ഷിക്കുകയും ചെയ്യുമായിരുന്നു. കഴിഞ്ഞ നവംബറില്‍ അയല്പക്കത്തൊരു വീട്ടില്‍ പെയിന്റിംഗ് ആയിരുന്നു. പെയിന്റിംഗിനു ശേഷം ചവറുകളും പെയിന്റു തുടച്ച തുണികളും കടലാസും പ്ലാസ്റ്റിക്കുകളുമൊക്കെ അവരുടെ പറമ്പില്‍ തന്നെ ഒരു കുഴിയെടുത്തു അതിനുള്ളില്‍ കത്തിച്ചു. അപ്പോള്‍ തന്നെ അച്ഛന് ചുമ തുടങ്ങി. അവരോടു തീയണക്കാന്‍ ആവശ്യപ്പെട്ടു. പക്ഷെ അന്നും അതിനടുത്ത ദിവസങ്ങളിലും ഈ കത്തിക്കല്‍ തുടര്‍ന്നു. അതിനു ശേഷം തുടങ്ങിയ ചുമയും ശ്വാസം മുട്ടലും അസുഖങ്ങളും നാള്‍ക്കു നാള്‍ കൂടി കൂടി വന്നു. ആഴ്ചയില്‍ രണ്ടും മൂന്നും ദിവസം ഡോക്ടര്‍മാരെ കാണേണ്ട അവസ്ഥയിലായി. ശരീരം പെട്ടെന്ന് ക്ഷീണിച്ചു. ഒടുവില്‍ ക്രിസ്മസിന്റെ പിറ്റേന്ന് ഡോക്ടറെ കാണാന്‍ പോയ അച്ഛനെ അവര്‍ അവിടെ നിന്നും മെഡിക്കല്‍ കോളെജിലേക്ക് വിട്ടു.
ഒരു ഓക്സിജന്‍ സിലിണ്ടറിനോട് ബന്ധിപ്പിച്ച നിലയില്‍ ആംബുലന്‍സില്‍ അച്ഛന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തില്‍ എത്തുമ്പോള്‍ ‘എനിക്ക് ശ്വാസം മുട്ടുന്നെടാ’ എന്ന് ദയനീയമായി നിലവിളിക്കുന്നുണ്ടായിരുന്നു. ഐ.ആര്‍.സി.യു (ഇന്റെന്‍സീവ് റെസ്പിറെറ്ററി കെയര്‍ യൂണിറ്റ്) വില്‍ അഡ്മിറ്റ് ആയ ശേഷം രണ്ടു മണിക്കൂര്‍ ഓക്സിജന്‍ കൊടുത്താല്‍ പതിനഞ്ചു മിനുട്ട് അച്ഛന് എഴുന്നേറ്റിരുന്നു സംസാരിക്കാന്‍ ആകുമായിരുന്നു. അത് പിന്നെ കുറഞ്ഞു കുറഞ്ഞു വന്നു. മരണം തൊട്ടു മുന്നില്‍ വന്നത് അച്ഛന് മനസ്സിലായിരുന്നു. എന്നെയും അമ്മയെയും കാര്യങ്ങള്‍ പറഞ്ഞേല്‍പ്പിച്ചു. ഞാന്‍ ഇനി ഇതിനു പുറത്തേക്ക് വരില്ല എന്നും പറഞ്ഞു. ഓരോ തവണയും ഐ.ആര്‍.സി.യു.വിനുള്ളില്‍ ഞാന്‍ കടന്നു ചെല്ലുമ്പോള്‍ എന്നെ കടന്നു പിടിച്ചു പോകല്ലേ എന്ന് യാചിക്കുന്ന അച്ഛന്റെ മുഖവും ഏറ്റവും ഒടുവില്‍ ഡിസംബര്‍ മുപ്പത്തി ഒന്നിന് രാത്രി ഭക്ഷണം കൊടുക്കാന്‍ ഞാന്‍ ചെല്ലുമ്പോള്‍ എഴുനേറ്റു ഇരുന്നിട്ട് ‘എനിക്ക് വയ്യടാ’എന്ന് പറഞ്ഞു ബെഡിലേക്ക് ചാഞ്ഞതും അത് കഴിഞ്ഞു മിനി വെന്റിലെറ്ററിലേക്ക് മാറ്റുമ്പോള്‍ തന്നെ എന്റെ കണ്മുന്നില്‍ ശ്വാസം കിട്ടാതെ പെട്ടെന്ന് ഹൃദയം നിലച്ചു അച്ഛന്‍ യാത്രയായതും മനസ്സില്‍ നിന്നും മായുന്നില്ല.
അത്ര പെട്ടെന്ന് അച്ഛന്‍ പോകുമെന്ന് കരുതിയതല്ല. പോകേണ്ടതുമല്ല. അതുകൊണ്ട് തന്നെ എനിക്കോ അമ്മക്കോ എന്റെ സഹോദരങ്ങള്‍ക്കോ ആ യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളാന്‍ ഒരുപാട് സമയം വേണ്ടി വരുന്നു.
മാലിന്യങ്ങള്‍ കൂട്ടിയിട്ടു കത്തിച്ചാല്‍ ഉണ്ടാകാവുന്ന ആരോഗ്യ പ്രശ്നങ്ങളെക്കുറിച്ച് ഏറെ വേദികളില്‍ ആയിരക്കണക്കിന് ആളുകളോട് ഞാന്‍ സംസാരിച്ചിട്ടുണ്ട്. ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. സമരം ചെയ്തിട്ടുണ്ട്. അധികാരികളുമായി വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ദീര്‍ഘകാലത്തേക്ക് മാലിന്യങ്ങളില്‍ നിന്നുള്ള പുക ശ്വസിച്ചാല്‍ ഉണ്ടാകാവുന്ന ആസ്തമ, കാന്‍സര്‍ മറ്റു ജനിതക തകരാറുകള്‍ തുടങ്ങി പുതുതായി ഒരാള്‍ക്ക് ഉണ്ടാകാവുന്ന രോഗങ്ങളെ കുറിച്ച് മാത്രമേ ഞാന്‍ സംസാരിച്ചിട്ടുള്ളൂ. അതൊക്കെ പറയുന്ന ഞാനും കേട്ടിരുന്നവരും ഒക്കെ “ഇതൊക്കെ സത്യമായിരിക്കാം; പക്ഷെ ഇത് എനിക്ക് ഒരിക്കലും സംഭവിക്കില്ല” എന്ന ഭാവത്തില്‍ ഇതൊക്കെ കേട്ട് പോയിക്കാണണം. പക്ഷെ അച്ഛന്റെ മരണം മറ്റൊരു അപകടകരമായ ഒരു സാധ്യത എനിക്ക് അനുഭവിപ്പിച്ചു തരികയായിരുന്നു.
മരണത്തിന്റെ അരികെ നില്‍ക്കുന്ന ഒരാളെ കുറച്ചുകൂടി നേരത്തെ മരണത്തിലേക്ക് തള്ളിവിടാന്‍ ഈ പുകവലയങ്ങള്‍ക്ക് സാധിക്കും. എന്റെയും നിങ്ങളുടെയും വീട്ടില്‍ നിത്യേനെ അല്ലെങ്കില്‍ ആഴ്ചയിലോ മാസത്തിലോ ഒരുതവണ കത്തിക്കുന്ന പ്ലാസ്റിക് മാലിന്യത്തിന്റെ പുക മതി ഗുരുതരമായ ശ്വാസകോശ രോഗങ്ങള്‍ ഉള്ള രോഗികളെ, ശ്വാസകോശശേഷി കുറഞ്ഞ കുഞ്ഞുങ്ങളെ, വൃദ്ധരെ ഒക്കെ ഒരു ദിവസമെങ്കിലും മുന്നേ മരണത്തിന്റെ കയങ്ങളിലേക്ക് തള്ളി വിടാന്‍! അതെ, കുഴപ്പമില്ല എന്ന് കരുതി നമ്മുടെ വീട്ടു പരിസരത്ത് അല്ലെങ്കില്‍ വഴിയരികില്‍ ഒരു തവണ ഞാനോ നിങ്ങളോ ഇടുന്ന തീ മറ്റൊരാളുടെ ചിതയിലേക്ക് വരെ നീളാന്‍ ഉള്ള സാധ്യത എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്റെയും നിങ്ങളുടെയും വീട്ടില്‍, നമ്മുടെ അയല്‍പക്കങ്ങളില്‍ ഉള്ള വീടുകളില്‍ എത്രപേര്‍ക്കാണ് ആരോഗ്യമുള്ള ശ്വാസകോശം ഉള്ളത് എന്ന് നമ്മില്‍ എത്ര പേര്‍ക്ക് അറിയാം? അല്ലെങ്കില്‍ ഞാന് കത്തിക്കുന്നത് കൊണ്ട് നിങ്ങള്‍ക്ക് കുഴപ്പമില്ല എന്ന് ഞാന്‍ കരുതുന്നത് / സ്വയം വിശ്വസിപ്പിക്കുന്നത് എന്തിന്റെ അടിസ്ഥാനത്തില്‍ ആണ്?
ഒരു പക്ഷെ സ്ഥിതിവിവരശാസ്ത്രം വെച്ച് ഇങ്ങനെ ഒരു സാധ്യത കൊണ്ട് മരിക്കാനുള്ള സാധ്യത പതിനായിരത്തില്‍ ഒന്നായിക്കൊള്ളട്ടെ, ലക്ഷത്തില്‍ ഒന്നായിക്കൊള്ളട്ടെ, സുഹൃത്തേ ആ ഒന്ന് എന്നത് ഒരു കേവല സംഖ്യ അല്ല. ഒരു ജീവനാണ്. എനിക്കോ നിങ്ങള്‍ക്കോ പ്രിയപ്പെട്ട ഒരാള്‍. നമ്മെ ജീവിക്കാനും ആശിക്കാനും ഒക്കെ പ്രേരിപ്പിക്കുന്ന ഒരാള്‍.
നമ്മുടെ ശ്വാസകോശത്തിനുള്ളില്‍ വെച്ച് രക്തത്തിലേക്ക് നേരിട്ട് ഓക്സിജന്‍ സ്വീകരിക്കുന്ന അറകളുടെ ആകെ ഉപരിതല വിസ്തീര്‍ണം ഒരു ടെന്നീസ് കോര്‍ട്ടിന്റെ ഒരു പകുതിയുടെ അത്രയും വരും! മറ്റൊരര്‍ഥത്തില്‍ നമുക്കാവശ്യമായ ഓക്സിജന് വേണ്ടി ഇത്രയും വലിയൊരു പ്രദേശത്ത് നേര്‍ത്ത ഞരമ്പുകളുടെ ഒരു വലിയ വല വിരിച്ചു അതില്‍ ജീവരക്തം കാത്തു നില്‍ക്കുമ്പോള്‍ അവിടേക്ക് നാം കടത്തിവിടുന്നത് അന്തരീക്ഷത്തിലെ മറ്റു മാലിന്യങ്ങള്‍ക്കൊപ്പം ഈ വിഷപ്പുക കൂടിയാണെന്നോര്‍ക്കണം!
ഇന്ന് നമ്മുടെ നാട് യുദ്ധസമാനമാണ്; രാവിലെയും വൈകുന്നേരങ്ങളിലും നമ്മുടെ വഴിയോരങ്ങളില്‍ നിന്നുള്ള മാലിന്യത്തിന്റെ വിഷപ്പുക അന്തരീക്ഷമാകെ കട്ടപിടിച്ചു നില്‍ക്കുന്നു. പ്ലാസ്റ്റിക്കും, ടയറും, മറ്റു മാലിന്യങ്ങളും ഒക്കെ ഒരുമിച്ചു കലര്‍ന്ന് കത്തിയതിന്റെ രൂക്ഷഗന്ധം നമ്മെ തെല്ലും അലസോരപ്പെടുത്തുന്നില്ല എന്നത് എന്നെ ഭയപ്പെടുത്തുന്നു. ശ്വാസം മുട്ടലുള്ള കുഞ്ഞുങ്ങളുടെ പ്രാണന് വേണ്ടിയുള്ള നിലവിളി നിങ്ങള്‍ കേള്‍ക്കുന്നുണ്ടോ? ഗര്‍ഭ പാത്രത്തിനുള്ളില്‍ നിന്ന് നമ്മളോട് യാചിക്കുന്ന കുരുന്നുകളെ സങ്കല്‍പ്പിക്കാന്‍ കഴിയുന്നുണ്ടോ? പ്രാണവായുവിന് വേണ്ടി കിതക്കുന്ന വൃദ്ധരുടെ ഞരക്കം? ഒരു ദിവസമെങ്കില്‍ ഒരുദിവസമെങ്കിലും കൂടുതല്‍ ജീവിക്കാനും നമ്മുടെ പ്രിയപ്പെട്ടവരെ ജീവിപ്പിക്കാനും പെടാപ്പാട് പെടുന്ന നമ്മള്‍ തന്നെയാണ് നമ്മളെ ശ്വാസം മുട്ടിച്ചു കൊന്നു കൊണ്ടിരിക്കുന്നത്.
ആരെയാണ് നാം കാത്തിരിക്കുന്നത്? ആരുടെ മേലാണ് നാം ഈ പാപഭാരം ഇറക്കിവെച്ച് സ്വയം ആശ്വസിക്കാന്‍ നോക്കുന്നത്? അല്ലെങ്കില്‍ ആര്‍ക്കു വേണ്ടിയാണ് നാം ഇതൊക്കെ സഹിക്കുന്നത്? ആര്‍ക്കു വേണ്ടിയാണ് നാം സ്വയം ബലിയാടാകുന്നത്?