UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഇത് ഞങ്ങളുടെ പാര്‍ട്ടിയാണ്, പിണറായി വിജയന് ഉള്ളതിനേക്കാള്‍ സ്‌നേഹം ഞങ്ങള്‍ക്കുണ്ട്; ജിഷ്ണുവിന്റെ കുടുംബം

ഇതിലും നല്ലൊരു പ്രസ്ഥാനം കേരളത്തില്‍ ഇല്ലെന്നു തന്നെയാണു ഞങ്ങള്‍ വിശ്വസിക്കുന്നത്.

ജിഷ്ണു പ്രണോയിയുടെ മരണത്തില്‍ നീതി തേടിയെത്തിയ കുടുംബത്തോടുണ്ടായ പൊലീസ് നടപടി അങ്ങേയറ്റം പ്രതിഷേധം സര്‍ക്കാരിനോടും പൊലീസിനോടും ഉയരുമ്പോഴും ജിഷ്ണുവിന്റെ അമ്മയും ബന്ധുക്കളും ഉറപ്പിച്ചു പറയുന്നൊരു വസ്തുതയുണ്ട്; തങ്ങള്‍ക്ക് സപിഎം എന്ന പ്രസ്ഥാനത്തോടുള്ള കൂറ്. പാര്‍ട്ടിയോടുള്ള വിശ്വാസം തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാരില്‍ ഇപ്പോഴും പ്രതീക്ഷയര്‍പ്പിക്കാനും ഈ കുടുംബത്തെ പ്രേരിപ്പിക്കുന്നത്.

ജിഷ്ണുവിന്റെ അമ്മാവനായ ശ്രീജിത്ത് അഴിമുഖത്തോട് പറഞ്ഞ ചില കാര്യങ്ങളുണ്ട്.; എന്റെ അച്ഛനെ ആര്‍എസ്എസ്സുകാര്‍ വെട്ടിപിളര്‍ന്നതാണ്. ജിഷ്ണു എസ്എഫ്‌ഐക്കു വേണ്ടി ജീവന്‍ വെടിഞ്ഞവനാണ്. ഈ പ്രസ്ഥാനത്തെ ഒരിക്കലും തള്ളിപ്പറയാന്‍ ഞങ്ങള്‍ തയ്യാറാവില്ല.
എന്നാല്‍ ഇപ്പോഴുള്ള സിപിഎമ്മിന്റെ നേതൃത്വത്തെയും എല്‍ഡിഎഫ് സര്‍ക്കാര്‍ ജിഷ്ണു കേസില്‍ കാണിക്കുന്ന ജാഗ്രതക്കുറവിനെയും ശ്രീജിത്ത് പരോക്ഷമായി വിമര്‍ശിക്കുന്നുണ്ട്.

ശ്രീജിത്ത് പറയുന്നു; ഈ പ്രസ്ഥാനം ഇഎംഎസും എകെജിയുമൊക്കെ ചേര്‍ന്നുണ്ടാക്കിയ പ്രസ്ഥാനമാണ്. ഇന്ന് ഇതാരു നയിക്കുന്നു എന്നതല്ല നോക്കേണ്ടത്. അവരുടെ തെറ്റുകള്‍ നാളെ തിരുത്തപ്പെടും. ഇതിലും നല്ലൊരു പ്രസ്ഥാനം കേരളത്തില്‍ ഇല്ലെന്നു തന്നെയാണു ഞങ്ങള്‍ വിശ്വസിക്കുന്നത്. ഉണ്ടായിരുന്നെങ്കില്‍ ഇപ്പോള്‍ ഞങ്ങള്‍ അതിലേക്കു പോകുമായിരുന്നു. ഈ പ്രസ്ഥാനത്തിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാര്‍ എന്തൊക്കെ തെറ്റു ചെയ്താലും കാലം അതെല്ലാം തിരുത്തും.

മുഖ്യമന്ത്രി പിണറായി വിജയന്‍ ജിഷ്ണുവിന്റെ അമ്മയെ കാണാന്‍ വിസമ്മതിക്കുന്നതിനെയും ശ്രീജിത്ത് കുറ്റപ്പെടുത്തുനുണ്ട്. കൃഷ്ണദാസിന്റെ കുഴലൂത്തുകാരില്‍പ്പെട്ട ഒരാള്‍ മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും മഹിജയെ കാണാന്‍ വിസമ്മതിക്കുന്ന പിണറായി ഇതിനെല്ലാം ഒരു ദിവസം മറുപടി പറയേണ്ടി വരുമെന്നും ശ്രീജിത്ത് പറയുന്നു. മുഖ്യമന്ത്രി പിണറായി വിജയന് ഈ പാര്‍ട്ടിയോട് ഉള്ളതിനേക്കാള്‍ സനേഹം ഞങ്ങള്‍ക്കുണ്ട്. ജിഷ്ണുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റവാളികളെയെല്ലാം അറസ്റ്റ് ചെയ്യാതെ തങ്ങള്‍ തിരുവനന്തപുരത്തു നിന്നു തിരിച്ചു പോകില്ലെന്നും ശ്രീജിത്ത് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍